Wednesday, September 26, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -രണ്ട്‌- വിശ്വാസവഞ്ചന

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

അഞ്ചില്‍ നിന്ന് ആറിലേയ്ക്ക്‌. അതിനിടെ ചാത്തന്‍ വീടിന്‌ കുറച്ചൂടെ അടുത്തുള്ള സ്ക്കൂളിലേക്ക്‌ മാറി. അടുത്ത്‌ എന്ന് മാത്രമല്ല വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊരു ഹൈസ്ക്കൂള്‍ കൂടിയായിരുന്നു 6 ഉം 7ഉം രണ്ട്‌ ഡിവിഷന്‍ വച്ചും ബാക്കി 10 വരെ 8-10 ഡിവിഷനുകള്‍ വച്ചും, ഇനി 10 വരെ സ്ക്കൂള്‍ മാറേണ്ട കാര്യമില്ല. പോരാഞ്ഞ്‌ ചാത്തന്റെ അമ്മ അവിടെ യുപി വിഭാഗത്തില്‍ പഠിപ്പിക്കുന്നുമുണ്ട്‌.

കൂടുതല്‍ ബോറഡിപ്പിക്കുന്നില്ല. ആറാം ക്ലാസിലെ കായികദിനം വരുന്നു. ചാത്തനിത്തവണയും ലോങ്ങ്‌ ജമ്പിനു പേര്‌ കൊടുത്തു. ഒരൊറ്റ ഐറ്റത്തിനു മാത്രേ മല്‍സരിക്കുന്നുള്ളോന്ന് പി.ടി മാഷ്‌ ചോദിച്ചപ്പോള്‍ ചാത്തനെന്തോ ഒരു വല്ലായ്മ. പിന്നേം ഐറ്റം ലിസ്റ്റ്‌ മൊത്തം തപ്പി. ഒരെണ്ണം കൂടി കിട്ടി. 50 മീറ്റര്‍ ഓട്ടം അതിനാവുമ്പോള്‍ ചെറിയദൂരമേ കാണൂ പോരാഞ്ഞ്‌ ഒരാള്‍ക്ക്‌ 3 ഐറ്റത്തിനേ പേര്‌ കൊടുക്കാന്‍ പറ്റൂ എന്ന നിര്‍ബന്ധവുമുണ്ട്‌. എല്ലാവരും 100ഉം 200ഉം 400ഉം തിരഞ്ഞെടുക്കുന്നതാണ്‌ ട്രെന്റ്‌, ചാട്ടത്തിനുള്ളവര്‍ 400 ഒഴിവാക്കും, കിഡീസ്‌ വിഭാഗത്തില്‍ 6, 7 ക്ലാസിലെ നാല്‌ ഡിവിഷനില്‍ നിന്നുള്ളവരേയുള്ളൂ, അങ്ങനേം ആളു കുറയും. അങ്ങനെ 50 മീറ്ററിനും ചാത്തന്‍ പേരു കൊടുത്തു.

50 മീറ്ററിനു വേണ്ടി ആരെങ്കിലും പരിശീലിക്കുമോ, ചാത്തന്‍ ഫേവറിറ്റ്‌ ഐറ്റത്തില്‍ മാത്രം ശ്രദ്ധിച്ചു. ലോങ്ങ്‌ ജമ്പ്‌ അടുത്ത പോസ്റ്റാണേ, ഇത്തവണ ഓട്ടം മാത്രമാക്കുന്നു.

