Wednesday, July 29, 2009

ഒരു കാള സായാഹ്നം - 1

ചാത്തന്‍ പ്ലസ്‌ വണ്‍നു ചേര്‍ന്ന കാലം. 18- 20 കിലോമീറ്റര്‍ ദൂരെയാണ്‌ സ്കൂള്‍. പത്താം ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി മാത്രമേ ക്ലാസില്‍ മുന്‍പരിചയമുള്ളതുള്ളൂ. വീട്ടില്‍ നിന്നും ആദ്യമായി ബസ്സില്‍ സ്ക്കൂളില്‍ പോകുന്നു. അതും രാവിലെ 8 മണിയ്ക്ക്‌. 9:15 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ അതും തുടര്‍ച്ചയായ പീര്യേഡുകള്‍, എണ്ണത്തില്‍ കൂടുതലും ഇടവേളകള്‍ കുറവും. ചെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിച്ചാനും തോണ്ടാനും ശത്രുക്കളെയുമുണ്ടാക്കി. രണ്ടാം ശനിയാഴ്ചയൊഴിച്ച്‌ ശനിയാഴ്ചയും ക്ലാസ്‌ ഉണ്ട്‌. ആകെപ്പാടെ ഒരു വല്ലായ്മ.

സ്ക്കൂള്‍ ഗ്രൗണ്ട്‌ ഹൈസ്ക്കൂള്‍കാരുടെ കുത്തകയാണ്‌. ശനിയാഴ്ചകളില്‍ പ്ലസ്‌ റ്റു കാരുടെയും. എന്നും വൈകീട്ട്‌ 4:15 ആകുമ്പോഴേക്കും വീട്ടിലെത്തി ചായയും വലിച്ച്‌ കുടിച്ച്‌ ക്രിക്കറ്റ്‌ കളിക്കാനോടിയിരുന്ന ചാത്തന്‍ മാത്രം ഒറ്റയ്ക്കായി. കൂടെ പഠിച്ചവരൊക്കെ കോളേജുകളില്‍ പ്രീഡിഗ്രിയ്ക്ക്‌. അവിടാണേല്‍ എന്നും സമരവും. വൈകി മാത്രം നാട്ടിലെ ഗ്രൗണ്ടിലെത്തുന്ന ചാത്തനെ അവസാനം 6-8 ഓവറുകള്‍ മാത്രമുള്ള ഒരു കളിയ്ക്ക്‌ കൂട്ടിയാലായി. ഒരേ തൂവല്‍പക്ഷികളായി 5-6 പേരെ സംഘടിപ്പിച്ചു പക്ഷേ സ്ക്കൂളില്‍ വച്ച്‌ കളിക്കാന്‍ ഗ്രൗണ്ട്‌ ഒഴിവ്‌ കിട്ടണ്ടേ. പ്ലസ്‌ റ്റു കാരാണേല്‍ ശനിയാഴ്ച അടുപ്പിക്കുകയുമില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം, ഹൈസ്ക്കൂള്‍ എന്തോ കാരണവശാല്‍ ഉച്ചയ്ക്കേ വിട്ടു. പ്ലസ്‌ വണ്ണിനും റ്റുവിനും കൂടി ക്ലാസെടുക്കാന്‍ ആകെ ഒരു കണക്ക്‌ ടീച്ചര്‍ മാത്രം. ടീച്ചര്‍ക്കാണേല്‍ അന്ന് നേരത്തേ പോകണം. രാവിലെ ഞങ്ങള്‍ക്കായി രണ്ട്‌ പീര്യേഡ്‌ എടുത്തതു കൊണ്ട്‌. ഉച്ചയ്ക്ക്‌ ശേഷം പ്ലസ്‌ റ്റുകാര്‍ക്ക്‌ ഒരു അര മണിക്കൂര്‍ എടുത്ത്‌ പിന്നേം ഞങ്ങള്‍ക്ക്‌ കുറച്ചൂടെ ക്ലാസെടുത്ത്‌ വിട്ടേക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്‌ കാരണം. ഉച്ചയൂണും കഴിച്ച്‌ ഞങ്ങളെല്ലാം കലപില കൂട്ടിയിരിപ്പായി.

