Friday, December 01, 2006

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സ്‌

ജോലി സംബന്ധമായി സര്‍ദാര്‍ജിമാരുടെ നാട്ടിലെത്തിയിട്ട്‌ അധികമായില്ല. കമ്പനിയില്‍ രണ്ട്‌ ഞാനടക്കം മൂന്ന് മുഴുമലയാളികളും രണ്ട്‌ മലയാളം എഴുതാനും വായിക്കാനും അറിയാത്ത മലയാളികളും രണ്ട്‌ മുല്ലപ്പെരിയാര്‍കാരും. രണ്ട്‌ ഹിന്ദിക്കാരും മാനേജരായി മറ്റൊരു നാട്ടുകാരനും.

കമ്പനിവക ഫ്ലാറ്റ്‌ ഉണ്ട്‌. ഹിന്ദിക്കാരൊഴികെ ഞങ്ങള്‍ ഏഴുപേര്‍ക്ക്‌ ഓടിക്കളിച്ച്‌ നടന്നാലും പിന്നേം സ്ഥലംബാക്കികിടക്കും. അത്‌ ഫ്ലാറ്റുകളുടെ ഒരു കൊച്ച്‌ കാടായിരുന്നു. വളരെ പ്ലാന്‍ഡായി പണിത സിറ്റിക്ക്‌ പുറത്ത്‌ അത്ര തന്നെ പ്ലാന്‍ഡായി പണിത കെട്ടിടസമുച്ചയങ്ങളില്‍ ഒന്ന്.

ഫ്ലാറ്റ്‌ ഗ്രൂപ്പിന്റെ നമ്പര്‍ അറിയില്ലേല്‍ ഒരു തവണ പോയ ഫ്ലാറ്റില്‍ രണ്ടാമത്തെ തവണ എത്തുക പ്രയാസം. കാരണം വഴികളെല്ലാം ഒരുപോലിരിക്കും. പക്ഷെ ശരിയായ വിലാസം അറിയുമെങ്കില്‍ ഒരു കൊച്ചു കുഞ്ഞിനു പോലും ആരോടും ചോദിക്കാതെ വഴി കണ്ടുപിടിക്കാം.

കമ്പനി സിറ്റിയുടെ ലിമിറ്റ്‌ കഴിയുന്നിടത്താണ്‌. ഞങ്ങള്‍ ഏഴ്‌ പേര്‍ക്ക്‌ അഞ്ച്‌ ബൈക്കുകളും. അതിനുമുന്‍പ്‌ വിരലിലെണ്ണാവുന്ന തവണ ഇരുചക്ര മോട്ടോര്‍ ശകടത്തിന്റെ പിന്നിലായി മാത്രം ഇരുന്നിട്ടുള്ള ചാത്തന്‍ "കേറെടാ" എന്നുള്ള ആജ്ഞ കേള്‍ക്കാത്ത അവസരങ്ങളില്‍ വെറും 20 മിനിറ്റ്‌ കൊണ്ട്‌ ഫ്ലാറ്റ്‌ മുതല്‍ ഓഫീസ്‌ വരെയുള്ള ദൂരം സ്വന്തം 'നടരാജാ മോട്ടോര്‍ സര്‍വീസില്‍' താണ്ടിക്കൊണ്ടിരുന്നു.

പെട്രോളടിക്കാന്‍ കാശ്‌ ഷെയര്‍ ചോദിക്കുന്നതു കൊണ്ടാണ്‌ ചാത്തന്‍ ഇ.മോ ശകടത്തില്‍ കയറാത്തതെന്നുള്ള ഒരു അപവാദം അക്കാലത്ത്‌ ശക്തമായി പ്രചാരത്തിലുണ്ടായിരുന്നു എന്നും അങ്ങേയറ്റം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.

കേരളത്തില്‍ നിന്നങ്ങോട്ട്‌ പോയ ആദ്യ അവസരത്തില്‍ ഒരു തവണ ബസ്സിലും പിന്നെ 2ഓ 3ഓ തവണ ഓട്ടോയിലും അല്ലാതെ അവിടെ വച്ച്‌ മറ്റൊരു വാഹനത്തിലും അവിടുത്തെ സാദാ വാഹനമായ സൈക്കിള്‍ റിക്ഷയില്‍ പോലും ചാത്തന്‍ കയറീട്ടില്ല എന്നറിയുമ്പോള്‍ മുകളില്‍ പറഞ്ഞ അപവാദത്തില്‍ കഴമ്പില്ല എന്നത്‌ സുവിദിതമാണാല്ലോ.