കായികദിനം വന്നു. കുളിച്ച്‌ കുറിതൊട്ട്‌ വിക്ടറിസ്റ്റാന്‍ഡില്‍ നില്‍ക്കുന്ന മകന്‌ അമ്മതന്നെ മെഡല്‍ ചാര്‍ത്തിത്തരുന്നതൊക്കെ സ്വപ്നം കണ്ട്‌ സ്ക്കൂളിലെത്തി.(സമ്മാനര്‍ഹര്‍ക്ക്‌ ഏതെങ്കിലും രണ്ട്‌ അദ്ധ്യാപകര്‍ (ഒരാള്‍ എസ്കോര്‍ട്ട്‌) മല്‍സരം കഴിഞ്ഞ്‌ കുറച്ച്‌ സമയത്തിനുശേഷം ഒരു വിക്ടറിസ്റ്റാന്‍ഡില്‍ വച്ച്‌ മെഡല്‍ ഇട്ട്‌ കൊടുക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, സര്‍ട്ടിഫിക്കറ്റ്‌ പിറ്റേന്ന് അസംബ്ലിയില്‍ വച്ചും)

മല്‍സര ഇനങ്ങളുടെ സമയം കാണിക്കുന്ന പട്ടിക നോക്കി ലോങ്ങ്‌ ജമ്പിന്റെ സമയം കണ്ടുപിടിച്ചു, നാളെയേ ഉള്ളൂ, 50 മീറ്റര്‍ കിഡീസ്‌ എവിടെ !!! പട്ടിക മൊത്തം വീണ്ടും വീണ്ടും അരിച്ച്‌ പെറുക്കി നോ രക്ഷ!!!. പിന്നെ ഒരു പേപ്പര്‍ എടുത്ത്‌ ഒരൈറ്റം ഒഴികെ ബാക്കിയൊക്കെ മറച്ച്‌ പിടിച്ച്‌ ഓരോന്നായി നോക്കി. ഇല്ലാത്ത സാധനം എവിടെ കിട്ടാന്‍. മാഷ്‌ അത്‌ ചേര്‍ക്കാന്‍ വിട്ട്‌ പോയതായിരിക്കും 100 മീറ്റര്‍ മുതലുണ്ട്‌. അതും നാളെയാ. പിന്നെ മാഷെ തിരക്കി നടന്നു. സ്വതവേ ദുര്‍ബലന്‍ പോരാഞ്ഞ്‌ വയറിളക്കവും എന്ന് പറയുമ്പോലെ സ്വതവേ നാണം കുണുങ്ങി പോരാഞ്ഞ്‌ മല്‍സരത്തിന്റെ ടെന്‍ഷനും മാഷാണെങ്കില്‍ ഒടുക്കത്തെ തിരക്കും.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ പി.ടി മാഷോട്‌ പറയും മുന്‍പ്‌ ക്ലാസ്‌ ടീച്ചറോട്‌ പറയണമെന്നാ. ചാത്തന്റെ ക്ലാസ്‌ ടീച്ചറാണെങ്കില്‍ ചാത്തന്റെ അമ്മയും!!!. നേരെ അമ്മയോട്‌ പോയി കാര്യം പറഞ്ഞു. നിനക്ക്‌ വേണേല്‍ നീ തന്നെ പോയി ചോദിക്കെടാ. ആ വഴീം അടഞ്ഞു. വേറെ വല്ല പിള്ളേരുമാണെല്‍ അമ്മ പോയി ചോദിച്ചേനെ. ഇത്‌ സ്വന്തം മോന്റെ കാര്യല്ലേ ചോദിക്കുന്നത്‌ കുറച്ചിലല്ലേ.

അവസാനം മാഷെന്തോ തിരയാനായി സ്റ്റാഫ്‌ റൂമിലെത്തി, വാതില്‍ക്കല്‍ കാത്ത്‌ നിന്ന് മാഷ്‌ ഗ്രൗണ്ടിലേക്ക്‌ പോകുമ്പോള്‍ പിന്നാലെ കൂടി കാര്യം ചോദിച്ചു.

50 മീറ്ററല്ലേ അതിന്‌ നീയല്ലാതെ വേറെ ആരും പേര്‌ തന്നില്ലാ. ഒരാള്‍ക്ക്‌ മാത്രായി എങ്ങനാ മല്‍സരം നടത്തുന്നേ?

