Monday, December 25, 2006

ബക ബധം - മറ്റൊരു വീരചരിതം

കൊയ്‌ത്തു കാലം കഴിഞ്ഞാല്‍ വീട്ടിലും പരിസരത്തും ചൂട്‌ കൂടും, കാരണം ഞങ്ങള്‍ക്ക്‌ പ്രത്യേകം വൈക്കോല്‍ത്തുറുവൊന്നും ഇല്ല; ഉള്ള നെല്‍ക്കറ്റകളെല്ലാം വരാന്തയിലും പരിസരത്തുമായി അടുക്കിവച്ചിരിക്കും. വൈക്കോലിന്റെ ചൂടും മറവും പറ്റി ഒരു പാടു ജീവജാലങ്ങള്‍ ഞങ്ങളുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുപോന്നിരുന്നു.

ഒരുതവണ കൊയ്‌ത്ത്‌ കഴിഞ്ഞപ്പോള്‍ ഒരു പുതിയ അതിഥി വന്നു. സ്ഥിരംകുറ്റിയായ ചുണ്ടെലിയുടെ വല്യേട്ടന്‍ മിസ്റ്റര്‍ ബകന്‍ അഥവാ പെരുച്ചാഴി. അട്ടത്തിരുന്ന് കീ കീ ഒച്ച വയ്ക്കുകയും ഒരു തുണ്ട്‌ വിഷത്തേങ്ങാപ്പൂളിലോ എലിക്കെണിയിലോ ആത്മഹത്യ നടത്തുകയും ചെയ്തു പോന്നിരുന്ന ചുണ്ടെലികളെ ആരും മൈന്‍ഡ്‌ ചെയ്തിരുന്നില്ല. എന്നാല്‍ ബകന്‍ ആളൊരു വന്‍താരമായിരുന്നു.

ആദ്യമൊക്കെ ഓവുചാലിലൂടെ കുളിമുറിയിലും അവിടുന്ന് രാത്രി കുളിമുറിവാതിലിലൂടെ അടുക്കളയിലേക്കുമായിരുന്നു ബകന്റെ സ്ഥിരം റൂട്ട്‌. ചാണകം മെഴുകിയ അടുക്കളയില്‍, നനവും ആയുര്‍വേദ ഗുളികകളുമായി അവന്റെ സാന്നിധ്യം ഞങ്ങളറിഞ്ഞുതുടങ്ങി.

അടുക്കളവാതില്‍ സ്ഥിരമായി അടഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു.കാറ്റടിച്ചാല്‍ കറന്റ്‌ പോകുന്ന നാട്ടില്‍ മൂന്നാം തവണ ബള്‍ബുമിന്നുന്നതും കാത്ത്‌ ഞങ്ങളിരിക്കുമ്പോള്‍ തുറന്നുകിടക്കുന്ന ഏതോ വാതിലിലൂടെ അവന്‍ ലക്ഷ്യം സ്ഥാനത്തെത്തിക്കൊണ്ടിരുന്നു.

നാട്ടുകാരുടെ മുഴുവന്‍ പ്രാക്കും കേള്‍ക്കുന്ന മിന്നല്‍ വിഭാഗം അപ്രതീക്ഷിതമായി കനിഞ്ഞപ്പോള്‍, അഥവാ രണ്ടാം മിന്നല്‍ കെടാതെ നിന്നപ്പോള്‍, ഞങ്ങളവന്റെ രഹസ്യമാര്‍ഗ്ഗം കണ്ടുപിടിച്ചു. വരാന്തയില്‍ നിന്നും ഊണുമുറി വഴി അടുക്കളയിലേക്ക്‌.

ഭീരു...

അവന്‍ വന്നവഴി തിരിച്ചോടിക്കളഞ്ഞു.

അവന്റെ അപഥസഞ്ചാര സമയം വൈകീട്ട്‌ ആറുമുതല്‍ എട്ടുവരെയാണ്‌ അതും ഇതിനിടയില്‍ കറന്റ്‌ മിന്നല്‍ പണിമുടക്ക്‌ നടത്തുമ്പോള്‍ മാത്രം. ഊണുമുറിയില്‍ നിന്നും അടുക്കളയിലേക്കുള്ള വാതില്‍ ഒരു കുഞ്ഞെലിക്കുപോലും തള്ളിയാല്‍ തുറക്കാവുന്നതുകൊണ്ട്‌ ആ വാതില്‍ അടച്ചിട്ട്‌ അവന്‌ മാര്‍ഗ്ഗതടസ്സം സൃഷ്‌ടിക്കാനുള്ള പെണ്‍പടയുടെയും ചാത്തന്റേം ശ്രമം വിജയിച്ചില്ല.

പെണ്‍ പടയോ!!!

അതെ എട്ടായാല്‍ മാത്രമേ മുതിര്‍ന്ന ആണ്‍കിളികള്‍ കൂടണയൂ.

അതുവരെയുള്ള ചാത്തന്റെ രാജപദവിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബകന്റെ ഈ കടന്നാക്രമണത്തെ നേരിടാന്‍ അവസാനം ചാത്തന്‍ തന്നെ ചക്രവ്യൂഹം ചമച്ചു.

മുതിര്‍ന്നവരാരെങ്കിലും ഉള്ളപ്പോള്‍ തികച്ചും വിജയകരമായി നടപ്പാക്കാവുന്ന ഒരു പ്ലാനായിരുന്നു അത്‌. പക്ഷെ അപ്പോള്‍ ചാത്തന്‍ ആളാവുന്നതെങ്ങനെ?

പദ്ധതിയുടെ കര്‍മ്മപരിപാടി ഇങ്ങനെ.

ഊണുമുറിക്ക്‌ നാലാണു വാതിലുകള്‍. അടുക്കളയിലേക്ക്‌, വരാന്തയിലേക്ക്‌, സ്റ്റോര്‍ മുറിയിലേക്ക്‌, പിന്നെ നടുമുറിയിലേക്കും.

അടുക്കളവാതിലാണ്‌ താരതമ്യേന ദുര്‍ബലം. ചാത്തനു തനിച്ചുതന്നെ അടക്കാനും കൊളുത്തിടാനും പറ്റുമെങ്കിലും രണ്ടു പാളിയായ, കൊളുത്തിട്ട വാതില്‍ ഒന്നു തള്ളിയാല്‍ താഴെ രഹസ്യ മാര്‍ഗ്ഗം തുറക്കപ്പെടും. സേനയില്‍ നിന്ന് ആരോഗ്യമുള്ള ഒരു വിഭാഗത്തെ തിരഞ്ഞെടുത്ത്‌ ആ വാതില്‍ അടുക്കളയില്‍ നിന്നും തള്ളിപ്പിടിക്കാന്‍ ഏര്‍പ്പാടാക്കി.

അങ്ങനെ മൂന്നു വാതിലുകളും അടച്ചു ഭദ്രമാക്കുന്നു.മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ കൃത്രിമ സൂര്യ ഗ്രഹണം സൃഷ്‌ടിച്ച്‌, വരാന്തയിലേക്കുള്ള വാതില്‍ തുറന്നിട്ട്‌, ബകന്‍ ഊണുമുറിയില്‍ പ്രവേശിക്കുന്നതും കാത്തിരിക്കുക. ബകന്‍ മുറിയിലേക്ക്‌ കടന്നാല്‍ പിന്നാലെ എല്ലും കൊള്ളി ചാത്തഭീമന്‍ വിറകും കൊള്ളിയുമായി അകത്തു കടക്കുക, മറ്റുള്ളവര്‍ ചക്രവ്യൂഹത്തിന്റെ പ്രവേശന കവാടം ബന്ധിക്കുക, സുദര്‍ശനം മെയിന്‍ സ്വിച്ചിന്റെ മുകളില്‍ നിന്നും മാറ്റുക.

ശേഷം ചാത്തന്റെ നിര്‍ദേശം ലഭിക്കുമ്പോള്‍ വാതില്‍ തുറന്ന് ബകന്റെ മൃതദേഹം ദര്‍ശിക്കുക.

സൂര്യഗ്രഹണം ആരംഭിച്ചു. നിര്‍ണ്ണായക സമയം അടുക്കുന്തോറും ശേഖരിച്ചു വച്ച ധൈര്യം ചോര്‍ന്നുകൊണ്ടേയിരിക്കുന്നു.

നിശബ്ദത തളം കെട്ടി ചീഞ്ഞുനാറിക്കിടക്കുന്നു. നടുമുറിയിലെ ക്ലോക്കിന്റെ ടിക്‌ ടിക്‌ ശബ്ദമോ ചാത്തന്റെ ഹൃദയമിടിപ്പോ ഏതോ ഒന്ന് അതിനെ കീറിമുറിച്ച്‌ ഓപ്പറേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു.

ഇരുളിന്റെ മറക്കുടപിടിച്ച്‌ ഇതാ വരുന്നു ബകന്‍.

ബകന്‍ പോര്‍ക്കളത്തിലേക്ക്‌ കയറി. പിന്നാലെ ഭീമനും.

ചക്രവ്യൂഹം അടഞ്ഞു. സൂര്യന്‍ മറനീക്കി പുറത്തു വന്നു.

