Sunday, November 02, 2008

ഹോട്ടല്‍ വല്യമ്മ ഇന്റര്‍ നാഷണല്‍

സെക്രട്ടേറിയറ്റിന്റെ മുന്‍വശത്ത്‌ സമരപ്പന്തലുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്‌. സാധാരണ ബസ്സിലായിരിക്കുമ്പോള്‍ അതങ്ങനെ ശ്രദ്ധിക്കുക പതിവില്ല. എന്നാല്‍ അന്നൊരു ദിവസം വൈകീട്ട്‌ സമരപ്പന്തലില്‍ എങ്ങോ കണ്ട്‌ മറന്ന ഒരു മുഖം മിന്നി മറഞ്ഞപോലെ.

താമസസ്ഥലത്തെത്തി, കണ്ടുമറന്ന മുഖങ്ങള്‍ മനസ്സിലേക്ക്‌ വീണ്ടും വീണ്ടും കയറ്റിയിറക്കി. അതേ അതവര്‍ തന്നെ സഹമുറിയന്‍ സഹപാഠിയും കൂടെയായതോണ്ട്‌ അവനോട്‌ ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയേക്കാം.

എടാ നമ്മളുടെ കോളേജിനടുത്ത്‌ കുറച്ച്‌ കാലം ഒരു വല്യമ്മ ഹോട്ടല്‍ നടത്തിയിരുന്നില്ലേ നിനക്കാ ഹോട്ടലിന്റെ പേര്‌ ഓര്‍മ്മയുണ്ടോ? ആ വല്യമ്മയെ ഇന്നു ഞാന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിലെ ഏതോ സമരപ്പന്തലില്‍ കണ്ടു.

ഒന്നു പോടാ അവരങ്ങ്‌ കേരളത്തിന്റെ മറ്റേ അറ്റത്ത്‌ അവരെപ്പോലെ വേറെ വല്ലോരും ആയിരിക്കും. വല്യമ്മയുടെയും വല്യമ്മയുടെ പകുതി സന്യാസിയെപ്പോലിരിക്കുന്ന താടിക്കാരന്‍ ഭര്‍ത്താവിന്റെ പേര്‌ അന്ന് രാത്രി ചുമ്മാ ഓര്‍ത്തെടുത്തു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു രാവിലെ പത്രവുമെടുത്ത്‌ സഹമുറിയന്‍ ഓടിവന്നപ്പോള്‍ ഞങ്ങള്‍ രണ്ട്‌ പേരും ശരിക്കും ഞെട്ടി, വല്യമ്മയുടെയും ഭര്‍ത്താവിന്റെയും പേരും വാര്‍ത്തയും!. അവരു കാസര്‍ഗോഡ്‌ നിന്നാണെന്നും ഭര്‍ത്താവിന്റെ എന്തോ പെന്‍ഷന്‍ ശരിയാക്കാന്‍ വേണ്ടി കുടുംബം മൊത്തം സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കുറച്ച്‌ ദിവസമായി സമരത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ അവരുടെ ഭര്‍ത്താവ്‌ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചെന്നും ഒക്കെയായിരുന്നു വാര്‍ത്ത.

ഞങ്ങള്‍ അന്വേഷിച്ച്‌ ചെന്നപ്പോഴേക്ക്‌ അവരൊക്കെ തിരിച്ച്‌ നാട്ടിലേക്ക്‌ പോയിരുന്നു. തിരിച്ചു വരും വഴി വീണ്ടും ആ വാല്‍സല്യം നിറഞ്ഞ ചിരി മനസ്സില്‍ മിന്നിമറഞ്ഞു, ഒരു നിസ്സഹായത മനസ്സില്‍ തളം കെട്ടി നിന്നു.