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ നടന്നുപോയാല്‍ മതി. പിന്നെ വല്ലപ്പോഴും ഒരു സിനിമ കാണാനോ, ആര്‍ക്കെങ്കിലും വല്ല ഷര്‍ട്ടോ പാന്റ്‌ മറ്റോ വാങ്ങണം എന്ന പേരില്‍ ശനിയാഴ്ച വൈകീട്ട്‌ എല്ലാരും കൂടി പഞ്ചപാണ്ഡവരുടെ പുറത്ത്‌ സിറ്റിയില്‍ പോകും.

മുഴുവന്‍ സിറ്റിയിലും കൂടി രണ്ടേ രണ്ട്‌ ട്രാഫിക്‌ ലൈറ്റുകളാണുള്ളതെന്നാണെന്റെ ഓര്‍മ്മ(ഞങ്ങള്‍ക്ക്‌ സിറ്റിയിലെത്താന്‍). ഒന്ന് സിറ്റിക്ക്‌ പുറത്ത്‌ ഞങ്ങളുടെ ഓഫീസിന്റെ തൊട്ടട്ടുത്ത്‌.പിന്നെ ഒന്നും കൂടി. ബാക്കി ഉള്ള എല്ലാ ജങ്ക്ഷനുകളിലും റൗണ്ട്‌ എബൗട്ടുകള്‍ മാത്രം.

ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനാ സുവര്‍ണ്ണകാലം സ്വപ്നം കാണാറുണ്ട്‌.

എങ്ങിനെ പോയാലും വഴി തെറ്റില്ല. കാരണം 'മധ്യ മാര്‍ഗ്‌' ആണ്‌ ഞങ്ങളുടെ പ്രധാന പാത. വഴിതെറ്റിയാലും ദിക്കും മാര്‍ഗുകളുടെ പേരും നോക്കി ആ പാതയില്‍ എളുപ്പം എത്തിച്ചേരാം.

മധ്യ മാര്‍ഗിനെപ്പറ്റിപ്പറയുകയാണെങ്കില്‍, ഇത്രവേഗത്തില്‍ കാറും ബസ്സും ബൈക്കും ചീറിപ്പായുന്ന ഒരു പ്രധാന പാത, സിറ്റിക്കകത്തായി ഇന്ത്യയില്‍ മറ്റ്‌ എവിടെയും കാണില്ല. എന്റെ കൂട്ടരെപ്പറ്റിപ്പറയുകയാണെങ്കില്‍. 74 kmph നു പോയി ഓവര്‍ സ്പീഡിനു ചെലാന്‍ കിട്ടിയത്‌ പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല എന്ന് കരുതുന്നവര്‍. കാരണം വെറും സാധാരണ സ്പീഡ്‌ 100 kmph നു മുകളിലാണ്‌.

ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല കുറേക്കാലം മുന്‍പ്‌ ഒരു പരസ്യമുണ്ടായിരുന്നു റോഡ്‌ സുരക്ഷയുടെ. ഹിന്ദി നടന്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന കുറേ വാഹനങ്ങളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌, അത്‌ ജമ്പ്‌ ചെയ്യിച്ച്‌ നിറയെ കമ്പികള്‍ ഉള്ള ഒരു ലോറിയുടെ മുകളില്‍ എത്തി. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതമാണെങ്കില്‍ താങ്കള്‍ നേരെ ആശുപത്രിയില്‍ അല്ല മുകളില്‍ എത്തിയേനെ" എന്ന് പറയുന്ന ഒന്ന്.

ഈ പരസ്യത്തില്‍ ഓവര്‍ടേക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ എല്ലാം നിര്‍ത്തിയിട്ടിരിക്കുന്നതാണ്‌. അതു അങ്ങനെ തന്നെ വേറൊരു ആംഗിള്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ക്ക്‌ അതും ഓടുന്നതായി തോന്നിയേനെ. ഇതു ഇപ്പോള്‍ പറയാന്‍ കാരണം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് വരുമ്പോള്‍ കൂടെവരുന്ന വാഹനങ്ങള്‍ എല്ലാം അതുപോലെ നിര്‍ത്തിയിട്ടിരിക്കുന്നതായാണ്‌ എനിക്ക്‌ തോന്നുക.