പ്ലസ്‌ റ്റുകാരെ വിട്ടശേഷം ടീച്ചര്‍ ഞങ്ങടെ ക്ലാസിലെത്തി. ഇനി തനിക്ക്‌ ക്ലാസെടുക്കാന്‍ വയ്യാന്നും ആണ്‍പിള്ളേര്‍ ഗ്രൗണ്ടിലെങ്ങാന്‍ പോയി കളിച്ചിട്ട്‌ ഒരു പീര്യേഡിന്റെ സമയമാകാനാവുമ്പോള്‍ പോയിക്കോളൂ എന്നും പറഞ്ഞ്‌ ടീച്ചറും പെണ്‍പിള്ളാരും കുറച്ച്‌ കരിങ്കാലികളും ക്ലാസിലിരിപ്പായി. പ്ലസ്‌ റ്റു കാരാണേല്‍ എല്ലാം സ്ഥലം വിട്ടു. നല്ല പൊരിയുന്ന വെയില്‌. എന്നാലും 'സ്വര്‍ഗം താണിറങ്ങി വന്നതോ' എന്ന സ്റ്റൈലില്‍ ഞങ്ങളെല്ലാം ബാറ്റും സ്റ്റംപും എടുത്ത്‌ ഗ്രൗണ്ടിലേക്കോടി. കളിതുടങ്ങി. വെയിലേറ്റ്‌ വാടുന്നുണ്ടെങ്കിലും എന്നും പുളിക്കുന്ന മുന്തിരിങ്ങ മധുരിച്ചതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

പീര്യേഡ്‌ കഴിയാനുള്ള സമയത്തിനും വളരെ മുന്‍പ്‌ തന്നെ കരിങ്കാലികളും പെണ്‍പിള്ളേരും ബാഗും കുടയുമെടുത്ത്‌ സ്ഥലം വിടുന്നത്‌ ഗ്രൗണ്ടില്‍ നിന്നും കാണാമായിരുന്നു. എന്നാലും ഞങ്ങള്‍ കളി തുടര്‍ന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ നടക്കണം. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരിങ്കാലികളില്‍ രണ്ടെണ്ണം അതാ ഓടി വരുന്നു. ബസ്സുകളൊക്കെ പെട്ടെന്നെന്തോ മിന്നല്‍ പണിമുടക്കാത്രെ. ഇനിയിപ്പോള്‍ ജീപ്പുകള്‍ മാത്രേയുള്ളൂ. ആ വിവരം ഞങ്ങളെ അറിയിക്കാന്‍ വന്നതാ അവര്‌. ഓഹോ എന്തായാലും ജീപ്പേയുള്ളൂ പിന്നെ വൈകിയാലെന്താ വൈകിയില്ലെങ്കിലെന്താ. ഞങ്ങള്‍ കളി മുഴുവനാക്കിയിട്ടേയുള്ളൂ. അവര്‍ തിരിച്ചു പോയി കണക്ക്‌ ടീച്ചറും അവരോടൊപ്പം പോയി.

കളിയൊക്കെ കഴിഞ്ഞ്‌ വെള്ളം കുടിക്കാന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു പ്ലസ്‌ റ്റുകാരന്‍ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവന്‍ ടൗണില്‍ പോയിരിക്കുകയായിരുന്നു. വെള്ളം കുടിക്കാന്‍ കയറിയപ്പോള്‍ അവിടുണ്ടായിരുന്ന കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട്‌ ചാത്തന്‍ ഞെട്ടി കറുത്ത്‌ കരുവാളിച്ച്‌ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇനി മേലാല്‍ നട്ടുച്ച വെയിലത്ത്‌ കളിക്കുന്ന പരിപാടി ഇല്ല.

തിരിച്ച്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ വീണ്ടും ഞെട്ടി. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. ടൗണില്‍ പോയിരുന്ന പ്ലസ്‌ റ്റു ചേട്ടായി തിരിച്ചു വരുന്നു. കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി.....ബാക്കി അടുത്താഴ്ച ഇതേ ദിവസം. എന്ന് പറഞ്ഞാലോന്ന് വച്ചതാ പക്ഷേ ആകെ ഇത്രയല്ലേ എഴുതിയുള്ളൂ. ബാക്കീം കൂടി ഇതാ.

കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി കണക്ക്‌ ടീച്ചറും, തെറ്റിദ്ധരിക്കേണ്ട ടീച്ചര്‍ക്ക്‌ 50നു മുകളില്‍ പ്രായമുണ്ട്‌. അന്ന് സ്വന്തം വീട്ടില്‍ പോകുന്നതിനു പകരം ഏതോ ബന്ധുവീട്ടില്‍ പോകാനായിരുന്നു ടീച്ചറുടെ ഉദ്ദേശം. പക്ഷേ പെട്ടന്ന് വന്ന പണിമുടക്ക്‌ എല്ലാം തകിടം മറിച്ചു. ബന്ധുക്കള്‍ സമയത്ത്‌ തന്നെ കാണാതെ ബേജാറാകുമെന്നതായിരുന്നു ടീച്ചറുടെ വിഷമം. ഫോണ്‍ ചെയ്ത്‌ വിവരം അറിയിക്കാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. അതുകൊണ്ട്‌ ആ പ്ലസ്‌ റ്റൂകുട്ടിയുടെ വീട്ടില്‍ താമസിക്കാനും അവിടെ നിന്ന് എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ കാര്യങ്ങള്‍ അറിയിക്കാനുമാണ്‌ ടീച്ചര്‍ വരുന്നത്‌.

ബസ്‌ പണിമുടക്കെന്ന് പറഞ്ഞിട്ട്‌ ജീപ്പു പോയിട്ട്‌ കാളവണ്ടി പോലും കിട്ടൂലാന്ന് മനസ്സിലായപ്പോള്‍ ഞങ്ങളുടെയും കളിചിരി മാഞ്ഞു. പൊരിവെയിലത്ത്‌ കളിച്ച്‌ ആകെ വാടിയിരിക്കുകയാണ്‌ ഇനിയിപ്പോള്‍ 18- 20 കിലോമീറ്റര്‍ മിനിമം; നടക്കുകയേ വഴിയുള്ളൂ. കാരണം നാളെയും ഇതേ പണിമുടക്ക്‌ തുടരുമെന്നാണ്‌ കേട്ടത്‌. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ ഞങ്ങളും പ്ലസ്‌ റ്റൂ ചേട്ടന്റെ വീട്ടിലേക്ക്‌ പോയി. കേരളത്തിന്റെ സ്വന്തം ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌. ഒരൊറ്റ നമ്പര്‍ കിട്ടുന്നില്ല. പിന്നെ ടീച്ചറിനെങ്കിലും നമ്പര്‍ കിട്ടട്ടേയെന്നും പ്രാര്‍ത്ഥിച്ച്‌, വല്ലവിധേനയും നമ്പര്‍ കിട്ടിത്തുടങ്ങിയാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ വിളിച്ച്‌ ഞങ്ങള്‍ നടരാജാ മോട്ടോര്‍ സര്‍വീസിന്റെ സ്പെഷല്‍ വാഹനത്തില്‍ യാത്ര തുടങ്ങുന്നുണ്ടെന്ന് ഒന്നറിയിക്കണമെന്നും പറഞ്ഞ്‌ അവിടം വിട്ടു. വീണ്ടും ബസ്‌ സ്റ്റോപ്പില്‍ എത്തി.

ബസ്‌സ്റ്റോപ്പ്‌ ഏതാണ്ട്‌ ഒഴിഞ്ഞ മട്ടാണ്‌, കടപൂട്ടാന്‍ പോകുന്ന ഒരു ചേട്ടന്‍ കുറച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചു. കൂത്തുപറമ്പെങ്ങാന്‍ വെടിവയ്പുണ്ടായെന്നും മൂന്നാലുപേര്‍ കൊല്ലപ്പെട്ടെന്നും ഇനി കുറച്ച്‌ ദിവസങ്ങള്‍ ജില്ല മൊത്തം ഒരു കടയും തുറക്കില്ലെന്നും വാഹനങ്ങള്‍ ഓടില്ലെന്നും. എത്രയും പെട്ടന്ന് വീട്‌ പിടിച്ചോ മക്കളേ എന്നായിരുന്നു മൊത്തത്തിലുള്ള സാരം. നേരാം വഴി നടന്നാല്‍ പകുതിയ്ക്ക്‌ ആംബുലന്‍സിനെ വിളിക്കേണ്ടി വരുമെന്നായിരുന്നു ഞങ്ങളുടെ സ്ഥിതി. കളിച്ചു തകര്‍ത്തതിന്റെ ക്ഷീണം, വഴിയില്‍ ഇനി വേറേ വല്ല അടിപിടിയോ കല്ലേറോ ഉണ്ടാവുമോ എന്ന ഭയം, ഇനി നടക്കാനുള്ള ദൂരം, സമയവും അതിക്രമിക്കുന്നു. ഇനിയിപ്പോള്‍ ഇരുട്ടത്താവുമോ നടപ്പ്‌. എന്തു വന്നാലും ഒരുമിച്ച്‌ നില്‍ക്കണം ഞങ്ങള്‍ 6 പേരുണ്ട്‌ ഒരുത്തനു മാത്രം പകുതി ദൂരം പോയാല്‍ മതി വീടായി. അവിടെത്തിയാല്‍ എന്തെങ്കിലും വഴിയുണ്ടാക്കാന്‍ ശ്രമിക്കാമെന്നായി അവന്‍. മാത്രമല്ല ആറളം ഫാമിന്റെ അടുത്തുകൂടെ പോകുന്ന കാട്ടുവഴികളിലുടെ നടന്നാല്‍ പെട്ടന്ന് അവന്റെ വീടെത്താന്‍ വഴിയുണ്ട്‌ പോലും. പക്ഷേ വഴി അവനറിയില്ല. വരുന്നത്‌ വരട്ടെ എന്തായാലും ആറു പേരുണ്ടല്ലോ വഴി ചോദിച്ച്‌ ചോദിച്ച്‌ പോവാം എന്നായി ഞങ്ങള്‍.