സിനിമയിലെ ഫ്ലാഷ്‌ ബാക്ക്‌ പോലെ കോളേജുകാലം വീണ്ടും മനസ്സില്‍ തെളിഞ്ഞു. കോളേജ്‌ ക്യാന്റീനു പിന്നിലായി അല്‍പം മാറിയായിരുന്നു വല്യമ്മയുടെ ഹോട്ടല്‍. ഒരു വര്‍ഷമേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അവിടെ ആകെ പുട്ടും കടലയും മാത്രമേ കാണൂ. ഉച്ചയ്ക്ക്‌ ഊണും. നല്ല രുചിയായിരുന്നെങ്കിലും രാവിലെ എല്ലാവരും താമസസ്ഥലത്തിനടുത്ത്‌ നിന്ന് കഴിച്ചിട്ട്‌ വരുന്നതു കൊണ്ട്‌ തിരക്ക്‌ തുലോം കുറവായിരുന്നു. വല്യപ്പന്‍ അന്നേ ഒരു സന്യാസി മാതിരി താടിയൊക്കെ നീട്ടി പുറത്ത്‌ കാഷ്‌ കൗണ്ടറില്‍ ഇരിപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാചകവും വിളമ്പലും ഒക്കെ വല്യമ്മ തനിച്ചും.

ചാത്തനും കൂട്ടരും കോളേജില്‍ നിന്ന് നടക്കാവുന്ന ദൂരത്ത്‌ താമസിച്ചിരുന്നതിനാല്‍ രാവിലെ ഞങ്ങള്‍ വല്യമ്മയുടെ ഹോട്ടലില്‍ പതിവുകാരായിരുന്നു. അവിടെ നിന്നാണ്‌ ചാത്തന്‍ വെള്ളക്കടല കൊണ്ട്‌ കടലക്കറിയുണ്ടാവും എന്ന് പഠിക്കുന്നത്‌, കറിക്കൊപ്പം പഞ്ചസാര കൂട്ടാന്‍ തന്നതും അവിടെ നിന്ന് തന്നെ!!!.

അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ പുട്ടിന്റെ കാര്യം, ഒരു കുറ്റിയില്‍ മൂന്ന് പുട്ടുണ്ടാവും രണ്ടെണ്ണം വലുതും ഒരേ അളവിലുള്ളതും ഒരെണ്ണം ഇത്തിരി ചെറുതും. ഒരു പ്ലേറ്റ്‌ പുട്ടും കറിയും ചോദിച്ചാല്‍ ഒരു വല്യപുട്ടും ഒരു ചെറിയപുട്ടും കറിയുമോ രണ്ട്‌ വല്യപുട്ടും കറിയുമോ ആണ്‌ സാധാരണ കിട്ടുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരെ ആര്‍ത്തിയില്ലാത്തതു കൊണ്ടോ ആസ്വദിച്ച്‌ കഴിക്കണമെന്ന വാശിയുള്ളതു കൊണ്ടോ എന്താന്നറിയില്ല ഏറ്റവും ആദ്യം ചാത്തനു വിളമ്പിയാലും ഏറ്റവും അവസാനമേ ചാത്തന്‍ ഉണ്ടെണീക്കാറുള്ളൂ. അല്ലാതെ അവിടുള്ളതു മൊത്തം തിന്നു തീര്‍ത്തിട്ടേ എഴുന്നേല്‍ക്കൂ എന്ന് അര്‍ത്ഥമില്ലാ എന്ന് ഊന്നി ഊന്നി പറയുകയാണ്‌.

കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചാത്തനൊരു കാര്യം കണ്ടുപിടിച്ചു കൂടെ കഴിക്കാനിരിക്കുന്നവര്‍ക്കെല്ലാം പുട്ടിന്റെ മേല്‍ പറഞ്ഞ അളവുകളിലാണ്‌ കിട്ടിക്കോണ്ടിരുന്നതെങ്കിലും ചാത്തനുമാത്രം രണ്ട്‌ കഷ്ണം പുട്ടും ചെറുത്‌ തന്നെയാണ്‌ കിട്ടുന്നത്‌.

ഒരു ദിവസം ക്ഷമിച്ചു, തിരക്കിനിടയില്‍ മാറിപ്പോയതാവാം.പിന്നേം രണ്ട്‌ മൂന്ന് ദിവസം കൂടി ക്ഷമിച്ചു, യാദൃശ്ചികമാവാം. പിന്നേം ആവര്‍ത്തിച്ചപ്പോള്‍ ചാത്തന്റെ ക്ഷമ നശിച്ചു. പൊട്ടിത്തെറിച്ചു.

ഇതെന്തു പരിപാടിയാ എനിക്കെപ്പോഴും പുട്ടിന്റെ ചെറിയ കഷ്ണങ്ങള്‍ മാത്രം. ഒന്നെങ്കിലും വലുതു തരണം.

