Thursday, December 11, 2008

മറ്റൊരു ഓപ്പറേഷന്‍ വിജയ്‌

എഞ്ചിനീയറിംഗ്‌ ആദ്യ വര്‍ഷം കഴിയാന്‍ പോകുന്നു. റാഗിങ്ങിന്റെ കോലാഹലങ്ങളെല്ലാം അവസാനിച്ചു എഞ്ചിനീയറിംഗ്‌ ജീവിതം ആസ്വദിച്ചു തുടങ്ങിയ ചാത്തനും കൂട്ടുകാര്‍ക്കുമിടയില്‍ ഒരു പ്രശ്നം ഉടലെടുത്തു. പന്ത്രണ്ടാം ക്ലാസ്‌ വരെ *അസൈന്‍മെന്റ്‌ എന്ന സാധനത്തെപ്പറ്റി കേട്ട്‌ കേള്‍വി പോലുമില്ലായിരുന്നു. റാഗിംഗ്‌ സമയത്ത്‌ സീനിയേര്‍സ്‌ കൊണ്ടു തരുന്ന പേപ്പറുകള്‍ അവര്‍ കാണിക്കുന്ന കയ്യക്ഷരത്തിനു സാദൃശ്യം തോന്നുന്ന തരത്തില്‍ എഴുതിക്കൊടുത്ത പരിചയം മാത്രം. ആദ്യ വര്‍ഷം എല്ലാ ബ്രാഞ്ച്‌കാര്‍ക്കും ഒരേ വിഷയങ്ങള്‍ ആയതോണ്ട്‌ ഇലക്ട്രോണിക്സിലെ ബുജിയും ഞങ്ങളുടെ അയല്‍വാസിയുമായ ജോയ്‌ കാലേക്കൂട്ടി എഴുതിവയ്ക്കുന്ന അസൈന്‍മെന്റുകള്‍ കോപ്പിയടിച്ചാണ്‌ കഴിഞ്ഞ്‌ പോന്നിരുന്നത്‌.

മൂന്ന് കമ്പ്യൂട്ടര്‍ വാനരന്മാരും കൂട്ടം കൂടി കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. മൂന്ന്പേര്‍ക്ക്‌ ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ച്‌ പോന്നുകൊണ്ടിരിക്കുന്ന സൗകര്യങ്ങളില്‍ നാലാമതൊരു വാനരനെ ചേര്‍ക്കുന്നതില്‍ കുഴപ്പമില്ല. സാമാന്യം ബുജിയും അസൈന്‍മെന്റുകള്‍ നേരത്തും കാലത്തും എഴുതി വയ്ക്കാറുള്ളതും എന്നാല്‍ സഹവാനരന്മാരുടെ സ്വൈര്യജീവിതത്തെ ബാധിക്കാനിടയില്ലാത്തതുമായ ക്ലാസിലെ ബുജികളുടെ കണക്കെടുപ്പ്‌ തുടങ്ങി.

ബാക്കിയുള്ളവരെപ്പറ്റി ഞങ്ങള്‍ വിലയിരുത്തിയത്‌ ഇവിടെ എഴുതുന്നില്ല, എങ്ങാനും അവന്മാരെങ്ങാന്‍ വായിച്ചാലോ. വിജയ്‌ ആയാലോ, ക്ലാസിലിരുന്ന് ഉറങ്ങുമെങ്കിലും ടീച്ചര്‍മാരെ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ ബുദ്ധിമുട്ടിക്കുക, ബാക്കിയുള്ളവരുടെ സംശയം തീര്‍ക്കാന്‍ അവരെക്കാള്‍ കൂടുതല്‍ അധ്വാനിക്കുക, അസൈന്‍മെന്റൊക്കെ ഏറ്റവും ആദ്യം കാഴ്ച വയ്ക്കുക, മണിയടിച്ചാണേലും സെഷണല്‍ മാര്‍ക്കുകള്‍ ഒപ്പിച്ചെടുക്കുക എന്നീ പല ഗുണഗണങ്ങള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ ഇരിക്കുന്നവനാണ്‌. വിജയ്‌ മതി. പോരാഞ്ഞ്‌ കോളേജിനു കുറേ ദൂരെ ആണ്‌ ഇപ്പോഴത്തെ താമസം എന്ന് അവന്‍ എപ്പോഴും പരാതി പറയുകയും ചെയ്യാറുണ്ട്‌.

