Thursday, June 28, 2018


ഇടയ്ക്കൊരു ഒരു അർജെന്റൈൻ വീരഗാഥ

മറഡോണയുടെ കാലം മുതല്‍ക്കേ ആരാധകരുടെ ചങ്കിടിപ്പിച്ച്‌ ഇഞ്ചപ്പരുവമാക്കിയിട്ടേ അര്‍ജന്‍ന്റീന ഗ്രൂപ്പ്‌ റൗണ്ട്‌ കടന്ന്‌ കൂടാറുള്ളൂ. ഇത്തവണേം പതിവു തെറ്റിച്ചില്ല.

കഴിഞ്ഞകളിയ്ക്ക്‌ ഐസ്ഫ്രൂട്ട്‌ കച്ചവടക്കാര്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ബസ്സ്‌ പാര്‍ക്ക്‌ ചെയ്ത്‌ വഴിയടച്ചപ്പോള്‍ നൈജീരിയ ഇത്തിരി കൂടി കടന്ന്‌ ചിന്തിച്ചു. അഞ്ച്‌ ബോഗി വച്ച ട്രെയിന്‍ തന്നെ ഉണ്ടാക്കി ബോക്സിനു പുറത്ത്‌ കൊണ്ടുവന്നു പാര്‍ക്ക്‌ ചെയ്തു കളഞ്ഞു. നൂലു പിടിച്ച്‌ ലൈന്‍ വരയ്ക്കുന്ന കൃത്യതയോടെ നിന്ന ആ അഞ്ചു ബോഗികള്‍ക്കിടയിലൂടെ കടക്കാന്‍ മെസ്സിയ്ക്കും കൂട്ടര്‍ക്കും പിടിപ്പത്‌ പണിയായിരുന്നു. ജയിച്ചേ മതിയാവൂ എന്നതു കൊണ്ട്‌ തുടക്കത്തിലേ ആക്രമിച്ച്‌ കളിച്ച നീലപ്പടയ്ക്ക്‌ ഗോള്‍ മാത്രം കണ്ടെത്താനായില്ല. എന്നാല്‍ ട്രോളുകള്‍ വായിച്ചാവണം മെസ്സിയെ കാര്യമായി പൂട്ടാന്‍ നൈജൂസ്‌ നോക്കിയില്ല.

പറ്റിയ അബദ്ധം അവരു മനസ്സിലാക്കിയത്‌ ട്രെയിന്‍ കയറാന്‍ കാത്ത്‌ നിന്ന മെസ്സി ബനേഗാ ക്രോര്‍പതി നീട്ടിയ പന്തുമായി പാളവും കടന്ന്‌ മുന്നേറിയപ്പോഴാണ്‌. ഒരുകാലു തന്നെ മെസ്സിയുടെ പാന്റ്‌ സൈസിന്റെ വലിപ്പമുള്ള ഡിഫന്റര്‍ കൂടെ ഓടി തടുക്കാന്‍ പരമാവധി നോക്കിയെങ്കിലും മെസ്സി ഡിഫന്ററുടെ കാലിന്റെ അര ഇഞ്ച്‌ മുന്നിലൂടെയും ഗോളിയുടെ കൈയ്യുടെ അര ഇഞ്ച്‌ പുറത്തൂടെയും ഉള്ള ഗ്യാപ്പിലൂടെ ഗോളടിച്ച്‌ മിടുക്കനായി. ട്രോളില്‍ പറയും പോലെ ഉയിര്‍പ്പൊന്നുമല്ല എണ്ണം പറഞ്ഞ ഒരു കലകലക്കന്‍ ഗോള്‍

1-0.

അതുവരെ ടെന്‍ഷനോടെ കളിച്ച മെസ്സിയും കൂട്ടരും മഴക്കോളു മാറി വെയിലുവന്നതു പോലെ തെളിഞ്ഞു കളിച്ചു തുടങ്ങി. നൈജൂസ്‌ അതോടെ മെസ്സിയെ പൂട്ടി. എന്നാലും സമാധാനത്തോടെ അര്‍ജന്റീന ചായകുടിക്കാന്‍ പോയി, ആരാധകരു മൂത്രമൊഴിക്കാനും.

