Thursday, December 11, 2008

മറ്റൊരു ഓപ്പറേഷന്‍ വിജയ്‌

എഞ്ചിനീയറിംഗ്‌ ആദ്യ വര്‍ഷം കഴിയാന്‍ പോകുന്നു. റാഗിങ്ങിന്റെ കോലാഹലങ്ങളെല്ലാം അവസാനിച്ചു എഞ്ചിനീയറിംഗ്‌ ജീവിതം ആസ്വദിച്ചു തുടങ്ങിയ ചാത്തനും കൂട്ടുകാര്‍ക്കുമിടയില്‍ ഒരു പ്രശ്നം ഉടലെടുത്തു. പന്ത്രണ്ടാം ക്ലാസ്‌ വരെ *അസൈന്‍മെന്റ്‌ എന്ന സാധനത്തെപ്പറ്റി കേട്ട്‌ കേള്‍വി പോലുമില്ലായിരുന്നു. റാഗിംഗ്‌ സമയത്ത്‌ സീനിയേര്‍സ്‌ കൊണ്ടു തരുന്ന പേപ്പറുകള്‍ അവര്‍ കാണിക്കുന്ന കയ്യക്ഷരത്തിനു സാദൃശ്യം തോന്നുന്ന തരത്തില്‍ എഴുതിക്കൊടുത്ത പരിചയം മാത്രം. ആദ്യ വര്‍ഷം എല്ലാ ബ്രാഞ്ച്‌കാര്‍ക്കും ഒരേ വിഷയങ്ങള്‍ ആയതോണ്ട്‌ ഇലക്ട്രോണിക്സിലെ ബുജിയും ഞങ്ങളുടെ അയല്‍വാസിയുമായ ജോയ്‌ കാലേക്കൂട്ടി എഴുതിവയ്ക്കുന്ന അസൈന്‍മെന്റുകള്‍ കോപ്പിയടിച്ചാണ്‌ കഴിഞ്ഞ്‌ പോന്നിരുന്നത്‌.

മൂന്ന് കമ്പ്യൂട്ടര്‍ വാനരന്മാരും കൂട്ടം കൂടി കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. മൂന്ന്പേര്‍ക്ക്‌ ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ച്‌ പോന്നുകൊണ്ടിരിക്കുന്ന സൗകര്യങ്ങളില്‍ നാലാമതൊരു വാനരനെ ചേര്‍ക്കുന്നതില്‍ കുഴപ്പമില്ല. സാമാന്യം ബുജിയും അസൈന്‍മെന്റുകള്‍ നേരത്തും കാലത്തും എഴുതി വയ്ക്കാറുള്ളതും എന്നാല്‍ സഹവാനരന്മാരുടെ സ്വൈര്യജീവിതത്തെ ബാധിക്കാനിടയില്ലാത്തതുമായ ക്ലാസിലെ ബുജികളുടെ കണക്കെടുപ്പ്‌ തുടങ്ങി.

ബാക്കിയുള്ളവരെപ്പറ്റി ഞങ്ങള്‍ വിലയിരുത്തിയത്‌ ഇവിടെ എഴുതുന്നില്ല, എങ്ങാനും അവന്മാരെങ്ങാന്‍ വായിച്ചാലോ. വിജയ്‌ ആയാലോ, ക്ലാസിലിരുന്ന് ഉറങ്ങുമെങ്കിലും ടീച്ചര്‍മാരെ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ ബുദ്ധിമുട്ടിക്കുക, ബാക്കിയുള്ളവരുടെ സംശയം തീര്‍ക്കാന്‍ അവരെക്കാള്‍ കൂടുതല്‍ അധ്വാനിക്കുക, അസൈന്‍മെന്റൊക്കെ ഏറ്റവും ആദ്യം കാഴ്ച വയ്ക്കുക, മണിയടിച്ചാണേലും സെഷണല്‍ മാര്‍ക്കുകള്‍ ഒപ്പിച്ചെടുക്കുക എന്നീ പല ഗുണഗണങ്ങള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ ഇരിക്കുന്നവനാണ്‌. വിജയ്‌ മതി. പോരാഞ്ഞ്‌ കോളേജിനു കുറേ ദൂരെ ആണ്‌ ഇപ്പോഴത്തെ താമസം എന്ന് അവന്‍ എപ്പോഴും പരാതി പറയുകയും ചെയ്യാറുണ്ട്‌.

പക്ഷേ അവനാളൊരു കൊച്ചു ശ്രീകൃഷ്ണനാണ്‌. മറ്റെല്ലാവരും ആദ്യവര്‍ഷം റാഗിംഗ്‌, വീട്ടില്‍ നിന്ന് ആദ്യമായി വിട്ട്‌ നില്‍ക്കല്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ കാരണം ഒതുങ്ങിക്കഴിയുമ്പോള്‍ വന്ന് ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മറ്റൊരു ദുര്‍ബലയ്ക്ക്‌ തന്റെ ദുര്‍ബലഹൃദയം തുറന്ന് കാണിച്ച്‌ കത്തെഴുതി താരമായതാണ്‌ വിജയ്‌. എപ്പോഴും പെണ്‍പിള്ളാരുടെ ഇടയില്‍ കറങ്ങിനടക്കുന്ന ആ ജൂനിയര്‍ ശ്രീകൃഷ്ണനെ തന്നെ വേണോ എന്ന ചാത്തന്റെ പോള്‍ ഒന്നിനെതിരെ രണ്ട്‌ വോട്ടിനു തള്ളിപ്പോയി.

കോളേജിനടുത്ത്‌ താമസിക്കുന്ന ഒരുപാട്‌ ഗ്രൂപ്പുകളുണ്ട്‌, ഞങ്ങളുടേത്‌ മൂന്ന് മുറികള്‍ ഒരു വീടിന്‌ എന്ന കണക്കില്‍ വച്ചു പണിത പത്ത്‌ ലൈന്‍ വീടുകളില്‍ ആദ്യത്തേതാണ്‌. ബാക്കി വീടുകളില്‍ കുറച്ച്‌ മറ്റ്‌ ബ്രാഞ്ച്‌കാരും സീനിയേഴ്സും ലാബിലെയും ഓഫീസിലെയും ജീവനക്കാരും ഒക്കെയാണ്‌ താമസം. സീനിയേഴ്സും ഞങ്ങളും ചേര്‍ന്ന് മറ്റേ അറ്റത്തുള്ള മുറിയില്‍ ഒരു മെസ്സ്‌ നടത്തുന്നുണ്ട്‌. രാവിലെയും വൈകീട്ടും ഭക്ഷണം അവിടെ നിന്നായിരുന്നു. കീരികളും പാമ്പുകളും കൂടി വളര്‍ത്തുന്ന മുയല്‍കുഞ്ഞിന്റെ ആയുസ്സേ ആ മെസ്സിനു ഞങ്ങള്‍ കല്‍പിച്ചു കൊടുത്തിരുന്നുള്ളൂ എങ്കിലും ഈ കാലഘട്ടത്തില്‍ അതൊരുവിധം രമ്യതയില്‍ നടന്നോണ്ട്‌ പോവുകയായിരുന്നു.

വിജയ്‌യെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം വീടു കാണിക്കാന്‍ വിളിച്ചോണ്ട്‌ വന്നു. ഭക്ഷണം, സ്ഥലം, സര്‍വോപരി ശരിക്കും മാന്യന്മാരായ മൂന്ന് കൂട്ടുകാര്‍; അവനെല്ലാം ഇഷ്ടപ്പെട്ടു.

ആ ദിവസങ്ങളില്‍ ബസ്‌ സമരം നടക്കുകയായിരുന്നതിനാല്‍ അവന്റെ പോക്കും വരവും ജീപ്പിനായിരുന്നു. അന്ന് വൈകുന്നേരം തന്നെ വീടുമാറിക്കളയാമെന്നായി അവന്റെ ചിന്ത. വെറുതേ ഇനിയും ജീപ്പിനു കാശ്‌ കളയണ്ടാലോ. നിങ്ങള്‍ മൂന്ന് പേരും ഇപ്പോള്‍ തന്നെ എന്റെ കൂടെവാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ അങ്ങോട്ട്‌ പോകുന്ന ജീപ്പ്‌ തന്നെ തിരിച്ച്‌ പ്രൈവറ്റ്‌ ട്രിപ്പാക്കി മടങ്ങി വരാം.

ഒരു ബുജിയെ കൂടെ താമസിപ്പിക്കണം എന്ന് തീരുമാനമെടുത്തതല്ലാതെ അത്‌ ഇന്ന ആളെ വേണം എപ്പോള്‍ മുതല്‍ വേണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ഒന്നൂല്ലേലും കിടക്ക വിരിക്കാനെങ്കിലും ഇത്തിരി സ്ഥലം പൊടിതട്ടിയെടുക്കണ്ടേ. ഇവനിങ്ങനെ ചാടിക്കേറി വന്നാലെങ്ങനാ?

ശരി, നിങ്ങള്‍ക്ക്‌ ഞാന്‍ സമയം തരാം, ഞാന്‍ ഇപ്പോള്‍ പോയി സാധനങ്ങളൊക്കെ പായ്ക്ക്‌ ചെയ്ത്‌ റെഡിയായിരിക്കാം നിങ്ങളു മൂന്ന്പേരും കൂടി ഇവിടൊക്കെ ശരിയാക്കി, ഒരു ജീപ്പില്‍ അങ്ങോട്ട്‌ വാ അതില്‍ തന്നെ തിരിച്ച്‌ വരാം. പിന്നേം ചങ്കരന്‍ തെങ്ങേലാണെങ്കിലും ഒന്ന് ശ്വാസം വിടാന്‍ സാവകാശം കിട്ടി. ജോബി കാണാതെ വേണം വരാന്‍ അവനെന്നെ താമസം മാറാന്‍ സമ്മതിക്കൂല, അവന്‌ ഞാനാ സംശയം ഒക്കെ പറഞ്ഞ്‌ കൊടുക്കുന്നത്‌. ഇത്രേം പറഞ്ഞ്‌ വിജയ്‌ പോയി. ജോബി ഞങ്ങളുടെ ക്ലാസില്‍ തന്നെയാ അവന്‍ വിജയിന്റെ വീടിന്റെ അടുത്തെങ്ങാനുമാണ്‌ താമസം അവനെ ഒളിച്ച്‌ വേണം ജീപ്പും കൊണ്ട്‌ അങ്ങെത്താന്‍ എന്നു സാരം.

വിജയ്‌ പോയപ്പോള്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്ന രണ്ട്‌ സഹപാഠികള്‍ ഓടി വന്നു. നിങ്ങള്‍ വിജയ്‌യെ ഇങ്ങോട്ട്‌ കൊണ്ട്‌ വരാന്‍ പോകുവാണോ സീനിയേര്‍സിനോടൊന്നും ചോദിക്കാതെ? എന്നാല്‍ അവനെ ഞങ്ങളുടെ റൂമിലാക്കുമോ ഞങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ വാടക ഷെയര്‍ ചെയ്യാന്‍ ഒരാളൂടെ ആയിരുന്നെങ്കില്‍.

വിജയ്‌യെ മറ്റൊരു ബ്രാഞ്ച്‌കാരുടെ കൂടെ ആക്കുന്നത്‌ ശരിയല്ല അതു കൊണ്ട്‌ സായ്‌(ഞങ്ങള്‍ മൂവരില്‍ ഒരാള്‍) അങ്ങോട്ട്‌ മാറി അനുപാതം ശരിയാക്കാന്‍ തീരുമാനിച്ചു. എന്നിട്ട്‌ ഞങ്ങള്‍ ജോബി കാണാതെ ഓപ്പറേഷന്‍ വിജയ്‌ നടപ്പാക്കാന്‍ കുതിച്ചു. ജോബിയുടെ വീടിനു മുന്നിലൂടെയാണ്‌ വിജയിന്റെ വീട്ടിലെത്തേണ്ടത്‌. അതിനു കുറച്ച്‌ മുന്‍പ്‌ ജീപ്പ്‌ നിര്‍ത്തി സായ്‌യെ അങ്ങോട്ടിറക്കി വിട്ടു. അവന്‍ ജോബിയെ വാചകമടിച്ച്‌ ഇരുത്തിക്കോളും. അങ്ങനെ ഞങ്ങള്‍ വിജയ്‌യെ മൊത്തം ചില്ലറയായി പായ്ക്ക്‌ ചെയ്ത്‌ പുറപ്പെട്ടു. വിജയ്‌യുടെ കൂടെ താമസിച്ചിരുന്നവന്മാര്‍ക്കൊക്കെ അവന്‍ സ്ഥലം വിട്ടുപോകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്തത്‌ ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല. ജോബിയുടെ വീടിനു അല്‍പം മുന്നോട്ട്‌ കടന്ന് നിന്ന് ഞങ്ങള്‍ ഹോണടിച്ചു.

സായ്‌യുടെ കൂടെ പുറത്തിറങ്ങി വന്ന ജോബിയ്ക്ക്‌ വിജയ്‌യേയും സാധനങ്ങളെയും കണ്ട്‌ ഞെട്ടാന്‍ സമയം നല്‍കാതെ ഞങ്ങള്‍ മുന്നോട്ട്‌ കുതിച്ചു. കുറച്ച്‌ സമയത്തേക്ക്‌ ജോബി പിന്നിലൂടെ ഓടി വരുന്നത്‌ കാണാമായിരുന്നു. പെട്ടന്ന് കാണാതായി. ഒരു വളവ്‌ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലു വില്ലന്റെ ജീപ്പിനു കൈകാണിക്കുന്നതു പോലെ രണ്ട്‌ കൈയ്യും വീശി റോഡിനു നടുവില്‍ ജോബി.

നിങ്ങളിവനെ കൊണ്ടുപോവാണല്ലേ ശരി. വേണോ എന്ന് ഒന്നൂടെ ആലോചിച്ചോ. വിടെടാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ ജീപ്പ്‌ വരെ സ്പെഷല്‍ പിടിച്ചതാ ഇനി വേണ്ടാന്ന് വയ്ക്കാന്‍ പറ്റൂല. അങ്ങനെ അവസാനം ജോബി ഞങ്ങള്‍ക്ക്‌ വഴിമാറി. എന്നാല്‍ ശരിക്കുമുള്ള പ്രശ്നങ്ങള്‍ അതിനുശേഷമാണ്‌ തുടങ്ങിയത്‌.

തങ്ങളോട്‌ ചോദിക്കാതെ ഒരുത്തനെ കൊണ്ടുവന്നതുകൊണ്ട്‌ വിജയ്‌യെ മെസ്സില്‍ ചേര്‍ക്കാന്‍ പറ്റൂല എന്ന് സീനിയേര്‍സ്‌. ഒന്നുകില്‍ അവന്‌ അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ മെസ്സില്‍ നിന്നും കഴിക്കാമെന്ന്. വിജയ്‌ അതൊന്നും പ്രശ്നമല്ല അവന്‍ പുറത്ത്‌ നിന്നും കഴിച്ചോളാമെന്ന് സമ്മതിച്ചു.

ഒന്ന് രണ്ട്‌ ദിവസം അങ്ങനെ പോയി, പിന്നെ ഞങ്ങള്‍ക്കു വിഷമമായി. ഞങ്ങളായിട്ടു വിളിച്ചുകൊണ്ടു വന്നവന്‍ പുറത്തൂന്നും ഞങ്ങള്‍ മെസ്സില്‍ നിന്നും കഴിക്കുക, ഞങ്ങള്‍ രണ്ടാമത്തെ ഓപ്ഷനിലേക്ക്‌ മാറി. അങ്ങനെ അവന്‍ അകത്തും ഞങ്ങള്‍ മൂവരും പുറത്തും ആയി. കുറച്ചു ദിവസത്തിനിടെ വിജയ്‌ സീനിയേര്‍സിനെ മുഴുവന്‍ കയ്യിലെടുത്തു. ഞങ്ങളുടെ ക്ലാസിലെ ശ്രീകൃഷ്ണനെക്കൊണ്ട്‌ സീനിയേര്‍സിനു നല്ല ഉപകാരമല്ലേ.

ഇനി ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം നിങ്ങളെ തിരിച്ചു മെസ്സിലെടുക്കുന്ന കാര്യം എന്ന് അവന്‍ പറയുന്നതുവരെയെത്തി സ്ഥിതിഗതികള്‍. വെളുക്കാന്‍ തേച്ചത്‌ മൊത്തം വൈറ്റ്‌വാഷ്‌ ചെയ്തതുപോലെയായല്ലോ പടച്ചോനെ എന്നായി ഞങ്ങളുടെ ചിന്ത.

അങ്ങനെയിരിക്കെ അടുത്തൊരു ദിവസം വിജയ്‌യുടെ അവതാരോദ്ദേശം വന്ന് ചേര്‍ന്നു. ഒരു അസൈന്‍മെന്റ്‌. പേപ്പറുകള്‍ എടുത്ത്‌ ഭംഗിയായി മാര്‍ജിനുകളും തലേക്കെട്ടും എല്ലാം വരച്ച്‌ ഞങ്ങള്‍ റെഡിയാക്കി. ഭക്ഷണം കഴിച്ച്‌ വരുമ്പോഴേയ്ക്ക്‌ ഒന്ന് രണ്ട്‌ പേജെങ്കിലും എഴുതിത്തീര്‍ക്കാന്‍ വിജയിന്‌ സമയവും കൊടുത്ത്‌ ഞങ്ങള്‍ യാത്രയായി.

തിരിച്ച്‌ വരുമ്പോള്‍ വിജയ്‌ ആകെ ചൂടിലാണ്‌. നിങ്ങളെന്ത്‌ പണിയാ കാണിച്ചത്‌ ഈ മാര്‍ജിനും തലേക്കെട്ടും വരച്ച്‌ വയ്ക്കാനാണോ നേരത്തെ മൂന്നും കൂടി തിരക്കിട്ട്‌ പണിഞ്ഞോണ്ടിരുന്നത്‌, ഞാന്‍ വിചാരിച്ചു പകുതിയെങ്കിലും അസൈന്‍മന്റ്‌ എഴുതിത്തീര്‍ത്തിട്ടുണ്ടാവുമെന്ന്. പെട്ടന്നൊരു പേജെങ്കിലും മുഴുവനാക്കി താ. എനിക്കെഴുതണ്ടേ !.