കടപൂട്ടി പോവുന്ന ചേട്ടന്‍ തന്നെ വഴിയുടെ തുടക്കം പറഞ്ഞു തന്നു. സൂര്യേട്ടനോട്‌ അന്നല്‍പം വൈകിപോകുമോ എന്ന് അപേക്ഷാഭാവത്തില്‍ നോക്കി ഞങ്ങള്‍ കാടു കീഴടക്കാനുള്ള ആ യാത്ര തുടങ്ങി, മരിക്കുവോളം മറക്കാത്ത ഒരു ജൈത്രയാത്ര.

വാല്‍ക്കഷ്ണം: പിന്നീടുള്ള കുറേ ദിവസങ്ങള്‍ ഒരു തുടക്കമായിരുന്നു. കണ്ണൂരിന്റെ, കേരളത്തിന്റെ, ദിവസവും ബന്ദ്‌ എന്ന സംസ്കാരത്തിന്റെ..അന്ന് കണ്ണൂരിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഞങ്ങളുടെ അതേ അനുഭവമാണുണ്ടായത്‌. എന്നാല്‍ നേരാം വണ്ണം റോഡിലൂടെ തന്നെ നടന്നു പോയവര്‍ക്ക്‌ ഇടക്കിടെ നാട്ടുകാരുടെ സഹായം കുറേ ദൂരം വല്ല ലോറിയോ ജീപ്പോ ബൈക്കോ സൈക്കിളോ ആയി കിട്ടിയിരുന്നു.

ഗുണപാഠം:- വിവരക്കേടിനെ ചിലപ്പോള്‍ നമ്മള്‍ അതിബുദ്ധി എന്ന് തെറ്റിദ്ധരിക്കും.

Wednesday, July 15, 2009

വീണ്ടും രാഗം പാടി - (2)

പെങ്ങളുടെ കല്യാണം കഴിഞ്ഞ്‌ വീട്ടില്‍ വിരുന്നിനു വന്നപ്പോള്‍ അവള്‍ ചാത്തന്റെ കൈ പിടിച്ച്‌ വലിച്ച്‌ പുതിയ ബന്ധുക്കള്‍ക്ക്‌ മൊത്തം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞതാ ഇനി ഞങ്ങളുടെ കുടുംബത്തില്‍ അടുത്ത കല്യാണം ഇവന്റെതാ എന്ന്. അപ്പോള്‍പിന്നെ അവള്‍ക്കും കൂടി നാണക്കേടല്ലേ ചാത്തന്‍ പുര നിറഞ്ഞ നില്‍ക്കുന്നത്‌ എന്ന് കരുതീട്ടാണോ എന്നറീലാ, ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഇല്ലാത്ത ലീവും ഉണ്ടാക്കി ഓടിപ്പിടിച്ചു വന്ന അളിയനേം ചാത്തന്റെ അനിയനേം കുത്തിപ്പൊക്കി വീണ്ടും പെണ്ണുകാണാനിറങ്ങിത്തിരിച്ചത്‌.