""ബൈക്കിന്റെ പിന്നിലിരുന്ന് ദൈവത്തെ വിളിച്ച്‌ വിളിച്ചാണ്‌ ചാത്തന്‍ ഒരു ദൈവ വിശ്വാസിയായത്‌.""

ഒരുദിവസം ഞങ്ങള്‍ പതിവ്‌ പോലെ ഷോപ്പിംഗ്‌ കഴിഞ്ഞ്‌ പറന്നുവരുമ്പോള്‍ പതിവില്ലാതെ ഒരു ചുവന്ന മാരുതി ഞങ്ങളെ അതേ വേഗത്തില്‍ പിന്തുടരുന്നു. ആദ്യം സംശയരോഗിക്ക്‌ മാത്രമേ സംശയം ഉണ്ടായിരുന്നുവെങ്കിലും. പതുക്കെ എല്ലാവര്‍ക്കും ബോധ്യമായി. മുന്‍പില്‍ കടന്നുപോകാന്‍ അവസരം കൊടുത്തിട്ടും പോകുന്നില്ല. ഇരുട്ടിയതുകൊണ്ട്‌ അകത്താരെന്നും വ്യക്തമല്ല.

സാദാപോലീസുകാര്‍ പോലും മെഷീന്‍ ഗണ്ണും പിടിച്ച്‌ നടക്കുന്ന നാട്ടില്‍ റിവോള്‍വറിലെ ആറു തിരകളും കഴിഞ്ഞാല്‍ ബാക്കിയുണ്ടാവേണ്ടതാര്‌ എന്ന തീരുമാനത്തില്‍ ഞങ്ങള്‍ക്കെത്താന്‍ കഴിയാത്തതിനാല്‍ ആറര മലയാളികളുടെ കൈക്കരുത്ത്‌ പരീക്ഷിക്കേണ്ടാന്നു വച്ചു.

പിന്നെ നടന്നതെന്താണെന്ന് എനിക്ക്‌ വലിയ അറിവൊന്നുമില്ല. കണ്ണ്‍ തുറന്നപ്പോള്‍ ഫ്ലാറ്റിന്റെ കോമ്പൗണ്ടില്‍ എത്തിയിരുന്നു. കുറേദൂരം ചുവന്ന മാരുതി ഞങ്ങളെ ചെയ്‌സ്‌ ചെയ്തെങ്കിലും അവര്‍ക്ക്‌ പിടികൊടുക്കാതെ പറപ്പിച്ച്‌ വിട്ട കഥ കുറച്ച്‌ ദിവസത്തേക്ക്‌ എല്ലാരും പറഞ്ഞു നടന്നു.

അടുത്ത ആഴ്ച അതേ ദിവസം അതേ സമയം അതേ വഴി. ഞങ്ങള്‍ അതേ സ്പീഡില്‍ കത്തിച്ച്‌ വരുന്നു. വഴിയിലെവിടെയോവച്ച്‌ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി. അയ്യോ ദേ വരുന്നു വില്ലന്‍ മാരുതി. നമ്പര്‍ ഒന്നും ഓര്‍മയില്ല പക്ഷേ ആ സ്പീഡില്‍ പോകുന്ന ഞങ്ങളുടെ പിറകേ എത്തണമെങ്കില്‍ മാരുതിയുടെ ഉദ്ദേശശുദ്ധിയെ കണ്ണുമടച്ച്‌ സംശയിക്കാം.

പഞ്ചപാണ്ഡവര്‍ മരണപ്പാച്ചില്‍ തുടങ്ങി. ചാത്തനിരുന്ന ശകടത്തിനെന്തോ കൊച്ചു പ്രശ്‌നം വലിയ പ്രശ്‌നം ചാത്തന്‍ അതിന്റെ മുകളില്‍ ഇരിപ്പുണ്ട്‌ എന്നതു തന്നെ. ശകടം സൈഡായി. സ്ഥലം അത്ര ശരിയല്ല ഒരു മനുഷ്യനേം കാണാനില്ല. വണ്ടി അവിടെ ഇട്ടിട്ടെങ്ങനെ ഓടും?