പെട്ടന്നുണ്ടായ ഒരു ഞെട്ടലില്‍ നിന്നും മോചിതയായ വല്യമ്മ ഒരു ചിരിചിരിച്ചു, എന്നിട്ട്‌ പുറത്തുള്ള ഭര്‍ത്താവിനെ നീട്ടി വിളിച്ചു. ദേ ഈ കൊച്ചന്‍ പറയുന്നതു കേട്ടോ. ഞാന്‍ പറയാറില്ലേ ഇവന്‍ നമ്മുടെ അനിക്കുട്ടന്റെ പോലെയാ എന്ന്, ഇപ്പോള്‍ അവനെപ്പോലെ തന്നെ കണക്കുപറഞ്ഞതും കണ്ടോ....

വല്യപ്പനും അകത്തേക്കു വന്നു. നീ അവനു രണ്ട്‌ വല്യകഷ്ണം പുട്ട്‌ തന്നെ കൊടുക്കെടീ.

ചാത്തനാകെ ഐസായി, പിന്നെ വീണുകിടക്കുന്നിടത്തൂന്ന് കരകയറാനുള്ള ശ്രമമെന്ന നിലയില്‍ ചോദിച്ചു, ആരാ ഈ അനിക്കുട്ടന്‍.

അവന്‍ ഞങ്ങളുടെ രണ്ടാമത്തെ മകനാ, നിന്നെപ്പോലെ മെലിഞ്ഞുണങ്ങിയിരുന്നെങ്കിലും ഭക്ഷണക്കാര്യത്തില്‍ ഇതേപോലെ കണക്കുപറഞ്ഞിരുന്നു.

ഇപ്പോളെവിടാ?

ഇല്ല....വല്യപ്പന്‍ തിരിച്ച്‌ പുറത്തേക്ക്‌ പോയി.

പിന്നെ എല്ലാദിവസവും ചാത്തനവിടെ വിവിഐപി പരിഗണനയായിരുന്നു.

എടാ സ്റ്റോപ്പെത്തി ഇറങ്ങുന്നില്ലേ.

രണ്ടാമത്തെ മകനല്ലേ ഇല്ലാതിരുന്നുള്ളൂ അവരുടെ മറ്റു മക്കള്‍ കാണില്ലേ? അവരൊക്കെ ഉപേക്ഷിച്ചു പോയതോണ്ടാവുമോ വയസ്സുകാലത്ത്‌ ഉപവാസത്തിനു വരേണ്ടിവന്നത്‌? ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......

38 comments:

കുട്ടിച്ചാത്തന്‍ said...

ഒരു നിറം മങ്ങാത്ത ഓര്‍മ്മ.... അത്രമാത്രം....

തമാശന്‍ said...

ഈ ചാത്തനേറ് പ്രയോഗം കണ്ണൂരാണോ...
പറഞ്ഞ് വരുമ്പം ഞമ്മള് പരിച്യക്കാരാകുഒ..
...ഇല്ല ഈ പാവപ്പെട്ടവനുമായിട്ട്....

തമാശന്‍ said...

ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......
നന്നായിരിക്കുന്നു....

പ്രയാസി said...

:(

ഇടക്കിച്ചിരി തമാശ പറഞ്ഞെങ്കിലും ചാത്താ വായിച്ചിട്ട് സ്മൈലാന്‍ തോന്നുന്നില്ല

അവസാന കാലത്ത് ആരും ഇല്ലായിരുന്നിരിക്കും

വി.ഐ.പി പരിഗണന കൊടുത്ത ചാത്തന്‍ പോലും

ബിന്ദു കെ പി said...

അവരൊക്കെ ഉപേക്ഷിച്ചു പോയതോണ്ടാവുമോ വയസ്സുകാലത്ത്‌ ഉപവാസത്തിനു വരേണ്ടിവന്നത്?

അവരെപ്പറ്റി ഇങ്ങനെ ചിന്തിക്കാനുള്ള ഈ സന്മനസ്സ് തന്നെ ധാരാളം ചാത്താ...

Unknown said...

കൊള്ളാം നന്നായിരിക്കുനു

ഹരീഷ് തൊടുപുഴ said...