അത്‌ ന്യായം, എന്നാലും ആ ഇനത്തിനു അധികം ആരും പേര്‌ കൊടുക്കരുത്‌ എന്ന് പ്രാര്‍ത്ഥിച്ചത്‌ ഇത്തിരി കൂടിപ്പോയോ പടച്ചോനേ. ദൈവം കുറച്ച്‌ എക്സ്ട്രാ കനിഞ്ഞ്‌ അനുഗ്രഹിച്ച്‌ കളഞ്ഞു. ഓട്ടമല്‍സരത്തിനു മിനിമം മൂന്നാളെങ്കിലും വേണം എന്ന സാമാന്യബോധം ദൈവത്തിനില്ലാതെ പോയോ!.

അല്ലാ ബാക്കി രണ്ട്‌ പേരെ ചാത്തന്‍ സംഘടിപ്പിച്ചാല്‍ പോരെ. ഓടുമ്പോള്‍ മുടന്തില്ലാത്ത റിജുവും ചാത്തനേക്കാളും കൊച്ച്‌ പയ്യന്‍സ്‌ ബിജുവും തന്നെ ധാരാളമാണല്ലോ. മൂന്നെണ്ണത്തില്‍ ഒരു സമ്മാനം ഉറപ്പ്‌ എന്നറിഞ്ഞാല്‍ അവരും സമ്മതിക്കും!. അപ്പോഴേക്കും മാഷ്‌ ദൂരെയെത്തി. പിന്നേം കുറേ സമയം കറങ്ങി നടന്നു. മാഷ്‌ ദേ തിരിച്ച്‌ വരുന്നു.

ഇതിനിടെ വേറൊരു കാര്യം ബാക്ക്‌ ഗ്രൗണ്ടില്‍ നടന്നിരുന്നു. 50 മീറ്റര്‍ എന്താ ഇല്ലാത്തേന്ന് മാഷോട്‌ അമ്മ ചോദിച്ചിരുന്നു. മാഷ്‌ കാര്യോം പറഞ്ഞു. ഇക്കാര്യം ചാത്തന്‍ പിന്നെയാ അറിഞ്ഞത്‌. എന്തായാലും ചോദിക്കാനും പറയാനും ആളുള്ളതോണ്ടാവും ഇത്തവണ പഴയ തിരക്ക്‌ കാണിച്ചില്ല.

മാഷേ രണ്ട്‌ പേരെ വിളിച്ചോണ്ട്‌ വന്നാല്‍ നടത്താമോ?

അതെങ്ങനെ ആദ്യം പേരു തരാത്തവരെ മല്‍സരിപ്പിക്കാന്‍ പറ്റൂല.

എന്നാപ്പിന്നെ ചാത്തന്‍ ഒറ്റയ്ക്കോടിയാല്‍ മതിയോ?

മാഷൊരു ആക്കിയ ചിരി.

നിനക്ക്‌ വേണേല്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ തന്നേക്കാം.

മതി അത്‌ മതി ആര്‍ക്ക്‌ വേണം പീറ മെഡല്‍ അല്ലെങ്കില്‍ തന്നെ ലോങ്ങ്‌ ജമ്പിനു ഇത്തവണ ഒരെണ്ണം ഉറപ്പാ. പിന്നെന്തിനാ രണ്ട്‌. നമ്മള്‍ക്ക്‌ സര്‍ട്ടീറ്റ്‌ മതി.

അങ്ങനെ ഒന്നാം ദിവസത്തെ മല്‍സരം വളരെ വിശാലമായ മാര്‍ജിനില്‍ വിജയിച്ചോണ്ട്‌ ചാത്തന്‍ തുള്ളിച്ചാടി വീട്ടിലെത്തി. പങ്കെടുക്കാത്ത ഐറ്റത്തിനു സര്‍ട്ടിഫിക്കറ്റ്‌ എന്ന അഴിമതി അമ്മയ്ക്ക്‌ അങ്ങട്‌ ബോധിച്ചില്ലാന്ന് തോന്നുന്നു. അത്‌ ചാത്തനും മാഷും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍. ഒന്നന്വേഷിക്കാന്‍ പോലും സമയം കാണിക്കാത്ത അമ്മയ്ക്ക്‌ ഇതിലെന്ത്‌ കാര്യം?