പക്ഷേ അവനാളൊരു കൊച്ചു ശ്രീകൃഷ്ണനാണ്‌. മറ്റെല്ലാവരും ആദ്യവര്‍ഷം റാഗിംഗ്‌, വീട്ടില്‍ നിന്ന് ആദ്യമായി വിട്ട്‌ നില്‍ക്കല്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ കാരണം ഒതുങ്ങിക്കഴിയുമ്പോള്‍ വന്ന് ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മറ്റൊരു ദുര്‍ബലയ്ക്ക്‌ തന്റെ ദുര്‍ബലഹൃദയം തുറന്ന് കാണിച്ച്‌ കത്തെഴുതി താരമായതാണ്‌ വിജയ്‌. എപ്പോഴും പെണ്‍പിള്ളാരുടെ ഇടയില്‍ കറങ്ങിനടക്കുന്ന ആ ജൂനിയര്‍ ശ്രീകൃഷ്ണനെ തന്നെ വേണോ എന്ന ചാത്തന്റെ പോള്‍ ഒന്നിനെതിരെ രണ്ട്‌ വോട്ടിനു തള്ളിപ്പോയി.

കോളേജിനടുത്ത്‌ താമസിക്കുന്ന ഒരുപാട്‌ ഗ്രൂപ്പുകളുണ്ട്‌, ഞങ്ങളുടേത്‌ മൂന്ന് മുറികള്‍ ഒരു വീടിന്‌ എന്ന കണക്കില്‍ വച്ചു പണിത പത്ത്‌ ലൈന്‍ വീടുകളില്‍ ആദ്യത്തേതാണ്‌. ബാക്കി വീടുകളില്‍ കുറച്ച്‌ മറ്റ്‌ ബ്രാഞ്ച്‌കാരും സീനിയേഴ്സും ലാബിലെയും ഓഫീസിലെയും ജീവനക്കാരും ഒക്കെയാണ്‌ താമസം. സീനിയേഴ്സും ഞങ്ങളും ചേര്‍ന്ന് മറ്റേ അറ്റത്തുള്ള മുറിയില്‍ ഒരു മെസ്സ്‌ നടത്തുന്നുണ്ട്‌. രാവിലെയും വൈകീട്ടും ഭക്ഷണം അവിടെ നിന്നായിരുന്നു. കീരികളും പാമ്പുകളും കൂടി വളര്‍ത്തുന്ന മുയല്‍കുഞ്ഞിന്റെ ആയുസ്സേ ആ മെസ്സിനു ഞങ്ങള്‍ കല്‍പിച്ചു കൊടുത്തിരുന്നുള്ളൂ എങ്കിലും ഈ കാലഘട്ടത്തില്‍ അതൊരുവിധം രമ്യതയില്‍ നടന്നോണ്ട്‌ പോവുകയായിരുന്നു.

വിജയ്‌യെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം വീടു കാണിക്കാന്‍ വിളിച്ചോണ്ട്‌ വന്നു. ഭക്ഷണം, സ്ഥലം, സര്‍വോപരി ശരിക്കും മാന്യന്മാരായ മൂന്ന് കൂട്ടുകാര്‍; അവനെല്ലാം ഇഷ്ടപ്പെട്ടു.

ആ ദിവസങ്ങളില്‍ ബസ്‌ സമരം നടക്കുകയായിരുന്നതിനാല്‍ അവന്റെ പോക്കും വരവും ജീപ്പിനായിരുന്നു. അന്ന് വൈകുന്നേരം തന്നെ വീടുമാറിക്കളയാമെന്നായി അവന്റെ ചിന്ത. വെറുതേ ഇനിയും ജീപ്പിനു കാശ്‌ കളയണ്ടാലോ. നിങ്ങള്‍ മൂന്ന് പേരും ഇപ്പോള്‍ തന്നെ എന്റെ കൂടെവാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ അങ്ങോട്ട്‌ പോകുന്ന ജീപ്പ്‌ തന്നെ തിരിച്ച്‌ പ്രൈവറ്റ്‌ ട്രിപ്പാക്കി മടങ്ങി വരാം.