ചാത്തൂസെ;
ജീവിതം ഇങ്ങനെയൊക്കെയാണ് കെട്ടോ, നമ്മുടെ ഒക്കെ കാലം വരുമ്പോള്‍ എന്താകുമോ എന്തോ??

ആ ഫോട്ടോയില്‍ കാണുന്നത് കുട്ടിച്ചാത്ത‍നാണോ??

BS Madai said...

കുട്ടിച്ചാത്താ,

നടാടെയാണു. ചാത്തനേറു പലടത്തും കാണാറുണ്ട്.... ഇഷ്ടായി. ഇനിയും കാണാം. ആ വല്യമ്മക്ക് നല്ലതുമാത്രം ആശംസിക്കാം....

കുഞ്ഞിക്കിളി said...

valarey involved aay ppoy!!
Title kandappo ingane senti aakkum ennu vichaarichilla..

avare patti orkkaanulla nalla manasu undaayallo...

ശ്രീ said...

അവസാന കാലത്ത് ആരും നോക്കാന്‍ ഇല്ലായിരുന്നിരിയ്ക്കും.

അരുണ്‍ കരിമുട്ടം said...

വിവരണം കലക്കി ചാത്താ,നല്ല ഓര്‍മ്മകള്‍

മാണിക്യം said...

പേരു വായിച്ചിട്ട് വല്ല ചിരിക്കും വക
എന്ന് ഓര്‍ത്താണു വായിച്ചു തുടങ്ങിയത്
ആകെ ഒരു വല്ലാത്ത കൊളുത്തി വലിച്ചില്‍.
ഇനിയുള്ള കാലത്ത് ഇതേ പോലുള്ള
‘വല്യമ്മയും’ ‘വല്ല്യപ്പനും’ എണ്ണം കൂടും....
കുട്ടിച്ചാത്തന്റെ സന്മനസ്സ് കണ്ടു ...

പേടിരോഗയ്യര്‍ C.B.I said...

കഷ്ടം .. അവസാനകാലത്ത് എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരു പാട് മുഖങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത്‌വന്നതോര്‍ത്തുപോയി.

ശ്രീലാല്‍ said...

നൊമ്പരപ്പെടുത്തിയ കുറിപ്പ്.

krish | കൃഷ് said...

എന്താ പറയ്യ്യാ ചാത്താ. വയസ്സാവുമ്പോ എല്ലാവരും ഒറ്റപ്പെടുകയല്ലേ.

Anil cheleri kumaran said...

''ഊന്നി ഊന്നി പറയുകയാണ്‌''
കലക്കി മാഷേ..
പാവം വല്ല്യമ്മ അല്ലേ.

മനോജ് കുമാർ വട്ടക്കാട്ട് said...

ചാത്ത്സ്, വാര്‍ദ്ധക്യത്തിന്റെ ശാപങ്ങള്‍ ഏറെയാണ്. നിസ്സഹായരായിപ്പോകുന്ന ഒരുപാട് വൃദ്ധരെ നമുക്ക് ചുറ്റും കാണാം.

ഉപാസന || Upasana said...

ചാത്താ,

വായിച്ചു.
ആകസ്മികമായുണ്ടായ സംഭവവും അതില്‍ നിന്ന് ഉയിര്‍ കൊണ്ട ഓര്‍മ്മകളും നന്നായി കോറിയിരിയ്ക്കുന്നു.

ചാത്തന് കുറച്ച് കൂടെ ഡീറ്റെയിത്സ് എഴുതാമായിരുന്നു.
2-3 മാസം ആ ചായക്കടേന്ന് ഫുഡ് അടിച്ചയാളല്ലേ. എന്നിട്ടും ഇത്രയേ അറിയൂ. ചായക്കടേടെ ചെറിയ വിവരണമൊന്നും തന്നില്ലല്ലോ..? ;-)

പോസ്റ്റിന്റെ അവസാനം മനസ്സില്‍ ചെറിയൊരു ഫീലിങ്.
ആശംസകള്‍.
:-)
ഉപാസന

ദിലീപ് വിശ്വനാഥ് said...

മക്കളെക്കണ്ടും മാമ്പൂകണ്ടും......

Tomkid! said...

ഒരു ദീര്‍ഘ നിശ്വാസം.....

കുഞ്ഞന്‍ said...