ഞങ്ങള്‍ മൂന്നു വാനരന്മാരും മുഖത്തോടുമുഖം നോക്കി. അപ്പോള്‍ നിന്റെ അസൈന്‍മെന്റൊന്നും നീ സ്വന്തമായി എഴുതുന്നതല്ലേ???

ഏയ്‌ അതൊക്കെ ജോബിയാ എഴുതുന്നത്‌ ഞാനവനു സംശയം തീര്‍ത്തുകൊടുക്കുന്നതിനു പകരമായിട്ട്‌.

ഭാ... ഫുല്ലേ.....ഞങ്ങള്‍ മൂവരും സുരേഷ് ഗോപീടെ ഫേമസ്‌ ഡയലോഗ്‌ അന്യോന്യം മനസ്സില്‍ പറഞ്ഞു. ഒരുമിച്ചെടുത്ത തീരുമാനത്തിന്‌ ഒരാളെ മാത്രമായി പഴിക്കാന്‍ പറ്റൂലല്ലോ.

വരച്ചു വെച്ച പേപ്പര്‍ കെട്ടുകളുമായി മറ്റേതെങ്കിലും ബുജിമട ലക്ഷ്യമാക്കി ആ ഇരുട്ടില്‍ ഞങ്ങള്‍ പുറപ്പെട്ടു.

വാല്‍ക്കഷ്ണം: അതിനുശേഷം അസൈന്‍മെന്റ്‌ എഴുതാന്‍ ഞങ്ങള്‍ സ്വയം പര്യാപ്തരായി.

*അസൈന്‍മെന്റ്‌ : സാറന്മാര്‍ തരുന്ന ചോദ്യങ്ങള്‍ക്ക്‌ ഏതെങ്കിലും ടെക്സ്റ്റ്‌ പുസ്തകം റെഫര്‍ചെയ്ത്‌ ഉത്തരം അട്ടിഅട്ടിയായി പേപ്പറുകള്‍ നിറച്ച്‌ എഴുതിക്കൊണ്ട്‌ കൊടുക്കുക. സാധാരണ ഇത്‌ ആരേലും ഒന്നോ രണ്ടോ ബുജികള്‍ ചെയ്യും ബാക്കിയുള്ളവര്‍ മനോഹരമായ തലേക്കെട്ട്‌ സ്വന്തമായി വ‍രച്ച്‌ ചേര്‍ത്ത്‌ അതു മുഴുവന്‍ പകര്‍ത്തി എഴുതി കൊണ്ട്‌ കൊടുക്കും.

Sunday, November 02, 2008

ഹോട്ടല്‍ വല്യമ്മ ഇന്റര്‍ നാഷണല്‍

സെക്രട്ടേറിയറ്റിന്റെ മുന്‍വശത്ത്‌ സമരപ്പന്തലുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്‌. സാധാരണ ബസ്സിലായിരിക്കുമ്പോള്‍ അതങ്ങനെ ശ്രദ്ധിക്കുക പതിവില്ല. എന്നാല്‍ അന്നൊരു ദിവസം വൈകീട്ട്‌ സമരപ്പന്തലില്‍ എങ്ങോ കണ്ട്‌ മറന്ന ഒരു മുഖം മിന്നി മറഞ്ഞപോലെ.

താമസസ്ഥലത്തെത്തി, കണ്ടുമറന്ന മുഖങ്ങള്‍ മനസ്സിലേക്ക്‌ വീണ്ടും വീണ്ടും കയറ്റിയിറക്കി. അതേ അതവര്‍ തന്നെ സഹമുറിയന്‍ സഹപാഠിയും കൂടെയായതോണ്ട്‌ അവനോട്‌ ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയേക്കാം.

എടാ നമ്മളുടെ കോളേജിനടുത്ത്‌ കുറച്ച്‌ കാലം ഒരു വല്യമ്മ ഹോട്ടല്‍ നടത്തിയിരുന്നില്ലേ നിനക്കാ ഹോട്ടലിന്റെ പേര്‌ ഓര്‍മ്മയുണ്ടോ? ആ വല്യമ്മയെ ഇന്നു ഞാന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിലെ ഏതോ സമരപ്പന്തലില്‍ കണ്ടു.

ഒന്നു പോടാ അവരങ്ങ്‌ കേരളത്തിന്റെ മറ്റേ അറ്റത്ത്‌ അവരെപ്പോലെ വേറെ വല്ലോരും ആയിരിക്കും. വല്യമ്മയുടെയും വല്യമ്മയുടെ പകുതി സന്യാസിയെപ്പോലിരിക്കുന്ന താടിക്കാരന്‍ ഭര്‍ത്താവിന്റെ പേര്‌ അന്ന് രാത്രി ചുമ്മാ ഓര്‍ത്തെടുത്തു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു രാവിലെ പത്രവുമെടുത്ത്‌ സഹമുറിയന്‍ ഓടിവന്നപ്പോള്‍ ഞങ്ങള്‍ രണ്ട്‌ പേരും ശരിക്കും ഞെട്ടി, വല്യമ്മയുടെയും ഭര്‍ത്താവിന്റെയും പേരും വാര്‍ത്തയും!. അവരു കാസര്‍ഗോഡ്‌ നിന്നാണെന്നും ഭര്‍ത്താവിന്റെ എന്തോ പെന്‍ഷന്‍ ശരിയാക്കാന്‍ വേണ്ടി കുടുംബം മൊത്തം സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കുറച്ച്‌ ദിവസമായി സമരത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ അവരുടെ ഭര്‍ത്താവ്‌ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചെന്നും ഒക്കെയായിരുന്നു വാര്‍ത്ത.

ഞങ്ങള്‍ അന്വേഷിച്ച്‌ ചെന്നപ്പോഴേക്ക്‌ അവരൊക്കെ തിരിച്ച്‌ നാട്ടിലേക്ക്‌ പോയിരുന്നു. തിരിച്ചു വരും വഴി വീണ്ടും ആ വാല്‍സല്യം നിറഞ്ഞ ചിരി മനസ്സില്‍ മിന്നിമറഞ്ഞു, ഒരു നിസ്സഹായത മനസ്സില്‍ തളം കെട്ടി നിന്നു.

സിനിമയിലെ ഫ്ലാഷ്‌ ബാക്ക്‌ പോലെ കോളേജുകാലം വീണ്ടും മനസ്സില്‍ തെളിഞ്ഞു. കോളേജ്‌ ക്യാന്റീനു പിന്നിലായി അല്‍പം മാറിയായിരുന്നു വല്യമ്മയുടെ ഹോട്ടല്‍. ഒരു വര്‍ഷമേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അവിടെ ആകെ പുട്ടും കടലയും മാത്രമേ കാണൂ. ഉച്ചയ്ക്ക്‌ ഊണും. നല്ല രുചിയായിരുന്നെങ്കിലും രാവിലെ എല്ലാവരും താമസസ്ഥലത്തിനടുത്ത്‌ നിന്ന് കഴിച്ചിട്ട്‌ വരുന്നതു കൊണ്ട്‌ തിരക്ക്‌ തുലോം കുറവായിരുന്നു. വല്യപ്പന്‍ അന്നേ ഒരു സന്യാസി മാതിരി താടിയൊക്കെ നീട്ടി പുറത്ത്‌ കാഷ്‌ കൗണ്ടറില്‍ ഇരിപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാചകവും വിളമ്പലും ഒക്കെ വല്യമ്മ തനിച്ചും.

ചാത്തനും കൂട്ടരും കോളേജില്‍ നിന്ന് നടക്കാവുന്ന ദൂരത്ത്‌ താമസിച്ചിരുന്നതിനാല്‍ രാവിലെ ഞങ്ങള്‍ വല്യമ്മയുടെ ഹോട്ടലില്‍ പതിവുകാരായിരുന്നു. അവിടെ നിന്നാണ്‌ ചാത്തന്‍ വെള്ളക്കടല കൊണ്ട്‌ കടലക്കറിയുണ്ടാവും എന്ന് പഠിക്കുന്നത്‌, കറിക്കൊപ്പം പഞ്ചസാര കൂട്ടാന്‍ തന്നതും അവിടെ നിന്ന് തന്നെ!!!.

അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ പുട്ടിന്റെ കാര്യം, ഒരു കുറ്റിയില്‍ മൂന്ന് പുട്ടുണ്ടാവും രണ്ടെണ്ണം വലുതും ഒരേ അളവിലുള്ളതും ഒരെണ്ണം ഇത്തിരി ചെറുതും. ഒരു പ്ലേറ്റ്‌ പുട്ടും കറിയും ചോദിച്ചാല്‍ ഒരു വല്യപുട്ടും ഒരു ചെറിയപുട്ടും കറിയുമോ രണ്ട്‌ വല്യപുട്ടും കറിയുമോ ആണ്‌ സാധാരണ കിട്ടുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരെ ആര്‍ത്തിയില്ലാത്തതു കൊണ്ടോ ആസ്വദിച്ച്‌ കഴിക്കണമെന്ന വാശിയുള്ളതു കൊണ്ടോ എന്താന്നറിയില്ല ഏറ്റവും ആദ്യം ചാത്തനു വിളമ്പിയാലും ഏറ്റവും അവസാനമേ ചാത്തന്‍ ഉണ്ടെണീക്കാറുള്ളൂ. അല്ലാതെ അവിടുള്ളതു മൊത്തം തിന്നു തീര്‍ത്തിട്ടേ എഴുന്നേല്‍ക്കൂ എന്ന് അര്‍ത്ഥമില്ലാ എന്ന് ഊന്നി ഊന്നി പറയുകയാണ്‌.

കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചാത്തനൊരു കാര്യം കണ്ടുപിടിച്ചു കൂടെ കഴിക്കാനിരിക്കുന്നവര്‍ക്കെല്ലാം പുട്ടിന്റെ മേല്‍ പറഞ്ഞ അളവുകളിലാണ്‌ കിട്ടിക്കോണ്ടിരുന്നതെങ്കിലും ചാത്തനുമാത്രം രണ്ട്‌ കഷ്ണം പുട്ടും ചെറുത്‌ തന്നെയാണ്‌ കിട്ടുന്നത്‌.

ഒരു ദിവസം ക്ഷമിച്ചു, തിരക്കിനിടയില്‍ മാറിപ്പോയതാവാം.പിന്നേം രണ്ട്‌ മൂന്ന് ദിവസം കൂടി ക്ഷമിച്ചു, യാദൃശ്ചികമാവാം. പിന്നേം ആവര്‍ത്തിച്ചപ്പോള്‍ ചാത്തന്റെ ക്ഷമ നശിച്ചു. പൊട്ടിത്തെറിച്ചു.

ഇതെന്തു പരിപാടിയാ എനിക്കെപ്പോഴും പുട്ടിന്റെ ചെറിയ കഷ്ണങ്ങള്‍ മാത്രം. ഒന്നെങ്കിലും വലുതു തരണം.

പെട്ടന്നുണ്ടായ ഒരു ഞെട്ടലില്‍ നിന്നും മോചിതയായ വല്യമ്മ ഒരു ചിരിചിരിച്ചു, എന്നിട്ട്‌ പുറത്തുള്ള ഭര്‍ത്താവിനെ നീട്ടി വിളിച്ചു. ദേ ഈ കൊച്ചന്‍ പറയുന്നതു കേട്ടോ. ഞാന്‍ പറയാറില്ലേ ഇവന്‍ നമ്മുടെ അനിക്കുട്ടന്റെ പോലെയാ എന്ന്, ഇപ്പോള്‍ അവനെപ്പോലെ തന്നെ കണക്കുപറഞ്ഞതും കണ്ടോ....

വല്യപ്പനും അകത്തേക്കു വന്നു. നീ അവനു രണ്ട്‌ വല്യകഷ്ണം പുട്ട്‌ തന്നെ കൊടുക്കെടീ.

ചാത്തനാകെ ഐസായി, പിന്നെ വീണുകിടക്കുന്നിടത്തൂന്ന് കരകയറാനുള്ള ശ്രമമെന്ന നിലയില്‍ ചോദിച്ചു, ആരാ ഈ അനിക്കുട്ടന്‍.

അവന്‍ ഞങ്ങളുടെ രണ്ടാമത്തെ മകനാ, നിന്നെപ്പോലെ മെലിഞ്ഞുണങ്ങിയിരുന്നെങ്കിലും ഭക്ഷണക്കാര്യത്തില്‍ ഇതേപോലെ കണക്കുപറഞ്ഞിരുന്നു.

ഇപ്പോളെവിടാ?

ഇല്ല....വല്യപ്പന്‍ തിരിച്ച്‌ പുറത്തേക്ക്‌ പോയി.

പിന്നെ എല്ലാദിവസവും ചാത്തനവിടെ വിവിഐപി പരിഗണനയായിരുന്നു.

എടാ സ്റ്റോപ്പെത്തി ഇറങ്ങുന്നില്ലേ.

രണ്ടാമത്തെ മകനല്ലേ ഇല്ലാതിരുന്നുള്ളൂ അവരുടെ മറ്റു മക്കള്‍ കാണില്ലേ? അവരൊക്കെ ഉപേക്ഷിച്ചു പോയതോണ്ടാവുമോ വയസ്സുകാലത്ത്‌ ഉപവാസത്തിനു വരേണ്ടിവന്നത്‌? ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......

Sunday, August 10, 2008

അഞ്ചാം ക്ലാസും ഗുസ്തീം

"ഞാനിനി സ്കൂളീപ്പോവുന്നില്ലാ"

വൈകീട്ട്‌ വന്ന് പുസ്തകപ്പെട്ടി നിലത്തിട്ടോണ്ട്‌ ഒരഞ്ചാം ക്ലാസുകാരന്റെ വിലാപം.

എന്താടാ ഇന്നും അവന്‍ നിന്നെ തല്ലിയോ?

ഞാനിനി പോവുന്നില്ലാന്ന് പറഞ്ഞാല്‍ പോവുന്നില്ലാ.

ഈ ചെക്കന്റെ ഒരു കാര്യം നാണമില്ലേ വല്ലവന്റെം തല്ലും വാങ്ങി വന്ന് ചിണുങ്ങാന്‍.. ചേച്ചിമാരും അമ്മായിമാരും ഒക്കെ അമ്മേടെ ഭാഗം ചേര്‍ന്നു.

അമ്മ ടീച്ചറോട്‌ പറയുന്നുണ്ടോ ഇല്ലയോ?
-- കാര്യം നടക്കണേല്‍ ഇനിയിപ്പോള്‍ ഒറ്റക്കാലില്‍ നിന്നേ പറ്റൂ--

കാര്യം നിസാരം അഞ്ചാം ക്ലാസില്‍ ചാത്തന്‍ സ്കൂളു മാറി, പഴയ കൂട്ടുകാര്‍ കുറേപ്പേരൊക്കെ അതേ ഡിവിഷനില്‍ ഉണ്ടെങ്കിലും ഏറെപ്പേരും പുതുമുഖങ്ങള്‍. അതിലൊരാളാണ്‌ പക്രു. ആള്‍ പാസ്‌ ആയ ഒന്നാം ക്ലാസൊഴിച്ച്‌ ബാക്കി എല്ലാത്തിലും അവന്‍ എത്ര തവണ പഠിച്ചിട്ടുണ്ടെന്ന് കണക്കറിയില്ല. പൊക്കം അത്രയൊന്നുമില്ലെങ്കിലും ഇരുമ്പു പോലത്തെ ശരീരം., ക്ലാസിലെ അവനൊഴിച്ച്‌ ബാക്കി ആര്‍ക്കും അവനെ കണ്ടുകൂടാ. ബാക്കിയുള്ളവരെ ഉപദ്രവിക്കലാണ്‌ പ്രധാന വിനോദം.

എന്നും പക്രു ഷര്‍ട്ടില്‍ പേനകൊണ്ട്‌ വരച്ചു, തോണ്ടി, മാന്തി, പിച്ചി, ചെമ്പകം, എന്നിങ്ങനെയുള്ള പരാതികളൊന്നുമില്ലാതെ ചാത്തന്‍ വീട്ടിലെത്താറില്ല.

ചാത്തന്റെ അമ്മ ടീച്ചറായതോണ്ട്‌ സ്കൂളു വേറെയാണെങ്കിലും പുതിയ സ്കൂളിലെ ടീച്ചര്‍മാരെയൊക്കെ നന്നായി അറിയാം. തിരിച്ചു തല്ലിയാല്‍ വീട്ടിലറിയും എന്നത്‌ മൂന്നു തരം. പോരാഞ്ഞ്‌ ക്ലാസിലെ നല്ല കുട്ടി എന്ന പേര്‌ കളയുന്നതെങ്ങനെയാ? ടീച്ചര്‍മാരോട്‌ പരാതി പറയാമെന്ന് വച്ചാല്‍ അതറിഞ്ഞാല്‍ പക്രൂന്റെ വക ഇരട്ടി കിട്ടും. അല്ലാതെ പക്രൂനെ പേടിയായിട്ടൊന്നുമല്ല.

ക്ലാസ്‌ടീച്ചര്‍ ചാത്തന്റെ ഒരു ബന്ധുകൂടിയാണ്‌. അമ്മ ടീച്ചറെക്കണ്ടു പരാതി പറഞ്ഞു.

എന്തു ചെയ്യാനാ ടീച്ചറേ, അതങ്ങനൊരു സാധനം എത്ര തല്ലിയാലും ഉപദേശിച്ചാലും നന്നാവൂല. ടി സി കൊടുത്ത്‌ വിടാന്‍ പലതവണ രക്ഷിതാവിനെ വിളിപ്പിച്ചതാ. ഒരു പാവം മനുഷ്യന്‍, എങ്ങനേലും പത്താം ക്ലാസ്‌ വരെ എത്തിച്ച്‌ തരണം എന്ന് പറഞ്ഞ്‌ അയാളു എപ്പോഴും കരഞ്ഞ്‌ കാലുപിടിക്കുന്നതു കൊണ്ടാ ഇതുവരെ പറഞ്ഞ്‌ വിടാത്തത്‌. ഞാനിനി ഒന്നൂടെ ശ്രദ്ധിച്ചോളാം.

