യാത്രയുടെ തുടക്കം ഇത്തിരി കട്ടിയായിരുന്നു പലരുടെയും വീടിനടുത്തുള്ള പറമ്പുകള്‍ വേലികള്‍ ചെറിയ മതിലുകള്‍ അങ്ങനെ തടസ്സങ്ങള്‍ ഒരുപാട്. പിന്നെ അന്നത്തെ പ്രത്യേക ചുറ്റുപാട് എല്ലാവരും അറിഞ്ഞതു കൊണ്ടാവും അഞ്ചാറു യൂനിഫോംധാരികളെ, ഇതിലേ പോയിക്കോ മക്കളേ എന്ന മനോഭാവത്തോടെയാണ് എല്ലാവരും കണ്ടത്.
പതുക്കെ പതുക്കെ ജനവാസം കുറഞ്ഞു, വീടുകള്‍ തമ്മിലുള്ള അകലം കൂടി. എല്ലായിടത്തും വഴി ചോദിച്ച് ചോദിച്ച് പോകേണ്ടി വരുമെന്നതിനാല്‍ ഞങ്ങള്‍ വേഗത കൂട്ടി, കിതപ്പ്, ദാഹം കൂടെ എടുത്ത വെള്ളം തീര്‍ന്നു. ദൂരെയായി ഒരു അരുവിയും വീടും. ഒരു പ്രായമായ സ്ത്രീ പുറത്ത് നില്ക്കുന്നു. ഞങ്ങള്‍ വഴി ചോദിച്ചു. അരുവിയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി. കുറേ പോയിക്കഴിയുമ്പോള്‍ ഒരു കവുങ്ങിന്റെ പാലം കാണാം അവിടെ വച്ച് അരുവി മുറിച്ച് കടക്കണം. വെള്ളം കുറവാണെന്ന് വച്ച് വേറേ എവിടെ നിന്നും മുറിച്ച് കടന്നേക്കരുത് മറുവശം ആറളം ഫാമിന്റെ കീഴിലാണ്. ചിലപ്പോള്‍ വല്ല പാമ്പോ മറ്റോ കാണും നേരം ഇരുട്ടിവരികയല്ലേ. പാലം കടന്നാല്‍ ഒരാള്‍ക്കു നടക്കാന്‍ പാകത്തില്‍ ഒരു ഇടവഴി കാണും അതിലൂടെ നേരെ നടന്നാല്‍ മതി ഫാമിന്റെ മെയിന്‍ ഗേറ്റിനടുത്ത് എത്താം. അതു മതി അവിടെ നിന്ന് എന്റെ വീട്ടിലേക്ക് അടുത്താണ്, വഴിയും അറിയാം എന്നായി കൂട്ടുകാരന്. പക്ഷേ വെയില് മാഞ്ഞ് തുടങ്ങുന്നു. വേഗത പോരാ.
നാട്ടില്‍ നടന്ന ദുരന്തം പ്രകൃതിയെപ്പോലും ബാധിച്ചോ എന്തോ പക്ഷികളുടെ ശബ്ദവും നിലച്ചു. മുട്ടുവരെ മാത്രം വെള്ളമുള്ള അരുവിയിലെ വെള്ളത്തിന്റെ നേര്‍ത്ത ശബ്ദം മാത്രം. ഇനി ഫാമിന്റെ ഗേറ്റിനടുത്തെത്തുന്നതു വരെ വീടുകളൊന്നുമില്ല. വഴിചോദിക്കാന്‍ മരങ്ങളും കുറ്റിക്കാടുകളും അരുവിയും മാത്രം. നടന്നിട്ടും നടന്നിട്ടും പാലം കാണാനില്ല. എല്ലാവരുടെയും ധൈര്യം വിയര്‍പ്പിന്റെ രൂപത്തില്‍ ചോര്‍ന്നു പോവാന്‍ തുടങ്ങി. ഒന്നു കിതപ്പടങ്ങുന്നവര്‍ മുന്‍പോട്ടോടി ദൂരെയെങ്ങാന്‍ പാലം കാണാനുണ്ടോ എന്ന് നോക്കും പിന്നെ ബാക്കിയുള്ളവര്‍ വരുന്നതു വരെ അവിടെ അണച്ചോണ്ടിരിക്കും. അരുവിയുടെ ആഴം കൂടിക്കൂടി വരുന്നു .പാലം കാണാത്ത സ്ഥിതിയ്ക്ക് ഇവിടെ വച്ച് തന്നെ പുഴ കടന്നാലോ? എന്ത് വന്നാലും ആറു പേരില്ലേ?