ഒരു വലിയ ഊണ്‍ മേശ, അതില്‍ ഒറ്റച്ചാട്ടത്തിനു കയറാന്‍ ചാത്തനു പറ്റാത്തതുകൊണ്ട്‌, ചവിട്ടിക്കയറാന്‍ ഒരു കസേര. പിന്നെ മേശയോട്‌ ചര്‍ന്ന് പഴയപാത്രങ്ങള്‍ വച്ചിരിക്കുന്ന ഒരു അലമാര. ഇത്രയുമാണ്‌ അങ്കത്തട്ടിലെ സാമഗ്രികള്‍.

എണ്ണം പറഞ്ഞ എതിരാളികള്‍ നേര്‍ക്കുനേര്‍ നോക്കി കച്ച മുറുക്കി.

ഒരു കൊലപാതകം നടത്തി ബ്രഹ്മഹത്യാപാപം(അതു താന്‍ അന്തകാലത്തെ കേട്ടറിഞ്ഞ വല്യാവല്യ പാപം) ആ ചെറുപ്രായത്തില്‍ തലയിലേറ്റാന്‍ മിഥ്യാഭിമാനം കിണഞ്ഞു ശുപാര്‍ശ ചെയ്തെങ്കിലും മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനാലാവണം 270 ഡിഗ്രിയില്‍ കറക്കിയടിച്ച അടികളൊന്നും ബകന്റെ വാലില്‍ പോലും കൊണ്ടില്ല.

"ഇവനാരെടാ... ഒരു അടി പോലും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ പറ്റാത്ത ഇവനോടു ഈ ഇട്ടാവട്ടത്തില്‍ക്കിടന്ന് കള്ളനും പോലീസും കളിക്കാന്‍ ഞാനില്ല." എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ബകന്‍ ഊണുമേശക്കടിയിലേക്ക്‌ സ്ഥലംമാറ്റം വാങ്ങി.

പട്ടാളമുറപ്രകാരം ഒളിച്ചിരിക്കുന്ന ശത്രുവിനെ മാളത്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു വേണം മാന്യനായ പോരാളി യുദ്ധം ചെയ്യാന്‍. പോരാഞ്ഞ്‌ മേശയ്ക്കും ചാത്തനും ഒരേ ഉയരമായതിനാല്‍ അടവുകള്‍ ഫലവത്താവുകയുമില്ല. അതിനുള്ള ശ്രമങ്ങളായി.

പാലേ തേനേ പുറത്തുവരൂ വിളികള്‍ ഫലം കാണാത്തതിനാല്‍ വീണ്ടും ആയുധം കൈയ്യിലെടുത്തു.

വീണ്ടും ഭീരു... അവന്‍ മേശയുടെ എതിര്‍ വശത്തൂടെ പുറത്തേക്ക്‌ കടന്നു.

എന്നാല്‍ മേശയ്ക്ക്‌ വെളിയിലിറങ്ങി, വര്‍ദ്ധിത വീര്യവുമായി, മേശയ്ക്ക്‌ വലം വച്ച്‌, ഗദയും തോളിലിട്ട്‌, അലറിയടുത്ത ഭീമനെ തീരെ പ്രതീക്ഷിക്കാത്ത തരത്തിലാണ്‌ ബകന്‍ നേരിട്ടത്‌.

ചോരക്കണ്ണുകളുമായി ബകന്‍ മുന്നോട്ടേക്ക്‌ കുതിച്ചു.

ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ അപ്പോളുയര്‍ന്ന 'കീ' ശബ്ദം ജീവിതത്തിലാദ്യമായും അവസാനമായും ചാത്തന്‍ നടത്തിയ പെരുച്ചാഴി മിമിക്രിയാണോ,അതോ ഒറിജിനല്‍ ബകന്റെ കൊലവിളിയോ ദീനരോദനമോ ആണോ എന്ന കാര്യം ഇന്നും രണ്ടു ചെവികള്‍ക്കിടയിലെ നിഗൂഢ രഹസ്യമാണ്‌.

ഒളിമ്പിക്സില്‍ മരംകയറ്റം ഒരു മത്സരയിനമാക്കിയിരുന്നെങ്കില്‍ ആ ചെറുപ്രായത്തില്‍ തന്നെ ചാത്തന്‍ ഒരു ഭാവി വാഗ്ദാനമായി വാഴ്‌ത്തപ്പെട്ടേനെ. തറയില്‍ നിന്നും കസേരയിലേക്കും കസേരയില്‍ നിന്നും മേശയിലേക്കും കൂടുതല്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള അലമാരയുടെ മുകളിലേക്കും എത്തിപ്പെടാന്‍ ചാത്തന്‍ കണ്ണടച്ചു തുറക്കുന്ന സമയമേ എടുത്തുള്ളൂ.

പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ അലമാരയുടെ മുകളില്‍ നിന്നും ഒരു പഴയ പാത്രം താഴേക്കും കുതിച്ചു.പാത്രം താഴെവീണ ശബ്ദം കേട്ട്‌ ആശങ്കാകുലരായിത്തീര്‍ന്ന പ്രജകളെ. ഒന്നുമില്ല ഒരു പാത്രം വീണതാ എന്ന് സമാശ്വസിപ്പിച്ച്‌, വാതിലുകള്‍ അകത്തു നിന്ന് തഴുതിടാന്‍ ബുദ്ധിതോന്നിപ്പിച്ച ദൈവത്തോട്‌ നന്ദി പറഞ്ഞു.

സമനില വീണ്ടെടുത്ത്‌ പേടിച്ചോടിയ എതിരാളിയെ അന്വേഷിച്ചു.

ഉപയോഗിക്കനറിയാത്തവന്റെ കൈയ്യില്‍ ആയുധം കിട്ടിയാല്‍ എപ്പോഴും പ്രയോജനം ശത്രുവിനല്ല എന്ന പുതിയ ശാസ്ത്രസത്യത്തിന്റെ സ്ഥിരീകരണം ഇതാ നടന്നിരിക്കുന്നു. ചാത്തന്റെ പ്രഥമ പറക്കലിനിടെ നഷ്ടപ്പെട്ട ഗദ ബകന്റെ മസ്തകം പിളര്‍ന്നിട്ടില്ല,എങ്കിലും അവിടെത്തന്നെ കൊണ്ടുകാണണം. അതിനടുത്തു തന്നെ ഗദ കിടപ്പുണ്ട്‌.

"ഹേ കവികളേ വാഴ്‌ത്തുവിന്‍
നവനായകന്‍ തന്‍ വീരചരിതങ്ങള്‍"

പതുക്കെ താഴെയിറങ്ങി, പ്രതീക്ഷിച്ചതുപോലെ ചോരപ്രളയം ഒന്നുമില്ല.

വാലനങ്ങുന്നു ഈശ്വരാ ഇതു ചത്തില്ലേ!!!

പുറത്ത്‌ വിളികള്‍ ഉയരുന്നു.ഇനി വാതില്‍ തുറക്കാതെ പറ്റില്ല. താഴെവീണ പാത്രം പരിശോധിച്ചു.പാത്രം വില്‍പ്പനക്കാരന്‍ വരുമ്പോള്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചളുങ്ങിയ സാധനം. അതെടുത്ത്‌ ബോധം മറഞ്ഞിരിക്കുന്ന എതിരാളിയെ മൂടി. മുഴുവന്‍ കൊള്ളുന്നില്ല. വാല്‌ ബകനു വേദനയാകാത്തവണ്ണം പാത്രത്തിന്റെ ചളുങ്ങിയ ഭാഗത്തൂടെ പുറത്തേക്കാക്കി. അവിടിരുന്ന കസേര കൂടി പാത്രത്തിനു മേല്‍ ചരിച്ചു വച്ചു.

വാതിലുകളുടെ കൊളുത്തുകള്‍ ശബ്ദം കേള്‍പ്പിക്കാതെ എടുത്തു മാറ്റി, ഗദാധാരിയായി,ഒരുകാല്‍ പാത്രത്തിനു മുകളില്‍ എടുത്ത്‌ വച്ച്‌ വിളിച്ചു പറഞ്ഞു.

"ഇനി കാണേണ്ടവരെല്ലാം വന്ന് കണ്ടോളൂ"

അപ്പോഴും ഹൃദയം പിടക്കുന്നു. "ഇവനെങ്ങാന്‍ പുറത്തേക്ക്‌ ചാടുമോ" എത്രയും പെട്ടന്ന് തെളിവു നശിപ്പിക്കണം.

"ഞാന്‍പോയി കുഴിച്ചിടാന്‍ ആരെയെങ്കിലും വിളിച്ചിട്ടു വരാം"

"വേണ്ടെടാ മുതിര്‍ന്നവരാരെങ്കിലും വരട്ടെ."

"പറ്റില്ല. ചോര കട്ടപിടിക്കും,ആ പാത്രം പൊക്കരുതേ"
ഇതു പറഞ്ഞത്‌ മുറ്റത്തെത്തിയിട്ടാണെന്നു തോന്നുന്നു.

