Monday, November 27, 2006

കഥയ്ക്കുപിന്നിലെ കഥകള്‍

അഥവാ ബ്ലോഗറില്‍ അഹങ്കാരം ഉണ്ടാവുന്നത്‌.....
അഥവാ തലക്കനം ഒരു ക്ഷമാപണം....

കൊടകരപുരാണത്തിന്റെ pdf വായിച്ചാണ്‌ ഞാന്‍ മലയാളം ബ്ലോഗിനെപ്പറ്റി അറിഞ്ഞത്‌.പുരാണം മുഴുവനും അന്നുതന്നെ തീര്‍ത്തു. ഓഫീസിലില്‍ ആളില്ലാത്തപ്പോള്‍ ഇരുന്നു വായിക്കുന്നതു കൊണ്ട്‌ മറ്റ്‌ ബ്ലോഗുകളില്‍ അധികം പോയില്ല. പിന്നെ ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച്‌. 'മൊത്തം ചില്ലറ' തീര്‍ത്തു.

അപ്പോളൊന്നും സ്വയം എഴുതുന്നതിനെപ്പറ്റി ഒരു ചിന്തയുമുണ്ടായിരുന്നില്ല. പണിത്തിരക്ക്‌ ഒന്നു കുറഞ്ഞപ്പോളാണ്‌ പൊന്നമ്പലം അവന്റെ ബ്ലോഗ്‌ വായിക്കാന്‍ പറഞ്ഞ്‌ ലിങ്ക്‌ അയക്കുന്നത്‌. അവന്‍ അവന്റെ കൂട്ടുകാര്‍ക്കു പറ്റിയ മണ്ടത്തരങ്ങള്‍ കഥയാക്കുന്നതു കണ്ടപ്പോള്‍ തലക്കുള്ളില്‍ ഒരു കൊച്ച്‌ ഫ്ലാഷ്‌.

വരമൊഴിയും കീമാനും ഒക്കെ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വീട്ടിലെത്തിച്ചു.തമാശക്കഥയോ ഞാനോ!!!! ഹേയ്‌ അതുവേണ്ട സീരിയസ്സായി വല്ലതും എഴുതിക്കളയാം. എണ്ണിയാല്‍ തീരാത്ത കൂട്ടുകാരുണ്ട്‌ അപ്പോള്‍ പിന്നെ സൗഹൃദത്തെപ്പറ്റി ഒരു ലേഖനം ആയേക്കാം.

ഒന്നു രണ്ട്‌ വരികള്‍ എഴുതി.ടൈപ്പ്‌ ചെയ്യാന്‍ ഒരു ബുദ്ധിമുട്ട്‌. പോരാഞ്ഞ്‌ വായിച്ചിട്ട്‌ എനിക്കുതന്നെ ഛര്‍ദ്ദിക്കാന്‍ വരുന്നു. നിര്‍ത്തി. ഇതു നമുക്ക്‌ പറ്റിയ പണിയല്ലേ.

ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്ക്‌ പൊന്നമ്പലത്തിന്റെ ബ്ലോഗ്‌ അപ്ഡേറ്റ്‌ വരും.വായിക്കും. അതിനിടയ്ക്ക്‌ എന്റെ പഴയ പ്രൊജക്റ്റ്‌ ലീഡ്‌. അദ്ദേഹത്തിന്റെ ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ പര്യടനത്തെക്കുറിച്ചുള്ള ഇംഗ്ലീഷ്‌ ബ്ലോഗ്‌ ലിങ്ക്‌ അയച്ചു തന്നു. പടങ്ങളും വിവരണവും മിക്സ്‌ ചെയ്തുകൊണ്ടുള്ള ഒരു കലക്കന്‍ സാധനം.

ശരിക്കും ഞെട്ടിപ്പോയി. പരിചയമുള്ള എല്ലാവര്‍ക്കും ലിങ്ക്‌ അയച്ചു കൊടുത്തു. എന്തോ അവിടെ കമന്റിടാന്‍ ബ്ലോഗര്‍ ഐഡി വേണം. അങ്ങനെ ഐഡിയും (കുട്ടിച്ചാത്തന്‍ എന്നല്ല) ഒരു കൊച്ച്‌ ബ്ലോഗും(A small town Boy) ഉണ്ടാക്കി. അതുണ്ടാക്കി ഒരു സമയമായതിനാല്‍ പിന്നെ കമന്റ്‌ ഇട്ടില്ല. നേരിട്ടറിയിച്ചു.

പഴയ ആഗ്രഹങ്ങള്‍ പിന്നേം തികട്ടി വന്നു. ഇത്തവണ അരക്കൈ നോക്കിയിട്ടേ ഉള്ളൂ.

എന്നെങ്കിലും കഥയെഴുതുകയാണെങ്കില്‍ എഴുതാന്‍ വച്ചിരുന്ന ത്രഡ്‌ തന്നെ തലയുടെ ഏതോ കോണില്‍ നിന്നും പൊടിതട്ടിയെടുത്തു.ഒറ്റയിരിപ്പിനു പകുതി തീര്‍ത്തു. എന്നുവച്ചാല്‍ "ചുവന്ന തക്കാളിക്കു പകരം പച്ചതക്കാളിയുണ്ടായിട്ടും കൊല്ലാതെ വിടുന്നതുവരെ" പിറ്റേന്ന് ജി റ്റാക്കില്‍ പൊന്നമ്പലത്തിനു അയച്ചു കൊടുത്തു അഭിപ്രായം അറിയാന്‍.

"ഉം കൊള്ളാം എന്നിട്ട്‌ തക്കാളിക്കെന്തു സംഭവിച്ചു ചീഞ്ഞു പോയോ?"

ഒരു ഒഴുക്കന്‍ മറുപടിയാണെങ്കിലും കൊള്ളാം ഇതുവരെ എഴുതിയ പച്ചക്കള്ളത്തിനു ഒരു സസ്‌പെന്‍സ്‌ ഉണ്ടാക്കാന്‍ പറ്റി. അക്കാലത്തെ ഓര്‍മകളില്‍ മായാതെ കിടക്കുന്ന ഒന്നാണ്‌ വിരുന്നു പാര്‍ക്കാന്‍ പോയിട്ട്‌ അച്‌ഛന്‍ എന്നെ പിടിച്ച്‌ വലിച്ച്‌ കൊണ്ടുവന്നത്‌. അതും ഇത്തിരി മേമ്പോടിയും കൂടി മിക്സ്‌ ചെയ്ത്‌ ഒന്നു കണക്റ്റ്‌ ചെയ്തു.

കൊള്ളാം ഒരു പോസ്റ്റിനുള്ള വകയൊക്കെയുണ്ട്‌ ഇനി അഭിപ്രായം ഒന്നും വേണ്ട. എഴുതിയിട്ടില്ലെങ്കിലും വായിച്ചും കുറ്റം പറഞ്ഞും ഉള്ള എക്സ്‌പീരിയന്‍സ്‌ ഉണ്ടല്ലോ ഇതു ധാരാളം മതി.

പോസ്റ്റി. പൊന്നമ്പലത്തിനും ലിങ്കും അയച്ചു. കഷ്ടകാലം അവന്‍ അന്നു ലീവ്‌. ഇനി നാളെ വരെ കാത്തിരിക്കണം ഒരു കമന്റ്‌ കാണണം എങ്കില്‍. സ്വയം കമന്റിടുന്ന കാര്യം മോശമല്ലേ.

പക്ഷേ പിറ്റേന്ന് ഞെട്ടി ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നില്ലാന്നേയുള്ളൂ. സാക്ഷാല്‍ ശ്രീമാന്‍ ബ്ലോഗ്‌ കുലപതി വിശാലേട്ടന്‍ ഗണപതിക്ക്‌ കുറിച്ചിരിക്കുന്നു. അതും കൊള്ളാം ന്ന്!!!!! ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം.

തറയില്‍ നിന്ന് ഒരു രണ്ടിഞ്ച്‌ പൊങ്ങിയോന്നൊരു സംശയം.പോരാഞ്ഞ്‌ പിന്നേം അറിയാത്ത പലരുടേം പ്രശംസ. ലിങ്കും മലയാളം ഫോണ്ടും നാടു മുഴുവന്‍ വിതരണം ചെയ്തു. ഓഫീസിലെ എല്ലാമലയാളികളെയും നേരിട്ടറിയിച്ചു. ബാംഗ്ലൂര്‍ മൊത്തം ഫോണ്‍ ചെയ്തും ഇ മെയില്‍ ചെയ്തും.

അതിനിടയില്‍ അവതരിപ്പിച്ച്‌ വിജയിച്ച ഒരു നാടകത്തെ ആകെ കുളമാക്കി പരാജയപ്പെടുത്തി എന്ന രീതിയില്‍ രണ്ടാമത്തെ പോസ്റ്റും. അറിയിച്ചവരില്‍ മുക്കാല്‍ പങ്കും വിശ്വസിക്കുന്നില്ല ഞാനാണെഴുതുന്നതെന്ന്. എന്റെ തൊട്ടടുത്തിരിക്കുന്ന മലയാളി പോലും.ആരാടാ നിനക്കിതെഴുതിത്തരുന്നതെന്നവന്‍.