പിറ്റേന്നത്തെ മല്‍സരങ്ങള്‍ തുടങ്ങും മുന്‍പ്‌ തലേന്നത്തെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം.

ഓരോ ഐറ്റങ്ങളായി സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.

50 മീറ്റര്‍ കിഡീസ്‌. ഫസ്റ്റ്‌ പ്രൈസ്‌ കുട്ടിച്ചാത്തന്‍.

നീണ്ട കരഘോഷം.

ചാത്തന്‍ മുന്നോട്ടാഞ്ഞു. ആരോ പിറകില്‍ നിന്ന് വലിക്കുന്നു.

വിടെടാ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വരട്ടെ.

ഷര്‍ട്ടീന്ന് വിടെടാ എന്റെ പേര്‌ വിളിച്ചു.
ഇവനിട്ട്‌ രണ്ട്‌ പൊട്ടിക്കേണ്ടി വരുമെന്നാ തോന്നുന്നേ.

ചാത്തന്‍ തനതായ വടക്കന്‍ നാടനടി സ്റ്റൈലില്‍ കുനിഞ്ഞ്‌ ഒന്ന് പൊട്ടിക്കാനായി തിരിഞ്ഞു.
---------------------------------------------------------------

നീ വരുന്നില്ലേ ഗ്രൗണ്ടിലേക്ക്‌? എന്താ ആലോചിച്ചോണ്ട്‌ നില്‍ക്കുന്നത്‌! അസംബ്ലി കഴിഞ്ഞതൊന്നും അറിഞ്ഞില്ലേ?

എന്റെ സര്‍ട്ടീറ്റ്‌!!!!!!!!!!!!! ആരോട്‌ ചോദിക്കാന്‍?. ചോദിക്കേം പറയേം ചെയ്യേണ്ടവരു തന്നെയാവണമല്ലോ പാര വച്ചത്‌..

വീണ്ടും ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ.....

വാല്‍ക്കഷ്ണം:
അന്ന് വൈകീട്ട്‌ വീട്ടില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നു. മേലില്‍ ഒരു ക്ലാസിലും ചാത്തന്റെ ക്ലാസ്‌ ടീച്ചറാവുകയോ, ചാത്തന്റെ കാര്യങ്ങളില്‍ ഇടപെടുകയോ, ഹെഡ്‌ മാഷ്‌ എന്‍ഗേജ്‌ പിര്യേഡ്‌ ഇട്ടാല്‍ പോലും ആ വഴി വരികയോ ചെയ്യില്ല. എന്ന മൂന്ന് അലിഘിത കരാറുകളില്‍ ഉഭയകക്ഷികളുടെ സാന്നിധ്യത്തില്‍ ഉടമ്പടിയായ ശേഷം മാത്രമായിരുന്നു അത്താഴം.

ചാത്തന്‍ ഏഴിലെത്തിയപ്പോഴേക്കും അമ്മ ജയിച്ച്‌ ഹൈസ്ക്കൂളില്‍ എത്തിയത്‌ കൊണ്ട്‌ പിന്നെ അങ്ങനൊരു പ്രശ്നമുണ്ടായില്ലാ. ഹൈസ്ക്കൂളില്‍ ഒരുപാട്‌ ഡിവിഷനുണ്ടായിരുന്നതോണ്ട്‌ തുടര്‍ന്നും.

ഗുണപാഠം: മാതാപിതാക്കള്‍ അദ്ധ്യാപകരായിരിക്കുന്ന സ്ക്കൂളില്‍ ചേരാതിരിക്കുക, അഥവാ ചേര്‍ന്നാലും-- ക്ലാസ്‌ ടീച്ചര്‍ !!! ഒരിക്കലും ആ അബദ്ധം കാട്ടാതിരിക്കുക.