തല്ലു വാങ്ങുന്ന കാര്യത്തില്‍ ചാത്തന്‍ ഒറ്റയ്ക്കല്ലാ ക്ലാസിലെ എല്ലാ പിള്ളേരും പക്രൂന്റെ തല്ല് വാങ്ങാറുണ്ട്‌. പതിവു ക്വാട്ടാ വാങ്ങി ഡസ്കില്‍ തലേം വച്ച്‌ ചുമ്മാ ഇരിക്കുമ്പോഴാ(കരയുകയല്ല ;) ) ജിത്തു ചെവീല്‍ പറയുന്നത്‌ നമ്മള്‍ക്കവനെ തിരിച്ചു തല്ലിയാലോ?

അന്നു കിട്ടിയതിന്റെ വേദന എവിടെയോ പറന്ന് പോയി. എപ്പോള്‍? എവിടെ വച്ച്‌? വടി വേണ്ടേ?

ജിത്തു ആളു മിടുക്കനാ അവന്‍ ചാത്തന്റെ ഒരു ബന്ധു കൂടിയാ. അവന്റെ വീടിനടുത്ത്‌ കരാട്ടെ ക്ലാസുണ്ട്‌ അവനവിടെയൊക്കെ പോവാറുണ്ട്‌. എന്നാലും കരാട്ടെ മോഡലില്‍ പക്രൂന്റെ അടി തടുത്താല്‍ ഓടും ഇഷ്ടികയുമൊക്കെ പോലെ പൊട്ടുന്നത്‌ ജിത്തൂന്റെ കയ്യാവും. അവന്റെ ടീമില്‍ വേറെം മൂന്നാലു പേരുണ്ട്‌, ഇവരൊക്കെ ഇപ്പോള്‍ ഒരുമിച്ചാണ്‌ നടക്കാറ്‌, ഒറ്റയ്ക്ക്‌ കിട്ടുമ്പോഴാണ്‌ പക്രൂന്റെ പരാക്രമം കൂടുതല്‍. പക്രൂന്റെ തൊട്ട്‌ മുന്‍പില്‍ ഇരിക്കുന്നതു കൊണ്ട്‌ ഏറ്റവും ഉപദ്രവം ചാത്തനായിരുന്നു. പക്രൂനെ തല്ലാന്‍ ഒരു നല്ല സമയം നോക്കി നടക്കുകയായിരുന്നു ആ പാണ്ഡവ സംഘം. അവര്‍ക്ക്‌ വേണ്ടത്‌ ചൂണ്ടലില്‍ കോര്‍ക്കാന്‍ പറ്റിയ ഒരു ഇര മാത്രമായിരുന്നു.

അങ്ങനെ പക്രു വധം ബാലെയുടെ തിരക്കഥ ആരംഭിച്ചു. അരക്കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. പക്രു ഏറ്റവും അവസാനമേ പരീക്ഷ എഴുതി പുറത്തുവരൂ. ഞങ്ങളുടെ ക്ലാസുകളൊന്നും പരീക്ഷാഹാള്‍ ആക്കിയില്ലായിരുന്നു. പകരം ബഞ്ചും ഡസ്കും എല്ലാം ഹാളുകളിലേയ്ക്ക്‌ എടുത്ത്‌ കൊണ്ടുപോയിരുന്നു. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പക്രൂന്റെ തോളില്‍ അറിയാത്ത ഭാവത്തില്‍ ഒരു ചുമലു കൊണ്ട്‌ ഒരു തട്ടും തട്ടി മുന്നോട്ട്‌ നീങ്ങിയ ചാത്തന്‍ മുനോട്ട്‌ മൂക്കും കുത്തി വീണു പക്രു പിടിച്ച്‌ തള്ളിയതാണെന്ന് തിരിഞ്ഞ്‌ നോക്കാതെ തന്നെ മനസ്സിലായി. അടുത്ത ആക്രമണം ഉണ്ടാകും മുന്‍പ്‌ ചാത്തന്‍ ഒഴിഞ്ഞ്‌ കിടക്കുന്ന ക്ലാസിലേക്കോടിക്കയറി.

പറഞ്ഞുറപ്പിച്ചതുപോലെ അഞ്ചംഗസംഘം അവിടെ തയ്യാറായിരുന്നു. ചാത്തനവരുടെ പിന്നിലൊളിച്ചു. പിന്നാലെ ഓടിക്കയറിയ പക്രൂനെ എല്ലാവരും കൂടി വളഞ്ഞു. ആക്രമണം പിന്നില്‍ നിന്നാരംഭിച്ചു. ഒരു തള്ള്‌. മുന്നോട്ട്‌ ഒന്ന് ആഞ്ഞ പക്രു വെട്ടിത്തിരിഞ്ഞു തന്നെ തള്ളിയവനെ ഒന്ന് പൊട്ടിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്ക്‌ പിന്നില്‍ നിന്നും അടുത്തവന്‍ ഒന്ന് പൊട്ടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടി പിച്ച്‌ മാന്ത്‌. ക്ലാസ്‌ മുറി സിമന്റിട്ടതായതോണ്ട്‌ പക്രൂനു പൂഴിക്കടകന്‍ അടിച്ച്‌ രക്ഷപ്പെടാനും പറ്റീല. പക്രു ആരെ തിരിച്ചടിക്കാന്‍ ഒരുങ്ങിയാലും അവര്‍ പിന്നോട്ട്‌ ഒഴിഞ്ഞ്‌ മാറും ബാക്കിയുള്ളവര്‍ പിന്നില്‍ നിന്നാക്രമിക്കും.

ആദ്യമൊക്കെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെപ്പതുക്കെ കഴുതപ്പുലികളുടെ ആക്രമണത്തില്‍ സിംഹം തളര്‍ന്നു. പിന്നെ എങ്ങിനെയെങ്കിലും അടികള്‍ തടുക്കാനും രക്ഷപ്പെടാനുമായി ശ്രമം. അതോടെ തല്ലുസംഘത്തിനു ആവേശം കൂടി. പക്രു നിലത്തുവീണു. ചവിട്ടില്‍ നിന്നും തല്ലില്‍ നിന്നും രക്ഷപ്പെടാനായി ആകെ ചുരുണ്ടുകൂടി കിടപ്പായി. എല്ലാവരും കൂടി പക്രൂന്റെ ദേഹത്ത്‌ "കര - വെള്ളം" കളി കളിച്ചു തുടങ്ങി. സിമന്റ്‌ തറയില്‍ കിടന്ന പൂഴിമണ്ണില്‍ മുഖം ഉരഞ്ഞ്‌ ചോര പൊടിഞ്ഞ്‌ തുടങ്ങി. എന്നാലും തല്ലരുത്‌ എന്ന് പറയാന്‍ പക്രു തുനിഞ്ഞില്ല.

സിനിമയിലെ വില്ലന്മാര്‍ നായകനെ തല്ലി ചാവാറാക്കി നടന്നു നീങ്ങുന്ന ഭാവത്തില്‍ എല്ലാവരും ഇറങ്ങിപ്പോയി. വരുംവരായ്കകളെ കുറിച്ച്‌ ചിന്തിക്കാതെ. വീട്ടില്‍ വന്ന് അമ്മയോട്‌ കാര്യം പറഞ്ഞു. ടീച്ചറായാലും സ്വന്തം മോനെ ഉപദ്രവിച്ചോണ്ടിരുന്ന ഒരുത്തനു തല്ലു കിട്ടിയതല്ലേ അമ്മയ്ക്ക്‌ കണ്‍ഫ്യൂഷന്‍ ആയിക്കാണും, ക്ലാസ്ടീച്ചറെക്കണ്ട്‌ കാര്യം പറയണോ വേണ്ടയോ എന്ന്. എന്തായാലും അന്ന് പരീക്ഷയുടെ അവസാന ദിവസം ആയതിനാല്‍ ഇനി ഒരു കേസ്‌ പത്ത്‌ ദിവസം കഴിഞ്ഞേ കോടതിയിലെത്തൂ.. അത്രേം ആശ്വാസം, എന്നാലും അതിനിടെ ക്ലാസ്ടീച്ചറെ വഴീല്‍ കണ്ടപ്പോള്‍ അമ്മ കാര്യം പറഞ്ഞു. സാരമില്ല അങ്ങനെ രണ്ട്‌ കിട്ടിയാലൊന്നും അവനൊരു കൂസലുമുണ്ടാവൂല. ഇനി അവന്റെ ആരെങ്കിലും പരാതി തരുമ്പോഴല്ലേ അപ്പോള്‍ നോക്കാം. എന്ന് ടീച്ചര്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.

സ്കൂള്‍ തുറന്നു. ചാത്തന്‍ അഞ്ചംഗസംഘത്തിനിടയിലേക്ക്‌ ഇരിപ്പിടം മാറ്റി. പക്രു ദാ വരുന്നു. മുഖത്ത്‌ മുറിവുണങ്ങിയ ഒരു ചെറിയ വെളുത്ത പാടുമാത്രം. പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കുറച്ച്‌ ദിവസം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവന്‍ പിന്നേം പഴയപടിയായി പക്ഷേ ഞങ്ങള്‍ ആറുപേരെം പിന്നെ തൊട്ടിട്ടില്ല. എന്നാലും ചിലപ്പോഴൊക്കെ ചാത്തനെ ഒരു നോട്ടമുണ്ട്‌ ഒറ്റയ്ക്കെങ്ങാനും കിട്ടിയാല്‍ നിന്നെ ഞാന്‍ ശരിയാക്കുമെടാ ചതിയാ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഒറ്റയ്ക്ക്‌ കിട്ടിയിട്ട്‌ വേണ്ടേ.
അങ്ങനെ വാര്‍ഷികപരീക്ഷയും കഴിഞ്ഞു. റിസല്‍ട്ട്‌ അറിയാന്‍ കൂട്ടം കൂടി തന്നെ പോയി.

തിരിച്ചു വീട്ടിലേയ്ക്ക്‌ നിലവിളിച്ചോണ്ട്‌ കയറി വന്ന ചാത്തനെക്കണ്ട്‌ എല്ലാവരും ഞെട്ടി..

"എന്താടാ നീ തോല്‍ക്കാന്‍ സാധ്യതയൊന്നുമില്ലാലോ? വരുന്ന വഴി പിന്നേം തല്ലു വാങ്ങിയോ? "

"ഇല്ലാ" തേങ്ങലടക്കിക്കൊണ്ട്‌ "ഞാന്‍ ജയിച്ചു".

"അതിനെന്തിനാ കരയുന്നേ?"

"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന്‍ മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."

കൂട്ടച്ചിരി...

വാല്‍ക്കഷ്ണം: എന്തായാലും അതോടെ ആ സ്കൂളിനോട്‌ ചാത്തന്‍ വിടപറഞ്ഞു. പേടിച്ചിട്ടൊന്നുമല്ല. പുതിയ സ്കൂളില്‍ ആറാം ക്ലാസ്‌ ഉണ്ടായിരുന്നു. അത്‌ വീടിനു കൂടുതല്‍ അടുത്തുമായിരുന്നു. എന്ത്‌ വിശ്വാസമില്ലാന്നോ.. വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..

Monday, July 14, 2008

ആദ്യ ആകാശയാത്ര

കഴിഞ്ഞപോസ്റ്റ്‌ രണ്ടാമത്തെ പറക്കലെന്ന് പേരിട്ടതെന്താന്ന് ഒരാള്‍ പോലും ചോദിച്ചില്ല എന്ന വ്യസനത്തോടെ ചാത്തന്റെ ആദ്യത്തെ പറക്കല്‍ അനുഭവം ഇതാ.

സര്‍ദാര്‍ജിമാരുടെ നാട്ടില്‍ ചാത്തന്‍ ജോലി ചെയ്തിരുന്ന കാലം. ഹിമാലയ മുത്തച്ഛന്‍ തൊട്ടടുത്തായിരുന്നതോണ്ട്‌ അതുവരെ പോയി അദ്ദേഹത്തിനെ ഒന്ന് കണ്ട്‌ വരാമെന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ ചിലര്‍ പ്ലാനിട്ടു. ഓ യെസ്‌ ചോദിക്കാനുണ്ടോ ചാത്തന്‍ എപ്പോഴേ റെഡി. പക്ഷേ അവരു പോകുന്നത്‌ ബൈക്കിലാണ്‌. മൂന്ന് പേര്‍ രണ്ട്‌ ബൈക്കുകളിലായി. രണ്ട്‌ പേര്‍ മാറി മാറി ഓടിക്കും ഒന്നില്‍ രണ്ട്‌ പേര്‍ മറ്റതില്‍ ഒരാളും ലഗേജും.

യാത്രയ്ക്കുള്ള മിനിമം യോഗ്യത ബൈക്കോടിക്കാനറിയണം അത്‌ ചാത്തനില്ലതാനും. എന്നാലും എന്നേം കൂട്ടണം ലഗേജിന്റെ കൂട്ടത്തില്‍ കെട്ടിയിട്ടാലും മതീന്ന് പറഞ്ഞു. ഒരു രക്ഷേമില്ല, ആ യാത്രയ്ക്കുള്ള മിനിമം യോഗ്യത 55 കിലോ തൂക്കമാണെന്ന് അവരു പറഞ്ഞു കളഞ്ഞു. പകരം പുതിയ ടയറുകളൊക്കെ ടെസ്റ്റ്‌ ചെയ്യാന്‍ അടുത്തുള്ള ഒരു ചിന്ന ട്രക്കിംഗ്‌ ഏരിയയായ 'മോര്‍നി' ഹില്‍സിലേക്ക്‌ ടെസ്റ്റ്‌ റൈഡിനു പോവുമ്പോള്‍ ചാത്തനെം കൂട്ടാം എന്ന്.

അതെങ്കില്‍ അത്‌. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നേരിയ മഴയുള്ളതുകൊണ്ട്‌ മഴപെയ്തേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ കടം വാങ്ങിയ മഞ്ഞ മഴക്കോട്ടും നീ കാപ്പുമൊക്കെയിട്ട്‌ റൈഡറേക്കാളും ഒരുങ്ങി ചാത്തന്‍ റെഡിയായി.

ചാത്തന്റെ റൈഡര്‍ ജെഎസ്‌ആര്‍ ഫോര്‍മുല വണിലെ ഷൂമാക്കറെ പോലെ ബൈക്കിന്റെ കാര്യത്തില്‍ ഒരു ചിന്നചെരുപ്പുകുത്തിയാണ്‌. ചണ്ഡീഗഡിലെ മധ്യമാര്‍ഗെന്ന തിരക്കുപിടിച്ച റോഡിലൂടെ വണ്ടിയോടിക്കുന്നത്‌ കണ്ടാല്‍ പഴയ ഒരു ദൂരദര്‍ശന്‍ പരസ്യത്തില്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌ ഒരു ലോറിയുടെ പുറകിലേക്ക്‌ ജമ്പ്‌ ചെയ്ത്‌ ഹെല്‍മെറ്റൂരി പറയുന്നത്‌ ഓര്‍മ്മവരും. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതത്തിലാണെങ്കില്‍ നിങ്ങള്‍ നേരെ മുകളിലെത്തിയേനെ അതുകൊണ്ട്‌ സൂക്ഷിച്ച്‌ ഡ്രൈവ്‌ ചെയ്യൂ". ഡ്രൈവ്‌ ചെയ്യുന്നത്‌ ഇത്തിരി സ്പീഡിലാണെങ്കിലും ജെഎസ്‌ആറിന്റെ ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ അഞ്ചാറ്‌ ബ്ലാക്‌ക്‍ക്യാറ്റിന്റെ അകമ്പടിയോടെ ബുള്ളറ്റ്പ്രൂഫ്‌ കാറില്‍ പോകുന്ന തോന്നലാണ്‌. ബൈക്കിന്റെ ടയര്‍ ആണിവച്ച്‌ റോഡില്‍ അടിച്ചുറപ്പിച്ച പോലെ ഒരു ബൈക്ക്‌ യാത്ര.

സിറ്റി ലിമിറ്റ്‌ കഴിയുന്നതു വരെ യാത്ര നല്ല രസമായിരുന്നു. പിന്നിലേക്കോടിപ്പോവുന്ന വാഹനങ്ങളും മരങ്ങളും കെട്ടിടങ്ങളും. അല്‍പസമയം കൊണ്ട്‌ കൂടെ ഉണ്ടായിരുന്ന റൈഡറെ വളരെ പിന്നിലാക്കി ഞങ്ങള്‍ 100 നു മുകളില്‍ പറന്നു. മോര്‍നി ഹില്‍സ്‌ ഒരു ചെറിയ കുന്നായിരുന്നെങ്കിലും വഴി വയനാടന്‍ ചുരം പോലെ വളഞ്ഞു തിരിഞ്ഞതായിരുന്നു. പക്ഷേ ഒരു തിരിവുകഴിഞ്ഞാല്‍ കുറേ ദൂരം നേരെ ഓടിക്കാം. ആദ്യമാദ്യം വളവുകളില്‍ വേഗത കുറഞ്ഞിരുന്നെങ്കിലും പിന്നെപിന്നെ ബാങ്കിംഗ്‌ ഓഫ്‌ കര്‍വ്‌ എന്താണെന്ന് ചാത്തന്‍ അറിഞ്ഞ്‌ തുടങ്ങി.

വളവുകളില്‍ തറപറ്റിക്കിടന്നോടിച്ച്‌ നേരെയാവുമ്പോഴേയ്ക്ക്‌ റോഡിന്റെ വക്കിലെത്തും പോരാഞ്ഞ്‌ നേരിയ ചാറ്റല്‍ മഴയും. കുന്നിന്റെ താഴ്‌വരകളില്‍ ഇതത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും ഉയരം കൂടുന്തോറും വളവുകളില്‍ നെഞ്ചിടിപ്പ്‌ കൂടിത്തുടങ്ങി. സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നത്‌ നാണക്കേടല്ലേ ഈ കൊച്ച്‌ കുന്നിന്റെ മോളില്‍ കയറുമ്പോള്‍ ഇത്രേം പേടിക്കുന്നവനാണോ ലഡാക്കില്‍ പോണമെന്ന് വാശിപിടിച്ചതെന്ന് ചോദിച്ചാലോ.