കാലു തറയില്‍ തീരെ തൊടാതായി. അമ്മ പണ്ടെപ്പോഴൊ പറഞ്ഞ ഒരു സ്ക്കൂള്‍ തമാശ അടിച്ചു മാറ്റി സ്വന്തമാക്കി മൂന്നാമത്തെ പോസ്റ്റും. ജര്‍മ്മനിയില്‍ നിന്നും രണ്ടാമത്തെ പോസ്റ്റിലെ നാടകത്തില്‍ അഭിനയിച്ച കൂട്ടുകാരന്റെ അഭിനന്ദനങ്ങള്‍.

"നീയാണെഴുതുന്നതെന്ന് വിശ്വസിക്കാന്‍ മേല. ഇപ്പോഴത്തെ പണിപോയാലും എഴുത്ത്‌ കൊണ്ട്‌ ജീവിക്കാം"

ഫോണിലും ഇമെയിലിലും അഭിനന്ദനപ്രവാഹം.എത്ര നില മുകളിലെത്തിയെന്ന് ഒരു പിടിയുമില്ല. മലയാളം തപ്പിപ്പിടിച്ച്‌ വായിക്കുന്ന സഹമുറിയനെപ്പോലും വെറുതെ വിട്ടില്ല.

"ഒന്ന് വായിച്ച്‌ അഭിപ്രായം പറയെടോ..."

സൈറ്റ്‌ കൗണ്ടര്‍ ഫിറ്റ്‌ ചെയ്തു. ഓരോ മണിക്കൂറും കമന്റിന്റെ എണ്ണം നോക്കി നോക്കി ഞാന്‍ തന്നെ മെയിന്‍ കൗണ്ടറായി. അനുഭവകഥയും ഇത്തിരി ധാര്‍മികരോഷവും ഒരു ചളി തമാശയും മിക്സ്‌ ചെയ്ത്‌ നാലാമത്തെ പോസ്റ്റ്‌.അത്ര നന്നായില്ലാന്ന് എനിക്കുതന്നെ തോന്നി.പക്ഷെ കാരണം മാത്രം അപ്പോള്‍ അജ്ഞാതം.

അവസാനം ഒരു ഫോണ്‍ കാള്‍. കേരളത്തില്‍ നിന്നും സുധിയുടെ.

"വായിക്കാന്‍ കുറച്ച്‌ വൈകി. കൊള്ളാമെടാ നന്നായിട്ടുണ്ട്‌. നല്ല ഭാഷ. ഞാന്‍ എന്റെ കുറച്ച്‌ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്‌ വായിക്കാന്‍"

"താങ്‌ക്‍യൂ താങ്‌ക്‍യൂ"

"പിന്നെ"

"പിന്നെ???"

"പിന്നെയൊന്നുമില്ല ഇനീം പറഞ്ഞാല്‍ നീ ഇനീം പൊങ്ങിപ്പോകും"

ചാത്തന്‍ ഫ്ലാറ്റ്‌. പതുക്കെ ഒന്ന് എത്തിനോക്കി. ഇപ്പോള്‍ തന്നെ പതിനൊന്നാം നിലയില്‍ എത്തി. താഴെ വീണാല്‍ എല്ലുപൊടി പോലും കിട്ടില്ല. ലിഫ്റ്റ്‌ വേണ്ട. ഏണി മതി. ആരും കാണാതെ താഴോട്ടിറങ്ങി. അടുത്ത പോസ്റ്റെഴുതി അഞ്ചാമത്തേത്‌. തലക്കനം കുറഞ്ഞുവരുന്നതേയുള്ളൂ. എന്നാലും കൊള്ളാം ആകെ മൊത്തം ഒരു ചന്തമൊക്കെയുണ്ട്‌. നാലാമത്തെ പോസ്റ്റിന്റെ വകതിരിവില്ലായ്മയുടെ അജ്ഞാതമായ കാരണം പിടികിട്ടി.

എന്നാലും മുഴുവനായിട്ടങ്ങോട്ട്‌ വിട്ട്‌ മാറിയിട്ടില്യാന്ന് തോന്നുന്നു. സാരമില്ല ബോദോധയം ഉണ്ടായല്ലോ പതുക്കെ ശരിയായിക്കൊള്ളും. മൂപ്പിളമയോ ആണ്‍പെണ്‍ ഭേദമോ നോക്കേണ്ട ചാത്തന്റെ ചെവി റെഡിയാ ഒന്നു പിടിച്ച്‌ തിരിക്കൂ.

കൂട്ടരെ വിവേചനബുദ്ധിയില്ലാത്തവരെ പ്രശംസിച്ചാല്‍ ഇങ്ങനിരിക്കും. ഒരു തരി അഹങ്കാരം പോലും ഇല്ലാത്തതു കൊണ്ടാ വിശാലേട്ടനൊക്കെ ഓരോ പോസ്റ്റും മുന്‍പത്തേതിനേക്കാളും കിടിലം ആക്കുന്നതു എന്ന രഹസ്യം പിടികിട്ടി.

എന്തായാലും ചാത്തന്‍ ഭാഗ്യവാനാ, എന്റെ കണ്ണു തുറപ്പിക്കാനും ആരെങ്കിലും ഉണ്ടായല്ലോ....

വാല്‍ക്കഷ്ണം:

ചാത്തന്‍ ആദ്യമായി എഴുതാനിരുന്ന ലേഖനത്തെപ്പറ്റി ഓര്‍ക്കുന്നുണ്ടല്ലോ. അതിനെപ്പറ്റി ഇനിയെന്തു കൂടുതലെഴുതാനാ!!!!ചാത്തന്‍ കണ്ണുമടച്ച്‌ വിശ്വസിക്കുന്ന, ഇപ്പോഴും അതിന്റെ പേരിലഹങ്കരിക്കുന്ന, വിരലിലെണ്ണാവുന്നതെങ്കിലും ജീവനുതുല്യം കരുതുന്ന, "നിനക്ക്‌ നല്ലതു മാത്രം വരട്ടെ" എന്ന് ഹൃദയം കൊണ്ടെനിക്കാശംസകള്‍ നേര്‍ന്ന ഒരുപിടി സൗഹൃദങ്ങളുടെ ഓര്‍മ്മയ്ക്കല്ല, അത്‌ വെറും ഓര്‍മ്മയായി തരം താഴ്‌ത്താന്‍ ചാത്തന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ജീവിക്കുന്ന ആ സൗഹൃദങ്ങളുടെ നിത്യയൗവ്വനത്തിനു വേണ്ടി ബ്ലോഗേര്‍സ്‌ പ്രാര്‍ത്ഥിക്കുമെന്നും കുട്ടിച്ചാത്തന്റെ വിവരക്കേടിനു മാപ്പു തരുമെന്നും വിശ്വസിച്ചു കൊണ്ട്‌ നിര്‍ത്തുന്നു.

വാലിന്റെ ബാക്കിക്കഷ്ണം:

അഹങ്കാരം എഴുത്തില്‍ പ്രതിഫലിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുമെന്നും വിചാരിക്കുന്നു.

Friday, November 24, 2006

തല്ലുകൊള്ളിച്ചാത്തനും ഡമോക്ലിസിന്റെ വാളും

ഒന്നാം ക്ലാസിലാണോ അതിനും മുന്‍പാണോ ചാത്തന്‍ തല്ലു വാങ്ങിത്തുടങ്ങിയത്‌ എന്നറിയില്ല. ഒന്ന് കൊടുത്താല്‍ പത്ത്‌ തിരിച്ചു വാങ്ങിയേ ചാത്തനു ഉറക്കം വരൂ. പത്താംക്ലാസ്‌ വരെ ഇതു നിര്‍ബാധം തുടര്‍ന്നിരുന്നു. പിന്നെ ചാത്തനു പ്രായത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ ആ കഴിവു കൈമോശം വന്നു.

വിധിവശാല്‍ ആദ്യ ജോലി കിട്ടി ആറു മാസം കഴിഞ്ഞപ്പോള്‍ ചാത്തന്‍ വടക്കേ ഇന്ത്യയിലെത്തി. സര്‍ദാര്‍ജിമാരുടെ നാട്ടില്‍. സ്നേഹിച്ചാല്‍ ചങ്കും ദ്രോഹിച്ചാല്‍ കുടലും കൈമാറ്റം നടത്തുന്നവരുടെ നാട്ടില്‍. നാട്ടിലേക്ക്‌ വരണമെങ്കില്‍ രണ്ട്‌ ട്രയിന്‍ കയറണം.ആദ്യം ഡല്‍ഹിക്ക്‌ അവിടുന്ന് കേരളത്തിലേക്ക്‌.

കുറച്ചുകാലം കൊണ്ടു ചാത്തനും സഹമുറിയന്മാരും അവിടേം കുറേ കൂട്ടുകാരെ ഉണ്ടാക്കി. എല്ലാരും ചാത്തന്റെ സമപ്രായക്കാര്‍.ഒന്ന്, രണ്ട്‌ തുടങ്ങി പതിനൊന്നാം ക്ലാസില്‍ വരെ ഉള്ളവര്‍.ഈ പിള്ളേര്‍ക്കെല്ലാം പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്‌. ഞങ്ങളിലാരെങ്കിലും വീട്ടിലെത്തിയാല്‍ പയ്യന്‍സെല്ലാം അവിടെ എത്തും. എല്ലാരുടെയും പോക്കറ്റില്‍ WWF ലെ മല്ലന്മാരുടെ പടമുള്ള കാര്‍ഡുകളും, കയ്യില്‍ അവരുടെ കൈത്തരിപ്പും കാണും. അതു തീര്‍ക്കുന്നതോ പാവം മലയാളി പഞ്ചിംഗ്‌ ബാഗുകളിലും.