ഏതായാലും ഒരു വഴിക്ക്‌ പോണതല്ലേ ഒന്നിനെ മാത്രം ആയി കാണാന്‍ നില്‍ക്കണ്ടാ എന്നു വിചാരിച്ച്‌ വേറെ ഒരു അഡ്രസ്സും കൂടി സംഘടിപ്പിച്ചു. ചാത്തനും അനിയനും വണ്ടി ഓടിക്കാന്‍ കുടുംബ സുഹൃത്തായ ജയേട്ടനും കൂടി പെങ്ങളുടെ വീട്ടിലെത്തി. ആങ്ങളയ്ക്ക്‌ വേണ്ടി ആദ്യമായി പെണ്ണുകാണാന്‍ പോണ വഹ അണിഞ്ഞൊരുങ്ങിയിട്ടുണ്ടെങ്കിലും ഒന്ന് സൂക്ഷിച്ച്‌ നോക്കിയാല്‍ ചാത്തന്റെ കടിഞ്ഞൂല്‍ മരുമകളുടെ വരവറിയാം. പെണ്ണിന്റെ വീടിന്റെ അഡ്രസ്‌ പറഞ്ഞപ്പോള്‍ ആ ഭാഗം മൊത്തം തനിക്കറിയാമെന്ന് അളിയന്‍ പറഞ്ഞു. പിന്നീട്‌ പോയ വഴിയിലൊക്കെ ആ ഭാഗത്ത്‌ ഒരു വീടുണ്ട്‌ അവിടെ ഞാന്‍ പെണ്ണുകാണാന്‍ പോയിട്ടുണ്ട്‌ എന്നുള്ള അളിയന്റെ കമന്ററി കേട്ട്‌ കേട്ട്‌ പെങ്ങള്‍ വയലന്റായി.
ഒടുക്കം വീടെത്തി.ഗൃഹനാഥന്‍ തന്നെ സ്വീകരിച്ചാനയിച്ചു. വീടെന്ന് പറയാന്‍ പറ്റൂല ഒരു മിനി കൊട്ടാരം. വീടിനകത്ത്‌ ഒരു കുളവും. പെങ്ങളുടെ ചെവിയില്‍ പറഞ്ഞു നമ്മള്‍ക്ക്‌ സ്ഥലം വിട്ടേക്കാം ഈ പെണ്ണിനെ ഏതായാലും എനിക്കിഷ്ടപ്പെടൂല. എടാ വന്ന സ്ഥിതിയ്ക്ക്‌ കണ്ടേയ്ക്കാം.

കത്തി വച്ച്‌ വച്ച്‌ അളിയന്‍ അവസാനം ഗള്‍ഫീന്ന് വന്നത്‌ എപ്പോഴാ എന്ന് ഗൃഹനാഥന്‍ ചോദിച്ചു. അതിപ്പോള്‍ ഒരു 7-8 മാസമായിക്കാണും എന്ന് അളിയന്‍. ഒന്ന് ഞെട്ടിയ പെങ്ങള്‍ വയറിന്റെ മുകളില്‍ ഒന്നൂടെ സാരി വലിച്ചിട്ട്‌ അളിയനെ നോക്കി കണ്ണുരുട്ടി. അളിയന്‍ തിരുത്തി ഓ അല്ല 5 മാസം മുന്‍പാ അവസാനം വന്നത്‌. പാവം അളിയന്‍ ഇനി ഈ അവധി കഴിഞ്ഞ്‌ പോകുന്ന വരെ വല്ല തിരുമ്മ് ശാലയിലും കഴിച്ചു കൂട്ടേണ്ടി വരും.

അങ്ങനെ ആ ഇന്റര്‍ നാഷണല്‍ കത്തിയ്ക്ക്‌ ശേഷം പെണ്ണിനെ വിളിച്ചു. പാവം, ആ വീടിന്റെ ജാഡയൊന്നുമില്ല പക്ഷേ എന്നെ ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ പെണ്‍കുട്ടി മുഖത്തോട്ടൊന്ന് നോക്കണ്ടെ. വന്നപാടെ മച്ചിന്റെ മോളില്‍ വല്ല ചിലന്തിയുമുണ്ടോ എന്ന നോട്ടം പിന്നെ നിലത്തൂടെ വല്ല ഉറുമ്പും പോവുന്നുണ്ടോ എന്നായി. നിനക്ക്‌ ചെക്കനെ കാണണ്ടേ എന്ന് പെങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു സെക്കന്റ്‌ ചാത്തനെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നോട്ടത്തിനും ഒരായിരം അര്‍ത്ഥങ്ങള്‍, പക്ഷേ ചാത്തന്‍ വായിച്ചെടുത്തത്‌ ശരിയായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി. പാപദോഷം നിറഞ്ഞ ജാതകം, ഒരുപാട്‌ നാളായി പാവത്തിന്‌ ഈ പെണ്ണുകാണല്‍ നാടകം സഹിക്കേണ്ടി വരുന്നത്‌. എനിക്കിനിയും ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കാന്‍ മേല ഒന്നു പെട്ടന്ന് ഒഴിവാക്കിത്തരുവോ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. പേരല്ലാതെ വേറൊന്നും ചോദിക്കാനും തോന്നിയില്ല.