എന്നാലും പതുക്കെപ്പതുക്കെ ചാത്തനും ഒരു കാര്യം വ്യക്തമായിത്തുടങ്ങി പുത്തന്‍ പുതിയ രണ്ട്‌ ടയറുകളും ഇട്ട്‌ ചാറ്റല്‍ മഴയത്ത്‌ വഴുക്കുന്ന റോഡിലൂടെ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി ഏത്‌ വമ്പന്‍ റൈഡറുടെയും കണ്‍ട്രോളില്‍ നില്‍ക്കണമെന്നില്ല. എവിടെയും പിടിക്കാതിരുന്ന കൈകള്‍ പതുക്കെ സീറ്റില്‍ ആണിയടിച്ചതു പോലെ പിടിച്ചു തുടങ്ങി. പിന്നെപ്പിന്നെ വളവുകളില്‍ ജെഎസ്‌ആറിന്റെ ദേഹത്തും പിടിമുറുക്കി. എതിരെ വണ്ടികളൊന്നും വരരുതേ എന്നായി പ്രാര്‍ത്ഥന.

പെട്ടന്നെതിരെ ഒരു കാര്‍, ഇടത്തോട്ട്‌ വെട്ടിച്ച വണ്ടി റോഡിന്റെ വക്കിലെത്തി. എന്നിട്ടും വേഗതയ്ക്കൊരു കുറവുമില്ല. പിന്നേം ആക്സിലേറ്റര്‍ തിരിഞ്ഞു. അടുത്ത കൊടും വളവ്‌, കാല്‍മുട്ടുകള്‍ തറയില്‍ തൊട്ടു തൊട്ടില്ലെന്നപോലെ കുറച്ചേറെ നേരമായി തിരിഞ്ഞുകൊണ്ടിരിക്കുന്നു. വീണ്ടും നേരെയായ വണ്ടി റോഡിന്റെ വക്കിലേയ്ക്ക്‌, വശത്തേയ്ക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഒരിഞ്ച്‌ തെറ്റിയാല്‍ കൊക്കയിലേക്ക്‌. മുഖം തിരിച്ച്‌ റോഡിലേക്ക്‌ നോക്കിയപ്പോള്‍ വയറ്റില്‍ നിന്നൊരു പുകച്ചില്‍. മുന്‍പിലുള്ള റോഡിന്റെ ഒരു ഭാഗം കാണാനില്ല. ആ ഭാഗം മുഴുവന്‍ കൊക്കയിലേക്ക്‌ ഇടിഞ്ഞ്‌ വീണിരിക്കുന്നു.

ഒരു ഞൊടിയിടയിലെടുത്ത തീരുമാനം വച്ച്‌ ജെഎസ്‌ആര്‍ വണ്ടി വലത്തേയ്ക്ക്‌ തിരിച്ചു. ബൈക്കിന്റെ പിന്‍ചക്രങ്ങളിന്റെ കീഴെ നിന്നും ചെറു കരിങ്കല്‍ക്കഷ്ണങ്ങള്‍ കൊക്കയിലേയ്ക്ക്‌ തെറിച്ചു. അല്‍പം മുന്നോട്ട്‌ വണ്ടി നിര്‍ത്തിയശേഷം ഒരു ചെറുചിരിയോടെ ജെഎസ്‌ആറു ചോദിച്ചു നീ പേടിച്ചോ.

പിന്നില്ലാതെ കാറ്റുപോയീന്നാ വിചാരിച്ചത്‌.

ഞാനും ഒന്നു പേടിച്ചുപുതിയ ടയറായതോണ്ട്‌ വീലു തീരെ വെട്ടുന്നില്ലാ. ഇനി അല്‍പം പതുക്കെ ഓടിക്കാം.

ആ വാക്കും പഴയ ചാക്കും ഒരുപോലെയായി കുറച്ച്‌ കഴിഞ്ഞപ്പോള്‍ സ്പീഡ്‌ പിന്നേം തഥൈവ. മഴ പിന്നേം കനത്തു. എന്നാലും സ്പീഡിനൊരു കുറവുമില്ല. വീണ്ടുമൊരു വളവു തിരിഞ്ഞപ്പോള്‍ റോഡ്‌ കാണാനില്ല. റോഡിന്റെ നടുവില്‍ ആരോ ഒരു തടാകം കുഴിച്ചതുപോലെ. മുഴുവന്‍ ചളി. മുട്ടോളം ചളി. അപ്പോഴത്തെ സ്പീഡില്‍ ബ്രേക്ക്‌ പിടിച്ചാല്‍ തെറിച്ച്‌ കൊക്കേല്‍ വീഴുമോ മറ്റേസൈഡിലുള്ള കുന്നിന്റെ വശത്ത്‌ പോസ്റ്ററാകുമോ എന്ന് ഉറപ്പില്ല.

ഇതിനകം ബൈക്ക്‌ ചെളിയില്‍ പ്രവേശിച്ചു കഴിഞ്ഞു. വാലിനടികിട്ടിയ പാമ്പിനെപ്പോലെ അത്‌ ചെളിയില്‍ നിന്ന് പുളഞ്ഞു. തന്റെ റൈഡിംഗ്‌ സ്കില്‍ മുഴുവന്‍ ഉപയോഗിച്ചാലും ചളിയ്ക്ക്‌ അക്കരെ എത്തുകില്ലാന്ന് മനസ്സിലാക്കിയ ജെഎസ്‌ആര്‍ ബ്രേക്ക്‌ പിടിച്ചു.

ദാറ്റ്‌സ്‌ ഇറ്റ്‌ . കുന്തവും ചൂലും വിമാനവുമില്ലാതെ ചാത്തന്റെ ആദ്യപറക്കല്‍. ചാത്തന്‍ ആകാശത്തേക്കുയര്‍ന്നു. ഒരു നിമിഷം അവിടെ തങ്ങി നിന്ന് ഒരു ഭൂമിനിരീക്ഷണം. സൂപ്പര്‍മാനെപ്പോലെ ഇടത്തേയ്ക്ക്‌ ഒരു കൈ ചെരിച്ചു പിടിച്ചാല്‍ കൊക്കയിലേയ്ക്ക്‌ പറക്കാം. അത്‌ വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ അല്‍പം വൈകി. അപ്പോഴേയ്ക്കും ചാത്തന്‍ ലാന്‍ഡ്‌ ചെയ്തു. മുട്ടോളം ചെളിയില്‍ പൂണ്ട്‌, ബ്രേക്ക്‌ പിടിച്ചിട്ടും അതിനിഷ്ടമുള്ള സമയത്ത്‌ നിന്ന്, ചെരിഞ്ഞ്‌ വീണ്‌ കിടക്കുന്ന ബൈക്കിന്റെയും അതിന്റെ മോളില്‍ തന്നെ കിടക്കുന്ന ജെഎസ്‌ആറിന്റേം തലേയിലേക്ക്‌.

ജെഎസ്‌ആറിന്റെ തലയെന്ന് പറയാന്‍ പറ്റൂല ഹെല്‍മെറ്റിന്റെ മുകളില്‍.അവിടെ റെസ്റ്റെടുത്തോണ്ടിരിക്കുമ്പോള്‍ ജെഎസ്‌ആറിന്റെ ശബ്ദം.

നിനക്ക്‌ വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ.

ഓ അത്‌ ശരി അത്‌ ഞാന്‍ ഓര്‍ത്തില്ല.

എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ ചളിയില്‍ മുങ്ങിയെന്നല്ലാതെ ബൈക്കിനും വേറെ കുഴപ്പമൊന്നുമില്ല. എന്തോ ഭാഗ്യം അടുത്ത്‌ തന്നെ ഒരു വെള്ളക്കുഴി ബൈക്കും തള്ളി അവിടെ ചെന്ന് കഴുകി ആരും കാണും മുന്‍പ്‌ പിന്നേം അടിച്ച്‌ മിന്നിച്ചു. ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ഞങ്ങള്‍ കുന്നിന്റെ മുകളിലെത്തി. റെയിന്‍കോട്ട്‌ കൊണ്ട്‌ കുടപിടിച്ച്‌ കുറച്ച്‌ ഫോട്ടോയൊക്കെ എടുത്ത്‌ കുറേ സമയം കഴിഞ്ഞിട്ടും പിന്നാലെ വന്ന റൈഡറെ കാണാനില്ല.

വല്ല ആക്സിഡന്റും!!!

വീണ്ടും ബൈക്കുമെടുത്ത്‌ താഴോട്ട്‌ പാഞ്ഞു.

അതാ ഞങ്ങളു നേരത്തെ വീണ അതേസ്ഥലത്തിനടുത്ത വെള്ളക്കുഴിക്കടുത്ത്‌ ഒരു ആള്‍ക്കൂട്ടം. കാലുകളുടെ ഇടയിലൂടെ അവന്റെ ബൈക്കും കാണാം. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഉള്ളില്‍ കയറി. ഭാഗ്യം ഒന്നും പറ്റിയില്ല. ഞങ്ങള്‍ വീണപോലെ ചെളിയില്‍ പുതഞ്ഞിരിപ്പാണ്‌.

ഇതിനിടേ ആള്‍ക്കൂട്ടത്തില്‍ നിന്നാരോ ഒരു കമന്റ്‌

അതു ശരി നിങ്ങളൊക്കെ ഒരേടീമാ അല്ലേ...
രാവിലെ തന്നെ രണ്ടെണ്ണം പറന്ന് വീഴുന്നത്‌ കണ്ട്‌ വല്ലതും പറ്റിയോന്ന് നോക്കാന്‍ ഓടി വന്നതാ ഞങ്ങള്‍. അപ്പോഴേക്കും ചെളിയൊക്കെ കഴുകി നിങ്ങളു പിന്നേം പറന്നു. വല്ല സിനിമാഷൂട്ടിങ്ങുമാണെന്ന് കരുതി തിരിച്ചു പോവുമ്പോഴാ അടുത്ത കുരിശ്‌ അതേപോലെ വീഴുന്നത്‌. നിങ്ങള്‍ക്കൊന്നും വേറേ പണിയില്ലേ മക്കളേ...

വാല്‍ക്കഷ്ണം:
ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. അതു പറന്നാലേ അറിയൂ...
ഓടോ ഈ 100 100 എന്ന് ഇടക്കിടെ പറയുന്നത്‌ ആ പണ്ടാരത്തിന്റെ സ്പീഡു നോക്കാന്‍ അതിനു സ്പീഡോമീറ്റര്‍ ഉണ്ടായിരുന്നില്ല പകരം ആര്‍പിഎം മീറ്ററായിരുന്നു. അതിലു നോക്കിയാല്‍ ബൈക്കിന്റെ എബിസിഡി അറിയാത്ത ചാത്തനെങ്ങനെ വേഗത മനസ്സിലാക്കാന്‍...

Friday, May 02, 2008

രണ്ടാമത്തെ പറക്കല്‍

എടാ വിമാനം പോണ കാണണേല്‍ ഓടിവാ.

എവിട്യാ ഏച്ചീ?

അദോ ആ വെള്ള വര പോണ കണ്ടാ ജറ്റാ ജറ്റ്‌.

ഏച്ചി നോക്കിക്കോ ഒരീസം ഞാനും ജെറ്റിലു പോകും മോളീന്ന് കൈ കാണിക്കാം ട്ടാ.

.....................................................

ഒരു ഫോണ്‍ കോളിനിടയില്‍ നിന്ന്.

എടാ എല്ലാ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും ഫോറിനിലൊക്കെ പോണില്ലെ നിനക്കെന്താ എവിടേം പോണ്ടേ?

പോവണമെന്ന് ആഗ്രഹമുണ്ട്‌ പക്ഷെ നിങ്ങളെ ഒക്കെ ഇടക്കിടെ കാണാന്‍ തോന്നുമ്പോള്‍ ഓടിവരാന്‍ പറ്റൂലാലോ.

അതിനു നിന്നോടു കാലാകാലം അവിടെപ്പോയി നില്‍ക്കാനല്ല പറയുന്നത്‌, ചുമ്മാ ഒന്ന് രണ്ട്‌ മാസമൊക്കെ പോയി വന്നൂടെ. അങ്ങനെ നീ പണ്ട്‌ പറയാറുള്ളതു പോലെ വിമാനത്തിലും കയറാലോ?

ഒന്ന് രണ്ട്‌ മാസമൊക്കെ പോയി ഒന്ന് കറങ്ങി വരാന്‍ ആഗ്രഹമില്ലാഞ്ഞാണോ കമ്പനി വിടണ്ടേ?

എന്നാപ്പിന്നെ നിനക്കു ചുമ്മാ ചെറിയ ദൂരത്തേക്ക്‌ ഒന്ന് വിമാനത്തിലു കയറിക്കൂടെ?

--പിന്നേ ഇന്ത്യേടെ ഒരറ്റത്തൂന്ന് മറ്റേ അറ്റത്ത്‌ പോയപ്പോള്‍ പോലും വിമാനത്തിലു പോയിട്ടില്ല. പിന്നാ. കാശെത്ര ചെലവാകുമ്ന്ന് വെച്ചിട്ടാ. ഇനി എങ്ങനേലും ഐടി കൂലിപ്പണിക്കാരന്റെ മാനം രക്ഷിക്കണമല്ലോ--

ഞാന്‍ അടുത്ത തവണ തിരുവനന്തപുരത്തിനു പോകുന്നത്‌ വിമാനത്തിലാ.

എന്നിട്ട്‌ വന്നിട്ട്‌ വിശേഷം പറയണേഡാ.

ശരി.
............................................................

കൂട്ടുകാരില്‍ പലരും നാട്ടിലു പോണതു എയര്‍ഡക്കാനിലാ, ബസ്സിന്റെ കാശിലും ഇത്തിരി കൂടുതലേ ആവൂ.പിന്നെന്താ ഒരിക്കലെങ്കിലും ചാത്തനും ഒന്ന് വിമാനത്തില്‍ കയറിയാല്‍? എന്തായാലും ഒരു വാക്ക്‌ പറഞ്ഞതല്ലേ പോയിക്കളയാം. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ഒരു ശനിയാഴ്ച രാവിലെ ബാംഗ്ലൂരീന്ന് തിരുവനന്തപുരത്തേക്ക്‌. തിരിച്ച്‌ ഞായറാഴ്ച വൈകീട്ട്‌ ബസ്സിനുള്ള ടിക്കറ്റ്‌ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെക്കൊണ്ട്‌ ബുക്ക്‌ ചെയ്യിച്ചു. അങ്ങനെ കാത്ത്‌ കാത്ത്‌ ആ ദിവസം വരാനായി.

ഒരാഴ്ച മുന്‍പ്‌ ഒരു ദിവസം വൈകീട്ട്‌ എയര്‍ഡക്കാനില്‍ നിന്ന് മൊബൈലില്‍ ഒരു എസ്‌ എം എസ്‌. നിങ്ങള്‍ ബുക്ക്‌ ചെയ്ത ഫ്ലൈറ്റ്‌ കാന്‍സല്‍ ചെയ്തു. വേണമെങ്കില്‍ ശനിയാഴ്ച വൈകീട്ടുള്ള ഫ്ലൈറ്റില്‍ പോകാം, അല്ലെങ്കില്‍ ഞായറാഴ്ച രാവിലെ!!!. ടിക്കറ്റ്‌ റീഷെഡ്യൂള്‍ ചെയ്യാനോ കാന്‍സല്‍ ചെയ്യാനോ കസ്റ്റമര്‍ സര്‍വീസ്‌ നമ്പറില്‍ വിളിക്കുക. വെറും ഒന്നര ദിവസത്തേക്ക്‌ പോകുന്നവനോട്‌ വേണ്ടിയിരുന്നില്ല ഡക്കാനേ നിന്റെ ആനമയിലൊട്ടകം. ഇതിലും ഭേദം അങ്ങോട്ട്‌ കൊണ്ട്‌ പോകുന്ന വിമാനത്തില്‍ തന്നെ തിരിച്ചു കൊണ്ടുവരുന്നതായിരുന്നു.

എന്തായാലും പോയേ പറ്റൂ, അതിനി ശനിയാഴ്ച വൈകീട്ടുള്ള സര്‍വീസില്‍ പറ്റൂല. അതുമല്ല ഇങ്ങനെ അവസാന നിമിഷം ആളെപ്പറ്റിക്കുന്ന സര്‍വീസില്‍ ഇല്ലേയില്ല. എന്നാല്‍ പിന്നെ ഇരട്ടിക്കാശായാലും കൂടുതല്‍ വിശ്വാസയോഗ്യമായ മീന്‍ കൊത്തി ഫ്ലൈറ്റ്‌ സര്‍വീസില്‍ തന്നെയായിക്കളയാം. അതിനു ബുക്ക്‌ ചെയ്തു.

റീഫണ്ട്‌ കസ്റ്റമര്‍ സര്‍വീസ്‌ രാവിലെ 9 മുതല്‍ 5 വരെ മാത്രം. പിറ്റേന്ന് രാവിലെ മുതല്‍ ഫോണ്‍ വിളി തുടങ്ങി. എപ്പോള്‍ വിളിച്ചാലും എന്‍ഗേജ്‌ ടോണ്‍. അവസാനം കിട്ടി. രണ്ട്‌ മൂന്ന് കമ്പ്യൂട്ടര്‍ വഴിതിരിച്ചു വിടല്‍. അവസാനം ഒരിടത്ത്‌ നിന്ന്. നിങ്ങളുടെ സര്‍വീസ്‌ നമ്പര്‍ 19 അതെത്തുന്നതു വരെ ഫോണ്‍ ചെവിയില്‍ പിടിച്ചോണ്ട്‌ നില്‍ക്കൂ.

അഞ്ച്‌ മിനിറ്റ്‌ ചെവീല്‍ പിടിച്ച്‌ മ്യൂസിക്കും കേട്ടോണ്ട്‌ നിന്നു. ഇത്‌ ശരിയാവൂല തലച്ചോറോക്കെ (എന്ത്‌ അങ്ങനൊന്നില്ലല്ലോന്നാ എന്നാല്‍ തലച്ചേറൊക്കെ) ഉരുകിയൊലിച്ച്‌ വരും. ഹാന്‍ഡ്‌സ്ഫ്രീ എടുത്ത്‌ കുത്തി ചെവീല്‍ വച്ചു. ഓഫീസ്‌ ജോലി തുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അതിന്റെ കാര്യം തന്നെ മറന്നപോലായി. പെട്ടന്ന് മ്യൂസിക്കും നിലച്ചു. ശ്ശോ അരമണിക്കൂറു കഴിഞ്ഞു. തന്നെ കട്ടായതെങ്ങനെ? വീണ്ടും വിളിച്ചു. മൊബൈലില്‍ കാശു തീര്‍ന്നു.