പിന്നാലെ കുതിച്ചു വന്ന ചുവന്ന വില്ലന്‍ ഒരു സഡന്‍ ബ്രേക്കിട്ടു അല്‍പം സ്കിഡ്‌ ചെയ്ത്‌ സൈഡായി. ഞങ്ങളുടെ ഇത്തിരി മുന്നിലായിട്ട്‌ നിര്‍ത്തി. വേലുത്തമ്പിദളവയ്ക്കും പഴശ്ശിരാജാവിനും ഏതോ സിങ്ങിന്റെ വെടിയേറ്റ്‌ ചാവാനാണോ യോഗം. എന്തായാലും മലയാളികളുടെ പേരു കളയില്ല. ഞങ്ങള്‍ ഒരുങ്ങിത്തന്നെ നിന്നു.

ബാക്ക്ഡോര്‍ തുറന്നു പുറത്തേക്ക്‌ ചാടിയവരെക്കണ്ട്‌ ഞങ്ങള്‍ രണ്ടും ഞെട്ടി. അഞ്ചാറു വയസ്സുവരുന്ന രണ്ട്‌ കുഞ്ഞു പെണ്‍കുട്ടികള്‍!!!!!! പിന്നാലെ ഒരു മുപ്പത്തഞ്ച്‌ വയസ്സ്‌ വരുന്ന ഒരു തനി മലയാളി ഇപ്രകാരം ഉവാച.

"നിങ്ങളൊക്കെ വീട്ടില്‍ പറഞ്ഞിട്ടാണോ ഇങ്ങോട്ട്‌ വന്നത്‌"

ചാത്തന്റെ മുഖം കണ്ടാല്‍ ആരും കണ്ണടച്ചു പറയും മലയാളിയാണെന്ന്. പക്ഷേ ഇപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ടല്ലോ പിന്നെ????

"എങ്ങിനെ മനസ്സിലായി?"

"KL registration ല്‍ ഉള്ള വണ്ടിയും വച്ച്‌ ഈ സ്പീഡില്‍ ഇതിലൂടെ പോകുന്നവര്‍ മലയാളികളാണെന്ന് പിന്നെ മൈക്ക്‌ വച്ച്‌ പറയണോ"

ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത്‌ തന്നെ താമസിച്ചിരുന്ന ആ ചേട്ടനും കുടുംബവും കുറേ ദിവസമായി മറുനാട്ടില്‍ പറന്നു നടക്കുന്ന ഈ മലയാളി മണ്ടന്മാരെ നമ്പര്‍ പ്ലേറ്റും നോക്കി പിന്തുടരുന്നു. ഇന്നാണ്‌ കൈയ്യില്‍ പെട്ടത്‌. അതും അബദ്ധവശാല്‍.

ഒരു മറുനാടന്‍ മലയാളിക്ക്‌ ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ എത്രമാത്രം സന്തോഷമുണ്ടാക്കുമെന്ന് മറുനാടന്‍ മലയാളികള്‍ നിറഞ്ഞ ബ്ലോഗര്‍ സമൂഹത്തോട്‌ ചാത്തന്‍ പറയേണ്ടല്ലോ......

6 comments:

കുട്ടിച്ചാത്തന്‍ said...

വലിച്ചു നീട്ടി വലിച്ചു നീട്ടി വലുതാക്കിയ ഒരു കൊച്ചു ഞെട്ടല്‍ കഥ...

സു | Su said...

എവിടം വരെ ഓടി? പറഞ്ഞില്ലെങ്കിലും, അവസാനം, അവര്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നിങ്ങള്‍ ഓടി എന്ന് എനിക്കറിയാം ;)

Siju | സിജു said...

പെട്രോളിന്റെ ഷെയര്‍ കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ലിഫ്റ്റ് ചോദിക്കാതിരുന്നതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു

Anonymous said...

yenney enthina engane desp aakkunne :(

Jishnu R said...

നന്നായി
കുട്ടിച്ചാത്തോ..
പേരു കണ്ടപ്പോഴേക്കും
എനിക്ക്‌ ക്ഷ പിടിച്ചു
30 ദിവസം കഴിഞ്ഞ്‌ ബാക്കി ആലോചിക്കാം
നമ്മള്‍ രണ്ടാളും ഒന്നിച്ചു നിന്നാ
ഈ ബൂലോകം തന്നെ മാറ്റി മറിക്കാം
urava4u.blog spot.com
വരൂ ................


സ്നേഹിക്കാന്‍ മാത്രമറിയുന്ന
പാവം പാവം
കുRuക്കന്‍

മുസാഫിര്‍ said...

ആ‍ ചേയ്സു നല്ല രസായി കേട്ടോ.