Wednesday, July 29, 2009

ഒരു കാള സായാഹ്നം - 1

ചാത്തന്‍ പ്ലസ്‌ വണ്‍നു ചേര്‍ന്ന കാലം. 18- 20 കിലോമീറ്റര്‍ ദൂരെയാണ്‌ സ്കൂള്‍. പത്താം ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി മാത്രമേ ക്ലാസില്‍ മുന്‍പരിചയമുള്ളതുള്ളൂ. വീട്ടില്‍ നിന്നും ആദ്യമായി ബസ്സില്‍ സ്ക്കൂളില്‍ പോകുന്നു. അതും രാവിലെ 8 മണിയ്ക്ക്‌. 9:15 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ അതും തുടര്‍ച്ചയായ പീര്യേഡുകള്‍, എണ്ണത്തില്‍ കൂടുതലും ഇടവേളകള്‍ കുറവും. ചെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിച്ചാനും തോണ്ടാനും ശത്രുക്കളെയുമുണ്ടാക്കി. രണ്ടാം ശനിയാഴ്ചയൊഴിച്ച്‌ ശനിയാഴ്ചയും ക്ലാസ്‌ ഉണ്ട്‌. ആകെപ്പാടെ ഒരു വല്ലായ്മ.

സ്ക്കൂള്‍ ഗ്രൗണ്ട്‌ ഹൈസ്ക്കൂള്‍കാരുടെ കുത്തകയാണ്‌. ശനിയാഴ്ചകളില്‍ പ്ലസ്‌ റ്റു കാരുടെയും. എന്നും വൈകീട്ട്‌ 4:15 ആകുമ്പോഴേക്കും വീട്ടിലെത്തി ചായയും വലിച്ച്‌ കുടിച്ച്‌ ക്രിക്കറ്റ്‌ കളിക്കാനോടിയിരുന്ന ചാത്തന്‍ മാത്രം ഒറ്റയ്ക്കായി. കൂടെ പഠിച്ചവരൊക്കെ കോളേജുകളില്‍ പ്രീഡിഗ്രിയ്ക്ക്‌. അവിടാണേല്‍ എന്നും സമരവും. വൈകി മാത്രം നാട്ടിലെ ഗ്രൗണ്ടിലെത്തുന്ന ചാത്തനെ അവസാനം 6-8 ഓവറുകള്‍ മാത്രമുള്ള ഒരു കളിയ്ക്ക്‌ കൂട്ടിയാലായി. ഒരേ തൂവല്‍പക്ഷികളായി 5-6 പേരെ സംഘടിപ്പിച്ചു പക്ഷേ സ്ക്കൂളില്‍ വച്ച്‌ കളിക്കാന്‍ ഗ്രൗണ്ട്‌ ഒഴിവ്‌ കിട്ടണ്ടേ. പ്ലസ്‌ റ്റു കാരാണേല്‍ ശനിയാഴ്ച അടുപ്പിക്കുകയുമില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം, ഹൈസ്ക്കൂള്‍ എന്തോ കാരണവശാല്‍ ഉച്ചയ്ക്കേ വിട്ടു. പ്ലസ്‌ വണ്ണിനും റ്റുവിനും കൂടി ക്ലാസെടുക്കാന്‍ ആകെ ഒരു കണക്ക്‌ ടീച്ചര്‍ മാത്രം. ടീച്ചര്‍ക്കാണേല്‍ അന്ന് നേരത്തേ പോകണം. രാവിലെ ഞങ്ങള്‍ക്കായി രണ്ട്‌ പീര്യേഡ്‌ എടുത്തതു കൊണ്ട്‌. ഉച്ചയ്ക്ക്‌ ശേഷം പ്ലസ്‌ റ്റുകാര്‍ക്ക്‌ ഒരു അര മണിക്കൂര്‍ എടുത്ത്‌ പിന്നേം ഞങ്ങള്‍ക്ക്‌ കുറച്ചൂടെ ക്ലാസെടുത്ത്‌ വിട്ടേക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്‌ കാരണം. ഉച്ചയൂണും കഴിച്ച്‌ ഞങ്ങളെല്ലാം കലപില കൂട്ടിയിരിപ്പായി.