തിരിച്ച്‌ അളിയനെം പെങ്ങളേം അവരുടെ വീട്ടിലാക്കി മൂവര്‍ സംഘം അടുത്ത മേച്ചില്‍ പുറത്തേക്ക്‌ വിട്ടു. ആ വീട്ടില്‍ ആരുമില്ല ഒരു തോട്ടക്കാരന്‍ ചെടി നനച്ചോണ്ട്‌ നില്‍ക്കുന്നു.

ഇവിടെ ആരുമില്ലേ?
----- പറഞ്ഞിട്ട്‌ വന്നതാ, ഇവിടുത്തെ കുട്ടിയെ പെണ്ണുകാണാന്‍.

ഓ അവരെല്ലാം ഒരു കല്യാണത്തിനു പോയിരിക്കുവാ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വരും എന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞിരുന്നു. കയറിയിരിക്കൂ.

പെണ്‍കുട്ടിയുടെ ഫോട്ടോ വല്ലതുമുണ്ടോ? (അതില്‍ കാണാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ ഒരു മണിക്കൂറു കഴിഞ്ഞ്‌ ഞങ്ങളെ മഷിയിട്ട്‌ നോക്കിയാല്‍ മതിയല്ലോ)

അല്‍പ സമയത്തിനുള്ളില്‍ അങ്ങേര്‍ ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചു വന്നു, മുല്ലപ്പൂ ചൂടി സെറ്റ്‌ മുണ്ട്‌ ഒക്കെ യിട്ട ഒരു മലയാളി മങ്ക. കൊള്ളാം.

എന്നാല്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വരാം.

മുന്‍പേ പറഞ്ഞ ആ പറഞ്ഞ്‌ വിട്ട ആളുടെ വീട്‌ അടുത്തായതിനാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വിട്ടു. ഒരു മണിക്കൂറിനു ശേഷം ഒരു ചായകുടിയൊക്കെ കഴിഞ്ഞ്‌ ആ വീട്ടിലെ ഗൃഹനാഥനുമൊത്ത്‌ തിരിച്ച്‌ പെണ്‍ വീട്ടിലേക്ക്‌.

ഞങ്ങളുടെ കൂടെ വന്ന പുതിയ ആളെക്കണ്ടപാടെ തോട്ടക്കാരന്‍ പെണ്ണിന്റെ അച്ഛനായി മാറി!!!! നേരത്തെ കണ്ട മലയാളി മങ്കയുടെ ഫോട്ടോയില്‍ ദൃംഷ്ടകള്‍ മുളയ്ക്കുന്നതും ചാത്തന്‍ അടുക്കളപ്പണി ചെയ്യുന്നതും ബോബനും മോളിയിലെ ചേട്ടനും ചേടത്തി കാര്‍ട്ടൂണുകളും മനസ്സിലൂടെ മിന്നി മറഞ്ഞു.

കല്യാണത്തിനു പോയവര്‍ ഇതുവരെ എത്തിയില്ല പെണ്ണും പെണ്ണിന്റമ്മയും അമ്മയുടെ അമ്മയും അനിയനും ആണ്‌ പോയിരിക്കുന്നത്‌. അച്ഛനെ വീടുനോക്കാന്‍ ഏല്‍പിച്ചിട്ട്‌. തന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ നീളവും കുരുമുളകിന്റെ മാര്‍ക്കറ്റ്‌ വിലയും മറ്റും ഞങ്ങളുടെ കൂടെ വന്ന ഗൃഹനാഥനോട്‌ പെണ്ണിന്റെ അച്ഛന്റെ വക ഒന്നാന്തരം പ്രസംഗം. ഞങ്ങളൊന്നും അവിടെ ഉള്ളതായേ തോന്നില്ല. കല്യാണം കഴിക്കുന്നത്‌ പെണ്ണിനെയാണേലും ജനറ്റിക്സ്‌ എന്ന സാധനം പണ്ടെങ്ങാണ്ട്‌ പഠിച്ചതു കൊണ്ട്‌ ചാത്തന്‍ ഇരുന്നിരുന്ന സോഫ ഭൂഗുരുത്വാകര്‍ഷണം മൂലം രണ്ടിഞ്ച്‌ താഴോട്ട്‌ പോയി. അടുത്തിരുന്ന അനിയന്‍ എന്തോ പറയുകയാണെന്ന ഭാവത്തില്‍ ചാത്തനെ പിന്നേം സീറ്റിലോട്ട്‌ ഒട്ടിച്ച്‌ വച്ചു.