വേണ്ട എന്ന് അഞ്ചു പേരും ഒരേ ശ്വാസത്തില്‍. വല്ല പാമ്പും വന്നാല്‍ വന്ന് കടിച്ചിട്ട് പോയ്ക്കോ എന്നും പറഞ്ഞ് വെറുതേ നില്‍ക്കാനുള്ള ത്രാണിയേ ഉള്ളൂ. ചെരുപ്പ് ഉരഞ്ഞ് വിരലുകള്‍ അവിടവിടെ വേദനിക്കുന്നു. അവസാനം പാലം കണ്ടു. അതാവണം പാലം എന്ന് ആ സ്ത്രീ ഉദ്ദേശിച്ചത് ഒരു കവുങ്ങ് രണ്ടായിക്കീറി പുഴയ്ക്ക് കുറുകേ ഇട്ടിരിക്കുന്നു. ആഴം അധികമില്ലാത്തതിനാല്‍ വീണാല്‍ പുഴയിലെ കല്ലിലെവിടെങ്കിലും അടിച്ച് കാലൊടിയുകയോ ഉളുക്കുകയോ ചെയ്യും. പോരാഞ്ഞ് അതിനത്ര ഉറപ്പുമില്ല നടുവിലെത്തിയാല്‍ പാലം മൊത്തം ആടുമെന്നുറപ്പ്. ഒരു പരീക്ഷണത്തിനു ആരും തയ്യാറായില്ല. ഇരുന്നും നിരങ്ങിയും ഓരോരുത്തരായി പാലം കടന്നു. ഒന്നും സംഭവിച്ചില്ല. കവുങ്ങിന്റെ ആരുകള്‍ കൊണ്ടിട്ടാണോ എന്തോ കയ്യൊക്കെ പുകയുന്നു.
ഇടവഴി കണ്ടുപിടിച്ചു. ചുറ്റും കാടും മുള്ളും. അടുത്ത് കണ്ട ശീമക്കൊന്നയുടെ കൊമ്പുകള്‍ പൊട്ടിച്ച് ഞങ്ങള്‍ മുള്ളുകളോട് വാള്‍പയറ്റ് നടത്തി മുന്നോട്ട് നീങ്ങി. പോക്കുവെയിലിന്റെ അവസാന കണങ്ങളും വിടപറയുന്നു. എത്തിപ്പോയീ. ഫാമിന്റെ ഗേറ്റ് ദൂരെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആവേശഭരിതരായി. പിന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക് ഓട്ടമായിരുന്നു. ക്രിക്കറ്റ് കളിച്ച് തളര്‍ന്ന് വരുമ്പോള്‍ കിണറ്റിലെ വെള്ളത്തിന് മധുരമുള്ളതായി ചാത്തന് അറിഞ്ഞിരുന്നെങ്കിലും ഇതിനു മുന്‍പൊന്നും ഇത്രേം മധുരത്തോടെ വെള്ളം കുടിച്ചിട്ടില്ല.
അങ്ങനെ ആറുപേരിലൊരാള്‍ വീടെത്തിയെങ്കിലും അവിടെ താമസിക്കമെന്നവന്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ പ്രശ്നം ബാക്കിയായി. ഇരുട്ടിയിട്ടും വീടെത്താത്ത അഞ്ച് കൗമാരക്കാരുടെ വീടുകളില്‍ ഇപ്പോള്‍ എന്താവും നടന്നുകൊണ്ടിരിക്കുന്നത്?
വീട്ടിനു തൊട്ടടുത്ത് പഠിച്ചുകൊണ്ടിരിക്കുന്ന അനിയന്മാരും അവിടെതന്നെ പഠിപ്പിച്ചിരുന്ന അമ്മയും ഒക്കെ നേരത്തേ വീടെത്തി. വഴിയിലേക്കും നോക്കിയിരിപ്പായിരുന്നു. കളിക്കാന്‍ നില്‍ക്കാതെ ജീപ്പില്‍ കയറി സ്ഥലം വിട്ട കരിങ്കാലികള്‍ വഴിയിലെവിടെവച്ചോ ജീപ്പിനെ കടത്തി വിടൂലാ എന്ന സ്ഥിതി വന്നപ്പോള്‍ ഇറങ്ങി നടന്ന് സന്ധ്യയോടടുത്ത് ചാത്തന്റെ നാട്ടിലെത്തിയിരുന്നു. അവര്‍ക്ക് ചാത്തന്റെ വീടറിയുന്നതു കൊണ്ട് പോകുന്ന വഴി ഞങ്ങള്‍ അഞ്ചാറുപേര് മൊത്തം നടന്നായിരിക്കും വരവെന്ന് വീട്ടിലറിയിച്ചിരുന്നു. കുറേപേര്‍ ഒരുമിച്ചായതു കാരണം വീട്ടുകാര്‍ക്കൊരു സമാധാനം.