അന്നൊരു 'ദുഃഖ' വെള്ളിയാഴ്ചയായിരുന്നു.ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടില്‍ എത്തി. എന്തോ ഇന്നു ആകെ ഒരുത്തനേയുള്ളൂ ആ പതിനൊന്നാം ക്ലാസുകാരന്‍ സര്‍ദാര്‍.കയ്യാങ്കളി തുടങ്ങാന്‍ അധികം വൈകിയില്ല. ചാത്തനു നല്ല ഭാഗ്യം ആരുടെ നേരെ തിരിച്ചു വിട്ടിട്ടും തിരിച്ചു എന്റെ നേരെ തന്നെ വരുന്നു. എത്രാന്നുവച്ചാ കൈയ്യും കെട്ടി ഇരിക്കുന്നത്‌.

ഉപദ്രവം കൂടിക്കൂടിവരുന്നു. സഹമുറിയന്മാര്‍ക്കു സഹായിക്കണം എന്നുണ്ട്‌. പക്ഷെ സ്വന്തം തടിയുടെ രക്ഷ കൂടി നോക്കേണ്ടെ. ചെരുപ്പിട്ട കാലുകൊണ്ടുള്ള ചവിട്ടും കൂടി കിട്ടിത്തുടങ്ങിയപ്പോള്‍ മലയാളിയുടെ ആത്മാഭിമാനത്തില്‍ നിന്നും ഇത്തിരി ചോര പൊടിഞ്ഞു തുടങ്ങി. ഇനി ഇന്നീ സര്‍ദാര്‍ജി 'മലയാളീന്റെ കയ്യിന്റെ' ചൂടറിയും.

കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌, 'യോദ്ധ'യില്‍ മോഹന്‍ലാല്‍ 'ഇതു വടക്കന്‍ ഇതു തെക്കന്‍'എന്നു പറഞ്ഞു കൊണ്ടു കാണിക്കുന്ന അടവു തന്നെ പ്രയോഗിച്ചു. ചവിട്ടാന്‍ കാലുയര്‍ത്തിയ സര്‍ദാര്‍ജിയുടെ വലത്തേക്കാല്‍ ഇടത്തേ കൈ കൊണ്ട്‌ പിടിച്ച്‌, ഇത്തിരി കുനിഞ്ഞ്‌ സര്‍ദാര്‍ജിയുടെ തറയിലുള്ള കാലിനു കാലുകൊണ്ടൊരു തട്ട്‌. സര്‍ദാര്‍ജി, വാഴ വെട്ടിയതുപോലെ മാര്‍ബിള്‍ തറയില്‍ ചളുക്കൊ പിളുക്കോന്നു കിടക്കുന്നു.

ഒരു കയ്യടി പ്രതീക്ഷിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ ഒന്നു ഞെട്ടി എല്ലാവരും ആകെ വിരണ്ടിരിക്കുന്നു. ആ വീഴ്ച ഇത്തിരി കടന്നുപോയി. അവന്‍ സര്‍ദാര്‍ജി ആയതുകൊണ്ടോ അവന്റെ പ്രായത്തിന്റെ പക്വത പെട്ടന്നു പൊങ്ങിവന്നതുകൊണ്ടോ എന്നറിയില്ല. അവന്‍ കരഞ്ഞില്ല. കൈമുട്ട്‌ തറയില്‍ കുത്തിയാ വീണത്‌. അവിടം തടവിക്കൊണ്ട്‌ ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ്‌ പോയി. ഏയ്‌ ഒന്നും പറ്റിക്കാണില്ല.

പിറ്റേന്ന് രാവിലെ പല്ലുതേച്ചുകൊണ്ട്‌ ബാല്‍ക്കണിയിലേക്കിറങ്ങി. ഒന്നേ നോക്കിയുള്ളൂ എതിര്‍ വശത്തെ ബാല്‍ക്കണിയില്‍ കഥാനായകന്‍ ഒരു കൈ മുഴുവന്‍ ബാന്‍ഡേജും സ്ലിങ്ങും ഇട്ട്‌ ഇരിക്കുന്നു.

അയ്യോ എന്റെ പാതിജീവനുമായി ഒരു കിളി ദേ പോകുന്നു.

വേറെ ആരും എഴുന്നേറ്റിട്ടില്ല. അടിവയറ്റില്‍ നിന്നും ഒരു ഉരുണ്ടുകയറ്റം. നേരെ പോയി പുതച്ചു മൂടിക്കിടന്നു. പല്ലു കൂട്ടിയടിക്കുന്ന ശബ്ദം പൊങ്ങിത്തുടങ്ങി.

"എന്താടാ പുറത്തു നല്ല തണുപ്പായിരുന്നോ?"

"എനിക്കു തീരെ സുഖമില്ല. വീട്ടില്‍ പോകണം"

"വീട്ടില്‍ പോകാനോ!! ലീവ്‌ കിട്ടിയാല്‍ത്തന്നെ ട്രെയിന്‍ ടിക്കറ്റ്‌ കിട്ടേണ്ടെ?? ആട്ടെ എന്താ അസുഖം?"

"പനിയുണ്ടോന്നറിയില്ല. തീരെ വയ്യ എനിക്കു വീട്ടില്‍ പോണം തത്‌കാലില്‍ ടിക്കറ്റ്‌ കിട്ടൂലെ"

"നീയവിടെ അടങ്ങിക്കിടക്കെടാ മഞ്ഞ്‌ ഒന്നു തെളിയട്ടെ വല്ല ഡോക്‍ടറെയും കാണാം"

"നാളത്തെ വണ്ടിക്ക്‌ ഇന്ന് തത്‌കാലില്‍ ബുക്ക്‌ ചെയ്ത്‌ ഇന്ന് വൈകീട്ട്‌ തന്നെ ഡല്‍ഹിക്ക്‌ പോകാം അല്ലെ?"

"മിണ്ടാതെ കിടക്കെടാ"

ഇന്ന് ശനിയാഴ്‌ച ഓഫീസില്ല. എല്ലാവരും എഴുന്നേറ്റപ്പോഴേയ്ക്കും സര്‍ദാര്‍ സംഘം കമ്പും കോലുമായി ഹാജര്‍ വച്ചു. കിറുക്കെട്ട്‌ കളിക്കണം. എല്ലാവരും പുറത്തെത്തി.

"ആ മെലിഞ്ഞ ഭയ്യാ എവിടെപ്പോയി."

"അവനു സുഖമില്ല കിടപ്പിലാ"

"എന്നാല്‍ നമ്മള്‍ക്കു കണ്ടുകളയാം"

എല്ലാവരും കൂടി ഓടി മുറിയില്‍ക്കയറി.പുതപ്പിനടിയിലൂടെ ഒളികണ്ണിട്ടു നോക്കി. കഥാനായകനെ മാത്രം കാണാനില്ല. എതോ സഹമുറിയന്റെ ഒടുക്കത്തെ സംശയം.

"കഥാനായകന്‍ സര്‍ദാര്‍ എവിടെ?"

ആരോ അവനെ വിളിക്കാനോടി. ഈശ്വരാ അപ്പോള്‍ ഇവരൊന്നും ഇതുവരെ അവനെക്കണ്ടില്ലായിരുന്നു. കണക്കുകൂട്ടല്‍ തുടങ്ങി. ആദ്യം ഇവന്മാരുടെ കൈയ്യിലുള്ള ബാറ്റും സ്റ്റംപും കൊണ്ട്‌, പിന്നെ കയ്യില്‍ കിട്ടുന്നതെന്തും കൊണ്ട്‌, അവസാനം തന്ത സര്‍ദാര്‍ജിയുടെ കൃപാണ്‍(ഒരു കൊച്ചു കത്തി- ചോര കണ്ടാല്‍ മാത്രം ഉറയിലിടുന്ന ടൈപ്പ്‌) കൊണ്ടാവും.

ഇനി ഏതായാലും ടിക്കറ്റ്‌ വേണ്ട. ആകെപ്പാടെ 40 കിലോ മാത്രം ഉള്ളതു കൊണ്ട്‌ പാര്‍സലിനേക്കാള്‍ ലാഭം കൊറിയര്‍ ആയിരിക്കും.ഒന്നുകൂടി പെട്ടന്നെത്തും. ഭാവിപ്രവചനം ഇത്രയുമായപ്പോഴേക്കും കഥാനായകന്‍ രംഗപ്രവേശം ചെയ്തു.

സഹമുറിയന്മാര്‍ക്കു എന്റെ രോഗം പിടികിട്ടി.എല്ലാരും അവരവരുടെ ഏറ്റവും വിലപിടിച്ച ജംഗമവസ്തുക്കളുടെ സമീപത്തേക്കു നീങ്ങി. കയ്യില്‍ കിട്ടിയതും എടുത്ത്‌ ആദ്യം വാതിലിനു പുറത്തു കടക്കുന്നതിനുള്ള ഊഴം ആരുടെ എന്ന് മാത്രമേ ഇനി തീര്‍ച്ചപ്പെടുത്താനുള്ളൂ.

നായകന്‍ പഞ്ചാബിയില്‍ എന്തൊക്കെയോ പറഞ്ഞു.എന്നെ കുട്ടിപ്പട്ടാളം വളഞ്ഞു. നേരത്തെ പകുതിയും കൊണ്ട്‌ പോയ കിളി ദേ പിന്നേം വരുന്നു. രജായിയുടെ(കട്ടിയുള്ള പുതപ്പ്‌) രക്ഷാകവചം പതുക്കെ മാറുന്നു. ഒരു സെക്കന്റ്‌ കണ്ണുതുറന്നപ്പോള്‍ നായകന്റെ കുടുമ താഴ്‌ന്ന് വരുന്നതാണ്‌ കണ്ടത്‌. അറക്കാന്‍ കൊണ്ടുപോകുന്ന ആടിനു അവസാന ഉപദേശം തരാനാണൊ എന്തൊ?