ഇനി ആ വെല്യമ്മ മരിച്ചുകഴിയുമ്പോള്‍ പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവു വരുകയും അത് മറയില്‍ നിന്നും പുറത്തുവരുന്ന മക്കള്‍ കൈപറ്റുകയും മാതാപിതാക്കളെ അപ്പോള്‍ നന്ദിയോടെ സ്മരിക്കുകയും ചെയ്യും..!

ശ്രീ ചാത്തന്‍സ്..പുട്ടിന്റെ കഥ രസകരമായിട്ടൊ, എന്നാലും പന്തിയില്‍ പക്ഷാഭേദം കാണിക്കുന്നതിനെതിരെ പ്രതികരിച്ചതിന് ഒരു കൈയ്യടി..!

smitha adharsh said...

ഒരുപാടു വല്യമ്മ മാര്‍ ഉണ്ട് ഇങ്ങനെ..നമുക്കു ചുറ്റും.
നല്ല വിവരണം.ഇഷ്ടായി.

കുട്ടിച്ചാത്തന്‍ said...

തമാശന്‍: ആ പ്രയോഗം കണ്ണൂരല്ല ബ്ലോഗൂരാ,അവിടെം ഇവിടെം ഒക്കെ കാണാം. “പറഞ്ഞ് വരുമ്പം “ പരിചയക്കാരാവാന്‍ പ്രൊഫൈലില്‍ ഒന്നും കാണുന്നില്ലാലോ?

പ്രയാസി: അതെ നിനക്കിനി സ്മൈലാന്‍ തോന്നുകേയില്ല(പെണ്ണ് കെട്ടീന്നോ കെട്ടാന്‍ പോണൂന്നോ ഒക്കെ കേട്ടിരുന്നല്ലേ)

ബിന്ദുച്ചേച്ചീ: അവസാന വാചകം തന്നെ മറുപടി, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
അനൂപ് മാഷേ: നന്ദി.

ഹരീഷ് ചേട്ടായീ: എന്തോ ഈ പ്രായത്തില്‍ നമ്മള്‍ വരാന്‍ പോകുന്നതിനെപ്പറ്റി ഒന്നും ഓര്‍ക്കുന്നില്ല.അതേ(കാണാന്‍ കൊള്ളാവുന്ന ആ ഒരു ഫോട്ടോയേ കിട്ടിയുള്ളൂ‍)

മാടായിക്കാരാ: ഇനിയും വരു ഇതു വഴി,പഴയ പോസ്റ്റുകളും വായിച്ചു നോക്കൂ കൊള്ളാവുന്ന ഒന്നു രണ്ടെണ്ണമെങ്കിലും കണ്ടേക്കും.

Kunjikili : ടൈറ്റില്‍ ആളെക്കൂട്ടാനുള്ള തന്ത്രം മാത്രം(ബ്ലോഗില്‍ സെന്റിക്ക് വല്യ മാര്‍ക്കറ്റില്യാന്നേ)
ശ്രീ: ആവാം, സുഖമായിരിക്കട്ടെ എവിടെയായാലും.

കുട്ടിച്ചാത്തന്‍ said...

അരുണ്‍: ഓര്‍മ്മകള്‍ തന്നെ, നല്ലതോ ചീത്തയോ എന്നില്ല.
മാണിക്യം: ടൈറ്റിലു അതിന്റെ ജോലി നിര്‍വഹിച്ചു അത്രമാത്രം.
പേടിരോഗയ്യര്‍ C.B.I : അങ്ങനെ വല്ലതും കാണുമ്പോള്‍ ഞാനും ഓര്‍ക്കും.

ശ്രീലാല്‍:അടുത്ത തവണ ചിരിപ്പിക്കാം
കൃഷ് ചേട്ടോ:അതെ എന്താ ചെയ്യാ.

കുമാരന്‍സ്: അതെ പാവം.
പടിപ്പുരച്ചേട്ടോ:വാര്‍ദ്ധക്യം ശാപമാക്കുന്നതും നമ്മള്‍ തന്നെ.