അപ്പോളതു വഴി വന്ന ഞങ്ങളുടെ ഒരു ബന്ധു ബകനെ ഒരു ചാക്കിലാക്കി ശ്മശാനത്തിലേക്ക്‌ ചാത്തന്‌ അകമ്പടി സേവിച്ചു. കുഴിയെടുത്ത്‌ കൊണ്ടിരിക്കുമ്പോള്‍ ചാക്കിനകത്ത്‌ അനക്കം കണ്ടതിലേക്ക്‌ ചാത്തന്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. കൈക്കോട്ട്‌(മമ്മട്ടി)കൊണ്ടുതന്നെ അതു നിര്‍ത്തലാക്കി ടിയാന്‍ പണി തുടര്‍ന്നപ്പോള്‍, ചാത്തന്‍ മണ്‍മറഞ്ഞ മറ്റൊരു രഹസ്യത്തിന്റെ മധുരാലസ്യത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ബക ബധം അങ്ങനെ ബക വധമായിക്കലാശിച്ചു.

വാല്‍ക്കഷ്‌ണം:
മറ്റൊരു വീരനായകന്‍ ഉദയം കൊള്ളുന്നതുവരെ പുല്ലിനും പുല്‍ച്ചാടിക്കും പോലും ചാത്തന്റെ വീരഗാഥ പാടി നടക്കാനേ നേരമുണ്ടായുള്ളൂ. വീരപ്പന്റെ നാട്ടില്‍നിന്നും വന്ന ആ സാധാ നായകന്റെ വീരകൃത്യം ഇനിയൊരിക്കല്‍...

Monday, December 18, 2006

ആര്‍ത്തിക്കഥകള്‍ - മീന്‍ മോഹം

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌(ചാത്തന്‍ ഒരു വര്‍ഷം സര്‍ദാര്‍ജിമാരുടെ നാട്ടിലായിരുന്നു) നടക്കുന്നതെന്നതുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സില്‍ പരിചയപ്പെട്ട ചേട്ടന്‍ പിള്ളാരുടെ ബര്‍ത്ത്ഡേയ്ക്കും അല്ലാതെയും ആയി മൂന്നാലുതവണ ഞങ്ങളെ വീട്ടിലേക്ക്‌ വിളിച്ച്‌ കേരള സദ്യ തന്നിരുന്നു.ചേട്ടന്റെ ഫ്ലാറ്റ്‌ അടുത്തായിരുന്നതിനാല്‍ വല്ലപ്പോഴും നല്ല ചായ കുടിക്കണമെന്നുതോന്നുമ്പോള്‍ ചിലരൊക്കെ ഒറ്റയ്ക്കും തറ്റയ്ക്കും ആയി അവിടെ ചെല്ലാറുണ്ട്‌.

അങ്ങനെയിരിക്കെ ചേട്ടന്റെ നട്ടെല്ലിനു ചെറിയ ഡിസ്ക്‌ പ്രോബ്ലം. എല്ലാവരും ഹാജര്‍ വച്ചു. ഇന്റര്‍നാഷണല്‍ ചര്‍ച്ചകളൊക്കെക്കഴിഞ്ഞ്‌ എങ്ങിനെയോ ഒരു മീന്‍ ചര്‍ച്ചക്കിടയില്‍ കയറി. ആ പരിസരത്തൊന്നും കടലില്ലാത്തതുകൊണ്ട്‌ അവിടെ നല്ല മീന്‍ കിട്ടില്ലാന്നു ഞങ്ങള്‍. ഇത്തിരിദൂരെ ഒരു മാര്‍ക്കറ്റില്‍ നല്ലമീന്‍ കിട്ടുമെന്ന് ചേട്ടന്‍.എന്നാല്‍ പിന്നെ അതൊന്നു അറിഞ്ഞിട്ടു തന്നെ എന്നു ഞങ്ങളും.

ചെറിയൊരു പ്രശ്നം. ഞങ്ങള്‍ക്കുവഴിയറിയില്ല. ചേട്ടനു ലോങ്ങ്‌ ഡ്രൈവും പറ്റില്ല. ചാത്തനു നാലുചക്രശകടലൈസന്‍സ്‌ ഉണ്ട്‌.പക്ഷെ പ്ണ്ടെങ്ങാണ്ട്‌ ഒരു അരഭിത്തി ബോണ്ട്‌ സ്റ്റെയിലില്‍ അടിച്ചു തകര്‍ത്ത ആത്മവിശ്വാസം കാരണം പിന്നെ ആ സീറ്റിലിരുന്നിട്ടില്ല.

ഞങ്ങളുടെ പ്രൊജക്റ്റ്‌ ലീഡ്‌ കാര്യം ഏറ്റെടുത്തു. ചേട്ടന്റെ കാര്‍ പുള്ളിക്കാരന്‍ ഡ്രൈവ്‌ ചെയ്യും, ചേട്ടന്‍ നാവിഗേറ്റര്‍, ചേട്ടന്റെ പിള്ളാരും വരുന്നതു കാരണം അവരെ മേയ്ച്ചുനടക്കാന്‍ ആട്ടിടയന്‍ ചാത്തനും.

ചേട്ടനും ലീഡും മാര്‍ക്കറ്റിലേക്ക്‌ കയറിപ്പോയി. പിള്ളേരു മലയാളികളായതിനാല്‍ മേയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പറഞ്ഞ്‌ പറഞ്ഞ്‌ അവരു രണ്ടുപേരും കൂടി എന്നെ കൈവയ്ക്കും എന്ന ഘട്ടം ആയപ്പോഴേയ്ക്കും മീന്‍ വാങ്ങാന്‍ പോയവര്‍ ഒരു വലിയ പ്ലാസ്റ്റിക്‌ സഞ്ചിയും പൊക്കിപ്പിടിച്ചോണ്ട്‌ വരുന്നു. സഞ്ചിയില്‍ ചാത്തന്‍ ഇതുവരെ കാണാത്ത ഒരു തരം മീന്‍.

മടിച്ച്‌ മടിച്ചാണെങ്കിലും ചോദിച്ചു.

"ഇത്‌ പുഴമീനാണോ?"

"അതേ ഇവിടെക്കിട്ടൂ, നല്ല രുചിയായിരിക്കും എന്നു കടക്കാരന്‍ പറഞ്ഞു"

അല്‍പ്പം ഫ്ലാഷ്ബാക്ക്‌. പുഴക്കടുത്താണ്‌ വീടെങ്കിലും ചാത്തന്‍ ഇതുവരെ പുഴമീന്‍ കഴിച്ചിട്ടില്ല. കാരണം പുഴയുടെ ആഴവും പുഴക്കരയിലെ ജനങ്ങളുടെ ആത്മഹത്യാ പ്രവണതയും ഞാനോ നീയോ എന്ന് നിരന്തരം മത്സരിച്ചുകൊണ്ടിരുന്നു. നരഭോജിപ്പുഴമീനുകള്‍ക്ക്‌ പൊതുവേ കുറച്ച്‌ സ്റ്റാന്‍ഡേര്‍ഡ്‌ കൂടുതലാണെന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ വാങ്ങാറില്ല.സ്വയം പര്യാപ്തമായി ചൂണ്ടയിട്ട്‌ പിടിച്ചൂടെ എന്നു വച്ചാല്‍ അതിന്റെ എ ബി സി ഡി പോലും ചാത്തനു പിടിയില്ല. അല്ലേലും ഉപ്പില്ലാത്ത മീന്‍ എന്തിനുകൊള്ളാം.

തിരിച്ച്‌ സീനിലേക്ക്‌.

"ഞാനിതുവരെ ഇതു കഴിച്ചിട്ടില്ലാ"

"ഇങ്ങനെയല്ലേ കഴിച്ചു പഠിക്കുന്നത്‌"

ശരി മുഴുവന്‍ കൈയ്യും നോക്കിക്കളയാം.

ബാറ്റണ്‍ ചേച്ചിയ്ക്ക്‌ കൈമാറി തിരിച്ച്‌ ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌.

"ആയിക്കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം"

അയ്യോ ഒരുകഷ്‌ണമെങ്കിലും ഒന്ന് നല്ലവണ്ണം പൊരിച്ചെടുക്കണം എന്നു പറയാന്‍ മറന്നു. ഇനിയിപ്പോള്‍ വൈദ്യന്‍ പാലു കല്‍പിക്കുന്നതും നോക്കിയിരിപ്പേ രക്ഷയുള്ളൂ.
മൊബൈലുകള്‍ എല്ലാം നടുക്ക്‌ കൂട്ടിയിട്ട്‌ ചുറ്റിലും എല്ലാരും മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തുടങ്ങി, മീനിന്റെ "പൂ ഹോയ്‌" വിളിയും പ്രതീക്ഷിച്ച്‌.

ഒച്ചിഴയും വേഗത്തിലാണോ സമയം പോകുന്നത്‌!!!!

അവസാനം വിളിവന്നു.

പട തീന്മേശയ്ക്ക്‌ ചുറ്റും ഹാജര്‍. ഒരു കഷ്‌ണം മീന്‍ഫ്രൈ പ്രധാനകൊതിയന്റെ പ്ലേറ്റിലേക്ക്‌ ഇട്ടുകൊണ്ട്‌ ചേച്ചി പറഞ്ഞു.

"മീന്‍ നന്നാക്കാന്‍ കുറച്ചു സമയമെടുത്തു."