Tuesday, September 11, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -ഒന്ന്- കാള്‍ലൂയിസ്‌

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

എല്‍ പി സ്ക്കൂള്‍ കാലഘട്ടം കഴിഞ്ഞു. അല്‍പം ദൂരെയുള്ള യുപി സ്ക്കൂളില്‍ ഒരുപിടി പുതിയ കൂട്ടുകാരോടൊപ്പം ചാത്തനും. ഒരുപാട്‌ വിശേഷങ്ങളുണ്ടെങ്കിലും അതൊക്കെ പിന്നെ പറയാം.

യുപി സ്ക്കൂളിലെ കായിക ദിനം.

എല്‍ പി സ്ക്കൂളിലെ ഓട്ടമത്സരത്തിലെ വിജയകരമായ പരാജയത്തിനു ശേഷം കുട്ടിച്ചാത്തന്‍ ഓട്ടത്തോട്‌ വിടപറഞ്ഞേക്കാം എന്നും പുതിയ ഒരൈറ്റത്തില്‍ കാല്‍ വച്ച്‌ നോക്കാം എന്നും വിചാരിച്ചു.അക്കാലത്താണ്‌ കാള്‍ലൂയിസ്‌ 100 മീറ്റര്‍ ഓട്ടത്തില്‍ വിവാദ സ്വര്‍ണമെഡല്‍ നേടിയത്‌ പിന്നൊരു ഐറ്റത്തിലൂടെ അദ്ദേഹം സ്വര്‍ണ്ണം നേടി.

ലോങ്ങ്‌ ജമ്പ്‌!!!

കാലിനു ചെറുപ്പത്തിലേ നല്ല നീളം ഉള്ളവര്‍ക്ക്‌ പയറ്റാന്‍ പറ്റിയ ഐറ്റം(ചാത്തന്റെ കാര്യത്തില്‍ നാക്കിനായിരുന്നു നീളം എന്ന് മാത്രം). കാള്‍ലൂയിസിന്റേം ബെന്‍ജോണ്‍സന്റേം ഫ്രന്റ്‌ പേജ്‌ പടങ്ങള്‍ ചാത്തന്റെ ഇളം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഓട്ടം ഏതായാലും നമ്മളെക്കൊണ്ട്‌ പറ്റൂല. ഇതിലാവുമ്പോള്‍ പങ്കെടുക്കാന്‍ ആരും കാണുകേമില്ല, അതുകൊണ്ടൊരു സമ്മാനം എളുപ്പത്തില്‍ അടിച്ചെടുക്കുകേം ചെയ്യാം.

അങ്ങനെ ചാത്തന്‍ ആ ഒരൊറ്റ ഐറ്റത്തിനു മാത്രം പേരു കൊടുത്ത്‌ പരിശീലനം തുടങ്ങി. ഐറ്റത്തിന്റെ പേരും പൂഴി തെറിപ്പിച്ചോണ്ട്‌ വീഴുന്ന ലൂയിസിന്റെ പടം പത്രത്തിലു കണ്ടതുമേയുള്ളൂ. എന്താ സംഭവം എന്നൊന്നും അറീല. രണ്ട്‌ ദിവസം വീട്ടിലെ കസേരയുടേം മേശേടെം കിടക്കേടേം മുകളിലൂടെ ഓടീം ചാടീം വീടാകെ അലുക്കുലുത്താക്കിക്കൊണ്ടിരിക്കുന്നത്‌ കണ്ട വീട്ടുകാര്‌ പുല്‍ച്ചാടിയെ കയ്യോടേ പിടിച്ച്‌ അച്ഛനെ ഏല്‍പ്പിച്ചു.