ഈശ്വരാ എന്റെ ഭാവി ഭാര്യെം കുട്ടികളും അനാഥരായല്ലോ.

അനുനിമിഷം അശരീരി ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചെവിയില്‍ ഒരു യഥാര്‍ത്ഥ അശരീരി.

"നമ്മളു കളിക്കുമ്പോള്‍ കാലുതെറ്റി വീണതാന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത്‌"

കിടന്ന കിടപ്പില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.

വാല്‍ക്കഷ്‌ണം:

ഒരു അരദിവസത്തിനുള്ളില്‍ പനീം സൂക്കേടും ഞാന്‍ കൊറിയര്‍ അയച്ചു. അതിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ വന്നു കയറിയ അതിഥികളെ എങ്ങിനെയാ പറഞ്ഞയക്കുക മോശമല്ലേ......

Wednesday, November 22, 2006

ഒരു വിഷു ടിക്കറ്റ്‌

വടക്കന്‍ കേരളത്തില്‍ ദീപാവലിയെക്കാള്‍ ആഘോഷം വിഷുവിനാണ്‌. ലോകത്തെവിടെയാണെങ്കിലും ഓണത്തിനും വിഷുവിനും മക്കളെല്ലാം വീട്ടിലെത്തണം എന്നത്‌ എല്ലാ അമ്മമാരുടെയും ആഗ്രഹവും ആ അമ്മമാരെ സ്നേഹിക്കുന്ന മക്കളുടെ സ്വപ്നവും ആണ്‌.

മറുനാടന്‍ മലയാളികള്‍ക്ക്‌ ഓണത്തിനും വിഷുവിനും നാട്ടിലേക്ക്‌ ഒരു ടിക്കറ്റ്‌ പലപ്പോഴും ഭാഗ്യത്തിന്റെയും ഭഗീരഥപ്രയത്നത്തിന്റെയും ഒത്തുചേരലാണ്‌.

ഇത്തവണത്തേത്‌ ബാംഗ്ലൂരില്‍ വന്നശേഷമുള്ള എന്റെ ആദ്യത്തെ വിഷുവാണ്‌. ടിക്കറ്റുകള്‍ രണ്ടു മാസം മുന്‍പെ കിട്ടാക്കനിയായി.

ട്രാവല്‍ ഏജന്റുമാരുടെ കൈയ്യുംകാലും പിടിച്ചും പടിക്കല്‍ സത്യാഗ്രഹമിരുന്നും വിഷുവിനു ഒരു ദിവസം മുന്‍പുള്ള ടിക്കറ്റുകള്‍ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും സംഘടിപ്പിച്ചു.

എന്നാല്‍ ഒരാശാന്‍ ഈ സത്യാഗ്രഹങ്ങളില്‍ പങ്കെടുക്കാതെ കറങ്ങി നടന്നു. ഒരേ നാട്ടുകാരാണെങ്കിലും ഞങ്ങളാരും അത്ര വിശാലമനസ്കരായിരുന്നില്ല. അതുകൊണ്ട്‌ ആശാന്റെ ടിക്കറ്റിനു ഞങ്ങളാരും ശ്രമിച്ചില്ല.

വിഷുവിന്‌ ഒരാഴ്ച മുന്‍പ്‌ ആശാന്‍ അതാ ലോകം കീഴടക്കിയ സന്തോഷത്തോടെ ഒരു ടിക്കറ്റും പൊക്കിപ്പിടിച്ച്‌ ഓടി വരുന്നു. അതും സീറ്റ്‌ നമ്പര്‍ പത്ത്‌!!!!.

വെരി വെരി വി ഐ പി സീറ്റുകളായ 31ഉം 32ഉം ഒക്കെയായി, എങ്ങനെയെങ്കിലും അങ്ങ്‌ എത്തിയാല്‍ മതിയെന്ന് വിചാരിച്ചിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്കാണ്‌ ഈ നമ്പര്‍ 10ഇന്റെ കടന്നാക്രമണം എന്നോര്‍ക്കണം. ആശാന്‍ പിന്നെ കുറേ ദിവസത്തേക്ക്‌ ഭൂമിയിലേക്ക്‌ ഇറങ്ങിയേ ഇല്ല.

അവന്റെ ഒടുക്കത്തെ ഭാഗ്യം ഉറങ്ങിക്കൊണ്ടു പോകാം. ഞങ്ങള്‍ക്കു തൊട്ടിലാടിക്കൊണ്ടും. ആ കിട്ടിയതാട്ടെ. അസൂയക്കു മരുന്നില്ലാലൊ.

ഒരുവശത്തു പാക്കിംഗ്‌ മറുവശത്ത്‌ പൊട്ടിക്കാനിരിക്കുന്ന പടക്കങ്ങളെ വെല്ലുന്ന പടക്കങ്ങള്‍, പോയിവരുമ്പോള്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ കണക്കുകള്‍.

അങ്ങനെ പോകേണ്ട ദിവസവും വന്നു. ഓഫീസില്‍ നിന്നും എല്ലാരും നേരത്തെതന്നെ മുങ്ങി. കെട്ടും മുട്ടും എല്ലാം എടുത്ത്‌ ബസ്സ്‌ പുറപ്പെടുന്ന സ്ഥലത്തെത്തി.

എന്തോ വന്‍ ആള്‍ക്കൂട്ടം. കാക്കക്കൂട്ടില്‍ കല്ലിട്ട ബഹളവും.

സംഭവം ഇപ്രകാരം കന്നട നടന്‍ രാജ്‌ കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാത്ത ജനക്കൂട്ടം അക്രമാസക്തമായതിനാല്‍ കര്‍ണ്ണാടക 'രാജ്യം' മുഴുവന്‍ ഒരുമാതിരി ബന്ദാചരിക്കുന്നു.

എവിടെയും അക്രമം മാത്രം. ബൈക്കുകളില്‍ കൊടിയും പിടിച്ചു റോന്തു ചുറ്റുന്നവര്‍ കടകള്‍ എല്ലാം പൂട്ടിക്കുന്നു, ആള്‍ക്കാരെ ഓടിക്കുന്നു, അവിടെയും ഇവിടെയും ടയറുകള്‍ കത്തിക്കുന്നു, റോഡുകള്‍ ബ്ലോക്ക്‌ ചെയ്യുന്നു.

ബസ്സുകള്‍ക്കു കല്ലേറു കിട്ടുന്നതു കാരണം അന്നത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കിയിരിക്കുന്നു. നാളെ വിഷുവിനു തൊട്ടുമുന്‍പുള്ള ദിവസം ആയതിനാല്‍ ഇനി നാളെ വീട്ടില്‍ പോകുന്ന കാര്യം "എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം".

നമ്പര്‍ 10ഉം 31ഉം 32ഉം എല്ലാമെല്ലാം ഒരേപോലെ നമ്രശിരസ്കരായി, മനസ്സില്‍ പേരറിയാത്ത ആരെയൊക്കെയോ ചീത്ത പറഞ്ഞുകൊണ്ട്‌ മടങ്ങി.

Friday, November 17, 2006

കുട്ടിച്ചാത്തനും കാട്ടറബികളും

ഞങ്ങളുടെ ഹൈസ്ക്കൂള്‍ ഒരു ഹൈസ്ക്കൂള്‍ കം പാതി യു പി ആയിരുന്നു. എന്നുവച്ചാല്‍ അഞ്ചാം ക്ലാസില്ല ആറും ഏഴും മാത്രം. സ്ക്കൂള്‍ തുറന്നു. ഞാന്‍ എട്ടടി മൂര്‍ഖന്മാരില്‍(എട്ട്‌ ഡി യില്‍) അംഗത്വം എടുത്തു.

യു പി യും ഹൈസ്ക്കൂളും ഒരുമിച്ചായിരുന്നെങ്കിലും രണ്ടിനും അദ്ധ്യാപകര്‍ വെവ്വേറെയാണ്‌. അതുകൊണ്ടു സ്ക്കൂള്‍ മാറിയില്ലെങ്കിലും എല്ലാം പുതിയ അദ്ധ്യാപകര്‍.

ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂര്‍ഖന്മാര്‍ എല്ലാവരും ഒരു അദ്ധ്യാപന്റെ മുന്നില്‍ നീര്‍ക്കോലികളായി. ശരിക്കും പറഞ്ഞാല്‍ മണ്ണിരകള്‍. മാഷിനു പിന്നെ ക്ലാസിലേക്കു വടി പോലും കൊണ്ടു വരേണ്ടി വരാറില്ലായിരുന്നു.

പതിവുപോലെ മാഷു വരാറായി. എല്ലാവരും കൈയ്യില്‍ സൂചിയും പിടിച്ചു നില്‍പ്പായി(മാഷു വന്നാല്‍ തറയിലിട്ടു ശബ്ദം കേള്‍പ്പിക്കേണ്ടെ). മാഷ്‌ വന്നു.