പ്ലസ്‌ റ്റുകാരെ വിട്ടശേഷം ടീച്ചര്‍ ഞങ്ങടെ ക്ലാസിലെത്തി. ഇനി തനിക്ക്‌ ക്ലാസെടുക്കാന്‍ വയ്യാന്നും ആണ്‍പിള്ളേര്‍ ഗ്രൗണ്ടിലെങ്ങാന്‍ പോയി കളിച്ചിട്ട്‌ ഒരു പീര്യേഡിന്റെ സമയമാകാനാവുമ്പോള്‍ പോയിക്കോളൂ എന്നും പറഞ്ഞ്‌ ടീച്ചറും പെണ്‍പിള്ളാരും കുറച്ച്‌ കരിങ്കാലികളും ക്ലാസിലിരിപ്പായി. പ്ലസ്‌ റ്റു കാരാണേല്‍ എല്ലാം സ്ഥലം വിട്ടു. നല്ല പൊരിയുന്ന വെയില്‌. എന്നാലും 'സ്വര്‍ഗം താണിറങ്ങി വന്നതോ' എന്ന സ്റ്റൈലില്‍ ഞങ്ങളെല്ലാം ബാറ്റും സ്റ്റംപും എടുത്ത്‌ ഗ്രൗണ്ടിലേക്കോടി. കളിതുടങ്ങി. വെയിലേറ്റ്‌ വാടുന്നുണ്ടെങ്കിലും എന്നും പുളിക്കുന്ന മുന്തിരിങ്ങ മധുരിച്ചതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

പീര്യേഡ്‌ കഴിയാനുള്ള സമയത്തിനും വളരെ മുന്‍പ്‌ തന്നെ കരിങ്കാലികളും പെണ്‍പിള്ളേരും ബാഗും കുടയുമെടുത്ത്‌ സ്ഥലം വിടുന്നത്‌ ഗ്രൗണ്ടില്‍ നിന്നും കാണാമായിരുന്നു. എന്നാലും ഞങ്ങള്‍ കളി തുടര്‍ന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ നടക്കണം. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരിങ്കാലികളില്‍ രണ്ടെണ്ണം അതാ ഓടി വരുന്നു. ബസ്സുകളൊക്കെ പെട്ടെന്നെന്തോ മിന്നല്‍ പണിമുടക്കാത്രെ. ഇനിയിപ്പോള്‍ ജീപ്പുകള്‍ മാത്രേയുള്ളൂ. ആ വിവരം ഞങ്ങളെ അറിയിക്കാന്‍ വന്നതാ അവര്‌. ഓഹോ എന്തായാലും ജീപ്പേയുള്ളൂ പിന്നെ വൈകിയാലെന്താ വൈകിയില്ലെങ്കിലെന്താ. ഞങ്ങള്‍ കളി മുഴുവനാക്കിയിട്ടേയുള്ളൂ. അവര്‍ തിരിച്ചു പോയി കണക്ക്‌ ടീച്ചറും അവരോടൊപ്പം പോയി.

കളിയൊക്കെ കഴിഞ്ഞ്‌ വെള്ളം കുടിക്കാന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു പ്ലസ്‌ റ്റുകാരന്‍ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവന്‍ ടൗണില്‍ പോയിരിക്കുകയായിരുന്നു. വെള്ളം കുടിക്കാന്‍ കയറിയപ്പോള്‍ അവിടുണ്ടായിരുന്ന കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട്‌ ചാത്തന്‍ ഞെട്ടി കറുത്ത്‌ കരുവാളിച്ച്‌ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇനി മേലാല്‍ നട്ടുച്ച വെയിലത്ത്‌ കളിക്കുന്ന പരിപാടി ഇല്ല.

തിരിച്ച്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ വീണ്ടും ഞെട്ടി. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. ടൗണില്‍ പോയിരുന്ന പ്ലസ്‌ റ്റു ചേട്ടായി തിരിച്ചു വരുന്നു. കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി.....ബാക്കി അടുത്താഴ്ച ഇതേ ദിവസം. എന്ന് പറഞ്ഞാലോന്ന് വച്ചതാ പക്ഷേ ആകെ ഇത്രയല്ലേ എഴുതിയുള്ളൂ. ബാക്കീം കൂടി ഇതാ.

കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി കണക്ക്‌ ടീച്ചറും, തെറ്റിദ്ധരിക്കേണ്ട ടീച്ചര്‍ക്ക്‌ 50നു മുകളില്‍ പ്രായമുണ്ട്‌. അന്ന് സ്വന്തം വീട്ടില്‍ പോകുന്നതിനു പകരം ഏതോ ബന്ധുവീട്ടില്‍ പോകാനായിരുന്നു ടീച്ചറുടെ ഉദ്ദേശം. പക്ഷേ പെട്ടന്ന് വന്ന പണിമുടക്ക്‌ എല്ലാം തകിടം മറിച്ചു. ബന്ധുക്കള്‍ സമയത്ത്‌ തന്നെ കാണാതെ ബേജാറാകുമെന്നതായിരുന്നു ടീച്ചറുടെ വിഷമം. ഫോണ്‍ ചെയ്ത്‌ വിവരം അറിയിക്കാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. അതുകൊണ്ട്‌ ആ പ്ലസ്‌ റ്റൂകുട്ടിയുടെ വീട്ടില്‍ താമസിക്കാനും അവിടെ നിന്ന് എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ കാര്യങ്ങള്‍ അറിയിക്കാനുമാണ്‌ ടീച്ചര്‍ വരുന്നത്‌.

ബസ്‌ പണിമുടക്കെന്ന് പറഞ്ഞിട്ട്‌ ജീപ്പു പോയിട്ട്‌ കാളവണ്ടി പോലും കിട്ടൂലാന്ന് മനസ്സിലായപ്പോള്‍ ഞങ്ങളുടെയും കളിചിരി മാഞ്ഞു. പൊരിവെയിലത്ത്‌ കളിച്ച്‌ ആകെ വാടിയിരിക്കുകയാണ്‌ ഇനിയിപ്പോള്‍ 18- 20 കിലോമീറ്റര്‍ മിനിമം; നടക്കുകയേ വഴിയുള്ളൂ. കാരണം നാളെയും ഇതേ പണിമുടക്ക്‌ തുടരുമെന്നാണ്‌ കേട്ടത്‌. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ ഞങ്ങളും പ്ലസ്‌ റ്റൂ ചേട്ടന്റെ വീട്ടിലേക്ക്‌ പോയി. കേരളത്തിന്റെ സ്വന്തം ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌. ഒരൊറ്റ നമ്പര്‍ കിട്ടുന്നില്ല. പിന്നെ ടീച്ചറിനെങ്കിലും നമ്പര്‍ കിട്ടട്ടേയെന്നും പ്രാര്‍ത്ഥിച്ച്‌, വല്ലവിധേനയും നമ്പര്‍ കിട്ടിത്തുടങ്ങിയാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ വിളിച്ച്‌ ഞങ്ങള്‍ നടരാജാ മോട്ടോര്‍ സര്‍വീസിന്റെ സ്പെഷല്‍ വാഹനത്തില്‍ യാത്ര തുടങ്ങുന്നുണ്ടെന്ന് ഒന്നറിയിക്കണമെന്നും പറഞ്ഞ്‌ അവിടം വിട്ടു. വീണ്ടും ബസ്‌ സ്റ്റോപ്പില്‍ എത്തി.