പണ്ട്‌ ഓട്ട മല്‍സരത്തിനു അച്ഛന്റെ കോച്ചിംഗും വാങ്ങിപ്പോയി പരാജയശ്രീലാളിതനായി വന്നതോണ്ട്‌ ഇത്തവണ കോച്ചിംഗ്‌ വേണ്ട എന്താ ഇനം എന്ന് പറയൂല എന്നും പറഞ്ഞ്‌ ചാത്തന്‍ ഒറ്റക്കാലില്‍ നിന്നു.വേണ്ടെങ്കില്‍ വേണ്ട ഓട്ടവും ചാട്ടവും എന്തായാലും വീടിന്‌ പുറത്ത്‌ മതി, എന്ന ശാസന ചാത്തന്‍ ശിരസാ വഹിച്ചു.

പിന്നെ തോട്ടത്തിലായി പരിശീലനം. ചാഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ നിന്ന് താഴേക്ക്‌ മുകളിലേക്ക്‌. ഇവനെ വല്ല കുരങ്ങനും കടിച്ചാ എന്ന കിംവദന്തി കേട്ടില്ലാന്ന് നടിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി.ഓട്ടമല്‍സരങ്ങള്‍ ഒരു ഭാഗത്ത്‌ നിന്ന് നടക്കുന്നുണ്ട്‌. ചാത്തനും അകമ്പടിയായി കുറേ ഉപജാപകരും എവിടാ ലോങ്ങ്‌ജമ്പ്‌ നടക്കുന്നതെന്ന് അന്വേഷിച്ച്‌ നാലുപാടും ഓടിനടന്നു.ഒടുവില്‍ സ്ഥലം കണ്ട്‌ പിടിച്ചു സ്ക്കൂളിനു അടുത്തുള്ള തെങ്ങും പറമ്പാണ്‌ ജമ്പിംഗ്‌ പിറ്റ്‌!!!!

അതു തന്നെ ഒരേ നിരപ്പല്ല. ഒരു തെങ്ങും ചുറ്റുപാടും ഉള്ള സ്ഥലവും കഴിഞ്ഞാല്‍ അടുത്ത തെങ്ങും അതിനു ചുറ്റും ചതുരത്തിലുള്ള പറമ്പും ആ തറനിരപ്പില്‍ നിന്നും അല്‍പം താഴെയാണ്‌!!! അടുത്തത്‌ അതിലും അല്‍പം കൂടി താഴെ. എല്ലാ തെങ്ങുകള്‍ക്ക്‌ ചുറ്റിലും കിളച്ചിട്ടിട്ടുള്ളതോണ്ട്‌ പിറ്റിനായി ആര്‍ക്കും അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരു പറമ്പിന്റെ അവസാനഭാഗത്ത്‌ ഒരു വര വരച്ചിട്ടുണ്ട്‌, അതിലു ചവിട്ടിക്കൊണ്ട്‌ തൊട്ട്‌ താഴെയുള്ള പറമ്പിലേക്കാണ്‌ ചാടേണ്ടത്‌. ചതുരത്തിലുള്ള പറമ്പുകളുടെ നടുവിലായിട്ടാണ്‌ തെങ്ങുകള്‍, കണ്ണുമടച്ച്‌ ചാടിയാല്‍ ചിലപ്പോള്‍ പിന്നോട്ട്‌ നോക്കി പറക്കുന്ന സൂപ്പര്‍മാന്‍ തെങ്ങിലടിച്ച്‌ വീഴുന്ന ലൈവ്‌ ഡെമോ നാട്ടുകാരു കാണും.

ശരി വച്ചകാല്‍ പിന്നോട്ടില്ല. ഇതെന്തൊരു പുരുഷാരം. പൂരത്തിനുള്ള ആളുണ്ട്‌. കാണാന്‍ വന്നവരു ഇങ്ങനെ ക്യൂ ആയി നില്‍ക്കുന്നതെന്തിനാ?

മാഷേ ചാത്തനും പേരു തന്നിരുന്നു ലോങ്ങ്‌ ജമ്പിന്‌?