ഒരു ബുജിയെ കൂടെ താമസിപ്പിക്കണം എന്ന് തീരുമാനമെടുത്തതല്ലാതെ അത്‌ ഇന്ന ആളെ വേണം എപ്പോള്‍ മുതല്‍ വേണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ഒന്നൂല്ലേലും കിടക്ക വിരിക്കാനെങ്കിലും ഇത്തിരി സ്ഥലം പൊടിതട്ടിയെടുക്കണ്ടേ. ഇവനിങ്ങനെ ചാടിക്കേറി വന്നാലെങ്ങനാ?

ശരി, നിങ്ങള്‍ക്ക്‌ ഞാന്‍ സമയം തരാം, ഞാന്‍ ഇപ്പോള്‍ പോയി സാധനങ്ങളൊക്കെ പായ്ക്ക്‌ ചെയ്ത്‌ റെഡിയായിരിക്കാം നിങ്ങളു മൂന്ന്പേരും കൂടി ഇവിടൊക്കെ ശരിയാക്കി, ഒരു ജീപ്പില്‍ അങ്ങോട്ട്‌ വാ അതില്‍ തന്നെ തിരിച്ച്‌ വരാം. പിന്നേം ചങ്കരന്‍ തെങ്ങേലാണെങ്കിലും ഒന്ന് ശ്വാസം വിടാന്‍ സാവകാശം കിട്ടി. ജോബി കാണാതെ വേണം വരാന്‍ അവനെന്നെ താമസം മാറാന്‍ സമ്മതിക്കൂല, അവന്‌ ഞാനാ സംശയം ഒക്കെ പറഞ്ഞ്‌ കൊടുക്കുന്നത്‌. ഇത്രേം പറഞ്ഞ്‌ വിജയ്‌ പോയി. ജോബി ഞങ്ങളുടെ ക്ലാസില്‍ തന്നെയാ അവന്‍ വിജയിന്റെ വീടിന്റെ അടുത്തെങ്ങാനുമാണ്‌ താമസം അവനെ ഒളിച്ച്‌ വേണം ജീപ്പും കൊണ്ട്‌ അങ്ങെത്താന്‍ എന്നു സാരം.

വിജയ്‌ പോയപ്പോള്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്ന രണ്ട്‌ സഹപാഠികള്‍ ഓടി വന്നു. നിങ്ങള്‍ വിജയ്‌യെ ഇങ്ങോട്ട്‌ കൊണ്ട്‌ വരാന്‍ പോകുവാണോ സീനിയേര്‍സിനോടൊന്നും ചോദിക്കാതെ? എന്നാല്‍ അവനെ ഞങ്ങളുടെ റൂമിലാക്കുമോ ഞങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ വാടക ഷെയര്‍ ചെയ്യാന്‍ ഒരാളൂടെ ആയിരുന്നെങ്കില്‍.

വിജയ്‌യെ മറ്റൊരു ബ്രാഞ്ച്‌കാരുടെ കൂടെ ആക്കുന്നത്‌ ശരിയല്ല അതു കൊണ്ട്‌ സായ്‌(ഞങ്ങള്‍ മൂവരില്‍ ഒരാള്‍) അങ്ങോട്ട്‌ മാറി അനുപാതം ശരിയാക്കാന്‍ തീരുമാനിച്ചു. എന്നിട്ട്‌ ഞങ്ങള്‍ ജോബി കാണാതെ ഓപ്പറേഷന്‍ വിജയ്‌ നടപ്പാക്കാന്‍ കുതിച്ചു. ജോബിയുടെ വീടിനു മുന്നിലൂടെയാണ്‌ വിജയിന്റെ വീട്ടിലെത്തേണ്ടത്‌. അതിനു കുറച്ച്‌ മുന്‍പ്‌ ജീപ്പ്‌ നിര്‍ത്തി സായ്‌യെ അങ്ങോട്ടിറക്കി വിട്ടു. അവന്‍ ജോബിയെ വാചകമടിച്ച്‌ ഇരുത്തിക്കോളും. അങ്ങനെ ഞങ്ങള്‍ വിജയ്‌യെ മൊത്തം ചില്ലറയായി പായ്ക്ക്‌ ചെയ്ത്‌ പുറപ്പെട്ടു. വിജയ്‌യുടെ കൂടെ താമസിച്ചിരുന്നവന്മാര്‍ക്കൊക്കെ അവന്‍ സ്ഥലം വിട്ടുപോകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്തത്‌ ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല. ജോബിയുടെ വീടിനു അല്‍പം മുന്നോട്ട്‌ കടന്ന് നിന്ന് ഞങ്ങള്‍ ഹോണടിച്ചു.