ഇനി അവിടെ അടുത്ത 45 മിനിട്ടുകള്‍ക്കിടയ്ക്ക്‌ കേള്‍ക്കുന്ന ആകെ മൊത്തം ടോട്ടല്‍ സൗണ്ട്‌ നില്‍ക്കുന്ന മൂര്‍ഖന്മാര്‍ ഇരിക്കുമ്പോള്‍ ബഞ്ചിളകുന്നതിന്റെയും മാഷിന്റെയും പിള്ളേരു വല്ലോരും മാഷിന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍കുന്നതിന്റെയും ആണ്‌.

പതിവിനു വിപരീതമായി മാഷിന്റെ ഏകാഗ്രത തെറ്റുന്നു. മാഷിന്റെ വാക്കുകളില്‍ ബത്തശ്രദ്ധരായിരുന്ന ഞങ്ങളും അപ്പോഴാണതു ശ്രദ്ധിച്ചത്‌. അടുത്ത ക്ലാസില്‍ ഭയങ്കര ബഹളം.അവിടെ സാറന്മാര്‍ ആരും ഇല്ല. ഞങ്ങളുടെ ക്ലാസ്‌ ലീഡറെക്കൊണ്ടു വടി കൊണ്ടുവരുത്തിച്ച്‌, മാഷതുമായി അങ്ങോട്ടു ചലിച്ചു.

അടുത്ത ക്ലാസു ഞങ്ങളുടെ ക്ലാസിന്റെ തറനിരപ്പില്‍ നിന്നും അല്‍പ്പം താഴെയാണ്‌. ഭാവിയില്‍ പോലീസ്‌ ലാത്തിച്ചാര്‍ജു കാണുമ്പോള്‍ ചിരിക്കുന്ന മനഃസ്ഥിതി അപ്പോഴേ സ്വന്തമായുള്ള ചിലര്‍ പാത്തും പതുങ്ങിയും അങ്ങോട്ടെയ്ക്കു എത്തി നോക്കി.

ലൈവ്‌ കമന്ററി വന്നു തുടങ്ങി.ഒന്നു രണ്ടു പിള്ളേരെ പിടിച്ചു പൊട്ടിച്ച ശേഷം മാഷ്‌ ഉപദേശം തുടങ്ങി.

"ഈ പീര്യെഡ്‌ പഠിപ്പിക്കേണ്ട സാറു വന്നില്ലേ"

"മാഷിന്നു ലീവാ"

"എന്നാല്‍ നിനക്കൊന്നും മിണ്ടാതിരുന്ന് നാലക്ഷരം പഠിച്ചൂടെ"

"വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍. ഇതെതാ ക്ലാസ്‌?"

"......"

"ഓഹോ അറബി ക്ലാസാണല്ലെ"

--- ഞങ്ങളുടെ സ്ക്കൂളില്‍ പിള്ളേര്‍ക്ക്‌ മലയാളം ഒന്നാം പേപ്പറിനു പകരം അറബിയൊ സംസ്കൃതമൊ തിരഞ്ഞെടുക്കാം. ആ പീര്യെഡ്‌ മാത്രം അവര്‍ വേറെ ക്ലാസില്‍ പോയി ഇരുന്ന് ക്ലാസ്‌ അറ്റന്റ്‌ ചെയ്യണം.---

മാഷിന്റെ പ്രഭാഷണം തുടരുകയാണ്‌.

"വെറുതെയല്ല നിനക്കൊക്കെ ഈ സംസ്കാരം അറബികളെ പോലെ തന്നെ"

"അറബികള്‍ക്കുപോലും പിന്നേം സംസ്കാരം കാണും നിങ്ങളൊക്കെ കാട്ടറബികളാ"

അങ്ങനെ അങ്ങനെ കാട്ടറബികളുടെ സംസ്കാരത്തെക്കുറിച്ചും സംസ്ക്കാരമില്ലായ്മയെ കുറിച്ചും മാഷിന്റെ സ്റ്റഡി ക്ലാസ്‌ നീണ്ടു പോകുന്നതിനിടയില്‍ ആ ക്ലാസിലെ മുന്‍ ബെഞ്ചില്‍ ഒരു തിരയിളക്കം.

പിള്ളേരൊക്കെ വായ പൊത്തിച്ചിരിക്കുന്നു. ചിലരൊക്കെ ചിരിയടക്കാന്‍ പാടുപെടുന്നു. മാഷിനൊരു സംശയം ഇനി 'മഴയെത്തും മുന്‍പെയിലെ മമ്മൂട്ടിയെ പോലെ വല്ലതും' മുന്‍ബെഞ്ചിലെ ഒരുത്തനെ എഴുന്നേല്‍പ്പിച്ചു.

"എന്താടാ ഇരുന്ന് ചിരിക്കുന്നത്‌?"

"അതു സാര്‍ ഇത്‌ ഇത്‌"

"എന്തു ഇത്‌?"




"ഇത്‌ അറബിക്ലാസല്ല"

"പിന്നെ???"

"ഇത്‌ ആറ്‌ ബി ക്ലാസാ"

ഇത്തവണ കൂട്ടച്ചിരിയുടെ മാലപ്പടക്കങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ താഴേക്ക്‌ വീണത് ഞങ്ങളുടെ ക്ലാസില്‍ നിന്നും ആയിരുന്നു എന്നു മാത്രം.

Thursday, November 09, 2006

കുട്ടിച്ചാത്തനും കരിംഭൂതവും കൂട്ടുകാരും അപ്പം ചുട്ടേ...

റാഗിങ്ങിന്റെ കോലാഹലങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ കോളേജുജീവിതം ആസ്വദിക്കാന്‍ തുടങ്ങിയ കാലം. കോളേജ്‌ ഡേ വരുന്നു. ഞങ്ങള്‍ നാലഞ്ചുപേരെ കോളേജിനു പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ആദ്യ അവസരം. ഞങ്ങള്‍ തകൃതിയായി ആലോചന തുടങ്ങി. ഞങ്ങളെന്നു വച്ചാല്‍ ഞങ്ങള്‍ അഞ്ചുപേര്‍ . ആശയങ്ങള്‍ മലവെള്ളം പോലെ വരുമെന്ന് വിചാരിച്ചെങ്കിലും മഴക്കാറു പോലും വന്നില്ല. ഒടുവില്‍ കൂട്ടത്തിലെ കലാകാരനായ സുധി പറഞ്ഞു നാടകം മതി.

പിന്നെ ഏതു കഥ വേണം എന്നായി ചര്‍ച്ച.ചെവി ഉറച്ചപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയ എല്ലാ കഥകളും ഞാന്‍ പറഞ്ഞു തുടങ്ങി. ആര്‍ക്കും ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ മുഖത്ത്‌ ചമ്മലിന്റേം നിരാശേടേം വിളര്‍ച്ച വന്നു തുടങ്ങുന്നതിനു മുന്‍പ്‌ സുധി പറഞ്ഞു. " കഥ എന്റെ കയ്യിലുണ്ട്‌ തിരക്കഥ ഒന്നു എഴുതിയെടുക്കണം എന്നേയുള്ളൂ, ഞങ്ങള്‍ പണ്ടു അവതരിപ്പിച്ചതാ". കഥ വളരെ സിമ്പിള്‍ "ഫ്രാങ്കന്‍സ്റ്റീന്‍"എന്ന ഇംഗ്ലീഷ്‌ കഥയുടെ മലയാളരൂപാന്തരണം. എന്നുവച്ചാല്‍ ഒഥെല്ലൊയെ ജയരാജ്‌ തെയ്യം കലാകാരനാക്കിയ മാതിരി ഒരു സാധനം. സുധി തിരക്കഥയെഴുതാന്‍ പോയി. എന്റെ ആവേശം കണ്ടിട്ടാവണം പിറ്റേന്നു അവന്‍ എന്നേം കൂട്ടി ഹോസ്റ്റല്‍ ടെറസ്സിലെത്തി തിരക്കഥ മുഴുവന്‍ കേള്‍പ്പിച്ചു. ചുരുക്കം ഇപ്രകാരം.

ഒരിടത്തൊരു ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അയാളൊരു ശില്‍പിയുടെ സഹായത്തോടെ ഒരു യന്ത്രമനുഷ്യനെ(ഫ്രാങ്കന്‍സ്റ്റീന്‍) സൃഷ്ടിച്ചു. ഒരു സന്ന്യാസി വന്നതിനു ജീവന്‍ കൊടുക്കുന്നു. വിവേചനബുദ്ധിയില്ലാത്തതു കാരണം അതു ശില്‍പിയെയും ശാസ്ത്രജ്ഞനേയും വകവരുത്തുന്നു. സന്ന്യാസിയും, അങ്ങേര്‍ക്കൊരു ശിഷ്യനുമുണ്ട്‌, ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്ന് യന്ത്രമനുഷ്യന്‍ അലറിവിളിക്കുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

"ശാസ്ത്രജ്ഞന്‍ ഞാന്‍ ?"