മാലാഖ മറിയ, ഗ്രീക്ക്‌ ദേവന്‍ താടിക്കാരന്‍ ഒക്കെ ഇത്തവണ ഒന്നിനും കൊള്ളൂലാന്ന്‌ പിന്നേം പിന്നേം തെളിയിച്ച്‌ കൊണ്ടിരുന്നു. ഇടയ്ക്ക്‌ മാലാഖ ഗോളിമാത്രമുള്ള പോസ്റ്റിലേയ്ക്ക്‌ ആട്‌ മേയ്ക്കാന്‍ പോയി. വല്ല ചെന്നായേം സൈഡിലുണ്ടോന്ന്‌ തുറിച്ച്‌ നോക്കി ഓടുന്നതിനിടയില്‍ ഏതോ ഡിഫന്റര്‍ ഒന്ന്‌ തൊട്ടു എന്നും പറഞ്ഞ്‌ മാലാഖ ബോക്സിനുള്ളിലേയ്ക്ക്‌ ചിറകൊടിഞ്ഞ്‌ വീണു.ഇച്ചിരി സല്‍മാന്‍ ഖാന്റെ നോക്ക്ഡ്‌ നീസ്‌ ഉണ്ടോ മാലാഖയ്ക്കെന്നൊരു സംശയമില്ലാതില്ല. പെനാല്‍റ്റിയ്ക്ക്‌ വേണ്ടി ഒത്തിരി കരഞ്ഞെങ്കിലും മെസ്സി "ആരാധകനായ" റഫറി സമ്മതിച്ചില്ല.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഗോളിയ്ക്കും ഡിഫന്റര്‍മാര്‍ക്കുമിടയിലുള്ള ബാക്ക്‌പാസുകള്‍ പലതും മൂസാക്കയും കൂട്ടരും ഇടയ്ക്കിടെ ഓടിപ്പിടിച്ചു. ഒരു ആകാശം നോക്കി നൈജു ആളില്ലാസമയത്ത്‌ കിട്ടിയ പന്ത്‌ ഇടത്തേക്കോ വലത്തേക്കോ ഏത്‌ പോസ്റ്റിലേയ്ക്കടിക്കണം എന്ന്‌ ഗണിയ്ക്കാന്‍ കാണിപ്പയ്യൂരിനെ വിളിച്ചാ മതിയോ എന്നാലോചിക്കുമ്പോഴേയ്ക്കും മഷ്രൂം തലയന്‍ മാഷറാനോ ഫുള്‍ ലെങ്ങ്ത്‌ ഡൈവ്‌ ചെയ്ത്‌ രക്ഷപ്പെടുത്തി. വീണുകിട്ടിയ കോര്‍ണര്‍ നൈജൂസ്‌ എടുക്കുമ്പോള്‍ ദംഗല്‍ സിനിമയില്‍ 5 പോയിന്റ്‌ ഒരുമിച്ച്‌ കിട്ടിയ ഗുസ്തി അടവ്‌, നേരത്തെ മാലാഖയെ ഞോണ്ടിയ ഡിഫന്റര്‍ക്കിട്ട്‌ കൂണ്‍ തലയന്റെ വഹ. അരയില്‍ ചുറ്റിപ്പിടിച്ച്‌ എടുത്ത്‌ മലര്‍ത്തി ഗോള്‍ ലൈനിന്റെ പുറത്തേക്കിട്ടു. റഫറി പിടിച്ച്‌ പെനാല്‍റ്റി കൊടുത്തു. ഗോളി ഞാനത്ര മിടുക്കനൊന്നുമല്ലാന്ന്‌ വന്ന പന്തിനോട്‌ പറഞ്ഞേച്ച്‌ എതിര്‍ദിശയിലേക്ക്‌ ചാടിയൊഴിഞ്ഞു.

1-1.

അപ്പുറത്തേ കണ്ടത്തില്‍ ക്രൊയേഷ്യന്‍ വയസ്സന്‍ പട 1-0 നു ലീഡ്‌ ചെയ്തോണ്ടിരുന്നതും 1-1 ആയി. അര്‍ജുവോ ഐസുവോ അടുത്ത റൗണ്ടിലേക്കെന്ന്‌ നോക്കിനില്‍ക്കുമ്പോള്‍ നൈജു ചാടി ഇടങ്കോലിട്ടിരിക്കുന്നു.