സാധാരണ ചാത്തന്‍ അധികം ചൂടുള്ളതൊന്നും കഴിക്കാറില്ല.പക്ഷേ ഫ്രൈയുടെ മണം കിടിലം. ആര്‍ത്തി കാണിച്ച്‌ അബദ്ധം പറ്റരുതല്ലോ. വിരലുകൊണ്ട്‌ ഞെക്കിചൂട്‌ പരിശോധിച്ചു.കഴിക്കാവുന്നതേയുള്ളൂ. ചേച്ചിക്ക്‌ എരിവിന്റെയും ഉപ്പിന്റെയും ഒന്നും കണക്ക്‌ തെറ്റാറില്ല. അത്‌ ഇത്തിരി മാറിയാലും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതേയുള്ളൂ. വലിയ ഒരു കഷ്‌ണം തന്നെ വായിലേക്ക്‌ കുത്തിനിറച്ചു.

ഒരു കടി കടിച്ചു. ചൂട്‌ 110 ഡിഗ്രിയാണേലും ഒരു കിലോ മുളകുപൊടിയും ഉപ്പും ഇട്ടിരുന്നെങ്കിലും സഹിക്കാമായിരുന്നു.ഇതു കുറെ കടന്നുപോയി.

ഇതു മീനാണോ അതോ വല്ല മുള്ളന്‍പന്നിയോ!!!!!

ഒരിക്കലും വേണ്ട സമയത്ത്‌ അടിക്കാത്ത സ്ക്കൂള്‍ ബെല്ല് പോലെ ചേച്ചിയുടെ അശരീരി എവിടുന്നോ മുഴങ്ങുന്നു.

"നല്ല മുള്ളുള്ള ഇനമാണെന്നു തോന്നുന്നു നോക്കിക്കഴിക്കണേ എന്റെ കൈയ്യില്‍ ഒന്നു രണ്ടെണ്ണം കൊണ്ടു"

തുറന്ന വായ അടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ വല്ലോം വിളിച്ചു പറഞ്ഞേനെ....


വാല്‍ക്കഷ്ണം:

സമര്‍പ്പണം - കഴിഞ്ഞ ദോശപ്പോസ്റ്റിന്റെ കമന്റായി എന്നെ ആര്‍ത്തിപ്പണ്ടാരം എന്ന് വിളിച്ച പടിപ്പുരച്ചേട്ടന്‌.
എങ്ങിനെയുണ്ട്‌ എന്റെ മധുര'മുള്ള്‌' പ്രതികാരം.

Monday, December 11, 2006

പത്തരമാറ്റ്‌

ഒരു കാലത്ത്‌ രാവിലെ എഴുന്നേറ്റാലുടനെ മൂക്കിലേക്ക്‌ ഒരു വാസന തുളച്ചു കയറും, പകുതി അടഞ്ഞ കണ്ണുകളും തൂക്കി ആ മണവും വലിച്ച്‌ കേറ്റി അടുക്കളയിലേക്കോടും.

തറയില്‍നിന്നും ഒരു അര മീറ്റര്‍ ഉയരത്തിലുള്ള അടുപ്പിന്റെ അരികില്‍ അത്ര തന്നെ ഉയരമുള്ള, സൂക്ഷിച്ചിരുന്നില്ലേല്‍ ഉരുണ്ട്‌ വീഴാവുന്ന, സ്റ്റൂളിന്റെ മുകളില്‍ ചുരുണ്ട്‌ കൂടി പൊരുന്നയിരിക്കുന്ന കോഴീടെ മാതിരി, കാലും കൈയ്യും എല്ലാം ചുരുട്ടിക്കൂട്ടി ഇരിപ്പുറപ്പിക്കും.

ഇടക്കിടെ കൈ നീട്ടി അടുപ്പില്‍ നിന്നും ചൂട്‌ പിടിച്ചെടുക്കും. എന്നിട്ട്‌ ആവിപറക്കുന്ന ദോശയെ നോക്കി വെള്ളമിറക്കും.

"പല്ല് തേയ്ക്കാതെ ഒരു തരി തരില്ല"

എന്ന അമ്മയുടെ പതിവു പല്ലവി കേട്ടു കഴിയുമ്പോള്‍ മുത്തശ്ശിയുടെ അടുത്ത്‌ കൈനീട്ടും അപ്പോള്‍ കിട്ടും ദോശയല്ല. ഇത്തിരി ഉമിക്കരി. അതും എടുത്ത്‌ സ്ലോ മോഷനില്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌. ആ പരുവത്തില്‍ വഴിയിലെങ്ങാന്‍ അച്‌ഛനെക്കണ്ടാല്‍ പല്ല് തേപ്പ്‌ ഇരട്ടിപ്പണിയാകും. അച്‌ഛന്‍ മാവില പറിച്ചു തരും. അതു കൊണ്ട്‌ കൂടി തിരുമുത്ത്‌ വിളക്കണം.

പല്ല് തേപ്പ്‌ കഴിഞ്ഞ്‌, കുലുക്കിക്കുത്തി, മുഖവും ഒന്ന് കഴുകി, ഇതാ ഞാന്‍ വന്നൂ എന്ന് നാടൊട്ടുക്ക്‌ വിളംബരം ചെയ്ത്‌ അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്‌ പറന്നിറങ്ങും.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോളല്ല എന്ന കാര്യം പ്രായോഗികമായി ഞാന്‍ പഠിച്ചത്‌ അടുക്കളയില്‍ വച്ചാണ്‌. രാജോചിതമായ കാഹളങ്ങളോടെ സ്ഥാനാരോഹണം ചെയ്താലും കോരനു ദോശ കോരന്റെ സമയത്തു തന്നെ.

വീട്ടിലെ മുതിര്‍ന്ന എല്ലാ ആണ്‍ പ്രജകള്‍ക്കുള്ളതും ശരിയായിക്കഴിഞ്ഞാല്‍ ആ അട്ടി ദോശ മുന്നിലൂടെ പറന്ന് പോകുന്നത്‌, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ബസ്സ്റ്റോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ കുടുംബത്തില്‍ പിറന്ന ആണ്‍പിള്ളേര്‍ 180 ഡിഗ്രിയില്‍ തല തിരിച്ച്‌ നോക്കുന്നതുപോലെ, വായില്‍ വെള്ളവുമിറക്കി 270 ഡിഗ്രിയില്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും.

ആര്‍ക്കും ആ കൊതിപറ്റാതിരിക്കാന്‍ അമ്മ കണ്ടുപിടിച്ച സൂത്രം ഉടന്‍ രംഗത്തിറങ്ങും.

"എടാ കറുമുറ വേണോ?"

32 ഒന്നും കാണില്ലെങ്കിലും ആകെയുള്ള 10 - 20 പല്ലുകളും ബാക്കിയ്ക്ക്‌ മോണയും കാട്ടി വെളുക്കെയുള്ളൊരു ചിരി കറുമുറെയുടെ കൂലി മാത്രമല്ല, പല്ലു തേച്ചതിനുള്ള തെളിവും കൂടിയാണ്‌. കറുമുറ എന്നു വച്ചാല്‍ മുഴുവന്‍ ദോശയല്ല. ദോശ എടുത്തു കഴിഞ്ഞാല്‍ കല്ലില്‍ ബാക്കിവരുന്ന ഉറച്ച ഭാഗങ്ങള്‍.

അതൊരു അടയാളമാണ്‌. ഇനി ബാക്കി പെണ്‍ പ്രജകളും ഞാനുമേയുള്ളൂ. പുതിയ അടുക്കള സാമ്രാജ്യത്തിന്റെ അവകാശിയുടെ അന്നത്തെ കിരീടധാരണം.അമൃതേത്ത്‌ തുടങ്ങുകയായി.

അതിനുമുന്‍പ്‌ ആ ദോശയുടെ സൗന്ദര്യ വര്‍ണ്ണന.

ഉരുളക്കിഴങ്ങ്‌ കുത്തിനിറച്ച തമിഴ്‌ മദാലസയല്ലിവള്‍.
ഇഞ്ച്‌ കനത്തില്‍ മേക്കപ്പിട്ട കന്നഡ 'സെറ്റ്‌' അപ്പുമല്ലിവള്‍.
ഗ്യാസ്‌ സ്റ്റൗവ്വിലെ നോണ്‍സ്റ്റിക്കില്‍ പറ്റിപ്പിടിക്കാത്ത മോഡേണ്‍ കേരള സുന്ദരിയും ഇവളുടെ എട്ടയലത്ത്‌ വരില്ല.