സായ്‌യുടെ കൂടെ പുറത്തിറങ്ങി വന്ന ജോബിയ്ക്ക്‌ വിജയ്‌യേയും സാധനങ്ങളെയും കണ്ട്‌ ഞെട്ടാന്‍ സമയം നല്‍കാതെ ഞങ്ങള്‍ മുന്നോട്ട്‌ കുതിച്ചു. കുറച്ച്‌ സമയത്തേക്ക്‌ ജോബി പിന്നിലൂടെ ഓടി വരുന്നത്‌ കാണാമായിരുന്നു. പെട്ടന്ന് കാണാതായി. ഒരു വളവ്‌ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലു വില്ലന്റെ ജീപ്പിനു കൈകാണിക്കുന്നതു പോലെ രണ്ട്‌ കൈയ്യും വീശി റോഡിനു നടുവില്‍ ജോബി.

നിങ്ങളിവനെ കൊണ്ടുപോവാണല്ലേ ശരി. വേണോ എന്ന് ഒന്നൂടെ ആലോചിച്ചോ. വിടെടാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ ജീപ്പ്‌ വരെ സ്പെഷല്‍ പിടിച്ചതാ ഇനി വേണ്ടാന്ന് വയ്ക്കാന്‍ പറ്റൂല. അങ്ങനെ അവസാനം ജോബി ഞങ്ങള്‍ക്ക്‌ വഴിമാറി. എന്നാല്‍ ശരിക്കുമുള്ള പ്രശ്നങ്ങള്‍ അതിനുശേഷമാണ്‌ തുടങ്ങിയത്‌.

തങ്ങളോട്‌ ചോദിക്കാതെ ഒരുത്തനെ കൊണ്ടുവന്നതുകൊണ്ട്‌ വിജയ്‌യെ മെസ്സില്‍ ചേര്‍ക്കാന്‍ പറ്റൂല എന്ന് സീനിയേര്‍സ്‌. ഒന്നുകില്‍ അവന്‌ അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ മെസ്സില്‍ നിന്നും കഴിക്കാമെന്ന്. വിജയ്‌ അതൊന്നും പ്രശ്നമല്ല അവന്‍ പുറത്ത്‌ നിന്നും കഴിച്ചോളാമെന്ന് സമ്മതിച്ചു.

ഒന്ന് രണ്ട്‌ ദിവസം അങ്ങനെ പോയി, പിന്നെ ഞങ്ങള്‍ക്കു വിഷമമായി. ഞങ്ങളായിട്ടു വിളിച്ചുകൊണ്ടു വന്നവന്‍ പുറത്തൂന്നും ഞങ്ങള്‍ മെസ്സില്‍ നിന്നും കഴിക്കുക, ഞങ്ങള്‍ രണ്ടാമത്തെ ഓപ്ഷനിലേക്ക്‌ മാറി. അങ്ങനെ അവന്‍ അകത്തും ഞങ്ങള്‍ മൂവരും പുറത്തും ആയി. കുറച്ചു ദിവസത്തിനിടെ വിജയ്‌ സീനിയേര്‍സിനെ മുഴുവന്‍ കയ്യിലെടുത്തു. ഞങ്ങളുടെ ക്ലാസിലെ ശ്രീകൃഷ്ണനെക്കൊണ്ട്‌ സീനിയേര്‍സിനു നല്ല ഉപകാരമല്ലേ.

ഇനി ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം നിങ്ങളെ തിരിച്ചു മെസ്സിലെടുക്കുന്ന കാര്യം എന്ന് അവന്‍ പറയുന്നതുവരെയെത്തി സ്ഥിതിഗതികള്‍. വെളുക്കാന്‍ തേച്ചത്‌ മൊത്തം വൈറ്റ്‌വാഷ്‌ ചെയ്തതുപോലെയായല്ലോ പടച്ചോനെ എന്നായി ഞങ്ങളുടെ ചിന്ത.