ഈ ക്യൂവിന്റെ പിന്നില്‍ പോയി നിന്നോ. വിസിലടിക്കുമ്പോള്‍ ഓരോരുത്തരായി വന്ന് ചാടിയാല്‍ മതി.

മല്‍സരം തുടങ്ങി, മാഷയ്ക്കെന്തോ കണക്കു കൂട്ടലുണ്ട്‌ അടുത്ത പറമ്പിന്റെ നടുവിലെ തെങ്ങിന്റെ ലെവലിന്റെ അപ്പുറം ചാടിയവരോട്‌ തിരിച്ച്‌ ക്യൂവിന്റെ പിന്നില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. അത്രേം എത്താത്തവരോട്‌ കാണികളുടെ കൂട്ടത്തില്‍ പോവാനും.ഒടുക്കത്തെ ക്യൂ നിന്ന് നിന്ന് ഉറക്കം വരുന്നു ക്യൂവിന്റെ നീളം കുറയുന്നുണ്ട്‌. അങ്ങനെ അങ്ങനെ ചാത്തന്റെ ഊഴമെത്തി.

കാള്‍ലൂയിസ്‌ ഭഗവാന്റെ എനിക്ക്‌ മെഡല്‍ പോയല്ലോ എന്ന ഭാവത്തില്‍ പത്രത്തില്‍ വന്ന പടത്തിനെ മനസ്സില്‍ ധ്യാനിച്ച്‌, ആരെയെങ്കിലും കുത്താന്‍ വരുന്ന കാള കാലോണ്ട്‌ മണ്ണുമാന്തുന്ന സ്റ്റൈലില്‍ വലത്തേകാല്‍ വിരലുകള്‍ കൊണ്ട്‌ നിലത്തുരച്ച്‌ അല്‍പം മുന്‍പോട്ട്‌ കുനിഞ്ഞ്‌ വിസിലിനു വേണ്ടി കാതോര്‍ത്തു.

ഇടയ്ക്കൊന്ന് വശങ്ങളിലേക്ക്‌ പാളി നോക്കി അഞ്ചാം ക്ലാസിന്റെ അഭിമാനമായി ചാത്തന്‍ മാത്രമേയുള്ളൂ ബാക്കി മുഴുവന്‍ ആറും ഏഴും ക്ലാസുകാരാ. കൂട്ടുകാരു മൊത്തം വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഈ പരിപാടി എന്താന്ന് അവര്‍ക്കൊന്നും അറിഞ്ഞുകൂടായിരുന്നതു കൊണ്ടാ അല്ലേല്‍ വേറെ വല്ലോരും കൂടി പേരു കൊടുത്തേനെ. സംഭവം ഇത്രേയുള്ളൂ എന്നറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും മുന്‍പേ പേരു കൊടുത്തവര്‍ക്ക്‌ മാത്രമായി മാഷ്‌ മല്‍സരം ചുരുക്കിക്കളഞ്ഞു. അതോണ്ടിനി ഏകപ്രതീക്ഷ ചാത്തനാ. ചുമ്മാ ഒന്ന് കൈവീശിക്കാണിക്കണമെന്നുണ്ടായിരുന്നു. അഥവാ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായാല്‍ കേള്‍ക്കേണ്ടി വരുന്ന കൂക്കിവിളികളെ ഓര്‍ത്തപ്പോള്‍ കൈ താനെ താണു.

വിസില്‍ മുഴങ്ങി, ചാത്തന്‍ കുതിച്ചു. വരയില്‍ ചവിട്ടിക്കൊണ്ട്‌ ഉയരാന്‍ ശ്രമിച്ച അതേ നിമിഷം ചാത്തന്റെ കണ്ണിലെന്തോ പ്രാണി കയറി. എന്തായാലും ആംഗിളു കറക്റ്റായതോണ്ട്‌ തെങ്ങിലിടിച്ചില്ല. ചാട്ടം തുടങ്ങിയപ്പോള്‍ തന്നെ കണ്ണടച്ചതു കാരണം സംഭവം ക്രാഷ്‌ ലാന്‍ഡിങ്ങായി. തെങ്ങിനടുത്ത്‌ നിന്ന മാഷും സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന മാഷും എല്ലാവരും ചാത്തന്‍ കണ്ണുതിരുമ്മി എഴുന്നേല്‍ക്കും മുന്‍പ്‌ മുന്നിലെത്തി.