ഉച്ചയ്ക്ക്‌ പിന്നേം വിളിച്ചു, തഥൈവ. അവസാനം വിളിച്ച്‌ വിളിച്ച്‌ മൊബൈലിലെ വീണ്ടും നിറച്ച കാശ്‌ തീരാറാവുമ്പോഴേയ്ക്ക്‌ കിട്ടി. റീഫണ്ട്‌ ചെയ്തോളാം എന്ന് മറുപടി കിട്ടി പക്ഷേ ഒരു മാസമാവും. അതുശരി ബുക്ക്‌ ചെയ്യുമ്പോള്‍ ഒരുമാസം കഴിഞ്ഞ്‌ കാശ്‌ തന്നാല്‍ മതി എന്ന ഓഫറൊന്നുമില്ലായിരുന്നില്ലാലോ. കാശ്‌ കിട്ടേണ്ടത്‌ എനിക്കല്ലേ, കിട്ടിയിട്ടാവാം ചീത്തപറയല്‍.

അങ്ങനെ ആ ദിവസവുമെത്തി. എയര്‍പോര്‍ട്ടിലെ നടപടികള്‍ പലരോടും ചോദിച്ച്‌ പഠിച്ചു വച്ചു. പ്രിന്റഡ്‌ ടിക്കറ്റും കൊണ്ട്‌ ചെല്ലുക, ക്യൂ നില്‍ക്കുക, ബോര്‍ഡിംഗ്‌ പാസ്‌ വാങ്ങുക, പറക്കുക. ലഗേജ്‌ തോളിലിടാവുന്ന ഒരു ബാഗ്‌ മാത്രം അതാവുമ്പോള്‍ വേറെ ഗുലുമാലൊന്നുമില്ല, കയ്യില്‍ തന്നെ വയ്ക്കാം.

പോകേണ്ടതിനു തലേന്ന് രാത്രി വീണ്ടുമൊരു ഫോണ്‍, മീന്‍കൊത്തി വഹ. ചാത്തനു പോകാനുള്ള മീന്‍ കൊത്തി ഫ്ലൈറ്റും കാന്‍സലായീന്ന്!. പകരം അല്‍പം കഴിഞ്ഞുള്ള കൊച്ചി ഫ്ലൈറ്റിലുവിടാം അത്‌ പിന്നെ തിരുവനന്തപുരത്ത്‌ പോകുമെന്നും. ഭാഗ്യം ടേക്കോഫും ലാന്‍ഡിംഗുമൊക്കെ രണ്ട്‌ തവണ ആസ്വദിക്കാം അതും ഒരു ടിക്കറ്റിന്റെ ചിലവില്‍!. അടുത്ത സെക്കന്റില്‍ സമ്മതിച്ചു.

വെളുപ്പിന്‌ 5 മണിയ്ക്ക്‌ എഴുന്നേറ്റു. ഷേവ്‌ ചെയ്ത്‌ കുളിച്ച്‌ കുട്ടപ്പനായി എയര്‍പോര്‍ട്ടിലെത്തി. ക്യൂവില്‍ സ്ഥാനം പിടിച്ചു. സമാധാനം ബോര്‍ഡിംഗ്‌ പാസ്‌ കിട്ടി അതും സൈഡ്‌ സീറ്റ്‌!. പിന്നെ ഒരു ടാഗ്‌ തന്നു ബാഗിന്റെ സൈഡില്‍ കെട്ടിയിടാനുള്ളത്‌ . അത്‌ ഒറ്റക്കൈ കൊണ്ട്‌ കെട്ടാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. മുന്‍പ്‌ കണ്ടിട്ടുണ്ട്‌ എയര്‍പോര്‍ട്ടീന്ന് (അതോ അങ്ങ്‌ സ്വര്‍ഗത്തൂന്നോ) വരുന്നതാന്ന് കാണിക്കാന്‍ ഇമ്മാതിരി ടാഗും കെട്ടി നടക്കുന്നവരെ. ചാത്തനങ്ങനെ ജാഡ കാണിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും കിട്ടിയതല്ലേ ഇരിക്കട്ടേ, അതെടുത്ത്‌ ബാഗിന്റെ ഉള്ളിലിട്ടു.

ചെക്ക്‌ ഇന്നിനുപോയപ്പോള്‍ ആ സെക്യൂരിറ്റി എന്തോ കള്ളക്കടത്തുകാരന്റെ മാതിരി എന്റെ ബാഗെടുത്ത്‌ തിരിച്ചും മറിച്ചും നോക്കുന്നു. മുന്‍പേ പോയവരുടേതൊന്നും ഇങ്ങനെ നോക്കീട്ടില്ല. അവസാനം സഹികെട്ട്‌ അവിടെങ്ങാണ്ട്‌ കിടന്ന ഒരു ജെറ്റ്‌ എയര്‍വേസിന്റെ ടാഗെടുത്ത്‌ കെട്ടി, അതിലൊരു സീലും വച്ച്‌ തന്നു. അയ്യടാ ഇതിനായിരുന്നോ ബാഗ്‌ തപ്പിയത്‌!

സീറ്റ്‌ കണ്ടുപിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി. 1, 2 എന്ന് എണ്ണമിടാന്‍ ഇവന്മാര്‍ക്കറിഞ്ഞൂടെ. ബാഗിനു വലിപ്പം ഇത്തിരി കൂടിപ്പോയതോണ്ട്‌ മുകളില്‍ വയ്ക്കാന്‍ പറ്റിയില്ല. കാലിന്റടിയില്‍ അതു വച്ചപ്പോള്‍ പിന്നെ സീറ്റ്‌ ബെല്‍റ്റിട്ടില്ലേലും കുഴപ്പമില്ലാ. അയ്യോടാ സീറ്റ്‌ ബെല്‍റ്റ്‌ അതിന്റെ കാര്യം മറന്നു ഇട്ടേക്കാം . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടാവും ബെല്‍റ്റിനകത്ത്‌ ചാത്തനെപ്പോലെ രണ്ടാള്‍ക്ക്‌ ഇനിയും കയറാം. ഇതൊന്ന് ചെറുതാക്കാന്‍ ആരോടാ ഒന്ന് ചോദിക്കുക. അടുത്തിരിക്കാന്‍ വരുന്ന ആളോട്‌ ചോദിക്കാം.

ഒരു ചെറുപ്പക്കാരന്‍ ഒരു ചെറുഷോള്‍ഡര്‍ ബാഗുമെടുത്ത്‌, ഐടി സന്തതി തന്നെ. ചോദിക്കാന്‍ ചെറിയൊരു അപകര്‍ഷതാബോധം. പക്ഷേ ഇതെന്താ അങ്ങേര്‍ക്ക്‌ എന്നെക്കാളും ഒരു ചമ്മല്‍ ഇങ്ങോട്ട്‌ നോക്കാന്‍!! കുറച്ച്‌ സമയമായി സീറ്റ്‌ ബെല്‍റ്റിന്റെ ഒരറ്റം പിടിച്ച്‌ തിരിച്ചും മറിച്ചും നോക്കുന്നു, എന്തോ പിടിച്ച്‌ വലിച്ചപ്പോള്‍ ആ സൈഡ്‌ നീളം കൂടി എന്നാലും മറ്റേ സൈഡിലേക്ക്‌ എത്തുന്നില്ല. ഓഹോ അങ്ങനെയാണല്ലേ. യുറേക്കാാാാ...

എന്താ മാഷേ പ്രശ്നം സീറ്റ്‌ ബെല്‍ട്ടിടാനാണോ? അറീലെങ്കില്‍ ഇതൊക്കെ ചോദിക്കേണ്ടേ. ആദ്യമായിട്ടാണോ ഫ്ലൈറ്റില്‍? ബെല്‍റ്റിന്റെ നീളം കൂട്ടുന്നതെങ്ങനെ എന്ന് അപ്പോഴേക്കും ചാത്തന്‍ മനസ്സിലാക്കി. ചുവന്ന ഉടുപ്പിട്ട ഒരു എയര്‍ ഹോസ്റ്റസ്‌ (വാമഭാഗം സൈഡിലിരിക്കുന്നതു കൊണ്ട്‌ അതിനെപ്പറ്റി നോ കമന്റ്സ്‌ വേണേല്‍ പണ്ടാരോ പറഞ്ഞത്‌ ഒന്ന് ക്വോട്ട്‌ ചെയ്യാം വിമാനത്തീനിറങ്ങുമ്പോ എയര്‍ ഹോസ്റ്റസ്‌ ചിരിച്ചു കാണിച്ചാ പലരും തിരിച്ചു കയറും എന്ന്(എന്നോട്‌ പറഞ്ഞത്‌ കൂളിങ്ഗ്ലാസൊക്കെ വച്ച്‌ പാരാ പാരാ(തേരാ പാരാ അല്ല, പാരകള്‍ പാരഗ്രാഫുകളായി എന്നര്‍ത്ഥം) കമന്റിട്ട്‌ നടക്കുന്ന ഒരു ബാച്ചിയാണ്‌) ) സീറ്റ്‌ ബെല്‍റ്റിടാനും സേഫ്റ്റിമെഷേര്‍സും പഠിപ്പിക്കാന്‍ തുടങ്ങി.

വിമാനം പൊങ്ങി. ഓ അത്ര വല്യ പ്രശ്നമൊന്നുമില്ല. ജനലിലൂടെ താഴെ കളിവീടുകള്‍ പുല്‍മേടുകള്‍ വെള്ളച്ചാലുകള്‍. സൈഡിലിരിക്കണ പാര്‍ട്ടി സീറ്റിന്റെ മോളില്‍ അള്ളിപ്പിടിച്ചിരിപ്പാണ്‌, ഓ ഇത്രേം ഒന്നും പേടിക്കാനെന്തിരിക്കുന്നു. ഇനി താഴോട്ട്‌ പോവുമ്പോളാത്രേ കൂടുതല്‍ പ്രശ്നം.

കഴിക്കാനെന്താ വേണ്ടത്‌ വെജ്‌ ഓര്‍ നോണ്‍വെജ്‌ -- രണ്ടും വേണമെന്ന് പറഞ്ഞാലോ രാവിലെ ഒന്നും കഴിച്ചിട്ടില്ല. മെനു നോക്കി വെജ്‌ വെറും വടെം ചപ്പും ചവറും ഫ്രീ അല്ലേ നോണ്‍ വെജ്‌ മതി--ജീവിതത്തിലാദ്യമായിട്ടാവും ചിക്കന്‍ ബ്രേക്‌ക്‍ഫാസ്റ്റിന്‌!!!!
കൂടെ ഒരു ഫ്രൂട്ട്ജ്യൂസും കിട്ടി വെള്ളം കുടിച്ചപ്പോള്‍ തന്നെ ദാഹം മാറി ഇതിനി ബാഗിലിരിക്കട്ടെ.

കൊച്ചി എത്താനായി. യാത്രയ്ക്കാര്‍ സീറ്റ്‌ ബെല്‍ട്ടിടുക. ബെല്‍റ്റിട്ടു കുറച്ച്‌ സമയമായി ഇറങ്ങുന്ന ലക്ഷണമൊന്നുമില്ല. നല്ല മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു. താഴെ ഒന്നും കാണാന്‍ മേലാ. വിമാനത്തിന്റെ ചില്ലില്‍ ഒരു സൈഡിലേക്ക്‌ നീങ്ങുന്ന വെള്ളത്തുള്ളികള്‍. പെട്ടന്ന് വിമാനം ഒന്നിളകി.പിന്നെ തുടര്‍ച്ചയായി ഇളക്കങ്ങള്‍. തൊണ്ടവരെ എത്തുന്ന അനേകം നിലവിളിശബ്ദങ്ങള്‍ പുറത്തുവരാതെ പലരുടേയും കണ്ണില്‍ കാണാം.

വീ ആര്‍ എക്സ്‌പീരിയന്‍സിംഗ്‌ എ മൈനര്‍ ടര്‍ബുലന്‍സ്‌.

അയ്യടാ അതിതായിരുന്നോ കോളടിച്ചു ആദ്യവിമാനയാത്രയില്‍ തന്നെ ഫ്രീ ആയി ടര്‍ബുലന്‍സും. ചാത്തനാകെ ത്രില്ലടിച്ചിരിപ്പായി. ഇനി മോളില്‍ വച്ച ബാഗുകളൊക്കെ ഇപ്പോള്‍ ഉരുണ്ടു താഴെ വീഴും, ഓക്സിജന്‍ മാസ്ക്‌ താഴോട്ടേയ്ക്ക്‌ വരും ആകെ ബഹളമാകും ഹായ്‌ ഹായ്‌.

ഒന്നും സംഭവിച്ചില്ല. പക്ഷെ വിമാനം പിന്നേം ശക്തമായി ഇളകിക്കൊണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വിമാനം താഴോട്ടേയ്ക്ക്‌ കുതിച്ചു. താഴെയെത്തി നിര്‍ത്തിയതും ആളുകളെല്ലാം എണീച്ച്‌ റ്റോയ്‌ലറ്റിനടുത്തേയ്ക്ക്‌ ഓട്ടം പിടിച്ചു. അതിലാകെ ഒന്നേയുള്ളൂ അവിടൊരു ക്യൂ തന്നെയായി. കോട്ടും സൂട്ടുമണിഞ്ഞ്‌ ക്യൂ നിന്ന ഒരു മാന്യന്‍ എയര്‍ ഹോസ്റ്റസ്‌മാരെ തെറി വിളിക്കുന്നു. പല ടര്‍ബുലന്‍സും ഞാന്‍ കണ്ടിട്ടുണ്ട്‌. ഇങ്ങനാണോ ഓടിക്കുന്നത്‌ അവിടെ വച്ച്‌ തന്നെ തീര്‍ന്നെന്നാ വിചാരിച്ചത്‌. ദൈവത്തിന്റെ കൃപ. ഇതാണോ വെറും മൈനര്‍ ടര്‍ബുലന്‍സ്‌!!!!!

"അയ്യോ വെയിറ്റ്‌ വെയിറ്റ്‌ ക്യൂവില്‍ ഇനീം ആളു കേറാനുണ്ടേ....."

വാല്‍ക്കഷ്ണം: വീണ്ടും പൊങ്ങിത്താണ്‌ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. ഒരു വിഷമം മാത്രം താഴെ നോക്കി കൈ കാണിക്കാന്‍ വിമാനത്തിന്റെ ചില്ലുജാലകം പൊട്ടിക്കാന്‍ പറ്റീല്ല.

Tuesday, April 08, 2008

കടുവകള്‍ പിടിച്ച കിടു

റാഗിംഗ്‌ ചെയ്യപ്പെട്ട കഥകള്‍ എല്ലാവരും എഴുതുന്നതാണ്‌, അതുവേണേല്‍ പിന്നൊരിക്കല്‍ എഴുതാം ഇത്തവണ ഒരുത്തനെ റാഗ്‌ ചെയ്ത കഥയെഴുതാം.

കാത്ത്‌ കാത്തിരുന്ന് ജൂനിയേര്‍സ്‌ എത്തി, കഴിഞ്ഞ വര്‍ഷം ഞങ്ങളോട്‌ ചെയ്തതിനെല്ലാം പകരം ചെയ്യാനുള്ള അവസരം. താമസം ഹോസ്റ്റലില്‍ അല്ലാത്തതു കാരണം ചാത്തനും ഒരു കൂട്ടുകാരനും അല്ലറചില്ലറ കളിയാക്കലും പേടിപ്പിക്കലും മാത്രമേ കിട്ടിയിട്ടുള്ളൂ. എന്നാല്‍ റാഗിംഗ്‌ കാരണം പേടിച്ച്‌ പനിപിടിച്ച്‌ കിടപ്പിലായി പിന്നീട്‌ ചാത്തന്റെയൊപ്പം വന്ന് താമസിച്ചിരുന്ന ചിലരുണ്ട്‌ അവര്‍ക്ക്‌ അവരെ ചെയ്തയത്രയൊന്നും തിരിച്ച്‌ ചെയ്യണമെന്ന് ആഗ്രഹമില്ലെങ്കിലും ജൂനിയേര്‍സിനെയൊന്ന് പേടിപ്പിക്കണമെന്നൊരാഗ്രഹം.

പത്ത്‌ വീടുകളുള്ള ലൈന്‍ മുറികളിലായിരുന്നു ചാത്തന്റെയും കൂട്ടുകാരുടെയും താമസം. മിക്കതിലും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ തന്നെ ചിലതില്‍ എഞ്ചിനീയറിംഗ്‌ ലാബിലേയും വര്‍ക്‌ക്‍ഷോപ്പിലേയും ഓഫീസിലേയും ജോലിക്കാരും. പുതുതായി വന്ന ജൂനിയേര്‍സൊക്കെ നല്ല തണ്ടും തടിയുമുള്ളവര്‍. അവരോടൊന്നും മിണ്ടാതെ വെയിറ്റിട്ട്‌ നടക്കുന്നത്‌ റാഗുചെയ്യാന്‍ പോയാല്‍ അവരെങ്ങാന്‍ തിരിച്ചു വല്ലോം ചെയ്യുമെന്ന് കരുതീട്ടാണെന്ന് അവരെങ്ങനെ അറിയാന്‍!.

സീനിയേര്‍സൊക്കെ കളിയാക്കിത്തുടങ്ങി, ഞങ്ങളുതന്നെ ഇവരേം കൈകാര്യം ചെയ്യേണ്ടി വരുമോന്ന്. കൂട്ടത്തില്‍ അല്‍പം തടീം വണ്ണമൊക്കെയുള്ളത്‌ സായിക്കാണ്‌, അവന്റെ നേതൃത്വത്തില്‍ ഞങ്ങളൊരു പയ്യന്‍സിനെ ട്രയല്‍സിനായി സെലക്റ്റ്‌ ചെയ്തു. അധികം സംസാരിക്കാത്ത എപ്പോഴും തലകുനിച്ച്‌ നടക്കുന്ന ഒരു പയ്യന്‍സ്‌, അവനെ നമ്മള്‍ക്ക്‌ പപ്പന്‍ എന്നു വിളിക്കാം. ബാക്കിയുള്ള ജൂനിയേര്‍സ്‌ നാട്ടില്‍ പോകുമ്പോള്‍ അവന്‍ പോകാറില്ല, കാരണം അവരൊക്കെ അടുത്തുള്ള ജില്ലകളിലാണ്‌. പപ്പനാകട്ടെ അങ്ങ്‌ തിരുവനന്തപുരം സ്വദേശിയും.