ചകിരിയും വിറകും ഉണക്കോലയും അലങ്കാരമേറ്റുന്ന ശ്യാമസുന്ദരി കല്ലടുപ്പിന്റെ മുകളില്‍ വിരാജിക്കുന്ന ദോശക്കല്ലിന്റെ മുകളില്‍, മൂന്ന് വിരലുകൊണ്ട്‌ പിടിക്കാവുന്ന ചെറിയ ചകിരിക്കുച്ചിനാല്‍ എണ്ണ പുരട്ടി,അതില്‍ നിന്ന് വെള്ള ആവി പൊങ്ങുമ്പോള്‍ ചിരട്ടക്കയ്യിലില്‍ കൊണ്ട്‌ ഒന്നരത്തവി മാവൊഴിച്ച്‌, രണ്ട്‌ തവണ ഘടികാര ദിശയിലും ഒരു തവണ തിരിച്ചും അതിനു മുകളിലൂടെ ചിരട്ടക്കയ്യിലോടിച്ച്‌, അടപ്പിന്റെകൊളുത്തിന്‌ കടലാസുവച്ച്‌ നീളം കൂട്ടി ചൂടിനെച്ചെറുക്കാന്‍ സജ്ജമാക്കിയ മൂടിവച്ച്‌ മൂടി, അല്‍പം കഴിഞ്ഞ്‌ മൂടി തുറക്കുമ്പോള്‍ ഏഴയലത്തും കൊതിപ്പിക്കുന്ന മണം പരത്തിച്ച്‌, ഒന്നു തിരിഞ്ഞ്‌ കിടന്ന്, സര്‍വ്വാലങ്കാരഭൂഷിതയായി ഇവള്‍ വരുമ്പോള്‍ സാക്ഷാല്‍ ഐശ്വര്യാ റായി പോലും ആ വഴി നടക്കില്ല.

തീര്‍ന്നില്ലാ. എനിക്കു ബ്ലോഗരെ കൊതി പിടിപ്പിച്ച്‌ മതിയായില്ല. അമൃതേത്ത്‌ തുടങ്ങുന്നതേയുള്ളൂ.

ഐശ്വര്യാറായിയും അഭിഷേക്‌ തേങ്ങാച്ചമ്മന്തിയും ഇപ്പോള്‍ കിട്ടില്ല. അതു കുളികഴിഞ്ഞ്‌ മേശയ്ക്ക്‌ മുന്നില്‍ എത്തിയാല്‍ മാത്രം. പകരം ....

ദേ ഒരു വിളി..

" ആ പശൂനെയ്യിന്റെ കുപ്പിയെടുത്തോണ്ടാടാ "

ചാത്തന്റെ എക്കാലത്തെയും വലിയ ഫേവറിറ്റ്‌ ഇതാ ജന്മം കൊള്ളുകയായി.

5 സെക്കന്റില്‍ ഇളം ബ്രൗണ്‍ നിറമുള്ള പശുവിന്‍ നെയ്യ്‌ കുപ്പിയുമായി ചാത്തന്‍ സമക്ഷം പ്രത്യക്ഷം.

ഇത്തിരിനേരം തിരിച്ചും മറിച്ചും അടുപ്പിന്റെ മൂട്ടില്‍ കാണിക്കുമ്പോഴേക്കും കുപ്പിയിലേയും എന്റുള്ളിലേയും മഞ്ഞുരുകും.

ജയിംസ്‌ കാമറൂണിന്‌ ടൈറ്റാനിക്‌ കുറച്ച്‌ വര്‍ഷങ്ങള്‍ മുന്‍പ്‌ ഉണ്ടാക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇത്രെം കാശുമുടക്കി സെറ്റിടേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒന്നല്ല ഒരഞ്ച്‌ ടൈറ്റാനിക്കിനെ മുക്കാനുള്ള വെള്ളം ചാത്തന്റെ കുഞ്ഞ്‌ വായില്‍ത്തന്നെ കണ്ടേനെ.

കുറച്ച്‌ മുന്‍പ്‌ ദോശക്കല്ലില്‍ നിന്നും ഇളകി, തിരിച്ചും പിന്നെ ഒന്നുകൂടി മറിഞ്ഞും കിടന്ന് കൂടുതല്‍ മൊരുമൊരുപ്പായിക്കൊണ്ടിരിക്കുന്ന ദോശസുന്ദരിയില്‍ നെയ്യൊഴിച്ച്‌ ചട്ടുകം കൊണ്ട്‌ എല്ലായിടത്തും എത്തിച്ച്‌ മേമ്പൊടിയായി കുറച്ച്‌ പഞ്ചസാരയും തൂവി, ചുരുട്ടിയെടുത്ത്‌ എന്റെ കുഞ്ഞുകൈയ്യില്‍ വച്ചു തരുമ്പോള്‍, അമ്മയുടെ കണ്ണില്‍ കാണുന്ന വാല്‍സല്യത്തിന്റെ തിളക്കത്തിനോ, എന്റെ കണ്ണില്‍ കാണുന്ന കൊതിയുടെ തിളക്കത്തിനോ, അതോ ദോശസുന്ദരിയുടെ ഉള്ളില്‍ നെയ്യിന്റെ മയം കൊണ്ട്‌ തിളങ്ങുന്ന പഞ്ചാരപ്പരലുകള്‍ക്കോ ഏതിനാണ്‌ പത്തരമാറ്റ്‌???

Wednesday, December 06, 2006

അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌

ചാത്തന്‍ ഒരു കൊച്ചു സ്പോര്‍ട്‌സ്‌ പ്രേമിയാണ്‌.ഒരു കളിയും നന്നായിക്കളിക്കാനറിയില്ലെങ്കിലും ആരെന്തു കളിക്കാന്‍ വിളിച്ചാലും റെഡി.

അത്തള പിത്തള കളികളല്ലാതെ ആംഗലേയ നാമധേയമുള്ള, ആദ്യമായി കൈയ്യിട്ട ഔദ്യൊഗിക കളി ഷട്ടില്‍ ബാഡ്‌മിന്റണ്‍ ആണ്‌. അതും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മീശയുള്ള ചേട്ടന്മാരുടെ കൂടെ.

കുറെക്കാലം അവരു കളിക്കുന്നതിനു ചുറ്റും ഒരു കൊച്ചു ബാറ്റുമെടുത്ത്‌ കറങ്ങിനടന്നാണ്‌ ഇതു സാധിച്ചെടുത്തത്‌. കളിക്കുന്ന സ്ഥലം വീട്ടുകാര്‍ക്ക്‌ ഒന്നിങ്ങിറങ്ങിയാല്‍ വിളിപ്പുറത്താണെന്നുള്ളതുകൊണ്ട്‌ രാത്രി 8 -9 മണിവരെ കളിക്കാന്‍ അനുമതിയുണ്ട്‌.

ചേട്ടന്മാര്‍ എല്ലാവരും വരുമ്പോളേക്ക്‌ സമയം ഇരുട്ടും. അക്കാലത്ത്‌ ട്യൂഷന്‍ എന്ന പരിപാടി വ്യാപകമല്ലാത്തതിനാല്‍ ആ സമയമാകുമ്പോഴേയ്ക്കും ഹോംവര്‍ക്കൊക്കെ തീര്‍ത്താല്‍ മതി എന്നാണു കണ്ടീഷന്‍.

ഒരു ദിവസം ഞാന്‍ നെറ്റും പിടിച്ചു കുറേ സമയം കുത്തിയിരുന്നു. ആരെയും കാണാനില്ല. ഒരണ്ണന്‍ ദേ വരുന്നു.

"ഇന്ന് കളിയില്ലെടാ.. മൈതാനത്ത്‌ അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌ നടക്കുന്നു എല്ലാരും അങ്ങോട്ട്‌ പോവുകയാ"

"ഞാനും വരട്ടെ?"

"വീട്ടില്‍ ചോദിച്ചിട്ടു വാ ഞാനിവിടെ നില്‍ക്കാം"

മൈതാനം അടുത്തായതിനാലും, കൂടെ വരുന്ന ചേട്ടന്മാരെ വീട്ടുകാര്‍ക്ക്‌ നല്ലവണ്ണം അറിയാമായിരുന്നതിനാലും ദിവസേന അനുവാദം കിട്ടാന്‍ വല്യവിഷമമില്ലായിരുന്നു.

അഖിലേന്ത്യ എന്ന് പറഞ്ഞിട്ട്‌ ടീമിന്റെ പേരുകള്‍ക്ക്‌ ജില്ലാനാമങ്ങളുമായി മാത്രമേ എന്റെ കുഞ്ഞു തലയ്ക്ക്‌ എന്തെങ്കിലും പൊരുത്തം കാണാന്‍ കഴിഞ്ഞുള്ളൂ.(അതു ആള്‍ കേരള ആയിരുന്നു എന്ന് പറയേണ്ടതില്ലാലൊ?)

വോളീബാളു ഞാനാദ്യമായിട്ടു കാണുകയാ. പ്രാഥമിക റൗണ്ട്‌ കഴിഞ്ഞപ്പോഴേയ്ക്കും കളിയുടെ നിയമാവലി, ടീമുകളുടെ ജയസാധ്യത പ്രവചനം നടത്താനുള്ള കഴിവ്‌ ഇവയൊക്കെ ഞാന്‍ സ്വായത്തമാക്കി.

മറ്റൊരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചു. ജില്ല ഏതെന്ന വ്യത്യാസമില്ലാതെ കളിതുടങ്ങിക്കഴിഞ്ഞാല്‍ കാണികള്‍ രണ്ട്‌ ചേരി തിരിഞ്ഞ്‌ ഓരോ ചേരിയും ഓരോ ജില്ലയെ സപ്പോര്‍ട്ട്‌ ചെയ്യുന്നു. ജയിക്കാന്‍ ചാന്‍സുള്ളവരെ പിന്താങ്ങുക എന്ന പ്രപഞ്ച സത്യം മുറുകെപ്പിടിച്ച്‌ പുരുഷന്മാരുടെ വിഭാഗത്തില്‍ കണ്ണൂരിനെയും വനിതകളുടെ വിഭാഗത്തില്‍ ഏറണാകുളത്തെയും പിന്താങ്ങാന്‍ ഞങ്ങള്‍ ഏകകണ്ഠേന ബില്ല് പാസ്സാക്കി.