ബസ്‌സ്റ്റോപ്പ്‌ ഏതാണ്ട്‌ ഒഴിഞ്ഞ മട്ടാണ്‌, കടപൂട്ടാന്‍ പോകുന്ന ഒരു ചേട്ടന്‍ കുറച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചു. കൂത്തുപറമ്പെങ്ങാന്‍ വെടിവയ്പുണ്ടായെന്നും മൂന്നാലുപേര്‍ കൊല്ലപ്പെട്ടെന്നും ഇനി കുറച്ച്‌ ദിവസങ്ങള്‍ ജില്ല മൊത്തം ഒരു കടയും തുറക്കില്ലെന്നും വാഹനങ്ങള്‍ ഓടില്ലെന്നും. എത്രയും പെട്ടന്ന് വീട്‌ പിടിച്ചോ മക്കളേ എന്നായിരുന്നു മൊത്തത്തിലുള്ള സാരം. നേരാം വഴി നടന്നാല്‍ പകുതിയ്ക്ക്‌ ആംബുലന്‍സിനെ വിളിക്കേണ്ടി വരുമെന്നായിരുന്നു ഞങ്ങളുടെ സ്ഥിതി. കളിച്ചു തകര്‍ത്തതിന്റെ ക്ഷീണം, വഴിയില്‍ ഇനി വേറേ വല്ല അടിപിടിയോ കല്ലേറോ ഉണ്ടാവുമോ എന്ന ഭയം, ഇനി നടക്കാനുള്ള ദൂരം, സമയവും അതിക്രമിക്കുന്നു. ഇനിയിപ്പോള്‍ ഇരുട്ടത്താവുമോ നടപ്പ്‌. എന്തു വന്നാലും ഒരുമിച്ച്‌ നില്‍ക്കണം ഞങ്ങള്‍ 6 പേരുണ്ട്‌ ഒരുത്തനു മാത്രം പകുതി ദൂരം പോയാല്‍ മതി വീടായി. അവിടെത്തിയാല്‍ എന്തെങ്കിലും വഴിയുണ്ടാക്കാന്‍ ശ്രമിക്കാമെന്നായി അവന്‍. മാത്രമല്ല ആറളം ഫാമിന്റെ അടുത്തുകൂടെ പോകുന്ന കാട്ടുവഴികളിലുടെ നടന്നാല്‍ പെട്ടന്ന് അവന്റെ വീടെത്താന്‍ വഴിയുണ്ട്‌ പോലും. പക്ഷേ വഴി അവനറിയില്ല. വരുന്നത്‌ വരട്ടെ എന്തായാലും ആറു പേരുണ്ടല്ലോ വഴി ചോദിച്ച്‌ ചോദിച്ച്‌ പോവാം എന്നായി ഞങ്ങള്‍.

കടപൂട്ടി പോവുന്ന ചേട്ടന്‍ തന്നെ വഴിയുടെ തുടക്കം പറഞ്ഞു തന്നു. സൂര്യേട്ടനോട്‌ അന്നല്‍പം വൈകിപോകുമോ എന്ന് അപേക്ഷാഭാവത്തില്‍ നോക്കി ഞങ്ങള്‍ കാടു കീഴടക്കാനുള്ള ആ യാത്ര തുടങ്ങി, മരിക്കുവോളം മറക്കാത്ത ഒരു ജൈത്രയാത്ര.

വാല്‍ക്കഷ്ണം: പിന്നീടുള്ള കുറേ ദിവസങ്ങള്‍ ഒരു തുടക്കമായിരുന്നു. കണ്ണൂരിന്റെ, കേരളത്തിന്റെ, ദിവസവും ബന്ദ്‌ എന്ന സംസ്കാരത്തിന്റെ..അന്ന് കണ്ണൂരിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഞങ്ങളുടെ അതേ അനുഭവമാണുണ്ടായത്‌. എന്നാല്‍ നേരാം വണ്ണം റോഡിലൂടെ തന്നെ നടന്നു പോയവര്‍ക്ക്‌ ഇടക്കിടെ നാട്ടുകാരുടെ സഹായം കുറേ ദൂരം വല്ല ലോറിയോ ജീപ്പോ ബൈക്കോ സൈക്കിളോ ആയി കിട്ടിയിരുന്നു.

ഗുണപാഠം:- വിവരക്കേടിനെ ചിലപ്പോള്‍ നമ്മള്‍ അതിബുദ്ധി എന്ന് തെറ്റിദ്ധരിക്കും.

16 comments:

കുട്ടിച്ചാത്തന്‍ said...

ഈ കാളരാത്രി കാളരാത്രി എന്ന് കേട്ട് മടുത്തവര്‍ക്കായി ഒരു കാള സായാഹ്നം...

അരവിന്ദ് :: aravind said...

എഴുതുന്നത് ചാത്തനാകുമ്പോള്‍ വെറുതേ സായാഹ്നം എന്നു മാത്രം പറഞ്ഞാല്‍ പോരേ? ;-)

"കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട്‌ ചാത്തന്‍ ഞെട്ടി കറുത്ത്‌ കരുവാളിച്ച്‌ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു"
ഓ പിന്നെ..അതിന് മുന്‍പ് ചുവന്ന് തുടുത്ത് മാല്‍ഗോവാ മാമ്പഴത്തിന്റെ കളറായിരുന്നു എന്നാണോ വിവക്ഷ?
തള്ളരുത്! ;)

അടുത്ത ഭാഗം പോരട്ടെ. :-)

ശ്രീ said...