"പറ്റില്ല അങ്ങോര്‍ക്കാ ഡയലോഗ്‌ കൂടുതല്‍ അതു ഞാനായിക്കോളാം. നീ വേണേല്‍ ശില്‍പിയായിക്കൊ"

മനോഗതം--"ഹൊ അപ്പൊള്‍ നായകവേഷം കൈ വിട്ടു എവനിതു കൊന്നാല്‍ തരത്തില്ല. ഏതായാലും കഷ്ടപ്പെട്ടെഴുതിയതല്ലെ പോട്ടെ സെക്കന്റ്‌ ഹീറൊയെങ്കില്‍ അത്‌"--

"നീ ശില്‍പിയുടെ ഡയലോഗ്‌ പറഞ്ഞേ നോക്കട്ടെ"

മനോഗതം--" നാലാം ക്ലാസില്‍ വച്ചു ഡയലോഗില്ലാത്ത കോറസ്സായി അഭിനയിച്ചു കയ്യടി വാങ്ങിയ എനിക്കും റിഹേഴ്സലോ മ് മ് പോട്ടെ"--

പ്രേം നസീര്‍ സ്റ്റൈയിലില്‍ കൈയ്യൊക്കെ തിരുമ്മി കണ്ണു മൂന്നാലുതവണ ചിമ്മി ശാസ്ത്രജ്ഞന്റെ മുഖത്തു നോക്കാതെ തിരക്കഥയില്‍ നിന്നും ഒരു നെടുങ്കന്‍ ഡയലോഗ്‌. പറഞ്ഞപ്പോള്‍ എനിക്കും കേട്ടപ്പോള്‍ അവനും ഏതാണ്ടു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. എന്താന്നറിയില്ല അവനു നല്ല ആത്മവിശ്വാസമായിരുന്നു.

" ഒന്നു കൂടി പറഞ്ഞു നൊക്കെടാ ശരിയാവും"

"......................................"

"അല്ലേല്‍ ഈ ശിഷ്യന്റെ ഡയലോഗ്‌ പറ അതാവുമ്പോള്‍ കുറച്ചേയുള്ളൂ"

".................."

അങ്ങനെ അങ്ങനെ തിരക്കഥ മുഴുവന്‍ ഞാന്‍ മനഃപാഠമാക്കിയിട്ടും എന്റെ ശബ്ദഗാംഭീര്യെത്തിന്റെയും അഭിനയത്തികവിന്റേം റേഞ്ചില്‍ ഒരു കഥാപാത്രവും വന്നില്ല. ഇനി നാടകം എന്നു പറഞ്ഞു ഈ ഭാഗത്തേക്കു വന്നേക്കരുത്‌ എന്ന് അവന്‍ പറയുമ്മെന്നായപ്പോളേക്കും എന്റെ കൊച്ചു ട്യൂബ്‌ ലൈറ്റ്‌ കത്തി.

"എടാ എല്ലാരും സ്റ്റേജില്‍ കയറിയാല്‍ എങ്ങിനെയാ വല്ലോരും ഡയലോഗ്‌ മറന്നു പോയാല്‍ പ്രോംറ്റ്‌ ചെയ്യാന്‍ ആളുവേണ്ടെ? ഞാനാണെങ്കില്‍ മുഴുവന്‍ തിരക്കഥയും പഠിച്ചു കഴിഞ്ഞു അപ്പോള്‍ പിന്നെ ഞാന്‍ ആ പണിയെടുത്തോളാം"

അവന്റെ മനോഗതം ഞാന്‍ എഴുതണമെന്നു വിചാരിച്ചതാ...അതിലും നല്ലതു വായനക്കാര്‍ ഊഹിച്ചെടുക്കുന്നതാണെന്നു തോന്നുന്നു.

ഇനി വിവരണം ഇത്തിരി വേഗത്തിലാക്കാം. ബാക്കി കഥാപാത്രങ്ങള്‍ക്കു നടന്മാരെ നിശ്ചയിച്ചു.ശില്‍പി,സന്ന്യാസിയും ശിഷ്യനും എല്ലാം ഒകെ . യന്ത്രമനുഷ്യനായി ആരെ അഭിനയിപ്പിക്കും? സംഭാഷണം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ആരുടെയും രൂപം അതിനു പറ്റില്ല. മാത്രമല്ല ഞാന്‍ പ്രോംറ്ററായപ്പൊള്‍ അഭിനേതാക്കളുടെ എണ്ണത്തിന്റെ മാത്തമാറ്റിക്സും തെറ്റി.

" അതു സാരമില്ല ആരെക്കൊണ്ടെങ്കിലും ഒരു റിഹേഴ്സലും കൊടുത്തു അഭിനയിപ്പിക്കാവുന്നതേയുള്ളൂ."

അങ്ങനെ റിഹേഴ്സലുകള്‍ പൊടിപൊടിച്ചു. അപ്പം ചുടാനുള്ള സമയം ആയപ്പോള്‍ വീണ്ടും ആലോചന തുടങ്ങി. അവസാനം ആളെ തീരുമാനിച്ചു.സീനിയേഴ്സിന്റെ തോളില്‍ കൈയ്യിട്ടു നടക്കുന്ന, ആരെയും പേടിയില്ലാത്ത, ലോക്കല്‍ സപ്പോര്‍ട്ടു നിര്‍ലോഭം ഉള്ളതു കാരണം റാഗിംഗ്‌ വീരന്മാര്‍ പോലും നേരെ നോക്കാന്‍ മടിക്കുന്ന, ഒരു കൊച്ചു, വളരെ കുഞ്ഞു ആജാനബാഹു. ഞങ്ങള്‍ അവന്റെ കണ്ണില്‍ തീരെ അശുക്കളാണെങ്കിലും സ്റ്റേജില്‍ ചുളുവില്‍ കയറാനുള്ള അവസരം ആയതുകൊണ്ടും, അവന്‍ റ്റൈറ്റില്‍ റോളില്‍ ആയതുകൊണ്ടും അവന്‍ സമ്മതിച്ചു.

അവന്റെ റോള്‍ വിവരിച്ചു കൊടുത്തു. സ്റ്റേജിന്റെ മധ്യത്തില്‍ ഒരു ഗുഹാകവാടത്തിന്റെ സെറ്റ്‌ പ്രോംറ്റര്‍ കം ആള്‍ ഇന്‍ ആള്‍ പിടിച്ചുനില്‍പ്പുണ്ടാവും. അതിനുള്ളിലാണു യന്ത്രമനുഷ്യന്റെ നിര്‍മ്മാണം.ശാസ്ത്രജ്ഞന്റെ ആഗ്രഹപ്രകാരം സന്ന്യാസി "നീ നിര്‍മ്മിച്ച രൂപത്തിനു ഞാനിതാ ജീവനും അത്ഭുതസിദ്ധികളും പ്രധാനം ചെയ്യുന്നു" എന്നു പറഞ്ഞു കഴിയുമ്പോള്‍ ഗുഹക്കുള്ളില്‍ നിന്നും ശില്‍പിയെയും എടുത്തു പുറത്ത്‌ വന്ന് ശില്‍പിയെ ഒരു ഭാഗത്തേക്ക്‌ എറിയുന്നു. എന്നിട്ട്‌ ശാസ്ത്രജ്ഞന്റെ കഴുത്തിനു പിടിച്ചു കൊല്ലുന്നു, സന്ന്യാസിയും ശിഷ്യനും ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്നു അലറുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

" ഇത്രയെ ഉള്ളൂ!! ഇതിനു റിഹേഴ്സലൊന്നും വേണ്ടാ ഞാന്‍ ശരിയാക്കിക്കൊള്ളാം"

ഈ സംശയരോഗിയ്ക്കു അപ്പോളേ എന്തോ പന്തികേടു മണത്തു. ഇവനെങ്ങാനും സീനിയെഴ്സിന്റെയടുത്തു നിന്നു അച്ചാരം വാങ്ങിയിട്ടുണ്ടാവുമോ നാടകം കലക്കാന്‍? അവസാനം റിഹേഴ്സലെടുത്തില്ലാന്നു പറഞ്ഞു ഇവനെങ്ങാനും മുങ്ങുമോ?. എന്നത്തെയും പോലെ എന്റെ സംശയങ്ങള്‍ക്ക്‌ ന്യൂനപക്ഷത്തിന്റെ പോലും വോട്ട്‌ ലഭിച്ചില്ല.

അപ്പംചുടാന്‍ പാത്രത്തില്‍ എണ്ണയൊഴിച്ചു. യന്ത്രമനുഷ്യനെയും കൊണ്ടു മേക്കപ്പിടാന്‍ പോയ സന്ന്യാസിയെം ശിഷ്യനെയും കാണുന്നില്ല. ആദ്യ രംഗങ്ങളില്‍ അവരില്ല. ഗുഹാകവാടത്തിന്റെ പിന്നില്‍ നിന്നുള്ള പ്രോംറ്ററുടെ ദയനീയ നിലവിളികള്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌, തിരക്കഥയില്‍ പുതിയ മാനങ്ങള്‍ ശാസ്ത്രജ്ഞനും ശില്‍പിയും ഓണ്‍ ലൈനായി രചിച്ചു കൊണ്ടിരിക്കുന്നു. ഇതാ വരുന്നു മൂവര്‍ സംഘം.

"എന്താടാ വൈകിയത്‌?"

പറയുന്നതു കേട്ടാല്‍തോന്നും കഥ,തിരക്കഥ, സംഭാഷണം, സംവിധാനം മാത്രമല്ല,മുഴുവന്‍ ചെലവും ഈയുള്ളവന്റെ വകയാണെന്ന്.

"യന്ത്രമനുഷ്യനു വച്ച കറുത്ത ടീഷര്‍ട്ട്‌ പാകമാവുന്നില്ല. പിന്നെ മുഴുവന്‍ കറുപ്പടിച്ചു"

സാമാന്യം വെളുത്ത ആജാനബാഹു ഒരു കരിംഭൂതമായിട്ടുണ്ട്‌.