അപ്പോഴേക്കും പുറത്ത്‌ ഒരു മാരുതി വാന്‍ വന്നു നിന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി ഒരു ജ്വല്ലറി പരസ്യത്തിലെ മോഡല്‍ സാരിയുടെ പരസ്യത്തിലെ മോഡലിനെപ്പോലെ സാരിയുടെ മുന്താണി(നിങ്ങളൊക്കെ എന്താ പറയുക എന്നെനിക്കറീലാട്ടാ) വീശിക്കൊണ്ട്‌ മുറിയിലേക്ക്‌ വന്നു. പെണ്ണിനല്‍പം പ്രായക്കൂടുതലുണ്ടോ അതോ ലിപ്‌സ്റ്റിക്കിന്റെ കളര്‍ കാരണം തോന്നുന്നതാണോ?

ഇതാണ്‌ പെണ്ണിന്റമ്മ. പെണ്ണിന്റച്ഛന്റെ അവസാന വാക്കുകള്‍. മുറിയില്‍ മൊത്തം നിശബ്ദതയും ഊമകളായ നെടുവീര്‍പ്പുകളും കൊണ്ട്‌ നിറഞ്ഞു.

അവളൊന്ന് മുഖം കഴുകാന്‍ പോയിരിക്കുവാ അമ്മേടെ കൂടെ, ഇപ്പോള്‍ വരും.

ഭാഗ്യം പെണ്ണപ്പോള്‍ മേക്കപ്പൊന്നും ഇടുന്ന കൂട്ടത്തിലല്ല. മലയാളി മങ്കയുടെ ദൃംഷ്ട്രകള്‍ പിന്നെം ചുരുങ്ങി.

നമ്മുടെ സിനിമാ നടി സുകുമാരിയേയോ ഫിലോമിനയേയോ പെണ്ണ് കാണാന്‍ കൂടെ കൊണ്ട്‌ പോവാഞ്ഞത്‌ നഷ്ടമായി എന്ന് തോന്നി അവര്‍ക്ക്‌ ഉര്‍വ്വശി അവാര്‍ഡ്‌ വാങ്ങിക്കൊടുക്കാന്‍ പറ്റിയ കഥാപാത്രം. പെണ്ണിന്റച്ചന്‍ തോട്ടക്കാനായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. എന്തൊരു ബഹുമാനം, വിനയം, ഭാര്യാ- ഭര്‍തൃ ബന്ധത്തിനുള്ള ഉത്തമോദാഹരണം, വാമഭാഗം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഭര്‍ത്താവിരുന്ന സോഫയുടെ കൈപ്പിടിയില്‍ ഭാര്യ ഇരിപ്പുറപ്പിച്ചു. സാരി ഒന്ന് വീശി ടെക്സ്റ്റെയില്‍ ഷോപ്പിലെ സെയില്‍സ്‌ ഗേളായി. കല്യാണത്തിനു പോയിട്ട്‌ ഒന്നും കഴിക്കാതാണോ വരുന്നത്‌, കാലത്ത്‌ തേച്ച്‌ പിടിപ്പിച്ച അരക്കിലോ കുമ്മായവും കാല്‍ക്കിലോ ലിപ്‌സ്റ്റിക്കും ഇപ്പോഴും മുഖത്ത്‌ തന്നെയുണ്ടല്ലോ. അമ്മയുടെ ഓരോ വളയുടെയും മാലയുടെയും എടുത്തെടുത്ത്‌ കാണിച്ചോണ്ടുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോഴേയ്ക്ക്‌ മകളുടെ വരവായി.

നേരത്തെ പടത്തില്‍ കണ്ട പെണ്‍കുട്ടി ഇതല്ലാാാാാാാാ. നിങ്ങള്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണോ? ചാത്തന്‍ ചോദിക്കും മുന്‍പേ അനിയന്‍ ചോദിച്ചു.