കാള സായാഹ്നം തന്നെ.

ചാത്താ... 97 സെപ്തംബര്‍ സമയത്തെ സംഭവമാണോ... ഒന്നു രണ്ട് ആഴ്ച കേരളം മൊത്തം ബസ്സ് പണി മുടക്ക് നടന്ന സമയം?

കാര്‍വര്‍ണം said...

annum +1 ....
nammolokkey pre_degree enna athra kuravillatha degreekkarayirunnu

Ashly said...

അരവിന്ദ് ചോദിച്ച അതെ ഡൌട്ട് എനിയ്കും ഉണ്ട് ചാത്താ ...

കണ്ണനുണ്ണി said...

ഞാനും പെട്ടിടുണ്ട് ഒരിക്കല്‍ ഇതുപോലെ....
അന്ന് പക്ഷെ ഒറ്റയ്ക്കയിരുന്ന്നു... പോവേണ്ട ദൂരം അഞ്ചു കിലോ മീറ്റര്‍ മാത്രമേ ഉണ്ടായിരുന്ന്നും ഉള്ളു..
എന്തായാലും ഇങ്ങനെ ഓരോ അനുഭവം ഒന്ടകുന്നെ നല്ലെയാ ... ഹി ഹി

ബ്ലോത്രം said...

ആശംസകള്‍.

വിഷ്ണു | Vishnu said...

കാള സായാഹ്നം ഇഷ്ടായി ട്ടോ ...ആശംസകള്‍

രായപ്പന്‍ said...

ഹി ഹി ഹി.... "വിവരക്കേടിനെ ചിലപ്പോള്‍ നമ്മള്‍ അതിബുദ്ധി എന്ന് തെറ്റിദ്ധരിക്കും"

അന്ന് ഓട്ടോയിലായിരുന്നു സ്കൂളീന്ന് വീട്ടില്‍ വന്നിരുന്നത്..... കൂത്തുപറമ്പില്‍ നടന്നതിനെകുറിച്ച് ഒന്നും അറിയാതെ 8-10 ദിവസം അര്‍മ്മാദിച്ച് നടന്നു... അന്ന് കണ്ണൂര്‍ മുഴുവന്‍ കലങ്ങി മറിഞ്ഞായിരുന്നു...

പക്ഷേ ഞങ്ങള്‍ നട്ടുച്ചക്ക് ഗ്രൌണ്ട് കലക്കിമറിക്കുകയായിരുന്നു ആ ദിവസങ്ങളില്‍...

പിന്നീട് കോളേജിലൊക്കെ പഠിക്കുമ്പോ കൂത്തുപറമ്പ് രക്തസാക്ഷികളെ കുറിച്ച് ആവേശത്തോടെ നേതക്കന്മാര്‍ പറയുമ്പോ എനിക്ക് അന്ന് അര്‍മ്മാദിച്ച് നടന്നതാ ഓര്‍മ്മ വരിക...

വാല്‍നക്ഷത്രം said...

"കൂടെ പഠിച്ചവരൊക്കെ കോളേജുകളില്‍ പ്രീഡിഗ്രിയ്ക്ക്‌. അവിടാണേല്‍ എന്നും സമരവും..." പ്ലസ്‌ ടുകാരുടെ മനോവേദനകള്‍ പ്ലസ്‌ ടുകാര്‍ക്ക് മാത്രം അറിയാം...കോളേജില്‍ നിന്നും പ്രീ ഡിഗ്രി എടുത്തു മാറ്റിയപ്പോള്‍ നഷ്ടപ്പെട്ടത്‌ എത്രപേരുടെ സ്വപ്‌നങ്ങള്‍ ...ചേച്ചിമാരും ചേട്ടന്മാരും അവരുടെ പ്രീ ഡിഗ്രി ജീവിതത്തിന്റ്റെ മധുരസമരസ്മരണകള്‍ പങ്കിടുമ്പോള്‍ സമരങ്ങള്‍ ഉലയ്ക്കാത്ത പ്ലസ്‌ ടു ജീവിതച്ചുമടും താങ്ങി കുറച്ചു പേര്‍ ...പ്ലസ്‌ ടു ദിനങ്ങള്‍ ഓര്‍മിച്ചു പോയി ... നല്ല പോസ്റ്റ്...