ഓടാനറിയാത്ത മാലാഖയേയും വേറൊരാളേയും മാറ്റിയിട്ടും ഗോള്‍ മാത്രം വന്നില്ല. മഷ്രൂം തലയന്റെ മണ്ടത്തരം കാരണമാണ്‌ പെനാല്‍റ്റി വഴങ്ങിയതെങ്കിലും പുരികം പൊട്ടി ചോര വാര്‍ന്നിട്ടും ബാഹുബലി സ്റ്റെയിലില്‍ മഷ്രു പൊരുതിയതുകൊണ്ടാണ്‌ ഒട്ടേറെ പ്രത്യാക്രമണങ്ങള്‍ ഹാഫ്‌ലൈന്‍ പോലും കടന്ന്‌ അര്‍ജന്റൈന്‍ സൈഡിലെത്താതിരുന്നത്‌. ആ ആത്മാര്‍ത്ഥതയ്ക്ക്‌ ഒരു സല്യൂട്ട്‌.

അര്‍ജന്റൈന്‍ ബോക്സില്‍ ഉയര്‍ന്ന്‌ ചാടിയ റോജോയുടെ തലയില്‍ കൊണ്ട പന്ത്‌ കയ്യിലും ഉരസി നൈജു ഫോര്‍വേഡിന്‌. അങ്ങേരത്‌ പൂക്കുറ്റിയാക്കി കളഞ്ഞിട്ട്‌ പിന്നെം പെനാല്‍റ്റി വേണോന്ന്‌ നിലവിളി. കൊടുക്കാന്‍ ഭാവമില്ലാന്ന്‌ റഫറി V R നോക്കാന്‍ പോവുമ്പോള്‍ തന്നെ മുഖത്തെഴുതി വച്ചിട്ടുണ്ടായിരുന്നു.

കളി തീരാന്‍ മിനിട്ടുകള്‍ ബാക്കി. ഫാന്‍സ്‌ റഷ്യേന്ന്‌ തിരിച്ച്‌ പോരാന്‍ irctc സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ തുടങ്ങി.പിള്ളേരൊക്കെ കരച്ചിലിന്റെ വക്കത്തെത്തി, പുഴക്കരയില്‍ പോലീസ്‌ പെട്രോളിംഗ്‌ ഉച്ചസ്ഥായിയില്‍.

ഉറച്ച പെനാല്‍റ്റി റഫറി കൊടുക്കാഞ്ഞത്‌ കണ്ടപ്പോഴാണ് റോജോയ്ക്ക്‌ ഇത്‌ തന്റെ ദിവസമാണെന്ന്‌ ബോധോദയം ഉണ്ടായതും നൈജീരിയന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ തന്റെ കാലില്‍ കിട്ടിയ പന്ത്‌ പതിവുപോലെ ഒന്ന്‌ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതും.

അതേ ഇന്നാ റോസാപ്പുവിന്റെ ദിവസമായിരുന്നു ക്ലിയര്‍ ചെയ്ത പന്ത്‌ വലയ്ക്കുള്ളില്‍ ! മെസ്സി റോജോടെ പുറത്ത്‌ കയറി horse man ആയി. ഫാന്‍സ്‌ ആനന്ദക്കണ്ണീരില്‍ മുങ്ങി. പോരാഞ്ഞ്‌ വയസ്സന്‍ പട ഐസ്ഫ്രൂട്ട്‌ കച്ചോടക്കാരെ അടിച്ചോടിച്ചെന്ന വാര്‍ത്തയും. സന്തോഷം സഹിക്കാനാവതെ മെസ്സി ഓടിപ്പോയി ഒരു മഞ്ഞക്കാര്‍ഡുവരെ ചോദിച്ചു വാങ്ങി.

ഫൈനല്‍ വിസില്‍ 2-1.

വാല്‍ക്കഷ്ണം: കേരളത്തിലെ കുറേ കോഴികള്‍ പതിവില്ലാതെ പാതിരാത്രിയ്ക്ക്‌ കൂട്ടക്കൂവല്‍ക്കരച്ചില്‍ നടത്തി. പുത്തന്‍ ഫ്ലക്സ്‌ മറ കിട്ടും മുന്‍പേ മിഥുനത്തിലെ മഴ ഇനിയും കുറേ കൊള്ളണമല്ലോ എന്നോര്‍ത്താവും.

2 comments:

VINOD.T.V said...

വൽസ കിടിലൻ

Finix said...

കുടുക്കി തിമിർത്തു കലക്കി