എന്തെങ്കിലും പറ്റിയോ?

ആകാംഷാഭരിതരായ ഒരുകൂട്ടം കാണികള്‍ കയ്യടിക്കാന്‍ പോലും മറന്ന് വാ പൊളിച്ച്‌ നോക്കിനില്‍ക്കുന്നു. മുട്ടിന്റെ മോളീന്ന് അല്‍പം പ്ലാസ്റ്ററു പോയിട്ടുണ്ട്‌.അതൊക്കെ ആരു നോക്കുന്നു. തെങ്ങ്‌ കഴിഞ്ഞോ അത്‌ മാത്രമായിരുന്നു ചാത്തന്‍ പ്രാണിയിരിക്കുന്ന വലത്തേകണ്ണും അടച്ച്‌ പിടിച്ചോണ്ട്‌ നോക്കിയത്‌.

യെസ്‌ കഴിഞ്ഞിരിക്കുന്നു ചാത്തന്‍ മാത്രം തെങ്ങും തെങ്ങ്‌ നില്‍ക്കുന്ന പറമ്പും കഴിഞ്ഞ്‌ അടുത്ത്‌ പറമ്പിന്റെ തുടക്കത്തിലുള്ള താഴ്ചയില്‍ ലാന്‍ഡ്‌ ചെയ്തിരിക്കുന്നു!!! ലോകറിക്കോഡ്‌!!!. ഇനി എന്തിനാ ഈ മല്‍സര പ്രഹസനം ഒന്നാം സമ്മാനം ഇങ്ങെടുക്ക്‌ മാഷേ. എന്നാലും മൂന്ന് ചാന്‍സെന്നാ കേട്ടത്‌. അതും കൂടി ചാടിക്കളഞ്ഞേക്കാം. ക്യൂവിന്റെ പിന്നിലേക്ക്‌ നീങ്ങിയ ചാത്തനെ മാഷ്‌ വിളിച്ച്‌ വേറൊരു പയ്യന്റെ കൂടെ മുറിവിനു മരുന്നു വയ്ക്കാന്‍ പറഞ്ഞു വിട്ടു.

മരുന്ന് വച്ചിട്ട്‌ വന്നിട്ട്‌ ചാടാമായിരിക്കും അല്ലേ?

ചാത്തന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എന്തിന്‌ നീ പുറത്തായില്ലേ?

ഡിഷ്‌ ക്യാം(ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു ഇടിവെട്ടിയ സൗണ്ട്‌)

ഞാനോ അതെങ്ങനെ?

അതു മനസ്സിലായില്ലേ നീ ചാടാന്‍ തുടങ്ങിയ പറമ്പിന്റെ തൊട്ട്‌ താഴെ തന്നെയാ മൂക്കും കുത്തി വീണത്‌. തെങ്ങിന്റെ അടുത്ത്‌ പോലും എത്തീല.

ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ(കട്‌ ജഗതി ഇന്‍ മിന്നാരം)

വാല്‍ക്കഷ്ണം:
അങ്ങനെ മൈല്‍ കുറ്റി ഒന്ന് ഇവിടെ അവസാനിക്കുന്നു. അടുത്ത ഭാഗം ആറാംക്ലാസില്‍ കിഡീസ്‌ 50 മീറ്റര്‍ റെയ്‌സ്‌ അഥവാ ഒരു വിശ്വാസ വഞ്ചന.(അടുത്തൊന്നും പ്രതീക്ഷിക്കേണ്ട)