ദിവസങ്ങള്‍ക്കും സ്മാഷിന്റെ സ്പീഡ്‌.

അടുത്ത റൗണ്ട്‌ കഴിഞ്ഞപ്പോഴേക്കും ഞാനാ വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കി. എന്റെ കുഞ്ഞു സൗണ്ട്‌ വലിയവരുടെ 5.1 ഡോള്‍ബി സിസ്റ്റത്തിന്റെ മുന്നില്‍ വെറും ഇന്റെക്സിന്റെ ഇയര്‍ ഫോണാണ്‌.

എന്നിലെ ഷെര്‍ലൊക്ക്‌ ഹോംസ്‌ സടകുടഞ്ഞെഴുന്നേറ്റു. പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു നിഗൂഢരഹസ്യം വെളിവായി. ഓരോ ചേരിക്കാരും സ്വന്തം ടീമിനെ സപ്പോര്‍ട്ടുന്ന പലതരം മുദ്രാവാക്യങ്ങള്‍ ഒരേ സമയത്ത്‌ വിളിക്കും. അവരു നിര്‍ത്തുമ്പോള്‍ എതിര്‍ ചേരി തുടങ്ങും.

ഇതിലെന്തോന്ന് രഹസ്യം ഹേ!!!!!!

രഹസ്യം ഇതല്ല. പലതരം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ചിലതിനു നീളം കൂടുതലായിരിക്കും. ഒറ്റപ്പെട്ട്‌ പോകുന്ന ആ ശബ്ദങ്ങള്‍ "കീ" "കൂ" എന്നൊക്കെയായി വേറിട്ടവസാനിക്കും.ആ ശബ്ദങ്ങള്‍ തെളിഞ്ഞു കേല്‍ക്കാന്‍ കാരണം എതിര്‍ചേരിക്കാര്‍ ആ സമയത്ത്‌ ശ്വാസം സംഭരിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്നതിനാലാണ്‌.

ഇതുവരെ കൂട്ടത്തില്‍ കൂക്കിവിളിച്ച്‌ എന്റെ തൊണ്ട മൂന്നാലു ദിവസമായി ശരിക്കു വര്‍ക്ക്‌ ചെയ്യാത്തത്‌. വീട്ടില്‍ പലരും ചോദിച്ചു തുടങ്ങി.

"എന്തു പറ്റിയെടാ രണ്ടു മൂന്നു ദിവസമായി മിണ്ടാട്ടമില്ലാലോ"

"ഏയ്‌ എനിക്കോ"

എന്നിട്ട്‌ സകല ശക്തിയും സംഭരിച്ച്‌ കുറച്ച്‌ ഡെമോകള്‍.

"മതിയോ സമാധാനമായല്ലോ"

അങ്ങനെ സെമിഫൈനലായപ്പോഴേക്കും പരീക്ഷണങ്ങള്‍ ഒരു കരയ്ക്കടുത്തു. ഇനി PSLV സൗണ്ട്‌ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം മാത്രം. വിക്ഷേപണം വിജയകരമാകണമെങ്കില്‍ മറ്റാരും വിളിക്കാത്ത മുദ്രാവാക്യങ്ങളും വേണം എന്നാലേ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വെയിറ്റുള്ളൂ.

ഏറണാകുളവും പത്തനംതിട്ടയുമായുള്ള വനിതാ സെമിഫൈനല്‍. കീജയ്‌ വിളികള്‍ ദിഗന്തം പൊട്ടുമാറ്‌ അലയടിച്ചു.

ഗ്യാപ്പിനു വെയ്റ്റ്‌ ചെയ്തു. ആദ്യത്തെ ഒന്നു രണ്ടെണ്ണം മിസ്സായി.എന്നാലും ഒരുവിധം അടുത്ത ഊഴത്തില്‍ കാര്യം സാധിച്ചെടുത്തു. തിരമാലകള്‍ക്കിടയില്‍ ഒരു തിമിംഗലം.

"പത്തനംതിട്ടാ പൊട്ടണം തിട്ടം"

ആദ്യശ്രമം വിജയകരമായതോടെ ചാത്തന്‍ പുതിയ മുദ്രാവാക്യങ്ങളുടെ നിമിഷകവിയായി. മുദ്രാവാക്യങ്ങളുടെ പുതുമയും വൈവിധ്യവും കാരണം നിനച്ചിരിക്കാത്ത മറ്റൊരു സംഭവം കൂടി നടന്നു. ചാത്തനു കുറെ അനുയായികളെക്കിട്ടി.

ആവേശക്കൊടുമുടിയില്‍ കയറാന്‍ പിന്നെ താമസമുണ്ടായില്ല. തറ ഗ്യാലറിയില്‍ നിന്നും ചാത്തന്‍ പലരുടെയും തോളാകുന്ന ബാല്‍ക്കണിയിലെത്തി. തക്കാളിപ്പെട്ടിക്കും ഗോദ്‌റെജ്‌ പൂട്ടായി.

ഞങ്ങള്‍ പിന്താങ്ങിയ ടീമുകള്‍ സെമിഫൈനല്‍ ജയിച്ചു. ഗ്യാലറിയിലെ പുതിയ കവിയ്ക്ക്‌ രാജകീയമായ വിട. നാളെ കലാശക്കൊട്ട്‌. നാളെ നിമിഷകവിയാകേണ്ട. ഒരു 10,50 എണ്ണം എഴുതിക്കൊണ്ടുവരണം.

വീട്ടിനു മുന്‍പില്‍ വച്ച്‌ ചേട്ടന്മാര്‍ വിട പറഞ്ഞു. പകുതി ആകാശത്തിലും പകുതി ഭൂമിയിലുമായി അഴകിയ രാവണന്‍ വരാന്തയിലെത്തി. ഞങ്ങളുടേത്‌ കൂട്ടുകുടുംബമാണെന്ന് ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതോര്‍ക്കുക.

ഒരു ചേച്ചിയാണ്‌ ആദ്യം എതിരിട്ടത്‌

"നീയെന്താടാ കന്നാലിപ്പിള്ളേരുടെ സ്വഭാവമായോ കൂക്കിവിളിച്ചു നടക്കുന്നു."

മൈന്‍ഡ്‌ ചെയ്തില്ല. ജസ്റ്റ്‌ ആന്‍ ഓര്‍ഡിനറി കമന്റ്‌ ദാറ്റ്‌ ഈസ്‌ ആള്‍.

ദേ വരുന്നു അടുത്തത്‌

"മുദ്രാവാക്യം വിളിക്കാനാണോടാ കളി കാണാന്‍ പോവുന്നത്‌?"

വാട്ടീസ്‌ ദിസ്‌? ഇന്നലെ വരെ ഞാന്‍ വിളിച്ചത്‌ ഞാന്‍ പോലും കേട്ടിട്ടില്ലാ. ഇന്നത്തെ കളിയുടെ തത്സമയ സംപ്രേഷണം റേഡിയോയില്‍ ഉണ്ടായിരുന്നൊ!!!!!

അതോ കൂടെ വന്നവരില്‍ എതിര്‍ചേരിയിലേക്ക്‌ മാറിയവര്‍ വല്ലതും ഒറ്റിയോ?ഹേയ്‌ അതിനു അവസരമെവിടെ. എല്ലാവരും ഒരുമിച്ചായിരുന്നു റിട്ടേണ്‍. ആരും വീട്ടിലേക്ക്‌ കയറിയുമില്ല. അല്ലേലും അവരൊന്നും അത്ര വിശ്വാസവഞ്ചകരല്ല.

അടുത്തതു അമ്മയുടെ വകയായിരുന്നു.

"പട്ടണംതിട്ട പൊട്ടണം അല്ലേ"

"നാളെ നീ ഈ പടിയിറങ്ങുന്നത്‌ എനിക്കൊന്നു കാണണം"

രാവണന്‍ ഫ്ലാറ്റ്‌. ഷെര്‍ലോക്കിന്റെ ട്യൂബ്‌ ലൈറ്റ്‌ ഒട്ട്‌ കത്തുന്നുമില്ല.

അറിയാതെ പറഞ്ഞുപോയി.

"ഇതൊക്കെ നിങ്ങള്‍ എവിടുന്ന് കേട്ടു?"

അതായിരുന്നു ശവപ്പെട്ടിയിലെ അവസാനത്തെ ആണി.അവര്‍ക്ക്‌ ഉണ്ടായിരുന്ന ഇത്തിരി സംശയം എന്റെ മണ്ടന്‍ ചോദ്യത്തോടെ മാറിക്കിട്ടി. വീട്ടുകാര്‍ ഒരുക്കിയ എലിക്കെണിയിലേക്ക്‌ കൂളായി ഞാന്‍ നടന്നുകയറി.