എല്ലാവരും അവനവന്‍ ചോദിക്കേണ്ട ചോദ്യങ്ങളൊക്കെ എത്രയും ഭീകരമായി എങ്ങനെ ചോദിക്കാമെന്ന് പലതവണ കണ്ണാടീടെ മുമ്പില്‍ റിഹേഴ്സലൊക്കെ എടുത്ത്‌ പഠിച്ചു. അങ്ങനെ അവന്‍ ഒറ്റയ്ക്കുള്ള ഒരു ദിവസം എല്ലാവരും കൂടി അവന്റെ വട്ടം കൂടി. പപ്പനപ്പോഴേ തലകുനിച്ചിരിപ്പായി.

പേര്‌ നാട്‌ പഠിച്ച സ്ഥലം എന്നിവയില്‍ തുടങ്ങി അല്ലറ ചില്ലറ നാട്ടു വിശേഷങ്ങളും ചോദിച്ച്‌ കഴിഞ്ഞപ്പോഴേയ്ക്ക്‌ അവനാകെ കരച്ചിലിന്റെ വക്കത്തെത്തി. എന്നാപ്പിന്നെ അവനിത്തിരി ആശ്വാസമായിക്കോട്ടേന്ന് കരുതി ഈ നാടൊക്കെ ഇഷ്ടമായോന്ന് ചാത്തന്‍ ചോദിച്ചു.

ഏത്‌ നാട്‌?

കാസര്‍ഗോഡ്‌.

അതേതാ സ്ഥലം?

എന്ത്‌ കോളേജിരിക്കുന്ന ജില്ല തന്നെ ഇവനറിയില്ലേ! ചാത്തനൊന്ന് ഞെട്ടി. കൂട്ടുകാരെ നോക്കിയപ്പോള്‍ അവരും ഷോക്കടിച്ചപോലെ നില്‍പ്പാണ്‌.

ഞങ്ങളു നാലുപേരും ഒറ്റശ്വാസത്തില്‍ അടുത്ത ചോദ്യം ചോദിച്ചു.

അപ്പോള്‍ കേരളത്തിലാകെ എത്ര ജില്ലയുണ്ട്‌?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന് ചോദ്യത്തിന്‌ ഉത്തരമാലോചിക്കും പോലെ അവനിരുന്ന് ചിന്തിക്കുന്നു!!!

മു.. മൂൂന്നല്ലേ?

ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.

പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!

ആദ്യം സ്ഥലകാലബോധം വീണത്‌ സായിയ്ക്കായിരുന്നു അവന്‍ ചോദിച്ചു.

എന്നാല്‍ ആ മൂന്ന് ജില്ലകളുടെ പേര്‌ പറഞ്ഞേ കേള്‍ക്കട്ടെ.

കൊ.കൊ..കൊച്ചി... പി..പിന്നെ പ....പത്തനംതിട്ട.

ദൈവമേ ഇതില്‍കൂടുതല്‍ എങ്ങിനാ സഹിക്കുക പതിമൂന്ന് ജില്ലകള്‍ വേറെയുണ്ടായിട്ടും പേരുപറയുമ്പോള്‍ മിക്കവാറും വിട്ടുപോകുന്ന പത്തനംതിട്ട!!!

മൂന്നാമത്തേത്‌?

ആ ആലുവ...

ദൈവമേ ഒരു കത്തി തരൂ..

ചാത്തന്‍ വയലന്റായി "ഡാ അപ്പോള്‍ നിന്റെ നാടോ അതങ്ങ്‌ ഇറാക്കിലാണോ?"

അയ്യോ മാറിപ്പോയി തിരുവനന്തപുരം.

ഭാഗ്യം

അപ്പോള്‍ ഈ കോളേജ്‌ നില്‍ക്കുന്ന ജില്ലയോ?

അത്‌ അത്‌ മറന്നുപോയി.

അപ്പോള്‍ ആകെ എത്രയായി?

മു.. മൂന്ന്..

കണക്കായി എവനോടൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. കേരളത്തിലെ എല്ലാജില്ലകളുടെ പേരും 500 തവണ എഴുതിക്കൊണ്ട്‌ വരാന്‍ പറഞ്ഞ്‌ നാല്‍വര്‍സംഘം വിടവാങ്ങി.

പുറത്തെത്തി സീനിയേര്‍സിനോട്‌ കാര്യം പറഞ്ഞപ്പോള്‍ അവരൊക്കെ കൂട്ടച്ചിരി.എടാ അവന്‍ നിങ്ങളെ ആക്കിയതല്ലേ? ആര്‍ക്കെങ്കിലും ഇതൊക്കെ അറിയാന്‍ പാടില്ലാതിരിക്കുവോ? അവനെ ഏതായാലും സമ്മതിച്ചു നിങ്ങളു നാലുപേരെം പറ്റിച്ച്‌ ഇത്ര എളുപ്പം തലയൂരിയല്ലേ.

ഒരു നാലരക്കുപ്പി രക്തം തിളച്ച്‌ ആവിയായി.

കയ്യാങ്കളി വേണ്ടാന്നായിരുന്നെങ്കിലും വാതിലും ചവിട്ടിത്തുറന്ന് നാല്‍വര്‍സംഘം പപ്പന്റെ മുറിയിലേക്കോടിക്കയറി.

പപ്പനിരുന്ന് ഇമ്പോസിഷനെഴുതുന്നു.

ഡാ നിനക്ക്‌ തെറിയറിയാമോ?

അറിയാം.

എന്നാലാ എഴുതുന്ന കൂട്ടത്തില്‍ അറിയാവുന്ന തെറികൂടി ഒരു 500 തവണ എഴുതിക്കോ. പോരാന്നു വച്ചാല്‍ കുറച്ച്‌ എഞ്ചിനീയറിംഗ്‌ സ്പെഷല്‍ തെറികളു ഞങ്ങളു പറഞ്ഞ്‌ തരാം അതും കൂടി ചേര്‍ത്തെഴുതിക്കോ. ആട്ടെ ആദ്യം നിനക്കറിയുന്ന തെറിയൊക്കെ പറഞ്ഞേ നിന്റെ സ്റ്റാന്‍ഡേര്‍ഡൊന്നറിയട്ടേ.

എഴുതിക്കോണ്ടിരുന്നവന്‍ കസേര പിന്നോട്ട്‌ വലിച്ചിട്ട്‌ ചാടിയെഴുന്നേറ്റ്‌ തിരിഞ്ഞ്‌ നിന്നു.

പ്പ പുല്ലേ.... ....

അത്രേം കേട്ടപ്പോള്‍ തന്നെ വാതിലും ചവിട്ടി ഓടിക്കയറിയ രണ്ടെണ്ണത്തിന്റെ പൊടിപോലുമില്ല.

%%$%്‌$$്‌!!്‌%^&^*&^

മധുരോദാത്തമായ വാക്കുകള്‍ പപ്പന്റെ വായില്‍ നിന്ന് അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിക്കുകയാണ്‌. വെള്ളം ചേര്‍ക്കാത്ത മോസ്റ്റ്‌ മോഡേണ്‍ തെറികള്‍!!!
'വൗ' എന്ന സായിപ്പിന്റെ ആശ്ചര്യചിഹ്നം അന്തരീക്ഷത്തില്‍ അവിടവിടെയായി തത്തിക്കളിക്കുന്നു. ചെവി പൂഴിയിട്ട്‌ തുടച്ചാല്‍ പോലും ഇനി വൃത്തിയാകുമെന്ന് സംശയമാണ്‌. ചാത്തന്‍ മുന്‍പില്‍ നിന്ന സായിയുടെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ചു..വാടാ പോവാം എന്റെ ഇയര്‍ ബഡ്‌സ്‌ ഇന്നലയേ തീര്‍ന്നിരിക്കുകയാ. നീ കടംതരേണ്ടി വരും.

അവനാകട്ടെ മുഖത്തടിയേറ്റതു പോലെ നില്‍പ്പാണ്‌.

നിന്നെപ്പിന്നെ എടുത്തോളാം എന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ ചാടിയ ചാത്തനും കൂട്ടുകാരനും ഒച്ചേം ബഹളോം കേട്ട്‌ ഓടി വന്ന സീനിയേര്‍സിന്റെ അമ്പരന്ന് നില്‍ക്കുന്ന മുഖത്തേയ്ക്ക്‌ ഒരു ചമ്മിയ ചിരിയും പാസാക്കി തിരിഞ്ഞു നടന്നു.

സായി ചാത്തന്റെ കാതില്‍ പറഞ്ഞു നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കുറേ ബോര്‍ഡെഴുതി ഹൈവേയില്‍ വയ്ക്കാന്‍ പോവുകയാ.

എന്ത്‌ ബോര്‍ഡ്‌?

ഭരണിയ്ക്ക്‌ വരുന്നവര്‍ കാവില്‍ കയറണമെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള ടു ആന്റ്‌ ഫ്രോ ട്രെയിന്‍ ടിക്കറ്റിന്റെ ബാക്കിക്കഷ്ണം കാണിച്ചിരിക്കണം എന്ന്.

വാല്‍ക്കഷ്ണം: അളമുറ്റിയാല്‍ ചേരയും കടിക്കും. നീര്‍ക്കോലികള്‍ക്ക്‌ കടിക്കാന്‍ പറ്റൂലല്ലോ. പാവങ്ങള്‍...(അത്താഴം മുടങ്ങുന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനാ)

Monday, February 11, 2008

ഇല്ലാത്ത കുടയും മോഡേണ്‍ കുഞ്ഞുപെങ്ങളും

ഐടി പാര്‍ക്കില്‍ പുതിയ കമ്പനിയില്‍ ചേര്‍ന്ന ആദ്യദിവസം. ഒരുപാട്‌ കൂട്ടുകാരുടെ ഇടയില്‍ നിന്നും തികച്ചും അപരിചിതമായ അന്തരീക്ഷത്തിലേയ്ക്ക്‌. എന്നാലും താമസിക്കുന്നത്‌ ഒരുപിടി പഴയ കൂട്ടുകാരുടെ കൂടെയാണെന്ന ആശ്വാസമുണ്ട്‌. കമ്പനിയ്ക്കകത്ത്‌ തന്നെ പരിചയമുള്ള രണ്ട്‌ പേര്‍ വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ. വൈകീട്ട്‌ അവരൊക്കെ നേരത്തെ തന്നെ ഇറങ്ങി. ജോയിന്‍ ചെയ്തത്‌ 11 മണിയ്ക്കെങ്ങാണ്ടാ പിന്നെങ്ങനെ 6 മണിയെങ്കിലും ആവാതെ ഇറങ്ങിപ്പോവും?

സ്വന്തം പ്രൊജക്റ്റിലുള്ള ആരും സ്ഥലം വിടുന്ന ലക്ഷണമില്ല. തിരക്കുള്ള പ്രൊജക്റ്റാണ്‌. ആണുങ്ങളും പെണ്ണുങ്ങളും സമയം പോലും നോക്കാതെ തിരക്കിട്ട പണിയിലാണ്‌. ഒരു പെണ്‍കുട്ടിയെങ്കിലും ഇറങ്ങിപ്പോവാതെ ആണായ ചാത്തനെങ്ങനെ ഇറങ്ങിപ്പോവും. ചെയ്യേണ്ട ജോലിയെക്കുറിച്ചും വലുതായൊന്നും ആരും പറഞ്ഞിട്ടുമില്ല. മണി എട്ടാവുന്നു.

എല്ലാവരും ബാഗെടുക്കുന്നു, പുറത്തേക്കോടുന്നു. അപ്പോഴാണത്രെ ഐടി പാര്‍ക്ക്‌ വക ബസ്സുകള്‍ പുറപ്പെടുന്നത്‌. ചാത്തനാ ബസ്സുകളില്‍ പോവാനാവില്ല. അടുത്ത മാസമേ അതില്‍ കയറാനുള്ള പാസ്‌ കിട്ടൂ. അതിനിനീം ഒരാഴ്ച കഴിയണം. ഓടുന്ന വഴി ആരോ പറഞ്ഞു പാര്‍ക്കിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ ബസ്സ്റ്റോപ്പുണ്ട്‌. അവിടുന്ന് എയര്‍പോര്‍ട്ട്‌ റോഡിലേക്ക്‌ ബസ്സ്‌ കിട്ടിയേക്കും. [അവിടേയ്ക്കാണ്‌ ചാത്തന്‌ പോവേണ്ടത്‌.]

മെയ്‌ മാസം, ചാത്തന്‍ പാര്‍ക്കിന്‌ പുറത്ത്‌ കടന്നതും ഇടിയും മിന്നലും കാറ്റും മഴയും. എങ്ങിനെയോ ഓടി ബസ്‌സ്റ്റോപ്പിലെത്തി. ഇത്തിരി നനഞ്ഞു. ബസ്‌സ്റ്റോപ്പിലാരുമില്ല. കാശിത്തിരി അധികമായാലും ഈ പരിചയമില്ലാത്ത സ്ഥലത്ത്‌ നില്‍ക്കുന്നതിലും നല്ലത്‌ ഓട്ടോയ്ക്ക്‌ പോകുന്നതാ. ഒന്ന് രണ്ട്‌ ഓട്ടോക്കാരോട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌, കെമ്പ്‌ ഫോര്‍ട്ട്‌ എന്നൊക്കെപ്പറഞ്ഞതും അതൊക്കെ ഏതോ ഉഗാണ്ടയിലെ സ്ഥലങ്ങളാണെന്ന ഭാവത്തില്‍ പോവില്ലാന്ന് പറഞ്ഞ്‌ അവരു സ്ഥലം വിട്ടു.

മൂന്നാമതൊരു കണ്ണില്‍ 'ചോരയുള്ള' ഓട്ടോക്കാരന്‍(എല്ലാ അര്‍ത്ഥത്തിലും) അവന്റെ ചടാക്ക്‌ ഓട്ടോയുടെ വില തന്നെ പറഞ്ഞു കളഞ്ഞു. അവനോട്‌ ചാത്തന്‍ ബൈ ബൈ പറഞ്ഞിട്ടും പോവാതെ ചുറ്റിക്കറങ്ങിയപ്പോള്‍ ചാത്തന്‍ സിമ്മില്ലാത്ത മൊബൈലില്‍ ഡയല്‍ ചെയ്ത്‌ ആരോടോ ചുമ്മാ സംസാരിച്ചു. എന്നിട്ടവനോട്‌ തന്നെ കൂട്ടാന്‍ വേറെ ആളു വരുന്നുണ്ടെന്ന് പറഞ്ഞതോടെ അവനും സ്ഥലം വിട്ടു.

സമയം എട്ടര കഴിഞ്ഞു. അതിനിടെ അതിലൂടെ വന്ന 2 - 3 ബസ്സുകളിലും ചാത്തന്‍ ചോദ്യം ആവര്‍ത്തിച്ചു. ഒറ്റബസ്സും എയര്‍പോര്‍ട്ട്‌ റോഡ്‌ വഴി പോകുന്നില്ല. സത്യത്തില്‍ ചാത്തന്‍ ബസ്‌ കാത്ത്‌ നിന്ന സ്ഥലം തെറ്റിപ്പോയതായിരുന്നുവെന്ന് പിന്നീട്‌ മനസ്സിലായി. അതു വഴി വിരളമായേ എയര്‍പോര്‍ട്ട്‌ റോഡ്‌ ബസ്‌ വരാറുള്ളുവായിരുന്നു. ഐടി പാര്‍ക്കിന്റെ മുന്നിലായിട്ടും അവിടെ വെളിച്ചം വളരെ കുറവായിരുന്നു. പോരാഞ്ഞ്‌ മഴ കാരണം തെരുവ്‌ വിളക്കുകളൊന്നും കത്തുന്നുമില്ല.

ഇടയ്ക്കിടെ ഉണ്ടായിരുന്ന മിന്നല്‍പ്പിണറുകള്‍ വെളിച്ചമില്ലായ്മ പരിഹരിച്ചിരുന്നു. പെട്ടന്ന് തലയില്‍ ഒരു ബാഗ്‌ വച്ച്‌ മഴയെ തടഞ്ഞുകൊണ്ട്‌ ജീന്‍സും ടീഷര്‍ട്ടുമിട്ടൊരു പെണ്‍കുട്ടി വെയിറ്റിംഗ്‌ ഷെല്‍ട്ടറിലേക്കോടിക്കയറി. ഒറ്റനോട്ടത്തില്‍ ഒരു ടിപ്പിക്കല്‍ ബാംഗ്ലൂര്‍ സോഫ്റ്റ്‌വേര്‍ കൂലിപ്പണിക്കാരി(കട്‌: കൈപ്പള്ളി).

വന്നപാടെ ഒരു മൊബൈലെടുത്ത്‌ ചെവിയില്‍ വച്ച്‌ ഒരു സൈഡിലേക്ക്‌ ചെരിഞ്ഞ്‌ സംസാരം തുടങ്ങി. വീണ്ടും ഒന്ന് രണ്ട്‌ ഓട്ടോകള്‍ ആ വഴി വന്നു. ലേഡീസ്‌ ഫസ്റ്റ്‌ എന്ന പോളിസിപ്രകാരം കുഞ്ഞുപെങ്ങള്‍ ഓട്ടോക്കാരനോട്‌ സ്ഥലം പറഞ്ഞു. അവന്റെ മറുപടി കേട്ട ഉടനെ കന്നഡയില്‍ എന്തൊക്കെയോ തെറിവിളിച്ചു. പെങ്ങള്‍ക്ക്‌ പോകേണ്ട സ്ഥലം ചാത്തനു പോകേണ്ട സ്ഥലത്തിന്‌ തൊട്ട്‌ മുന്‍പുള്ള സ്റ്റോപ്പാണെന്നും മുന്‍പ്‌ ചാത്തനോട്‌ പറഞ്ഞ കൂലിയുടെ ഒരു മള്‍ട്ടിപ്പിള്‍ ആണ്‌ പെങ്ങളോട്‌ പറഞ്ഞതെന്നും മനസ്സിലായപ്പോള്‍ ആ കന്നഡതെറീടെ ഒരു വേവ്‌ ലെങ്ങ്ത്ത്‌ ചാത്തനു പിടികിട്ടി.