പകുതി വഴിയ്ക്ക് കൂട്ടുകാരന്റെ വീട്ടിലെത്തിയ ഞങ്ങള്‍ക്ക് അവന് പോകാവുന്നത്ര ദൂരം കൊണ്ടുപോയി വിടാന്‍ ഒരു മിനി ലോറി തരമാക്കി തന്നു. ആറളം ഫാമിന്റെ അടുത്ത് നിന്നും മെയിന്‍ റോഡിലെത്തിയപ്പോഴേക്കും അതും മുന്നോട്ട് പോകില്ല എന്നായി, പിന്നേം നടപ്പ് തുടര്‍ന്നു. എന്നാല്‍ മെയിന്‍ റോഡില്‍ ഒടിഞ്ഞ് തൂങ്ങി നാലഞ്ച് പിള്ളേര് നടക്കുന്നതു കണ്ട ഒരു ചേട്ടന് തന്റെ ജീപ്പില്‍ അടുത്ത ജംഗ്ഷന് വരെ എത്തിച്ചു. പിന്നേം റോഡ് ബ്ലോക്ക്. പിന്നേം നടപ്പ്. ഇപ്പോള്‍ ഞങ്ങള്‍ റോഡ് മുഴുവന്‍ ഞങ്ങള്‍ക്ക് എഴുതിത്തന്നതു പോലായി നടപ്പ്. ഒരു മനുഷ്യനേം കാണാനില്ല.
അടുത്ത ജനവാസമുള്ള ജംഗ്ഷനിലെത്തിയപ്പോള് ഞങ്ങള്‍ ഫോണ്‍ ചെയ്യാന്‍ സ്ഥലം അന്വേഷിച്ചു. എല്ലാ കടകളും അടഞ്ഞ് കിടക്കുന്നു.കൂട്ടത്തിലൊരുത്തനു വിദൂരപരിചയമുള്ള ഒരു വീട് അടുത്തുണ്ട് അവിടെ കയറി ഫോണ്‍ ചെയ്യാമെന്നായി. അവിടാകെ ഒരു വയസ്സായ ഒരു അമ്മച്ചി മാത്രം വീടൊക്കെ അടച്ചുപൂട്ടി ഇരിക്കുന്നു. പയ്യന്സിനു പരിചയമുള്ള ആള് അവിടില്ല. എന്നാലും കുറേ കരഞ്ഞ് പറഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ ജനലിനരികിലേക്ക് നീക്കി വച്ച് ജനല്‍ തുറന്ന് തന്നു. പിന്നേം തഥൈവ. ഒരിടത്തും ഫോണ്‍ ലൈന്‍ കിട്ടുന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ കിണറ്റില്‍ നിന്നു കോരിക്കുടിച്ചോളാന്‍ പറഞ്ഞു.
കിണറ്റിന് കരയിലേക്ക് പോകാന്‍ ലൈറ്റ് ഇട്ട് തന്നപ്പോഴാണ് ചാത്തനാ വീട്ടില്‍ അതിനു മുന്‍പ് പോയതായി മനസ്സിലായത്. അച്ഛന്റെ കടയില്‍ മുന്‍പ് ഫാര്‍മസിസ്റ്റായിരുന്ന നാന്‍സി ചേച്ചീടെ വീട്. ചേച്ചീടെ കല്യാണത്തിന് ചാത്തനവിടെ വന്നിരുന്നു. ചാത്തന് ആ അമ്മച്ചിയോട് ചോദിച്ചു പിന്നെ സ്വന്തം പേരും വിലാസവും പറഞ്ഞു അവരപ്പോള്‍ തന്നെ വാതില്‍ തുറന്ന് പുറത്ത് വന്നു വെള്ളം കൊണ്ടു തന്നു. ഞങ്ങള്‍ വെള്ളം കുടിക്കുമ്പോഴേക്കും അവരുതന്നെ ഫോണ്‍ വിളിച്ച് വിളിച്ച് ചാത്തന്റെ വീട്ടില്‍ ലൈന്‍ കിട്ടി. ഞങ്ങളെല്ലാരോടും അവിടെതന്നെ നിന്നോളാന്‍ അവര്‍ പറഞ്ഞു. പക്ഷേ അവിടെ വരെ എത്തിയ സ്ഥിതിയ്ക്ക് ഇനി വല്ല ബൈക്കും അങ്ങോട്ട് വിടാം നേരായ റോഡില്‍ തന്നെ നടന്നോളാന്‍ അമ്മ പറഞ്ഞു.