മിനിട്ടുകള്‍ക്കു മുന്‍പ്‌ കെട്ടിയ ചില്ലുകൊട്ടാരം മുഴുവനായും തകര്‍ന്ന് വീണ്‌, അതിലെ അവസാനത്തെ കണ്ണാടിക്കഷ്ണത്തിന്റെയും മുദ്രാവാക്യം നിലച്ചതോടെ ഞാന്‍ പ്രതികാര ദുര്‍ഗനായി.

എന്നെ ഒറ്റിയവന്റെ കൈയ്യില്‍ നിന്നും ഇന്നേക്ക്‌ മൂന്നാം ദിവസത്തിനുള്ളില്‍ തല്ലു വാങ്ങിയില്ലെങ്കില്‍ അവന്റെ പേരു ഞാന്‍ എന്റെ ഇല്ലാത്ത പട്ടിക്കിടും.

സത്യമറിയാന്‍ ഒരുവഴിയേയുള്ളൂ. ഇനി ഇത്തിരി ദയാവായ്പ്‌ ബാക്കി ഉണ്ടാകാന്‍ ചാന്‍സുള്ള ഒരേ ഒരാളേ ഉള്ളൂ മുത്തശ്ശി. അങ്ങോട്ട്‌ വച്ചു പിടിച്ചു.ആ ഹൃദയഭേദകമായ സത്യം വെളിപ്പെടാന്‍ പിന്നെ വൈകിയില്ല.

"എന്റെ കടിഞ്ഞൂല്‍ പൊട്ടാ നിനക്കാ കോളാമ്പീടെ(മൈക്ക്‌) തൊട്ട്‌ താഴെയിരുന്ന് തന്നെ ഒച്ചപ്പാടാക്കണമായിരുന്നോ"

സെമിഫൈനലിനു ആളെക്കൂട്ടാന്‍ നാടുമുഴുവന്‍ കണക്റ്റ്‌ ചെയ്ത കോളാമ്പി സ്പീക്കറാണപ്പോള്‍ വില്ലന്‍. പ്രതികാര ടൈറ്റാനിക്‌ മുങ്ങി. എന്നാലും എന്റെ സൗണ്ട്‌ ഇത്രേം വേറിട്ട ശബ്‌ദമായിരുന്നോ.......

വാല്‍ക്കഷ്ണം:
പിറ്റേന്നത്തെ ഫൈനല്‍ എന്റെ നഷ്‌ടസ്വപ്‌നങ്ങളുടെ ലിസ്റ്റില്‍ സസന്തോഷം ആഡ്‌ ചെയ്ത്‌ ഞാന്‍ സുഖമായി ഉറങ്ങി. എന്തായാലും ഒരു ദിവസമെങ്കില്‍ ഒരുദിവസം എന്റെ വേറിട്ട ശബ്‌ദം നാടിനെ പ്രകമ്പനം കൊള്ളിച്ചല്ലോ...

Friday, December 01, 2006

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സ്‌

ജോലി സംബന്ധമായി സര്‍ദാര്‍ജിമാരുടെ നാട്ടിലെത്തിയിട്ട്‌ അധികമായില്ല. കമ്പനിയില്‍ രണ്ട്‌ ഞാനടക്കം മൂന്ന് മുഴുമലയാളികളും രണ്ട്‌ മലയാളം എഴുതാനും വായിക്കാനും അറിയാത്ത മലയാളികളും രണ്ട്‌ മുല്ലപ്പെരിയാര്‍കാരും. രണ്ട്‌ ഹിന്ദിക്കാരും മാനേജരായി മറ്റൊരു നാട്ടുകാരനും.

കമ്പനിവക ഫ്ലാറ്റ്‌ ഉണ്ട്‌. ഹിന്ദിക്കാരൊഴികെ ഞങ്ങള്‍ ഏഴുപേര്‍ക്ക്‌ ഓടിക്കളിച്ച്‌ നടന്നാലും പിന്നേം സ്ഥലംബാക്കികിടക്കും. അത്‌ ഫ്ലാറ്റുകളുടെ ഒരു കൊച്ച്‌ കാടായിരുന്നു. വളരെ പ്ലാന്‍ഡായി പണിത സിറ്റിക്ക്‌ പുറത്ത്‌ അത്ര തന്നെ പ്ലാന്‍ഡായി പണിത കെട്ടിടസമുച്ചയങ്ങളില്‍ ഒന്ന്.

ഫ്ലാറ്റ്‌ ഗ്രൂപ്പിന്റെ നമ്പര്‍ അറിയില്ലേല്‍ ഒരു തവണ പോയ ഫ്ലാറ്റില്‍ രണ്ടാമത്തെ തവണ എത്തുക പ്രയാസം. കാരണം വഴികളെല്ലാം ഒരുപോലിരിക്കും. പക്ഷെ ശരിയായ വിലാസം അറിയുമെങ്കില്‍ ഒരു കൊച്ചു കുഞ്ഞിനു പോലും ആരോടും ചോദിക്കാതെ വഴി കണ്ടുപിടിക്കാം.

കമ്പനി സിറ്റിയുടെ ലിമിറ്റ്‌ കഴിയുന്നിടത്താണ്‌. ഞങ്ങള്‍ ഏഴ്‌ പേര്‍ക്ക്‌ അഞ്ച്‌ ബൈക്കുകളും. അതിനുമുന്‍പ്‌ വിരലിലെണ്ണാവുന്ന തവണ ഇരുചക്ര മോട്ടോര്‍ ശകടത്തിന്റെ പിന്നിലായി മാത്രം ഇരുന്നിട്ടുള്ള ചാത്തന്‍ "കേറെടാ" എന്നുള്ള ആജ്ഞ കേള്‍ക്കാത്ത അവസരങ്ങളില്‍ വെറും 20 മിനിറ്റ്‌ കൊണ്ട്‌ ഫ്ലാറ്റ്‌ മുതല്‍ ഓഫീസ്‌ വരെയുള്ള ദൂരം സ്വന്തം 'നടരാജാ മോട്ടോര്‍ സര്‍വീസില്‍' താണ്ടിക്കൊണ്ടിരുന്നു.

പെട്രോളടിക്കാന്‍ കാശ്‌ ഷെയര്‍ ചോദിക്കുന്നതു കൊണ്ടാണ്‌ ചാത്തന്‍ ഇ.മോ ശകടത്തില്‍ കയറാത്തതെന്നുള്ള ഒരു അപവാദം അക്കാലത്ത്‌ ശക്തമായി പ്രചാരത്തിലുണ്ടായിരുന്നു എന്നും അങ്ങേയറ്റം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.

കേരളത്തില്‍ നിന്നങ്ങോട്ട്‌ പോയ ആദ്യ അവസരത്തില്‍ ഒരു തവണ ബസ്സിലും പിന്നെ 2ഓ 3ഓ തവണ ഓട്ടോയിലും അല്ലാതെ അവിടെ വച്ച്‌ മറ്റൊരു വാഹനത്തിലും അവിടുത്തെ സാദാ വാഹനമായ സൈക്കിള്‍ റിക്ഷയില്‍ പോലും ചാത്തന്‍ കയറീട്ടില്ല എന്നറിയുമ്പോള്‍ മുകളില്‍ പറഞ്ഞ അപവാദത്തില്‍ കഴമ്പില്ല എന്നത്‌ സുവിദിതമാണാല്ലോ.

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ നടന്നുപോയാല്‍ മതി. പിന്നെ വല്ലപ്പോഴും ഒരു സിനിമ കാണാനോ, ആര്‍ക്കെങ്കിലും വല്ല ഷര്‍ട്ടോ പാന്റ്‌ മറ്റോ വാങ്ങണം എന്ന പേരില്‍ ശനിയാഴ്ച വൈകീട്ട്‌ എല്ലാരും കൂടി പഞ്ചപാണ്ഡവരുടെ പുറത്ത്‌ സിറ്റിയില്‍ പോകും.

മുഴുവന്‍ സിറ്റിയിലും കൂടി രണ്ടേ രണ്ട്‌ ട്രാഫിക്‌ ലൈറ്റുകളാണുള്ളതെന്നാണെന്റെ ഓര്‍മ്മ(ഞങ്ങള്‍ക്ക്‌ സിറ്റിയിലെത്താന്‍). ഒന്ന് സിറ്റിക്ക്‌ പുറത്ത്‌ ഞങ്ങളുടെ ഓഫീസിന്റെ തൊട്ടട്ടുത്ത്‌.പിന്നെ ഒന്നും കൂടി. ബാക്കി ഉള്ള എല്ലാ ജങ്ക്ഷനുകളിലും റൗണ്ട്‌ എബൗട്ടുകള്‍ മാത്രം.

ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനാ സുവര്‍ണ്ണകാലം സ്വപ്നം കാണാറുണ്ട്‌.

എങ്ങിനെ പോയാലും വഴി തെറ്റില്ല. കാരണം 'മധ്യ മാര്‍ഗ്‌' ആണ്‌ ഞങ്ങളുടെ പ്രധാന പാത. വഴിതെറ്റിയാലും ദിക്കും മാര്‍ഗുകളുടെ പേരും നോക്കി ആ പാതയില്‍ എളുപ്പം എത്തിച്ചേരാം.