ഓട്ടോക്കാരെ ഇത്രേം വിറപ്പിക്കുന്ന ആര്‍ച്ചപ്പെങ്ങള്‍ ഒറ്റയ്ക്കായാലും പാതിരാത്രിയായാലും കൊടുംകാറ്റിലും നാടുപിടിക്കും എന്നോര്‍ത്ത്‌ ചാത്തന്‍ ആശ്വാസം കൊണ്ടു. ഇനിയിപ്പോള്‍ പെങ്ങളുടെ കൂടെ കൂടാം. പെങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വരെ എത്തിക്കിട്ടിയാല്‍ ബാക്കിദൂരം കാല്‍നടയായെങ്കിലും എത്തിപ്പെടാം. ചുമ്മാ ഒരു ആശ്വാസ നെടുവീര്‍പ്പിട്ടു.

എന്നാലും ഈ ടൈപ്പ്‌ ഒരു മോഡേണ്‍ താടകയെ എങ്ങനെ പെങ്ങളാക്കും "മാഡ്‌ അം" എന്ന് വിളിച്ചാലോ. ചിലപ്പോള്‍ പ്രായം കൂട്ടുന്ന സംബോധന പിടിച്ചില്ലെങ്കിലോ? വേണ്ടാ.

"സി...സ്‌..സി... സിസ്റ്റര്‍..."
പാതിരാത്രി വീട്ടുവാതിലില്‍ മുട്ടിയ സോപ്പ്‌പൊടിയുടെ സെയില്‍സ്മാനെ നോക്കുന്നപോലെ ഒരു കൂര്‍ത്ത നോട്ടം. ഒന്നുരുകിയെങ്കിലും ആവശ്യം നമ്മുടെയല്ലേ.

പെങ്ങളേ..ഞാനിവിടെ ആദ്യായിട്ടാ.. പെങ്ങള്‍ക്ക്‌ പോകേണ്ട സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പിലേക്കാ എനിക്ക്‌ പോവേണ്ടത്‌. വിരോധമില്ലെങ്കില്‍ നമ്മള്‍ക്കൊരു ഓട്ടോ ഷെയര്‍ ചെയ്ത്‌ പോവാം..പെങ്ങളോട്‌ ചോദിച്ചതിന്റെ പകുതിക്കൂലിയേ എന്നോട്‌ പറഞ്ഞുള്ളൂ. ഇത്രേം ഒറ്റശ്വാസത്തില്‍ ആംഗലേയത്തില്‍ കഷ്ടിച്ച്‌ പറഞ്ഞ്‌ തീര്‍ത്ത ആശ്വാസത്തില്‍ ചാത്തന്‍ മുഖമുയര്‍ത്തി.

ദൈവമേ പെങ്ങള്‍ എന്ന് തന്നെയല്ലേ സംബോധന ചെയ്തത്‌, ആവുന്നത്ര ദയനീയഭാവം മുഖത്ത്‌ വരുത്തിയല്ലേ സഹായം ചോദിച്ചത്‌!!! എന്നിട്ടെന്താ ഇതിങ്ങനെ? കൂടെ വരുമോ? ഞാന്‍ നിന്നെ ഒന്ന് പീഡിപ്പിച്ചോട്ടെ എന്ന് ചോദിച്ചപോലെ!!!!.

"എനിക്ക്‌ തനിച്ച്‌ പോകാനറിയാം" എന്ന് വിളിച്ച്‌പറയുന്ന, ഇരുട്ടത്തും കത്തുന്ന കണ്ണുകള്‍... ചാത്തന്റെ കഴുത്തില്‍ പടരുന്ന നനവ്‌ നേരത്തെ കൊണ്ട മഴയുടെ ബാക്കിയോ അതോ മഴയുടെ തണുപ്പിലും പൊടിയുന്ന വിയര്‍പ്പോ?

പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ വന്നു. മുന്‍പ്‌ വന്ന ബസ്സുകളെല്ലാം എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയിരുന്ന പെങ്ങള്‍, ഇത്തവണ ഒന്നും മിണ്ടാതെ അവസാനമായി ഒരു തീയുണ്ട ചാത്തന്റെ നേര്‍ക്ക്‌ പായിച്ച്‌ സ്റ്റോപ്പില്‍ നിന്ന് വിട്ട്‌ പോയിക്കൊണ്ടിരുന്ന ബസ്സിന്റെ ഫുട്ബോര്‍ഡിലേക്ക്‌ ചാടിക്കയറി. ഓടുന്ന ബസിന്റെ ‘കിളി‘കളു ഇമ്മാതിരി ചാടിക്കയറുന്നത് കണ്ടിട്ടുണ്ട്. എന്നാലും ഒരു പെണ്ണ്!!!

ഇത്തിരി ഓടിനോക്കിയെങ്കിലും കാലൊന്ന് വഴുതിയത്‌ കൊണ്ട്‌ ചാത്തനാ ബസ്സില്‍ കയറാനായില്ല. അകന്ന് പോകുന്ന ബസ്സും നോക്കി, ചാത്തന്‍ ഇനിയെന്ത്‌ എന്ന ചോദ്യചിഹ്നമായി നിന്നു.

വാല്‍ക്കഷ്ണം:
പിന്നാലെ വന്ന ഒരു വാനില്‍ കയറി കൃത്യം സ്റ്റോപ്പില്‍ ഇറങ്ങി, ചാത്തന്‍ വീട്ടിലെത്തി. നടന്ന സംഭവങ്ങള്‍ കൂട്ടുകാരോട്‌ പറഞ്ഞപ്പോള്‍ എല്ലാവരും നാലുവഴിക്കും ഓടി. വാതില്‍ക്കല്‍ പോയി നോക്കി വന്ന ഒരുത്തന്‍ പറഞ്ഞു. ഭാഗ്യം പോലീസൊന്നും പിന്നാലെ വന്നില്ലാന്ന് തോന്നുന്നു. നീ പെട്ടന്ന് അവിടുന്ന് കമ്പനി മാറിക്കോ. ഇനി ആപെണ്ണിനെ നേരിട്ടു കണ്ടാല്‍ നിന്റെ കാര്യം പോക്കാ.

Monday, January 28, 2008

ആ രാത്രിയില്‍ -3- എന്നെ തല്ലണ്ട ഞാന്‍ നന്നാവാം

നിഴലുകള്‍ക്ക്‌ നിറം വച്ചുതുടങ്ങി. ആ ജീവികള്‍ കുതിരകളാണ്‌. അതിന്റെ മോളില്‍ ഇരിക്കുന്നത്‌ കാക്കിധാരികളും. പോത്തുകള്‍ ഇപ്പോള്‍ കാലന്റെ സര്‍വീസില്‍ ഇല്ലേ?

കാക്കിധാരികളെ കണ്ടിട്ട്‌ ഒരു പോലീസ്‌ ഛായ. അതെ പോലീസുകാരു തന്നെ. [കുറച്ച്‌ മുന്‍പ്‌ ഈ കുതിരപ്പോലീസിന്റെ ഒരു പടം പോസ്റ്റ്‌ വന്നതും ചാത്തന്റെ വഹ ഒരു കമന്റ്‌ ഇട്ടതും വല്ലവരും ഓര്‍ക്കുന്നുണ്ടോ ആവോ?]

പോലീസുകാര്‍ അടുത്തെത്തി.

എന്താ ഇവിടെ?

സിനിമയ്ക്ക്‌ പോയിട്ട്‌ വരുന്ന വഴിയാ.

ടിക്കറ്റ്‌ കാണിച്ചേ.

ഉം ശരി ഇതെന്താ ഇത്രേം വൈകിയത്‌.

സത്യം പറഞ്ഞാല്‍ ഇവരു വിശ്വസിച്ചില്ലെങ്കിലോ?

അത്‌ എന്റെ കൂട്ടുകാരു കൂടെ ഉണ്ടായിരുന്നു. അവരെ വീട്ടിലാക്കി വരുന്ന വഴിയാ. ഇതിനടുത്താ ഞങ്ങളുടെ ഓഫീസ്‌ അതോണ്ട്‌ ഈ വഴി എപ്പോഴും നടക്കുകയാ പതിവ്‌.

ഐഡി കാര്‍ഡുണ്ടോ?

ഉണ്ട്‌ ദാ.

വിശ്വസിച്ചോ എന്തോ? വേഗം പോയിക്കൊള്ളാന്‍ പറഞ്ഞു.

ടിടിസിയില്‍ നിന്ന് അമ്പലമുക്കിലേക്ക്‌ രാത്രി ഓഫീസു വിട്ടാല്‍ നടപ്പ്‌ തന്നെയാണ്‌. പലപ്പോഴും വൈകാറുമുണ്ട്‌. അതോണ്ട്‌ പകുതി കള്ളമേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിക്കാം. കൂടുതല്‍ അപകടങ്ങളൊന്നുമില്ലാതെ വീട്ടിലെത്തി, പുറത്ത്‌ വച്ച താക്കോലെടുത്ത്‌ വാതില്‍ തുറന്ന് ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക്‌ നടന്നു. ചപ്പാത്തീം കറീമൊക്കെ തണുത്ത്‌ ഒരു പരുവമായിട്ടുണ്ട്‌. അടുക്കളയില്‍ വച്ച്‌ തന്നെ കഴിച്ച്‌, പുറത്ത്‌ വന്ന് സമയം നോക്കി. രണ്ട്‌ മണി കഴിഞ്ഞു.

കിടക്കയിലേക്ക്‌ വീണതേ ഓര്‍മ്മയുള്ളൂ. ഒരു സ്വപ്നം പോലും കാണാത്ത സുഖനിദ്ര.

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ കൂടെ താമസിക്കുന്ന അമ്മാവന്മാരുടെ ചോദ്യങ്ങള്‍. എപ്പോഴാ വന്നത്‌? എന്താ വൈകിയത്‌?
ഇനിമേലാല്‍ സിനിമയ്ക്ക്‌ പോകുകയോ വൈകുകയോ ചെയ്യുകയാണെങ്കില്‍ ആദ്യമേ ഫോണ്‍ ചെയ്ത്‌ പറഞ്ഞിരിക്കണം എന്ന കണ്ടീഷനില്‍ തലയൂരി.

ഓഫീസിലെത്തിയപ്പോള്‍ തലേന്ന് തീയേറ്ററില്‍ വച്ച്‌ കണ്ടവന്‍ ചോദിച്ചു.

നീ എവിടെയാ താമസിക്കുന്നത്‌?

അമ്പലമുക്കില്‍.

ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്‌?

നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]

കേട്ടവന്‍ ഒന്ന് ഞെട്ടിയോ എന്തോ. പിന്നൊന്നും മിണ്ടീല.

പതുക്കെ പതുക്കെ ആളുകള്‍ ഒറ്റയായും കൂട്ടമായും വന്ന് ചോദിച്ചു തുടങ്ങി.

ഇതെന്താ ഇത്രേം വല്യ ആനക്കാര്യമോ മറ്റോ ആണോ ഒരു നാലഞ്ച്‌ കിലോമീറ്റര്‍ നടക്കുന്നത്‌?

കുട്ടിച്ചാത്തന്റെ കൂടെ താമസിക്കുന്ന കൂട്ടുകാരനാണ്‌ ആദ്യം ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തത്‌. അവന്റെ കൂട്ടുകാരാണ്‌ ചാത്തന്റെ, കമ്പനിയിലെ ആദ്യ കൂട്ടുകാര്‍. അവന്‍ സ്ഥലത്തുമില്ലാലോ. ബാക്കിയുള്ളവരെ പരിചയപ്പെട്ട്‌ വരുന്നേയുള്ളൂ. [അവന്‍ നാട്ടില്‍ പോയ സമയത്താണ്‌ ചാത്തന്റെ ഈ കൃത്യം എന്നോര്‍ക്കുമല്ലോ]. ആ കൂട്ടുകാരൊക്കെ ഓടി വന്നു.

ഡാ നിനക്കു വട്ടാണോ? പാതിരായ്ക്ക്‌ ഇത്രേം ദൂരം നടക്കുകയോ!

ആ സിനിമ ഞായറാഴ്ച പകലെങ്ങാന്‍ കണ്ടാല്‍ പോരായിരുന്നോ?

നീ താമസിക്കുന്നിടത്തൂന്ന് ആരും ഒന്നും ചോദിച്ചില്ലേ?

നിന്റെ കൂട്ടുകാരന്‍ എന്തു പാവമാടാ? നീ ഇത്രേം തലതിരിഞ്ഞവനാണോ?

ചോദ്യങ്ങള്‍ പലവിധം എന്നാല്‍ അതില്‍ എന്നും ഓര്‍ക്കുന്ന ഒരു ശബ്ദം ഇങ്ങനെ ....

എടാ ഇനി നിനക്കിനി ഇതുപോലെ വല്ല പടോം കാണണമെന്നുണ്ടെങ്കില്‍ മുന്‍പേ പറയണം. ഞങ്ങളെല്ലാം മുന്‍പേ കണ്ടതാണെങ്കിലും, കാണാനാഗ്രഹമില്ലെങ്കിലും, നീ പോകണമെന്ന് പറഞ്ഞാല്‍ പടം തുടങ്ങുന്നതിനു മുന്‍പ്‌ അങ്ങോട്ടും കഴിഞ്ഞ്‌ തിരിച്ചും ബൈക്കില്‍ കൊണ്ടുവിട്ടുതരാം മേലാലിമ്മാതിരി സാഹസം കാണിച്ചേക്കരുത്‌.

വാല്‍ക്കഷ്ണം:
എന്തായാലും ആ ഒരു സംഭവത്തോടെ, ചേര്‍ന്നിട്ടധികം നാളാവാത്ത കുട്ടിച്ചാത്തനെ, 60ല്‍ പരം ആളുകളുള്ള കമ്പനിയില്‍ അറിയാത്തവരില്ലാതായി.

Monday, January 21, 2008

ആ രാത്രിയില്‍ -2- നഗരവനം

പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും കാണാനില്ല. ആ തട്ടുകടയ്ക്കാരന്‍ എന്തോ മരീചികയായിരുന്നോ? പെട്ടന്ന് എതിരെ നിന്നും ഹെഡ്‌ ലൈറ്റുകളുടെ വെളിച്ചം. പോലീസ്‌ ജീപ്പാവാം എവിടെനിന്നോ ഇത്തിരി ധൈര്യം കളഞ്ഞു കിട്ടി. തിരിഞ്ഞ്‌ നിന്നു. ആരേം കാണാനില്ല. ഇനി ആ ജീപ്പ്‌ വരുന്നത്‌ കണ്ട്‌ ഒളിച്ചതോ മറ്റോ ആണോ? അങ്ങനെയാണെങ്കില്‍ അത്‌ പോയാല്‍ പിന്നേം അവരു തിരിച്ചു വന്നാലോ? പിന്നേ മണ്ടന്മാര്‍ ഇനി ചാത്തന്റെ പൊടി കാണണേല്‍ അവരു വല്ല മഷിനോട്ടക്കാരുടേം അടുത്ത്‌ ചെല്ലേണ്ടി വരും.

സ്റ്റേഡിയത്തിന്റെ അടുത്തെത്തിയപ്പോഴാണ്‌ ദൂരെ മ്യൂസിയം ഭാഗത്ത്‌ നിന്ന് വരുന്ന ജീപ്പിന്റെ വെളിച്ചം കണ്ടതെങ്കിലും അത്‌ ചാത്തനെ കടന്ന് പോയി അല്‍പം കഴിയുമ്പോഴേക്കും ചാത്തന്‍ മ്യൂസിയത്തിനടുത്തെത്തി. മ്യൂസിയത്തിന്റെയും കനകക്കുന്ന് കൊട്ടാരത്തിന്റെയും അടുത്ത്‌ നല്ല വെളിച്ചമാണ്‌ പിന്നാലെ വല്ലവരും വന്നാല്‍ അവര്‍ക്ക്‌ ചാത്തനെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌ ഒളിക്കാന്‍ വഴിയുമില്ല.

വെള്ളയമ്പലം വഴിയാണ്‌ മിക്ക ബസ്സുകളും അമ്പലമുക്കിലേക്ക്‌ പോവുന്നത്‌. മ്യൂസിയത്തിന്റെ മറ്റൊരു സൈഡിലൂടെയുള്ള വഴിയിലൂടെ(നന്തന്‍കോട്‌ വഴി) പോയാലും ടിടിസി(ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്‌ ബസ്സ്റ്റോപ്പ്‌) എത്താം. അവിടുന്ന് ലക്ഷ്യസ്ഥാനമായ അമ്പലമുക്കിലേക്കും. നന്തന്‍കോട്‌ വഴി ആകെ ഒരു തവണ ബസ്സില്‍ പോയതേയുള്ളൂ. ശരിക്കറിയില്ല. ആ വഴിയിലാണെങ്കില്‍ കട്ടപിടിച്ച ഇരുട്ടും. ആ വഴി പോവുന്നത്‌ അബദ്ധമാവുമോ ഇല്ലയോ എന്ന് തെരഞ്ഞെടുക്കാന്‍ കിതപ്പ്‌ തീര്‍ക്കാന്‍ നിന്ന ഒരു നിമിഷാര്‍ദ്ധം മാത്രം.

സ്വതവേ പേടി ആജന്മമിത്രമാണെങ്കിലും കൂടുതലാലോചിക്കാതെ ചാത്തന്‍ ഇരുട്ടിലേക്ക്‌ ഓടിക്കയറി. ഒന്നും കാണുന്നില്ല സ്വന്തം കൈ എവിടെയുണ്ടെന്ന് തപ്പിനോക്കേണ്ട അവസ്ഥ. മുന്നോട്ട്‌ വല്ല അഴുക്ക്‌ ചാലുമാണോ എന്ന് പോലും ഒരു പിടിയുമില്ല. ചതുപ്പ്‌ നിലമാണോ എന്ന് ഉറപ്പിക്കാന്‍ വടിവച്ച്‌ അമര്‍ത്തി നടന്ന് നീങ്ങുന്ന പര്യവേഷകരുടെ കണക്കെ പതുക്കെപ്പതുക്കെ ടാര്‍ റോഡിന്റെ പരിധി കടന്നില്ലെന്ന് ഉറപ്പുവരുത്തി ചാത്തന്‍ മുന്നോട്ട്‌ നീങ്ങി.