ഉപാസന: ചായക്കടയ്ക്ക് ഇതിലൊരു പ്രാധാന്യോം കൊടുത്തില്ല എന്നതു നേര്, പക്ഷേ അതുവേണോ?
വാല്‍മീകീ: അതന്നെ മി. രത്നാകരാ താങ്കളല്ലേ അതാദ്യം പഠിച്ചത്.
ടോം കിഡു: പ്രൊഫൈല്‍ ഫോട്ടോയൊക്കെ കിടിലമാക്കിയല്ലോ അമേരിക്കന്‍ അധിനിവേശം ആണോ.

കുഞ്ഞന്‍സ്:: പന്തിയിലെ പക്ഷഭേദം എവിടെക്കണ്ടാലും.പ്രതികരിച്ചിരിക്കും ;)
സ്മിതച്ചേച്ചീ :നന്ദി.

സാജന്‍| SAJAN said...

ചാത്തനെയേറ്:
ചാത്തന്‍ അപ്പൊ ഒരു കൊച്ചു പുട്ട് റുമീസ് ആയിരുന്നു അല്ലേ?
എന്തോ എനിക്കിത്തവണ ചാത്തന്റെ പോസ്റ്റ് വായിച്ച് ചിരി വന്നില്ല:(

ഓടോ: ആ പ്രൊഫൈലില്‍ കിടക്കുന്ന കുഞ്ഞീനെ ഇനി തിരിച്ചു കിടത്തൂ കൈവേദനിക്കും!

മുസാഫിര്‍ said...

പുട്ടു ചാത്തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇഷ്ടമായി.വല്യമ്മയെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Jayasree Lakshmy Kumar said...

കഷ്ടം. ഒറ്റക്കായിപ്പോയ ആ വല്ല്യമ്മയുടെ കാര്യമിനി...

മേരിക്കുട്ടി(Marykutty) said...

കഷ്ടമായി പോയി വല്യമ്മയുടെ കാര്യം..

ശ്രുതസോമ said...

നന്നായി.....
പക്ഷേ,കുറേക്കൂടി നന്നാക്കാമായിരുന്നു.ഇല്ലേ!

ബഷീർ said...

വളര്‍ത്തി വലുതാക്കിയ മക്കളുണ്ടായിട്ടും വയസ്‌ കാലത്ത്‌ ഒറ്റപ്പെടുന്ന ജന്മങ്ങള്‍.. കണ്ണ്‍ നനയിക്കുന്ന കാഴ്ചകളാണ്.

Unknown said...

എന്തിനും ഏതിനും സെക്രട്ടറിയേറ്റിനു മുന്നിൽ സമര പന്തൽ കഷടം

Minnu said...

ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......
life is like this only...
questions with out answer!!!!!!!!!

Unknown said...

ചാത്താ ഒരിത്തിരി തമാശയും ഒത്തിരി വേദനകളും :(... പാവം വല്യമ്മ :(

വാല്‍നക്ഷത്രം said...

ഹല്ലോ ചാത്തന്‍, ഞങ്ങള്‍(ഞാനും മീനുവും) രണ്ടു ചാത്തന്‍ ഫാന്‍സ്‌ ആണ്. എഴുതിയത് വച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്ത് ഉണ്ടെന്നു തോന്നുന്നു. പോസ്റ്റ് കലക്കി. അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു

Sathees Makkoth | Asha Revamma said...

ചാത്തന്റെ ചിരിപ്പിക്കാത്ത ഒരു പോസ്റ്റ്

അഭിലാഷങ്ങള്‍ said...

ങും...

കുട്ടിച്ചാത്തന്‍ said...

സാജന്‍ ചേട്ടായീ, മുസാഫിര്‍, ലക്ഷ്മി, മേരിച്ചേച്ചി, ശ്രുതസോമ, ബഷീര്‍, അനൂ‍പ് ചേട്ടായി, മീനു, കുഞ്ഞന്‍സ്, ശ്രീവല്ലഭ്, വാല്‍നച്ചത്രം, സതീഷേട്ടന്‍, അഭി, എന്നി വര്‍ക്ക് നന്ദി ടോര്‍ച്ച് അടിക്കുന്നു.

പുതിയ പോസ്റ്റ് റെഡി, വരിക വായിക്കുക.

രഘു said...

ആ സന്യാസി പോലത്തെ വല്ല്യപ്പന്റെ മൌനം ഒരു സംഭവം തന്നെ! വാക്കുകളെക്കാല്‍ വാചാലം...