ഏയ്‌ ഒരാളേയുള്ളൂ.

അപ്പോള്‍ ഇവിടാര്‍ക്കോ ഫോട്ടോഷോപ്പിന്റെ സൈഡ്‌ ബിസിനസ്‌ ഉണ്ട്‌.

അമ്മയേക്കാള്‍ ഒരുപടി മുന്നിലാണോ മകള്‍ എന്ന് വര്‍ണ്യത്തിലാശങ്ക. അമ്മ ചുവപ്പാണെങ്കില്‍ മകള്‍ റോസ്‌ ലിപ്സ്റ്റിക്‌, അമ്മ സ്വര്‍ണത്തില്‍ കുളിച്ചിട്ടാണെങ്കില്‍ മകള്‍ മൊത്തം എന്തൊക്കെ ഇടാന്‍ പറ്റുമോ അതൊക്കെ ഇട്ടിട്ടുണ്ട്‌.

അതിനു മുന്‍പും അതിനു ശേഷവും കണ്ട പെണ്‍കുട്ടികളൊന്നും കാണിക്കാത്ത ഒരു പ്രകടനം കൂടി ആ കുട്ടിയില്‍ നിന്നുണ്ടായി. ഞങ്ങളുടെ മുന്നിലുള്ള കസേരയില്‍ നേരെ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വച്ച്‌ രണ്ട്‌ കൈ കൊണ്ടും കൂടി മുകളിലുള്ള കാലിന്റെ മുട്ട്‌ വട്ടം പിടിച്ച്‌ ഒരിരുത്തം. പിന്നെ ചോദ്യങ്ങള്‍, അത്‌ ചെറുക്കനോടും കൂടെ വന്നവരോടെല്ലാരോടും!

ഇത്തവണ അനിയനിരുന്ന സോഫയ്ക്കാണ്‌ ഭൂഗുരുത്വാകര്‍ഷണം അനുഭവപ്പെട്ടത്‌.എന്നാപ്പിന്നെ അരക്കൈ നോക്കിക്കളയാം എന്നു വിചാരിച്ച്‌ ചാത്തന്‍ കത്തി തുടങ്ങി. പക്ഷേ അതൊരു കൊടുവാളാണെന്നും അതിനു മൂര്‍ച്ചകൂട്ടാന്‍ വക്കീല്‍ ഭാഗത്തിനു പഠിക്കുകയാണെന്നും കേട്ടതോടെ ചാത്തന്‍ സ്വന്തം പേനാക്കത്തി ദൂരെയെറിഞ്ഞ്‌ ആയുധം വച്ച്‌ കീഴടങ്ങി. എത്രയും പെട്ടന്ന് അവിടുന്നൊന്ന് കടന്നാല്‍ മതിയെന്നായി. ജാതകക്കുറിപ്പിന്റെ ഫോട്ടോസ്റ്റാറ്റും വാങ്ങി തടിതപ്പി. ഒരു വളവു കഴിഞ്ഞപ്പോഴേ ആ കടലാസ്‌ ചാത്തന്‍ കീറി കാറ്റില്‍ പറത്തി.

അനിയന്‍ ചോദിച്ചു. നിനക്ക്‌ നമ്മുടെ അമ്മയോട്‌ വല്ല ശത്രുതയുമുണ്ടോ?

ഇല്ല എന്തേ?

അല്ല ഉണ്ടെങ്കില്‍ നീ ഇവളെ തന്നെ കെട്ടണം മൂന്നാം ദിവസം അമ്മ അമ്മവീട്ടില്‍ പോയിക്കോളും.

വാല്‍ക്കഷ്ണം: ഇനീം ഒരുപാടുണ്ട്‌ പക്ഷേ വിഷയം എഴുതുന്ന ആള്‍ക്ക്‌ തന്നെ ബോറഡിയുണ്ടാക്കുന്നു. ഇനീം കാണാം ഒരു സംഭവ കഥയുമായി.

പരസ്യം: ഉടന്‍ വരുന്നു. കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ തുടങ്ങുന്ന കാലത്തെ ഒരു കഥയുമായി. ഒരു പ്ലസ്‌ റ്റൂ വിദ്യാര്‍ത്ഥിയുടെ വാക്കുകളിലൂടെ ഇത്തിരി ചിരിയും ഇത്തിരി കാര്യവുമായി. മറക്കാനാവാത്ത ഒരു സായാഹ്നത്തിലൂടെ.