അങ്ങനെയിരിക്കെ അടുത്തൊരു ദിവസം വിജയ്‌യുടെ അവതാരോദ്ദേശം വന്ന് ചേര്‍ന്നു. ഒരു അസൈന്‍മെന്റ്‌. പേപ്പറുകള്‍ എടുത്ത്‌ ഭംഗിയായി മാര്‍ജിനുകളും തലേക്കെട്ടും എല്ലാം വരച്ച്‌ ഞങ്ങള്‍ റെഡിയാക്കി. ഭക്ഷണം കഴിച്ച്‌ വരുമ്പോഴേയ്ക്ക്‌ ഒന്ന് രണ്ട്‌ പേജെങ്കിലും എഴുതിത്തീര്‍ക്കാന്‍ വിജയിന്‌ സമയവും കൊടുത്ത്‌ ഞങ്ങള്‍ യാത്രയായി.

തിരിച്ച്‌ വരുമ്പോള്‍ വിജയ്‌ ആകെ ചൂടിലാണ്‌. നിങ്ങളെന്ത്‌ പണിയാ കാണിച്ചത്‌ ഈ മാര്‍ജിനും തലേക്കെട്ടും വരച്ച്‌ വയ്ക്കാനാണോ നേരത്തെ മൂന്നും കൂടി തിരക്കിട്ട്‌ പണിഞ്ഞോണ്ടിരുന്നത്‌, ഞാന്‍ വിചാരിച്ചു പകുതിയെങ്കിലും അസൈന്‍മന്റ്‌ എഴുതിത്തീര്‍ത്തിട്ടുണ്ടാവുമെന്ന്. പെട്ടന്നൊരു പേജെങ്കിലും മുഴുവനാക്കി താ. എനിക്കെഴുതണ്ടേ !.

ഞങ്ങള്‍ മൂന്നു വാനരന്മാരും മുഖത്തോടുമുഖം നോക്കി. അപ്പോള്‍ നിന്റെ അസൈന്‍മെന്റൊന്നും നീ സ്വന്തമായി എഴുതുന്നതല്ലേ???

ഏയ്‌ അതൊക്കെ ജോബിയാ എഴുതുന്നത്‌ ഞാനവനു സംശയം തീര്‍ത്തുകൊടുക്കുന്നതിനു പകരമായിട്ട്‌.

ഭാ... ഫുല്ലേ.....ഞങ്ങള്‍ മൂവരും സുരേഷ് ഗോപീടെ ഫേമസ്‌ ഡയലോഗ്‌ അന്യോന്യം മനസ്സില്‍ പറഞ്ഞു. ഒരുമിച്ചെടുത്ത തീരുമാനത്തിന്‌ ഒരാളെ മാത്രമായി പഴിക്കാന്‍ പറ്റൂലല്ലോ.

വരച്ചു വെച്ച പേപ്പര്‍ കെട്ടുകളുമായി മറ്റേതെങ്കിലും ബുജിമട ലക്ഷ്യമാക്കി ആ ഇരുട്ടില്‍ ഞങ്ങള്‍ പുറപ്പെട്ടു.

വാല്‍ക്കഷ്ണം: അതിനുശേഷം അസൈന്‍മെന്റ്‌ എഴുതാന്‍ ഞങ്ങള്‍ സ്വയം പര്യാപ്തരായി.

*അസൈന്‍മെന്റ്‌ : സാറന്മാര്‍ തരുന്ന ചോദ്യങ്ങള്‍ക്ക്‌ ഏതെങ്കിലും ടെക്സ്റ്റ്‌ പുസ്തകം റെഫര്‍ചെയ്ത്‌ ഉത്തരം അട്ടിഅട്ടിയായി പേപ്പറുകള്‍ നിറച്ച്‌ എഴുതിക്കൊണ്ട്‌ കൊടുക്കുക. സാധാരണ ഇത്‌ ആരേലും ഒന്നോ രണ്ടോ ബുജികള്‍ ചെയ്യും ബാക്കിയുള്ളവര്‍ മനോഹരമായ തലേക്കെട്ട്‌ സ്വന്തമായി വ‍രച്ച്‌ ചേര്‍ത്ത്‌ അതു മുഴുവന്‍ പകര്‍ത്തി എഴുതി കൊണ്ട്‌ കൊടുക്കും.