ബോണ്‍സ് said...

ചാത്താ..വരാന്‍ വൈകി..അപ്പൊ ഇങ്ങേനയാണ് കേരളത്തില്‍ ബന്ദ്‌ തുടങ്ങിയത് എന്നാണോ..ഏയ്‌..എനിക്ക് തോന്നുന്നില്ലാ...എന്തായാലും എഴുത്ത് കലക്കി...

ഹാഫ് കള്ളന്‍||Halfkallan said...

ഞാന്‍ പ്രീ ഡിഗ്രി ആണല്ലോ .. ലാസ്റ്റ് ബാച്ച് മു ഹ ഹ ഹ ഹ

Panicker said...

...ഞങ്ങള്‍ കാടു കീഴടക്കാനുള്ള ആ യാത്ര തുടങ്ങി, മരിക്കുവോളം മറക്കാത്ത ഒരു ജൈത്രയാത്ര.

സഫരോം കി സിന്തഗി ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ,അല്ലേ ചാത്താ ... :)

കാള സായാഹ്നത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...

ശ്രീഹരി::Sreehari said...

ചാത്തനെയേറ് :-
നടരാജാ ബസ് സർവീസിന്റെ വിവരങ്ങൾ എളുപ്പം പോരട്ടെ :)

കാൽ‌വിൻ ഡിസൂസ - പഴയ ഐഡിയിൽ നിന്നും.

കുട്ടിച്ചാത്തന്‍ said...

അരവിച്ചേട്ടോ:പണ്ടാരാണ്ടോ ബങ്കീ ജമ്പിങ് നടത്തിയതിന്റെ പിന്നില്‍ നിന്നുള്ളപടമിട്ട് അത് അരവിച്ചേട്ടനാ എന്ന് തള്ളിയതിന്റെ അത്രേം വരൂലല്ലോ?

ശ്രീ: സമയം അടുത്ത പോസ്റ്റില്‍.

കാര്‍വര്‍ണം: അതിനും രണ്ട് വര്‍ഷം മുന്‍പെങ്ങാണ്ട് തുടങ്ങിയിരുന്നു.

Captain Haddock : കാളകള്‍ക്കായി ഒരു സായാഹ്നം എന്ന് ലേബലൊട്ടിച്ചേക്കാം. പിന്നെ കമന്റ് ഡിലീറ്റിയേക്കരുത്.

കണ്ണനുണ്ണി : അനുഭവം ഗുരു
ബ്ലോത്രം: സന്തോഷം.

വിഷ്ണു: നന്ദി
രായപ്പന്‍സ്: അതു തന്നെ ഫ്രീ ആയി കിട്ടിയ ഒരൊഴിവുകാലം
വാലേ: അതു തന്നെ ഈ പ്ലസ് റ്റൂകാരൊക്കെ പഠിപ്പിസ്റ്റുകളാരുന്നോ?

ബോണ്‍സ്: തുടങ്ങിയത് അന്നാവണമെന്നില്ല, പക്ഷേ അതിന്റെ പൂര്‍ണ ശക്തി കണ്ടുതുടങ്ങിയത്.
ഹാഫ് കള്ളന്‍: അതേ അതിലഹങ്കാരമുണ്ടല്ലേ?

പണിക്കര്‍ സാര്‍: ഇതാ ബാക്കി റെഡി.
ശ്രീഹരി:ബാക്കി റെഡി.
ഓടോ ഫോര് ‍ശ്രീഹരി: വിന്‍ഡോസില്‍ വിഷ്വല്‍ സ്റ്റൂഡിയോ ഇല്‍ ബ്ലാക്ക് ബാക്ക്ഗ്രൌണ്ടില്‍ ഫ്ലൂറസെന്റ് പച്ച കളറില്‍ കോഡിങ്ങ് ചെയ്യുന്നവരുടെ സേം പിഞ്ച് സ്വീകരിക്കുമോ?

Sathees Makkoth | Asha Revamma said...

എന്താ സംഭവിക്കുന്നതെന്നറിയണം. ഞാനും ചാത്തനോടൊപ്പം യാത്ര തുടരട്ടെ.