രാത്രി ചീവീടുകളുടെ ശബ്ദം മാത്രം കേട്ടു പരിചയിച്ചവര്‍ക്ക്‌ പോകാന്‍ പറ്റിയ വഴി. സിംഹഗര്‍ജനങ്ങള്‍, ആനകളുടെ ചിന്നം വിളികള്‍, കടവാവലുകളുടെ പക്ഷികളുടെ ഇന്നേവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. ആകെപ്പാടെ ഒരു ഘോരവനത്തിന്റെ നടുവിലകപ്പെട്ട പ്രതീതി. ചാത്തന്‍ കള്ളം പറയുന്നതല്ല. ആ വഴി രാത്രി പോയാല്‍ ഇതെല്ലാം കേള്‍ക്കാം. ആ വഴിയുടെ ഒരു ഭാഗത്ത്‌ വലിയ മതിലാണ്‌ അതിനപ്പുറമാണ്‌ തിരുവനന്തപുരം മൃഗശാല!!!. ഇടയ്ക്കുള്ള മതില്‍ മറ്റു മൃഗങ്ങള്‍ ചാടി വരില്ല എന്ന ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും, എന്തെല്ലാമോ ജീവികള്‍ മുഖത്തിനരികെക്കൂടെ പറക്കുന്നതായി മനസ്സിലായപ്പോഴാണ്‌ വാവലുകള്‍ക്ക്‌ ആ മതിലൊരുപ്രശ്നമേയല്ല എന്ന് മനസ്സിലായത്‌.

മനുഷ്യരക്തം കുടിക്കുന്ന വാവലുകളുടെം ഡ്രാക്കുളയുടെം കഥയ്ക്ക്‌ മനസ്സിനകത്തേക്ക്‌ ഓടിക്കയറിവരാന്‍ മറ്റൊരു സമയവുമൊട്ട്‌ കിട്ടിയില്ല. അറിയാതെ വേഗത കൂടി. ദൂരെ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനിലെ വെളിച്ചം. അവിടെ വഴി രണ്ടോ മൂന്നോ ആയി തിരിയുന്നു.

ഏത്‌ വഴി പോകണം? ബസ്സില്‍പോയപ്പോള്‍ ഇതങ്ങനെ ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച്‌ കറക്കിക്കുത്തി ഒരു വഴി തെരഞ്ഞെടുത്ത്‌ നടപ്പ്‌ തുടര്‍ന്നു. അല്‍പദൂരം പിന്നിട്ടു. കാണാത്ത വഴികള്‍, വീടുകള്‍, മതിലുകള്‍, വഴി തെറ്റിയിരിക്കുന്നു തിരിച്ച്‌ മ്യൂസിയം വരെ പോയി മെയിന്‍ റോഡ്‌ വഴി തന്നെ പോയാലോ? ഒന്ന് ചോദിക്കാന്‍ ആ വഴി ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. [വഴി ചോദിക്കാനല്ല പട്ടി പിന്നാലെ ഓടിയിരുന്നെങ്കില്‍ പെട്ടെന്നൊരു തീരുമാനമായേനെ]

തൊണ്ട വരളുന്നു, കാലുകള്‍ വേദനിക്കുന്നു നടന്ന ദൂരം കാരണമല്ല ഇനി നടക്കേണ്ട ദൂരം ഓര്‍ത്ത്‌. തിരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനില്‍ എത്തി. അടുത്ത വഴിയെ വിട്ടു. ഇത്തവണ തെറ്റിയില്ല. ഇടത്‌ വശത്ത്‌ കണ്ട അമ്പലം മുന്‍പ്‌ ബസ്സില്‍ വച്ച്‌ കണ്ടതു തന്നെ. പ്രതിഷ്ഠ ഏതാണെന്ന് നോക്കാതെ എല്ലാ ദൈവങ്ങള്‍ക്കും ഒരു കൂട്ട നന്ദി പ്രകാശിപ്പിച്ചു. ടിടിസിയുടെ മുന്നിലെ തെരുവുവിളക്കുകള്‍ പ്രതീക്ഷയുടെ നക്ഷത്രപ്പൊട്ടുകളായി ദൂരെ മിന്നിത്തുടങ്ങി.

ടിടിസി എത്തിപ്പോയി. ഇനി വഴിയറിയാം. കാലുകള്‍ക്ക്‌ തുള്ളിച്ചാടാന്‍ വയ്യെങ്കിലും മനസ്സ്‌ തുള്ളിച്ചാടി. വാച്ചിലേക്ക്‌ നോക്കാന്‍ മടിയായി. എന്തായാലും ഇനി പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ വീട്ടിലെത്താം.

അതെന്താ ദൂരെ കുറച്ച്‌ നിഴലുകള്‍, എട്ട്‌ കാലുകള്‍, മനുഷ്യന്റെതല്ല പശുവിനെക്കാള്‍ ഉയരമുള്ള രണ്ട്‌ ജീവികള്‍. അതിന്റെ മുകളിലും ആരൊക്കെയോ ഇരിക്കുന്നതു പോലെയുണ്ട്‌. ദൈവമേ വല്ല യമദൂതന്മാരുമാണോ. അടിവച്ചടിവച്ച്‌ അവര്‍ ഇതാ മുന്നോട്ട്‌ വരുന്നു. ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത്‌ ആണിയടിച്ചുറപ്പിച്ചതുപോലെ. ദൈവമേ പരീക്ഷണങ്ങള്‍ അവസാനിച്ചില്ലേ?

വാല്‍ക്കഷ്ണം: കഴിഞ്ഞ ഭാഗത്തെ സസ്പെന്‍സ്‌ പോലെ സങ്കല്‍പിച്ച്‌ ഉണ്ടാക്കിയ കള്ളന്മാരും പ്രേതങ്ങളൊന്നുമല്ല ഇത്തവണ. ഒറിജിനലാ. കാത്തിരിക്കൂ. മറുമൊഴികള്‍ വിടാതെ വായിക്കുന്നവര്‍ക്ക്‌ ഈ സസ്പെന്‍സ്‌ ഊഹിക്കാം. ഈയിടെ ഒരു കമന്റില്‍ ചാത്തന്‍ ക്ലൂ പറഞ്ഞിട്ടുണ്ട്‌.

Monday, January 14, 2008

ആ രാത്രിയില്‍ -1- അവസാനത്തെ ബസ്സ്‌

തിരുവനന്തപുരത്ത്‌ ജോലിയില്‍ ചേര്‍ന്നിട്ട്‌ അധികമായില്ല. പെന്‍ഷന്‍ പറ്റാറായ മൂന്ന് അമ്മാവന്മാരോടും സമപ്രായക്കാരനും സഹപ്രവര്‍ത്തകനുമായ കോളേജ്‌ സുഹൃത്തിനുമോടൊപ്പം താമസം. പ്രായം ചെന്നവരോടൊപ്പം താമസിക്കുകയാണെങ്കില്‍ തുമ്മുന്നതിനും മൂക്ക്‌ ചീറ്റുന്നതിനും വരെ ലൈസന്‍സ്‌ വേണ്ടി വരും എന്നാല്‍ ചാത്തന്റെ കൂട്ടുകാരന്‍ ആളൊരു പക്കാ മാന്യന്‍ ആയതോണ്ട്‌ അവനു മോളില്‍ അങ്ങനെ ഒരു ശാസനയും വേണ്ടി വരൂല. ചാത്തനും ഒരു പഞ്ചപാവമാണെന്ന് പറഞ്ഞ്‌ കൂടെ താമസസൗകര്യമൊരുക്കിയതിനാല്‍ ചാത്തനും അവന്‍ പറയുന്നപോലൊക്കെ അടങ്ങിയൊതുങ്ങിക്കഴിയുന്നു.

അമ്മാവന്മാരൊക്കെ പത്ത്‌ മണിയാവുമ്പോഴേക്ക്‌ ലോകകാര്യചര്‍ച്ചകള്‍ക്ക്‌ ശേഷം ഉറക്കമാവും, താക്കോല്‍ പുറത്ത്‌ വച്ചേക്കും ഞങ്ങളെടുത്ത്‌ അകത്ത്‌ കയറി ശബ്ദമുണ്ടാക്കാതെ അടുക്കളേല്‍ വച്ചിരിക്കുന്ന ഭക്ഷണോം തട്ടി കിടന്നുറങ്ങണം.

മറ്റ്‌ തലതിരിഞ്ഞ സ്വഭാവം ഒന്നുമില്ലെങ്കിലും ഇത്രേം തീയേറ്ററുകളുള്ള സ്ഥലത്ത്‌ വന്നിട്ട്‌ ഒരു സിനിമ കാണാതെങ്ങനാ. കൂട്ടുകാരനാണെല്‍ സിനിമയില്‍ യാതൊരു താല്‍പര്യവുമില്ല. ചാത്തന്റെ പണിയൊക്കെ ആറ്‌ ഏഴ്‌ മണിയാവുമ്പോഴേക്കും കഴിയുമെങ്കിലും ഒന്‍പത്‌ പത്ത്‌ മണിയാവാതെ കൂട്ടുകാരനു പുറത്തിറങ്ങാന്‍ പറ്റൂല. എന്നും ഒരുമിച്ചാണ്‌ വരവും പോക്കും, അതുകൊണ്ട്‌ അവനെ തനിച്ചാക്കി പോവാനും പറ്റൂല.

അങ്ങനെയിരിക്കെ കൂട്ടുകാരന്‍ നാട്ടില്‍പോയി ചാത്തന്‍ തനിച്ചായി. "മമ്മി" യൊക്കെ കണ്ട്‌ ത്രില്ലടിച്ചിരിക്കുന്ന ചാത്തനു കാണാന്‍ അതുമായി ബന്ധമുള്ള "സ്കോര്‍പ്പിയണ്‍ കിംഗ്‌" എന്ന പടം റിലീസായി. എന്നും പത്ത്‌ മണിയാവുമ്പോഴേ വീട്ടിലെത്തൂ എന്നതിനാല്‍ ഫസ്റ്റ്ഷോയ്ക്ക്‌ പോയാല്‍ ഓഫീസില്‍ നിന്ന് സ്ഥിരം വരുന്ന ടൈമാവുമ്പോഴേക്ക്‌ വീട്ടിലെത്താം. എന്നാല്‍പ്പിന്നെ പോയിക്കളയാം.

ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഇത്തിരി വൈകി. ഓടിപ്പിടച്ചെത്തിയപ്പോഴേക്കും ഫസ്റ്റ്ഷോ തുടങ്ങി. തുടക്കം മുതല്‍ കാണാതെങ്ങനാ. ഇംഗ്ലീഷ്‌ പടമല്ലേ ഒന്നര മണിക്കൂറേ കാണൂ. സെക്കന്റ്‌ ഷോ ആയാലും അഡ്‌ജസ്റ്റ്‌ ചെയ്യാം, എന്നാലും ഒന്ന് വിളിച്ച്‌ പറഞ്ഞേക്കാം ഇന്ന് കുറച്ച്‌ വൈകുമെന്ന്. വിളിച്ച്‌ പറഞ്ഞ്‌ പുറത്തെല്ലാം കറങ്ങിത്തിരിഞ്ഞ്‌ ഒന്‍പത്‌ മണിയാവുമ്പോഴേക്കും "ന്യൂ" തീയേറ്ററിന്റെ മുന്‍പിലെത്തി. പടം തുടങ്ങുന്നത്‌ ഒന്‍പതരയ്ക്ക്‌.

ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌ ആളുകളു വരുന്നു, കൂടെ ഒരു സഹപ്രവര്‍ത്തകനും ഇവനിന്ന് നേരത്തേ മുങ്ങിയത്‌ പടം കാണാനായിരുന്നോ? ഛെ അറിഞ്ഞിരുന്നെങ്കില്‍ കൂടെ വരാമായിരുന്നു.

എങ്ങനുണ്ട്‌ പടം?
കൊള്ളാം.

ടിക്കറ്റിനുള്ള കാശൊക്കെ തപ്പിയെടുത്ത്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ ബാക്കി വെറും പത്ത്‌ രൂപ!
ആഹ്‌ പോകട്ടെ.. നൈറ്റ്‌ സര്‍വീസ്‌ ബസ്സായാലും പത്തില്‍ താഴെയെവരൂ തിരിച്ചുള്ള ടിക്കറ്റ്‌. പിന്നെ അറ്റകൈക്ക്‌ ഒരു 500 രൂപാ നോട്ടുണ്ട്‌ ആദ്യായിട്ട്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ എടുത്ത്‌ വച്ചത്‌.

പടം തുടങ്ങി, ഇഫക്ടുള്ള ഇംഗ്ലീഷ്‌ പടങ്ങളൊക്കെ തീയേറ്ററില്‍ കാണണമെന്ന് പറയുന്നതിതാ. കൊള്ളാം കാശു മുതലായി. സമയം പോയതറിഞ്ഞില്ല. ലാസ്റ്റ്‌ ബസ്സ്‌ 11:30നാണെന്നാ കേട്ടത്‌. ഇത്രേം സ്പീഡിലിറങ്ങി ഓടിയാല്‍ വല്ലോരുടെം പോക്കറ്റടിച്ചോണ്ട്‌ ഓടുന്നതാന്ന് തെറ്റിദ്ധരിക്കുമോ? സ്പീഡില്‍ നടന്നേക്കാം. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ വീണ്ടും ഓട്ടം. തമ്പാനൂരെത്തി. ലാസ്റ്റ്‌ ബസ്സെവിടെ? അതു പോയിട്ട്‌ 10 മിനിട്ടായി. 11:20നായിരുന്നുവത്രെ!. കിഴക്കേകോട്ട പോയി നോക്കാം വല്ല സിറ്റിബസ്സും ഉണ്ടെങ്കില്‍?

തമ്പാനൂരീന്ന് കിഴക്കേകോട്ടയിലെത്തി. ബസ്സ്‌ പോയിട്ട്‌ ബസ്സിന്റെ പൂടയായി ഒരു ആട്ടോ പോലുമില്ല! ഒരു സൈഡില്‍ കിടന്നുറങ്ങുന്ന പത്മനാഭ ഭഗവാനുണ്ട്‌, പാവം ഉറങ്ങിക്കാണും ഈ സമയത്ത്‌ വിളിച്ച്‌ ശല്യപ്പെടുത്തണോ? അല്ലെങ്കില്‍ തന്നെ പുള്ളിക്കാരന്‍ 24 മണിക്കൂറും കിടപ്പല്ലേ ഒന്ന് വിളിച്ച്‌ നോക്കിയാല്‍ വല്ല ആട്ടോക്കാരന്റെം രൂപത്തില്‍ വന്നേക്കുമോ?

കുറച്ച്‌ സമയം ക്ഷമിച്ച്‌ നോക്കി നോ രക്ഷ ഇന്ന് തിരക്ക്‌ കൂടുതലായതിനാല്‍ പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാവും. ചിന്തകള്‍ കാട്‌ കയറി. പത്ത്‌ രൂപയ്ക്ക്‌ ആട്ടോക്കാശ്‌ തികയില്ല. പിന്നെയുള്ള 500ന്റെ നോട്ടെടുത്ത്‌ നീട്ടിയാല്‍ ആട്ടോക്കാരന്‍ നമ്മളെ ചുമ്മാ ഒരു സ്പാനറുകൊണ്ട്‌ ഞോണ്ടി കാശും അടിച്ച്‌ പോവുമോ?

അടുത്തുള്ള ഭഗവാന്‍ കണ്ണുതുറക്കാത്ത സ്ഥിതിയ്ക്ക്‌ ഇനി ബാക്കി ഓരോരുത്തരെയായി വിളിച്ച്‌ നോക്കാം. അധികം വിളിക്കേണ്ടി വന്നില്ല.ശ്രീപരമേശ്വരനെ സ്മരിച്ചമാത്രയില്‍ അദ്ദേഹത്തിന്റെ പര്യായം ഓര്‍മ്മ വന്നു. നടരാജാ അതുതന്നെ വഴി. കിഴക്കേകോട്ടമുതല്‍ അമ്പലമുക്ക്‌ വരെ എത്രദൂരം കാണും? അതിനടുത്ത സ്റ്റോപ്പായ പേരൂര്‍ക്കട സിറ്റി ലിമിറ്റിന്റെ അവസാനമാണെന്നറിയാം. എന്തായാലും ഇവിടെ അസമയത്ത്‌ തനിച്ച്‌ കറങ്ങി നടക്കുന്നതിലും നല്ലത്‌ സ്വന്തം കാലുകളെ വിശ്വസിക്കുന്നതാണ്‌. ആയുര്‍വേദകോളേജ്‌, സ്റ്റാച്യൂ , പാളയം കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട്‌.

ആരോ പിന്നാലെ വരുന്നുണ്ടോ? കയ്യിലുള്ള പൊട്ടവാച്ചും 500 രൂപയുമാണ്‌ അതാര്‍ക്കെങ്കിലും വേണ്ടി വരുമോ? ഉണ്ട്‌ ഉണ്ട്‌ തിരിഞ്ഞ്‌ നോക്കി പേടിച്ചരണ്ട ഇരയുടെ മുഖം കണ്ടാല്‍ വേട്ടക്കാരനു ക്രൗര്യം കൂടും. തിരിഞ്ഞ്‌ നോക്കേണ്ട. വേഗത താനേ കൂടുന്നു. ദൂരെ ഏതോ തട്ടുകടയ്ക്കാരന്‍ വണ്ടീം കൊണ്ട്‌ പോകുന്നത്‌ പോലെ, അവിടെ വരെ ഓടിയാലോ. രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓടി. പിന്നാലെയുള്ള പാദപതനങ്ങളുടെ വേഗത കൂടും പോലെ. ദൈവമേ കാത്തോളണേ...

വാല്‍ക്കഷ്ണം:
2008 ലെ ആദ്യപോസ്റ്റ്, ഒത്തിരി എഴുതാനുള്ളതോണ്ട് മൂന്ന് പോസ്റ്റാക്കുന്നു. ബാക്കീ പിന്നെ വരും...
500 രൂപ ചില്ലറയാക്കാത്തത് പിശുക്ക് കാരണമാണെന്നുള്ള വാദത്തിന് മുന്‍‌കൂര്‍ ജാ‍മ്യം...