മധ്യ മാര്‍ഗിനെപ്പറ്റിപ്പറയുകയാണെങ്കില്‍, ഇത്രവേഗത്തില്‍ കാറും ബസ്സും ബൈക്കും ചീറിപ്പായുന്ന ഒരു പ്രധാന പാത, സിറ്റിക്കകത്തായി ഇന്ത്യയില്‍ മറ്റ്‌ എവിടെയും കാണില്ല. എന്റെ കൂട്ടരെപ്പറ്റിപ്പറയുകയാണെങ്കില്‍. 74 kmph നു പോയി ഓവര്‍ സ്പീഡിനു ചെലാന്‍ കിട്ടിയത്‌ പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല എന്ന് കരുതുന്നവര്‍. കാരണം വെറും സാധാരണ സ്പീഡ്‌ 100 kmph നു മുകളിലാണ്‌.

ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല കുറേക്കാലം മുന്‍പ്‌ ഒരു പരസ്യമുണ്ടായിരുന്നു റോഡ്‌ സുരക്ഷയുടെ. ഹിന്ദി നടന്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന കുറേ വാഹനങ്ങളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌, അത്‌ ജമ്പ്‌ ചെയ്യിച്ച്‌ നിറയെ കമ്പികള്‍ ഉള്ള ഒരു ലോറിയുടെ മുകളില്‍ എത്തി. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതമാണെങ്കില്‍ താങ്കള്‍ നേരെ ആശുപത്രിയില്‍ അല്ല മുകളില്‍ എത്തിയേനെ" എന്ന് പറയുന്ന ഒന്ന്.

ഈ പരസ്യത്തില്‍ ഓവര്‍ടേക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ എല്ലാം നിര്‍ത്തിയിട്ടിരിക്കുന്നതാണ്‌. അതു അങ്ങനെ തന്നെ വേറൊരു ആംഗിള്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ക്ക്‌ അതും ഓടുന്നതായി തോന്നിയേനെ. ഇതു ഇപ്പോള്‍ പറയാന്‍ കാരണം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് വരുമ്പോള്‍ കൂടെവരുന്ന വാഹനങ്ങള്‍ എല്ലാം അതുപോലെ നിര്‍ത്തിയിട്ടിരിക്കുന്നതായാണ്‌ എനിക്ക്‌ തോന്നുക.

""ബൈക്കിന്റെ പിന്നിലിരുന്ന് ദൈവത്തെ വിളിച്ച്‌ വിളിച്ചാണ്‌ ചാത്തന്‍ ഒരു ദൈവ വിശ്വാസിയായത്‌.""

ഒരുദിവസം ഞങ്ങള്‍ പതിവ്‌ പോലെ ഷോപ്പിംഗ്‌ കഴിഞ്ഞ്‌ പറന്നുവരുമ്പോള്‍ പതിവില്ലാതെ ഒരു ചുവന്ന മാരുതി ഞങ്ങളെ അതേ വേഗത്തില്‍ പിന്തുടരുന്നു. ആദ്യം സംശയരോഗിക്ക്‌ മാത്രമേ സംശയം ഉണ്ടായിരുന്നുവെങ്കിലും. പതുക്കെ എല്ലാവര്‍ക്കും ബോധ്യമായി. മുന്‍പില്‍ കടന്നുപോകാന്‍ അവസരം കൊടുത്തിട്ടും പോകുന്നില്ല. ഇരുട്ടിയതുകൊണ്ട്‌ അകത്താരെന്നും വ്യക്തമല്ല.

സാദാപോലീസുകാര്‍ പോലും മെഷീന്‍ ഗണ്ണും പിടിച്ച്‌ നടക്കുന്ന നാട്ടില്‍ റിവോള്‍വറിലെ ആറു തിരകളും കഴിഞ്ഞാല്‍ ബാക്കിയുണ്ടാവേണ്ടതാര്‌ എന്ന തീരുമാനത്തില്‍ ഞങ്ങള്‍ക്കെത്താന്‍ കഴിയാത്തതിനാല്‍ ആറര മലയാളികളുടെ കൈക്കരുത്ത്‌ പരീക്ഷിക്കേണ്ടാന്നു വച്ചു.

പിന്നെ നടന്നതെന്താണെന്ന് എനിക്ക്‌ വലിയ അറിവൊന്നുമില്ല. കണ്ണ്‍ തുറന്നപ്പോള്‍ ഫ്ലാറ്റിന്റെ കോമ്പൗണ്ടില്‍ എത്തിയിരുന്നു. കുറേദൂരം ചുവന്ന മാരുതി ഞങ്ങളെ ചെയ്‌സ്‌ ചെയ്തെങ്കിലും അവര്‍ക്ക്‌ പിടികൊടുക്കാതെ പറപ്പിച്ച്‌ വിട്ട കഥ കുറച്ച്‌ ദിവസത്തേക്ക്‌ എല്ലാരും പറഞ്ഞു നടന്നു.

അടുത്ത ആഴ്ച അതേ ദിവസം അതേ സമയം അതേ വഴി. ഞങ്ങള്‍ അതേ സ്പീഡില്‍ കത്തിച്ച്‌ വരുന്നു. വഴിയിലെവിടെയോവച്ച്‌ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി. അയ്യോ ദേ വരുന്നു വില്ലന്‍ മാരുതി. നമ്പര്‍ ഒന്നും ഓര്‍മയില്ല പക്ഷേ ആ സ്പീഡില്‍ പോകുന്ന ഞങ്ങളുടെ പിറകേ എത്തണമെങ്കില്‍ മാരുതിയുടെ ഉദ്ദേശശുദ്ധിയെ കണ്ണുമടച്ച്‌ സംശയിക്കാം.

പഞ്ചപാണ്ഡവര്‍ മരണപ്പാച്ചില്‍ തുടങ്ങി. ചാത്തനിരുന്ന ശകടത്തിനെന്തോ കൊച്ചു പ്രശ്‌നം വലിയ പ്രശ്‌നം ചാത്തന്‍ അതിന്റെ മുകളില്‍ ഇരിപ്പുണ്ട്‌ എന്നതു തന്നെ. ശകടം സൈഡായി. സ്ഥലം അത്ര ശരിയല്ല ഒരു മനുഷ്യനേം കാണാനില്ല. വണ്ടി അവിടെ ഇട്ടിട്ടെങ്ങനെ ഓടും?

പിന്നാലെ കുതിച്ചു വന്ന ചുവന്ന വില്ലന്‍ ഒരു സഡന്‍ ബ്രേക്കിട്ടു അല്‍പം സ്കിഡ്‌ ചെയ്ത്‌ സൈഡായി. ഞങ്ങളുടെ ഇത്തിരി മുന്നിലായിട്ട്‌ നിര്‍ത്തി. വേലുത്തമ്പിദളവയ്ക്കും പഴശ്ശിരാജാവിനും ഏതോ സിങ്ങിന്റെ വെടിയേറ്റ്‌ ചാവാനാണോ യോഗം. എന്തായാലും മലയാളികളുടെ പേരു കളയില്ല. ഞങ്ങള്‍ ഒരുങ്ങിത്തന്നെ നിന്നു.

ബാക്ക്ഡോര്‍ തുറന്നു പുറത്തേക്ക്‌ ചാടിയവരെക്കണ്ട്‌ ഞങ്ങള്‍ രണ്ടും ഞെട്ടി. അഞ്ചാറു വയസ്സുവരുന്ന രണ്ട്‌ കുഞ്ഞു പെണ്‍കുട്ടികള്‍!!!!!! പിന്നാലെ ഒരു മുപ്പത്തഞ്ച്‌ വയസ്സ്‌ വരുന്ന ഒരു തനി മലയാളി ഇപ്രകാരം ഉവാച.

"നിങ്ങളൊക്കെ വീട്ടില്‍ പറഞ്ഞിട്ടാണോ ഇങ്ങോട്ട്‌ വന്നത്‌"

ചാത്തന്റെ മുഖം കണ്ടാല്‍ ആരും കണ്ണടച്ചു പറയും മലയാളിയാണെന്ന്. പക്ഷേ ഇപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ടല്ലോ പിന്നെ????

"എങ്ങിനെ മനസ്സിലായി?"

"KL registration ല്‍ ഉള്ള വണ്ടിയും വച്ച്‌ ഈ സ്പീഡില്‍ ഇതിലൂടെ പോകുന്നവര്‍ മലയാളികളാണെന്ന് പിന്നെ മൈക്ക്‌ വച്ച്‌ പറയണോ"

ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത്‌ തന്നെ താമസിച്ചിരുന്ന ആ ചേട്ടനും കുടുംബവും കുറേ ദിവസമായി മറുനാട്ടില്‍ പറന്നു നടക്കുന്ന ഈ മലയാളി മണ്ടന്മാരെ നമ്പര്‍ പ്ലേറ്റും നോക്കി പിന്തുടരുന്നു. ഇന്നാണ്‌ കൈയ്യില്‍ പെട്ടത്‌. അതും അബദ്ധവശാല്‍.

ഒരു മറുനാടന്‍ മലയാളിക്ക്‌ ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ എത്രമാത്രം സന്തോഷമുണ്ടാക്കുമെന്ന് മറുനാടന്‍ മലയാളികള്‍ നിറഞ്ഞ ബ്ലോഗര്‍ സമൂഹത്തോട്‌ ചാത്തന്‍ പറയേണ്ടല്ലോ......