മനോഗതം--ശ്ശോ ഇവനെയാണൊ ഞാന്‍ തെറ്റിദ്ധരിച്ചത്‌ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ആജാനബാഹു തലവഴി കരി ഓയിലില്‍(എന്താണെന്നെനിക്കറിയില്ല) മുങ്ങിയിരിക്കുന്നു.--

നാടകത്തിന്റെ ഭാഗമായി ഗുഹയ്ക്കു അകത്തേക്കു വന്ന ശില്‍പിയോട്‌ പ്രോംറ്ററുടെ തിരക്കഥയിലില്ലാത്ത ഡയലോഗ്‌.

" നിനക്കൊക്കെ സ്വന്തമായി ഡയലോഗ്‌ ഉണ്ടാക്കാമെങ്കില്‍ ഞാനീ തിരക്കഥയും പിടിച്ചു ഇവിടെ ഇരിക്കുന്നതെന്തിനാ? "

"അളിയാ നീ ക്ഷമി എന്തായാലും കുഴപ്പമൊന്നും ആയില്ലാലൊ"

അപ്പം പാകമാവാറായി. കാണികളൊക്കെ എന്തൊരു മാന്യന്മാര്‍!!!! ഇതു എഞ്ചിനീയറിംഗ്‌ കോളേജു പിള്ളേരു തന്നെയാണൊ!!!!. പാവങ്ങള്‍ എന്തേലും കാണിച്ചിട്ടു പോട്ടെ എന്നു വിചാരിച്ചിട്ടുണ്ടാവും.

സന്ന്യാസിയുടെ ജീവന്‍ ടോണ്‍ ഡയലോഗ്‌ കഴിഞ്ഞു.

"ഇവനെയും എടുത്തു കൊണ്ടുപോയി എറിയെടാ"

"പതുക്കെ എറിയണം.ശില്‍പിക്കു കണ്ണടയൊക്കെയുള്ളതാ അതു പൊട്ടരുത്‌"

ആ വാചകങ്ങള്‍ മഹാഭാരതയുദ്ധത്തില്‍ യുധിഷ്ഠിരന്‍ ദ്രോണാചാര്യരോട്‌
"അശ്വത്ഥാമാവ്‌ മരിച്ചു."
"അശ്വത്ഥാമാവ്‌ എന്ന ആന" എന്നു പറഞ്ഞതുപോലെ അല്ലായിരുന്നു എന്ന് എന്നെത്തന്നെ ഞാന്‍ പില്‍ക്കാലത്തു പല പ്രാവശ്യം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

പിന്നെ നടന്നതൊക്കെ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ ഉണ്ട്‌. അതു വായിക്കാത്തവര്‍ക്കു വേണ്ടി. ഇതാ...

ഫ്രാങ്കന്‍സ്റ്റീന്‍ ശില്‍പിയെയും വലിച്ച്‌ അട്ടഹാസത്തോടെ ഗുഹയില്‍ നിന്നും പുറത്തേക്ക്‌ ഗമിക്കുന്നു. സ്റ്റേജിന്റെ മുകള്‍ഭാഗത്തെ ചിലന്തികളുടെയും മാറാലയുടെയും കണക്കെടുത്തുകൊണ്ട്‌ ശില്‍പിയും കണ്ണടയും അല്ലല്ല കണ്ണടക്കഷ്ണങ്ങളും സ്റ്റേജിന്റെ ഒരു ഭാഗത്ത്‌. ഇതുകണ്ട്‌ അടിമുടി വിറച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ മറ്റൊരു ഭാഗത്ത്‌.സന്ന്യാസിയെയും ശിഷ്യനെയും പോയിട്ട്‌ അവര്‍ ഓടിയ വഴി കണ്ടുപിടിക്കാന്‍ മഷി ഇനീം കണ്ടുപിടിക്കാനിരിക്കുന്നു.

ശില്‍പി വീണിടത്തു കിടക്കുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ നേര്‍ക്കു തിരിഞ്ഞു. കാണികളുടെ കയ്യടികളെക്കാളും ഉച്ചത്തില്‍ ശാസ്ത്രജ്ഞന്റെ നെഞ്ഞിടിപ്പാകുന്ന ബാക്ക്‌ ഗ്രൗണ്ട്‌ സ്കോര്‍. സ്വന്തം തിരക്കഥ മുന്‍ രംഗങ്ങളില്‍ തിരുത്തിയതു പോലെ അവസാന രംഗവും മാറ്റാന്‍ ശാസ്ത്രജ്ഞന്‍ ശ്രമിക്കുന്നതിനു മുന്‍പ്‌ ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ കഴുത്തില്‍ പിടുത്തമിട്ടു. ഫ്രാങ്കന്‍സ്റ്റീനു ബുദ്ധിമുട്ടേണ്ടി വന്നില്ല.

കാണികള്‍ ഭാഗ്യം ചെയ്തവരാ. ചില സിനിമകളില്‍ ജഗതി കാണിച്ചിട്ടുള്ളതുപോലെ ഒരു സീന്‍. ഫ്രാങ്കന്‍സ്റ്റീനിന്റെ കൈകള്‍ വായുവില്‍ അപ്രത്യക്ഷനായ ശാസ്ത്രജ്ഞന്റെ ഇല്ലാത്ത കഴുത്തില്‍ പിടിച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്‍ താഴെ തറയിലും.

അവന്‍ എങ്ങനെ കൈകള്‍ക്കിടയിലൂടെ തലയൂരി!!!!
ഹേയ്‌ ഇനി പ്രോംറ്ററുടെ ഊഴം.

"കര്‍ട്ടനിടെടാാാാ"

കഴിഞ്ഞിടത്തോളം മതി. കര്‍ട്ടനിടുന്ന പയ്യനും കാലുമാറിയൊ? അവനും നിര്‍ദ്ദേശമുണ്ട്‌. ഫ്രാങ്കന്‍സ്റ്റീന്‍ അലറുമ്പോള്‍ ഇട്ടാല്‍ മതി.

ശ്ശെടാ പ്രോംറ്ററുടെ വാക്കിനു ഇവനും വിലയില്ലെ!!.

ഗുഹാകവാടത്തിനു താങ്ങ്‌ ഞാനിരിക്കുന്ന കസേരയാണു. ഞാന്‍ എഴുന്നേറ്റു. ഫ്രാങ്കന്‍സ്റ്റീനിന്റെ അലറല്‍ പകുതിക്കു നിന്നു. കര്‍ട്ടന്‍ വീണു.ഗുഹാകവാടം ദേ പോകുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ എന്റെ നേരെയായി.

"ഡാാാാ"

ന്യൂട്ടന്റെ നിയമങ്ങള്‍ ഒക്കെ ശരിയാ. ഞാന്‍ ഒരു വഴിക്കും എന്റെ കൈയ്യിലിരുന്ന തിരക്കഥാ പ്രതി പ്രതിപ്രവര്‍ത്തനത്തിനും.


വാല്‍ക്കഷ്ണം: ഫ്രാങ്കന്‍സ്റ്റീന്‍ ആളൊരു പാവമായിരുന്നു. ആദ്യമായി സ്റ്റേജില്‍ കയറുന്നതിന്റെ ആവേശവും, റിഹേഴ്സലിന്റെ അഭാവവും പിന്നെ ഒറിജിനലിനെ പോലെ അവന്റെ കരുത്ത്‌ അവനുതന്നെ അറിയാത്തതും. എല്ലാം കൂടി കൂട്ടിയിളക്കിയപ്പോള്‍ അപ്പത്തിനു നേരിയ കരിഞ്ഞ മണം ഉണ്ടോന്നൊരു സംശയം.......

Tuesday, November 07, 2006

കൊച്ചു തക്കാളി

പണ്ട്‌ പണ്ട്‌ ഞാന്‍ ഒരു കൊച്ചു കുഞ്ഞായിരുന്ന കാലത്ത്‌ ഞാന്‍ ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്‌. ഇടയ്ക്കു ചിലരൊക്കെ താമസം മാറ്റിയിരുന്നെങ്കിലും എന്നെ എടുത്തു നടക്കാനും കുറെ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. ആ വലിയ തറവാട്ടില്‍ കുറേക്കാലത്തിനു ശേഷം ഉണ്ടായ തരി(ആണ്‍) എന്ന അഹങ്കാരത്തോടെ ഞാന്‍ വാണരുളേണ്ട കാലം(നാലഞ്ചു കൊല്ലം കഴിഞ്ഞു അനിയന്‍ ഉണ്ടായപ്പോഴാണ്‌ ആ ഹുങ്കാരം എനിക്കു തുടങ്ങിയത്‌ എങ്കിലും അപ്പോഴേ ഇത്തിരി വാശി എന്റെ കൂടപ്പിറപ്പാ).

ഇന്നത്തെപ്പോലെ മോസ്റ്റ്‌ മോഡേണ്‍ പൂന്തോട്ടമൊന്നും അല്ലെങ്കിലും ഒരുപാടു പൂക്കളും ചെടികളും അവയ്ക്കു തോന്നിയപോലെ വിരാജിച്ചിരുന്ന ഇടമായിരുന്നു വീടും പരിസരവും. നല്ല പൂക്കള്‍ ഉണ്ടാകുന്ന ചെടികളെ മാത്രം ഗൗനിച്ചും, മഴവെള്ളത്തില്‍ മുങ്ങിച്ചാവാറാകുന്ന ഉറുമ്പുകളെ തോണിയുണ്ടാക്കി രക്ഷിച്ചും നടക്കുന്നതിനിടെ പിന്നാമ്പുറത്തു തനിച്ച്‌ മാറി ഇത്തിരി നാണിച്ചു നില്‍ക്കുന്ന ഒരു ചെടി എന്റെ കണ്ണില്‍പ്പെട്ടു. മുത്തശ്ശിയോടു ചോദിച്ചു അതു ഒരു തക്കാളിച്ചെടിയാണെന്നും അതില്‍ നിന്നാണു ചുവന്നു തുടുത്ത തക്കാളി സുന്ദരി ഉണ്ടാകുന്നതെന്നും മനസ്സിലാക്കി അവളെ ഒന്നു പ്രത്യേകം പരിപാലിച്ചേക്കാം എന്നു വച്ചു.