അച്ഛന്റെ ഒരു ബന്ധുവായ ദിനുവേട്ടന് പെട്ടന്ന് തന്നെ ബൈക്കുമായെത്തി അഞ്ച് പേരില്‍ രണ്ടെണ്ണം വച്ച് കൊണ്ട് പോയി ചാത്തന്റെ വീട്ടില്‍ വിട്ടു. ഏറ്റവും അവസാനം ചാത്തനും. ചാത്തനെത്തുമ്പോഴേക്ക് കൂട്ടുകാരെയൊക്കെ പലവിധ വണ്ടികളിലായി അവരവരുടെ നാട്ടിലേക്ക് പാര്‍സല്‍ ആക്കിയിരുന്നു. വീട്ടിലെത്തി നേരെ സോഫയിലേക്ക് ചെരിഞ്ഞു. കാലെന്ന് പറയുന്ന സാധനത്തിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ പെറുക്കി സോഫയുടെ ഒരു സൈഡില്‍ ഇട്ടേക്കാന്‍ പറഞ്ഞു.
പിറ്റേന്ന് എങ്ങനെ സ്ക്കൂളില്‍ പോകുമെന്ന് ആലോചിച്ചാണ് എഴുന്നേറ്റത്. വൈദ്യന് കല്പിച്ചതു മാത്രമല്ല മൊത്തം പാലു മയം. ഒരു മാസത്തേക്ക് പിന്നെ സ്ക്കൂളുണ്ടായിരുന്നില്ല. ഒരുമാസം നഷ്ടപ്പെട്ട ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ക്കായി തീറെഴുതിക്കൊടുത്ത് കളിച്ച് തിമിര്‍ത്തു.
അന്നത്തെ യാത്രയില്‍ കുടിക്കാന്‍ വെള്ളം തന്നവര്‍, സഹതപിച്ചവര്‍, വഴികാണിച്ചു തന്നവര്‍, കുറച്ചെങ്കില്‍ കുറച്ച് ദൂരം കൊണ്ട് വിട്ടു തന്നവര്‍. അവരെല്ലാം ഇന്നും കണ്ണൂരില്‍ കാണും പാര്‍ട്ടികളും തമ്മില്‍ തല്ലും കൊലപാതക പരമ്പരകളും എപ്പോഴുമുണ്ടെങ്കിലും വഴിയില്‍ പെട്ടുപോകുന്നവര്‍ക്ക് ഒരിക്കലും ഞങ്ങളുടെ നാട്ടില്‍ സഹായം കിട്ടാതിരിക്കില്ല. അതിനാരും പാര്‍ട്ടിയൊന്നും നോക്കില്ല.
കൃത്യമായ അജണ്ടകളോടെ ആളും തരവും നോക്കി മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. വാളെടുക്കുന്നവന്‍ മാത്രമേ വാളാല്‍ നശിക്കൂ. രാഷ്ട്രീയ മുതലെടുപ്പിനായി വിളിച്ച് പറയാന്‍ എന്നും തോടാവുന്ന റോഡുകളും സര്‍ക്കാറിന്റെ അനാസ്ഥയും, അവശ്യ വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടവും മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കോടികളുടെ തിരിമറികേസുകളും ഉണ്ടാവട്ടെ, വാളെടുക്കാന്‍ ആര്‍ക്കും സമയമില്ലാതാവട്ടെ.
വാല്‍ക്കഷ്ണം: അന്ന് നംവബര്‍ 25 1994 കണ്ണൂരിലെ കൂത്തുപറമ്പില്‍ 5 പേര് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു.സഹകരണ ബാങ്ക് ഉല്‍ഘാടനം ചെയ്യാന്‍ വന്ന മന്ത്രി എം വി രാഘവനെ തടയാന്‍ ചെന്നവര്‍ക്ക് നേരെ നടത്തിയ വെടിവയ്പില്‍. അതൊരു രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. എന്നാല്‍ ബന്ദ് രാഷ്ട്രീയം കണ്ണൂരില്‍ തുടങ്ങുന്നത് അന്നു മുതലാണ്. അതിനു മുന്‍പ് വണ്ടികളൊന്നും ഓടാത്ത വിജനമായ റോഡ് കണ്ടത് രാജീവ ഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു. പിന്നീടുള്ള ഒരു മാസം കണ്ണൂരുകാര്‍ക്കൊരു കോച്ചിംഗ് ക്ലാസായിരുന്നു ബന്ദ് എപ്പോള്‍ വേണമെങ്കിലും വരാം എങ്ങനെ കരുതിയിരിക്കണം എന്നതിനെ പറ്റി.
സൃഷ്ടിപുരാണം
4 years ago