എന്നും രണ്ടു നേരം വെള്ളം, രാവിലെ നേരം വെളുത്താലുടനെ ഈയുള്ളവന്റെ ദര്‍ശനസൗഭാഗ്യം എന്ന ഭാഗ്യം ഇതൊക്കെ കൊടുത്തു കൊടുത്തു സുന്ദരി വളര്‍ന്നു. അങ്ങനെയിരിക്കെ അതിലൊരു കൊച്ചു പച്ച തക്കാളിയുണ്ടായി. ചുവന്ന സുന്ദരിയെ പ്രതീക്ഷിച്ചിരുന്ന എന്റെ പളുങ്കു കൊട്ടാരം തകര്‍ന്നു പോയെങ്കിലും അവളു വളര്‍ന്നു ചുവന്ന സുന്ദരി ആകുമെന്നുള്ള വീട്ടിലെ മൊത്തം ആളുകളുടെ ജാമ്യത്തില്‍ ഞാന്‍ അന്നവളെ കൊല്ലാതെ വിട്ടു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്‌ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റിയ അച്ഛന്റെ അമ്മാവനും കുടുംബവും അന്നു വീട്ടില്‍ വന്നിരുന്നു. കുരങ്ങന്‍ ചത്ത കുറവനെ പോലെ ഇരുന്ന എന്നെ അവര്‍ പുതിയ വീട്ടിലേയ്ക്കു വിരുന്നുപാര്‍ക്കാന്‍ ക്ഷണിച്ചു. അതു അധികം ദൂരെയൊന്നും ആയിരുന്നില്ല. ഞങ്ങളുടെ വീടിന്റെ പിന്നിലായി ഒരു കൊച്ചു കുന്ന് ഉണ്ട്‌ അതു കയറി ഇത്തിരി നടന്നാല്‍ മതി, വഴിയില്‍ മുഴുവന്‍ കാടായതിനാലും പരമവീരചക്രം അഞ്ചു വയസ്സിനു താഴെ കൊടുത്തു തുടങ്ങിയിട്ടില്ലാത്തതിനാലും ഞാന്‍ ആ വഴിക്കൊന്നും പോകാറുണ്ടായിരുന്നില്ല. തക്കാളി സുന്ദരി ചുവക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിലും ശക്തമായ മറ്റൊരു അത്യാഗ്രഹം വടംവലിയില്‍ വിജയിച്ചതിനാല്‍ ഞാന്‍ അവരോടൊപ്പം വച്ചു പിടിച്ചു. ആ അത്യാഗ്രഹം ഇപ്രകാരമാണ്‌.

അമ്മായിയുടെ വീടു ദൂരെ പട്ടണത്തിലാണ്‌. അമ്മായി നാട്ടില്‍ പോയി വരുമ്പോള്‍ ബേക്കറി പലഹാരങ്ങളുടെ കൊച്ചു അഖിലേന്ത്യാ സമ്മേളനങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ നടക്കാറുണ്ട്‌. ഊതിയാല്‍ പറക്കുന്ന ശരീരഘടനയാണെങ്കിലും പ്രായം കൊണ്ടും ആര്‍ത്തി കൊണ്ടും ഞാന്‍ വീറ്റോ പവറിനു ഉടമയായിരുന്നു.അവരു വീടു മാറുന്നതില്‍ എന്റെ ഏറ്റവും വലിയ വിഷമവും അതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു ബേക്കറി എന്നു പറയാവുന്ന കടയിലെ ഏറ്റവും വലിയ പലഹാരം എന്നു പറയാവുന്നതു "പലബിസ്കറ്റ്‌" അഥവാ "പലകബിസ്കറ്റ്‌" എന്ന സാധനം ആകയാല്‍ എന്റെ ആര്‍ത്തിയില്‍ എനിക്കു അത്ര ചമ്മല്‍ ഒന്നും ഇല്ല.

അങ്ങനെ ഞാന്‍ അവരുടെ പുതിയ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ തുടങ്ങി. എത്ര ദിവസമവിടെ കഴിഞ്ഞു എന്നു എനിക്കു വലിയ തീര്‍ച്ചയില്ല. കുറച്ചു ദിവസമായിട്ടും എന്റെ അഡ്രസ്സൊ ന്നും കാണാതായപ്പൊള്‍ ആദ്യം മുത്തശ്ശി എന്നെ തിരികെ കൊണ്ടുപോകാന്‍ വന്നു. മുത്തശ്ശിയെ നിഷ്കരുണം വെറും കയ്യോടെ ഞാന്‍ മടക്കി അയച്ചു. പിന്നീടു എനിക്കു നേരിടേണ്ടി വന്നതു സാക്ഷാല്‍ അച്ഛനെത്തന്നെയാണു. ഇത്തവണ എന്റെ അടവുകളൊന്നും ഫലിച്ചില്ല. പത്തൊന്‍പതാമത്തെ അടവു വലിയ വായില്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പിന്നെ സമയം വൈകിച്ചില്ല. മഹാഭാരതത്തില്‍ പാഞ്ചാലിയെ ദുശ്ശാസനന്‍ വസ്ത്രാക്ഷേപ സമയത്തു വലിച്ചിഴച്ചതു പോലെ എന്റെ ഒരു കയ്യും വലിച്ചിഴച്ചു കുന്നിറങ്ങി. മറ്റേ കൈ കൊണ്ടു വഴിയിലുള്ള മരങ്ങളിലും ചെടികളിലും മണ്ണിലും പിടിച്ചു യാത്രയുടെ വേഗത നിയന്ത്രിച്ച്‌ ഞാന്‍ എന്റെ പ്രതിഷേധം അറിയിച്ചു.

എന്നെ വീടിന്റെ ഒരു മൂലയില്‍ വലിച്ചെറിഞ്ഞ്‌ ഏറ്റെടുത്ത ജോലി വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ അച്ഛന്‍ കളം വിട്ടു.പിന്നെ മറ്റു കുടുംബാംഗങ്ങള്‍ അനുരഞ്ജന ചര്‍ച്ചകളും മോഹനവാഗ്ദാനങ്ങളുമായി അടുത്തു കൂടി. വാഗ്ദാനങ്ങളുടെ എണ്ണം ഗണ്യമായി കൂടിയപ്പോള്‍ ഞാന്‍ പതുക്കെ ഒരു കരയ്ക്കടുത്തു. അതിനിടയ്ക്കു ആരോ ചോദിച്ചു നിനക്കു നിന്റെ ചുവന്ന തക്കാളിയെ കാണേണ്ടേ എന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പിന്നാമ്പുറത്തേക്കോടി. അവിടെ തക്കാളിയുമില്ല അതിന്റെ പൂട പോലും ഇല്ല!!!. ഞാന്‍ നിലവിളി വീണ്ടും തുടങ്ങി.

അന്വേഷണ കമ്മീഷനുകള്‍ നാലുപാടും പാഞ്ഞു. എന്നെ കാണിക്കാതെ കറിയ്ക്കെടുത്താല്‍ അവിടെ ഭൂകമ്പം ഉണ്ടാകുമെന്നതിനാല്‍ ആരും ആ സാഹസം കാണിച്ചിട്ടില്ലെന്നു എല്ലാരും ആണയിട്ടു. പക്ഷെ പെട്ടന്നു തന്നെ തൊണ്ടി കണ്ടെടുത്തു. മറ്റു എതാനും ചെടികളോടൊപ്പം തക്കാളിച്ചെടിയും ചുവന്ന സുന്ദരിയും ഇത്തിരി മാറി കടപുഴകി കിടക്കുന്നു. എന്റെ കരച്ചില്‍ സഡന്‍ ബ്രേക്കിട്ടതു പോലെ നിന്നു. പ്രതിയെ എനിക്കു മനസ്സിലായി. ആകെയുള്ള സാക്ഷി സ്ഥലത്തില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ഞാന്‍ ഉത്തരവിട്ടില്ല. വല്ല ആടോ പട്ടിയോ പശുവോ കടിച്ചതായിരിക്കും എന്നും, പൊട്ടിയ തക്കാളി പോട്ടെ എന്നും ആ ചെടി റീപ്ലാന്റു ചെയ്തു തന്നാല്‍മതിയെന്നും ഞാന്‍ പറഞ്ഞു. എല്ലാവരും ഈ മനം മാറ്റത്തില്‍ ഇത്തിരി അമ്പരന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവാത്തതില്‍ സന്തോഷിച്ച്‌ അങ്ങനെ തന്നെ ചെയ്തു.

അച്ഛന്‍ പറഞ്ഞു ആരെങ്കിലും സത്യമറിഞ്ഞോ എന്നു എനിക്കറിയില്ല. പക്ഷെ എന്റെ തക്കാളിച്ചെടിക്കും എന്റെ അതേ വാശിയായിരുന്നു. മറ്റൊരു തക്കാളിക്കു ജന്മം നല്‍കാതെ അതു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കരിഞ്ഞു.